ADVERTISEMENT

ക്ഷമിക്കാൻ എല്ലാവർക്കും കഴിയില്ല. ക്ഷമയെ ഉപമിക്കുന്നത് ആട്ടിൻ സൂപ്പിനോടാണ്. അത്രയും വിശാലതയും പക്വതയും സഹിഷ്ണുതയുമൊക്കെ വേണം ഒന്നു ക്ഷമിക്കാൻ. അത്തരമൊരു വിശാലതയാണ് യുഎഇ വീണ്ടും പ്രകടിപ്പിക്കുന്നത്. നിയമലംഘകർക്ക് ഉപാധികളില്ലാതെയൊരു ക്ഷമ. നിയമങ്ങളെ വെല്ലുവിളിച്ചതിനും അറിഞ്ഞുകൊണ്ടു തെറ്റു ചെയ്തതിനും രാജ്യം നമ്മളോടു ക്ഷമിച്ചിരിക്കുന്നു. ഇനിയുള്ള രണ്ടു മാസം ക്ഷമയുടേതാണ്. അനധികൃതമായി രാജ്യത്തു തുടരുന്നവർക്ക് നടപടികൾക്കു വിധേയരാകാതെ തിരികെ മടങ്ങാനുള്ള നാളുകളാണ് ഇനി. 

ഇന്ത്യ മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ യുഎഇയുടെ തീരുമാനം നടപ്പാക്കാനുള്ള കൊണ്ടുപിടിച്ച ഒരുക്കങ്ങളിലാണ്. അനധികൃതമായി ഈ രാജ്യത്തു തുടരുന്ന പ്രവാസികളുടെ ജീവിതം ഒട്ടും ശുഭകരമല്ല. ഉറ്റവരെയും ഉടയവരെയും വേർപിരിഞ്ഞ് എത്രനാൾ. പിടിക്കപ്പെടുമോ എന്ന ഭീതിയിൽ ഉറങ്ങാതെ കഴിച്ചു കൂട്ടിയ നാളുകൾ. കൃ‍ത്യമായ താമസ സ്ഥലമോ, ഭക്ഷണമോ, പണമോ ഇല്ലാതെ ദുരിതജീവിതത്തിന്റെ നാളുകൾ. നാട്ടിലേക്കു മടങ്ങണമെന്ന് എത്ര ആഗ്രഹിച്ചിട്ടും അതിനു കഴിയാതെ പോയതിന്റെ വേദനയും വിങ്ങലും. അത്തരം, ദുരിതങ്ങളോടുള്ള ഒരു വിടപറയൽ കൂടിയാണിത്. ജന്മനാട്ടിൽ കാത്തിരിക്കുന്നവർക്കു മുന്നിലേക്കു വീണ്ടും എത്താനുള്ള ശുഭമുഹൂർത്തം. 

തെറ്റുകൾ തിരുത്തി പുതിയൊരു തുടക്കത്തിനുള്ള അവസരം. അങ്ങനെ പൊതുമാപ്പിന് മാനങ്ങൾ പലതുണ്ട്. ജോലി തേടി സന്ദർശക വീസയിലെത്തി ഇവിടെ കുടുങ്ങിയവർക്കും ഈ പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്ന് ഐസിപി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കാൻ യുഎഇ എടുക്കുന്ന നടപടികൾ ഈ രാജ്യത്തോടുള്ള വിശ്വാസത്തെ വീണ്ടും വർധിപ്പിക്കുന്നു. മാപ്പ് ലഭിച്ചാലും നാട്ടിലേക്ക് മടങ്ങാൻ  വിമാന ടിക്കറ്റ് ലഭിക്കണം. 

ഓണക്കാലമായതിനാൽ കേരളത്തിലേക്കുള്ള യാത്രാ നിരക്ക് ഉയർന്നു തന്നെയാണ്. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് കുറഞ്ഞ ചെലവിൽ ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികളുമായി സഹകരിക്കണമെന്നു രാജ്യത്തെ വിമാന കമ്പനികളോടു ജിഡിആർഎഫ്എ അഭ്യർഥിച്ചു കഴി‍ഞ്ഞു. ഈ മാതൃക നമുക്കും പിന്തുടരാം. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കുറഞ്ഞ നിരക്കോ സൗജന്യ നിരക്കോ നൽകുന്നതിൽ തെറ്റില്ല. സ്വന്തമല്ലാത്ത രാജ്യം നമ്മുടെ ജനങ്ങളോട് ഇത്രയും ക്ഷമയും സഹായ മനസ്കതയും കാണിക്കുമ്പോൾ നമ്മുടെ രാജ്യം എന്തുമാത്രം ക്ഷമ സ്വന്തം ജനങ്ങളോടു കാണിക്കണം. ഒളിവിൽ കഴിയുന്നവരെ പൊതുമാപ്പിന്റെ കാര്യങ്ങൾ അറിയിക്കുന്നതാണ് പ്രധാനം. മുൻ വർഷങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പ് പലർക്കും പ്രയോജനപ്പെടുത്താൻ കഴിയാതെ പോയത്, ആ വിവരം അറിയാതെ പോയതു കൊണ്ടാണെന്ന വിഷയം നമ്മുടെ മുന്നിൽ നിൽക്കുന്നു. 

വിവര സാങ്കേതിക വിദ്യകൾ ഇത്രയേറെ മുന്നേറിയിട്ടും, അതിന്റെ എല്ലാം പരിധിക്ക് അപ്പുറത്ത് ഭയന്നുകഴിയുന്നവരെ കണ്ടെത്തി വിവരം അറിയിക്കേണ്ടത് നമ്മുടെയും കൂടി ഉത്തരവാദിത്തമാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ ഭയത്തിൽ നിന്നുള്ള മോചനം കൂടിയാണ് നേടുന്നത്. നാട്ടിലേക്കു മടങ്ങേണ്ടവർക്ക് അങ്ങനെയും ഇവിടെ തന്നെ തുടരേണ്ടവർക്ക് അങ്ങനെയും ചെയ്യാം. 

പൊതുമാപ്പിൽ മടങ്ങിയതിനാൽ, ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലാ എന്ന ആശങ്കയും വേണ്ട. പുതിയ ജോലി ലഭിക്കുന്നവർക്ക് ആജീവനാന്ത വിലക്കില്ലാതെ നിയമപരമായി തിരിച്ചു വരാം. ഈ അവസരം പ്രയോജനപ്പെടുത്തി ഉറ്റവരുടെ അരികിലെത്താൻ ഓരോരുത്തർക്കും കഴിയട്ടേ...

English Summary:

Karama Kadhakal column by Mintu P Jacob on UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com