ADVERTISEMENT

ദുബായ് ∙ പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐ‍ഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിയമപരമായ വീസയിൽ എപ്പോൾ വേണമെങ്കിലും യുഎഇയിലേക്കു തിരിച്ചു വരാം. പല ജിസിസി രാജ്യങ്ങളിലും വീസ നിയമം ലംഘിച്ച് പൊതുമാപ്പിൽ രാജ്യം വിട്ടാൽ പിന്നീട് തിരിച്ചുവരാനാകില്ല. കഴിഞ്ഞ പൊതുമാപ്പിന് യുഎഇ നിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

താമസവീസ നിയമം ലംഘിച്ചവർക്ക് പിഴയും നിയമ നടപടികളും പൂർണമായി ഒഴിവാക്കിയാണ് പൊതുമാപ്പ് അനുവദിക്കുന്നത്. വീസ രേഖകൾ നിയമപരമാക്കിയാൽ രാജ്യത്തു തുടരാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വീസ നിയമ ലംഘകർ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താൻ പ്രചാരണ പരിപാടികൾ നടത്തണമെന്ന് ഇമിഗ്രേഷൻ അഡ്വൈസർമാർക്കും സോഷ്യൽ വർക്കർമാർക്കും ഐസിപി നിർദേശം നൽകി. ഭാവിയിൽ ഒരു തരത്തിലുമുള്ള വിലക്ക് നേരിടില്ലെന്ന ഉറപ്പ് അനധികൃത താമസക്കാർക്ക് നൽകണമെന്നും നിർദേശത്തിലുണ്ട്. 

പുതിയ താമസ വീസയോ ജോലിക്കുള്ള ഓഫർ ലെറ്ററോ ഉണ്ടെങ്കിൽ പൊതുമാപ്പിൽ രാജ്യം വിട്ടവർക്ക് തിരിച്ചുവരാം. പൊതുമാപ്പിലൂടെ രേഖകൾ നിയമാനുസൃതമാക്കുമ്പോൾ തന്നെ റസിഡൻസി വീസയ്ക്ക് അപേക്ഷിക്കാം. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടികൾക്ക് മുൻ വർഷങ്ങളിലേതു പോലെ ടെന്റുകളോ മറ്റു കേന്ദ്രങ്ങളോ  പ്രത്യേകമായി ഒരുക്കില്ല, 

പകരം ടൈപ്പിങ് സെന്ററുകൾ വഴിയാണ് നടപടികൾ പൂർത്തിയാക്കുക. ടൈപ്പിങ് സെന്ററുകളുമായി സെപ്റ്റംബർ മുതൽ ബന്ധപ്പെടാം. ജനങ്ങൾക്ക് എളുപ്പം ബന്ധപ്പെടാവുന്ന കേന്ദ്രങ്ങൾ എന്ന നിലയിലാണ് സർക്കാർ അംഗീകൃത ടൈപ്പിങ് സെന്ററുകളെ ചുമതല ഏൽപ്പിച്ചത്. 

പ്രചാരണത്തിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഇന്ത്യക്കാരെ പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടികൾ അറിയിക്കുന്നതിന് വ്യാപക പ്രചാരണം ആരംഭിക്കുമെന്നു ഷാർജ ഇന്ത്യൻ അസോസിയേഷൻ അറിയിച്ചു. മുൻപ് പൊതുമാപ്പ് നൽകിയപ്പോൾ പലരും അറിയാതെ പോയ സാഹചര്യത്തിലാണ് പ്രചാരണം കൂടുതൽ ശക്തമാക്കുന്നത്. പൊതുമാപ്പിന് അപേക്ഷ നൽകുന്നതിനുള്ള സഹായങ്ങൾക്കായി ഇന്ത്യൻ അസോസിയേഷനിൽ പ്രത്യേക ഹെൽപ് ഡെസ്ക് തുടങ്ങുമെന്നു പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു.  സെപ്റ്റംബർ മുതൽ പൊതുമാപ്പ് നടപ്പാക്കുന്നതിനു മുന്നോടിയായി വിവിധ സർക്കാർ വകുപ്പുകളുമായി ഐസിപി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. പൊതുമാപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള ചർച്ച ചെയ്തത്.

English Summary:

UAE amnesty: No lifetime ban for those departing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com