ADVERTISEMENT

ദുബായ് ∙ നിയമലംഘനത്തിന്റെ ഭാരം മാറ്റി സ്വാതന്ത്ര്യത്തിന്റെ പുതിയ നാളുകൾക്കു വഴിതുറന്നു രാജ്യമെമ്പാടും പൊതുമാപ്പിന് തുടക്കമായി. ഇന്ത്യക്കാരടക്കം നൂറു കണക്കിന് ആളുകൾ പൊതുമാപ്പിന്റെ ആദ്യദിനം ഐസിപി, ജിഡിആർഎഫ്എ സഹായ കേന്ദ്രങ്ങളിലെത്തി നാടണയാനുള്ള നടപടികൾ പൂർത്തിയാക്കി. പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് അനധികൃതമായി തങ്ങിയവർക്ക്, താൽക്കാലിക പാസ്പോർട്ടിനുള്ള എല്ലാ സൗകര്യങ്ങളും ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ഒരുക്കി. അപേക്ഷ നൽകുന്നവർക്ക് 24 മണിക്കൂറിനകം എമർജൻസി സർട്ടിഫിക്കറ്റ് നൽകി പൊതുമാപ്പിനുള്ള അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. 

അൽ അവീറിൽ ജിഡിആർഎഫ്എയുടെ താൽക്കാലിക ആംനെസ്റ്റി കേന്ദ്രം ഇന്നലെ രാവിലെ 8 മുതൽ പ്രവർത്തനം ആരംഭിച്ചു. ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഒബെയ്ദ് ബിൻ മുഹൈർ ബിൻ സുറൂർ എന്നിവർ ഉൾപ്പെടെ ആദ്യ മണിക്കൂറിൽ പൊതുമാപ്പ് നടപടികൾക്ക് നേതൃത്വം നൽകി. 10 അപേക്ഷകരെ ഒരേ സമയം സ്വീകരിക്കാനുള്ള സൗകര്യം അൽ അവീർ സെന്ററിലെ അപേക്ഷാ കേന്ദ്രങ്ങൾക്കുമുണ്ട്. 

സന്ദർശക വീസയിൽ എത്തിയവരിൽ ഔട്പാസ് ആവശ്യമുള്ളവർക്ക് 48 മണിക്കൂറിനകം വിതരണം ചെയ്യും. പ്രതിദിനം 2000 അനധികൃത താമസക്കാരെ സ്വീകരിക്കാൻ ദുബായ് അവീറിലെ കേന്ദ്രത്തിന് ശേഷിയുണ്ട്. അപേക്ഷകർക്ക് ഊഷ്മള സ്വീകരണമാണ് പൊതുമാപ്പ് കേന്ദ്രങ്ങളിൽ നൽകുന്നത്. കുടിവള്ളവും ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 

സംശയ നിവാരണത്തിനും ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനു മുൻപ് നിയമലംഘകർ പൂർത്തിയാക്കേണ്ട നടപടി ക്രമങ്ങൾ ആമർ, ടൈപ്പിങ് സെന്ററുകളിൽ ചെയ്യാം. 

പൊതുമാപ്പ് അപേക്ഷ കേന്ദ്രങ്ങളിലും താൽക്കാലിക ആമർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.  ഒക്ടോബർ 31വരെയാണ് പൊതുമാപ്പ്. ഇതിനകം നിയമ ലംഘകർക്ക് സ്വദേശിത്തേക്ക് മടങ്ങുകയോ നിയമപരമായ വീസ നേടി രാജ്യത്തു തുടരുകയോ ചെയ്യാം. 

സന്ദർശക വീസയിൽ എത്തി കാലാവധി കഴിഞ്ഞവർക്ക് നേരിട്ട് അൽ അവീറിലെ സേവന കേന്ദ്രത്തിലെത്താം. താമസ വീസ കാലാവധി കഴിഞ്ഞവർക്ക് (എമിറേറ്റ്സ് ഐഡി ഉള്ളവർക്ക്) ആമർ സെന്ററുകളിൽ തന്നെ പൊതുമാപ്പ് അപേക്ഷാ നടപടികൾ പൂർത്തിയാക്കാം. 8005111 നമ്പറിൽ വിളിച്ച് സംശയനിവാരണം നടത്താം. 

English Summary:

UAE visa amnesty program begins - UAE Amnesty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com