ADVERTISEMENT

അബുദാബി ∙ ഗൾഫിൽ പരക്കെ ഓണം ആഘോഷിച്ചു തുടങ്ങിയതോടെ മഹാബലിക്ക് വൻ ഡിമാൻഡ്. വർഷങ്ങളായി മഹാബലി വേഷം കെട്ടുന്നവർക്കും ചമയമൊരുക്കുന്നവർക്കും നിന്നുതിരിയാൻ നേരമില്ല. രാപകൽ വേദികളിൽനിന്ന് വേദികളിലേക്ക് നീങ്ങുമ്പോൾ ‘നവാഗതരായി’ ഇതര രാജ്യക്കാരായ മഹാബലിമാരും മലയാളികളെ ആശീർവദിക്കാൻ എത്തുന്നു. എങ്കിലും മലയാളി മഹാബലിയോടാണ് പ്രവാസികൾക്കു താൽപര്യം.

ലക്ഷണമൊത്ത മാവേലിമാരെ കിട്ടാതെ വരുമ്പോഴാണ് ഇതര രാജ്യക്കാരെ ഇറക്കുന്നത്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യക്കാർ ഇതിനകം മഹാബലിയായി രംഗപ്രവേശം ചെയ്തുകഴിഞ്ഞു. ആടയാഭരണങ്ങൾ അണിഞ്ഞ് ഒരു ദിവസത്തേക്ക് രാജാവായി പ്രജകളെ ആശീർവദിക്കാൻ കിട്ടുന്ന അവസരമാണ് ഇത്തരക്കാരുടെ ആകർഷണം. പക്ഷേ, മലയാളി മാവേലിക്കാണ് ഡിമാൻഡ്. ഓണത്തിന് ആഴ്ചകൾക്കു മുൻപേ തുടങ്ങി ഡിസംബർ വരെ നീളുന്ന ആഘോഷങ്ങളിലൂടെ മഹാബലിയുടെ മനസ്സും വയറും മാത്രമല്ല പോക്കറ്റും നിറയും. മഹാബലിയെ അണിയിച്ചൊരുക്കുന്നവർക്കും തുല്യ പ്രാധാന്യമുണ്ട്.

4 പതിറ്റാണ്ടായി മഹാബലിയെ അണിയിച്ചൊരുക്കുന്ന ജോലിയിൽ വ്യാപൃതനായ കണ്ണൂർ പയ്യന്നൂർ പിലാത്തറ സ്വദേശിയായ ക്ലിന്റു പവിത്രന് ഓണക്കാലമായാൽ വിശ്രമമില്ല. പണ്ടൊക്കെ സംഘടനകളുടെ ആഘോഷങ്ങളിൽ മാത്രമായിരുന്നു മാവേലിയുടെ സാന്നിധ്യമെങ്കിൽ ഇന്നത് കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകാരും കൂടി ഏറ്റുപിടിച്ചതോടെ തിരക്കു കൂടിയതായി പവിത്രൻ പറഞ്ഞു. ഓഡിറ്റോറിയത്തിന്റെ ലഭ്യത അനുസരിച്ച് രാത്രി കാലങ്ങളിലേക്കും ആഘോഷം നീണ്ടതോടെ മാവേലിയെ തിരക്കി പരക്കം പായുകയാണ് സംഘടനകളും സ്ഥാപനങ്ങളും.

കേരളത്തെക്കാൾ കൂടുതൽ ഇവിടെയാണ് ഓണാഘോഷം. വിവിധ രാജ്യക്കാരായ നാനാജാതി മതസ്ഥരുടെ സാന്നിധ്യം ആഘോഷത്തിന് പകിട്ടു കൂട്ടുന്നുവെന്ന് പറയുന്നു. ജോലിക്കിടയിൽ അവധിയെടുത്ത് വരെ മഹാബലിയെ ഒരുക്കാൻ പോകാറുണ്ടെന്ന് പവിത്രൻ പറയുന്നു. ഘോഷയാത്ര മുതൽ കലാപരിപാടികളിൽ വരെ മഹാബലിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നവരും ഏറെ. 

മലയാളിയുടെ മഹാബലി സങ്കൽപത്തിലും മാറ്റം വന്നു. കുടവയർ വേണമെന്ന നിബന്ധന ഇല്ലാതായതോടെ പ്രൗഢിയുള്ള മഹാബലിയെ അണിയിച്ചൊരുക്കാൻ പ്രയാസമില്ല. എന്നാൽ ഇത്രയും സമയം അടയാഭരണങ്ങളും വേഷവും അണിഞ്ഞ് നിൽക്കാനുള്ള ക്ഷമയുള്ളവർ മാത്രമേ ഈ രംഗത്ത് സ്ഥിരമായി നിൽക്കാറുള്ളൂവെന്ന് പവിത്രൻ പറയുന്നു. വർഷങ്ങളായി അബുദാബിയിൽ മഹാബലി വേഷം കെട്ടുന്നത് തൃശൂർ സ്വദേശി ഫ്രാൻസിസും വടകര സ്വദേശി രാജേഷുമാണ്. ഇവർക്ക് ഡിസംബർ വരെ ബുക്കിങ് ലഭിച്ചതായും സൂചിപ്പിച്ചു. ഫ്രാൻസിസ് 9 വർഷമായി ജനങ്ങളെ ആശീർവദിച്ചുവരുന്നു.

സദ്യയെടുത്താൽ മഹാബലി ഫ്രീ
വിവിധ സംഘടനകളുടെ ഓണസദ്യയ്ക്ക് ഹോട്ടലിൽ ബുക്ക് ചെയ്യുന്നവർക്ക് മഹാബലിയെ കൂടി നൽകുന്നതും പുതുമയാർന്ന കാഴ്ചയായി. കുറഞ്ഞത് 50നു മുകളിൽ സദ്യയ്ക്ക് ഓർഡർ ചെയ്യുന്നവർക്കാണ് മഹാബലിയെ എത്തിച്ചുകൊടുക്കുക. വനിതകൾ വരെ മഹാബലിയായി എത്തിയതിനും മുൻകാലങ്ങളിൽ ഗൾഫ് സാക്ഷ്യം വഹിച്ചിരുന്നു.

English Summary:

Demand for Mahabali in the Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com