ADVERTISEMENT

അബുദാബി ∙ അവധി ദിനത്തിൽ എത്തിയ ഓണത്തിൽ പകിട്ട് കുറഞ്ഞ് ഹോട്ടലുകൾ. മുൻകാലങ്ങളിൽ ലഭിച്ചിരുന്ന ഓർഡറുകളുടെ പകുതി പോലും ലഭിച്ചിട്ടില്ലെന്ന് വിവിധ ഹോട്ടൽ ഉടമകൾ പറയുന്നു. ഇന്നു സദ്യ കഴിക്കാൻ കൂടുതൽ പേർ നേരിട്ട് എത്തുമെന്ന പ്രതീക്ഷയിലാണ് ഹോട്ടലുകൾ. റസ്റ്ററന്റുകളുടെ എണ്ണത്തിലുണ്ടായ വർധനയും കച്ചവടത്തെ ബാധിച്ചതായി ഉടമകൾ പറയുന്നു.

ഇത്തവണ ഓണം എത്തിയത് അവധി ദിവസമായതിനാൽ പാചക പരീക്ഷണത്തിലാണ് പലരും. വിഭവങ്ങളുടെ എണ്ണവും രുചിയും കുറഞ്ഞാലും സ്വന്തമായി ഉണ്ടാക്കി കഴിക്കുന്നതിലെ ത്രില്ലാണ് ഈയൊരു തീരുമാനത്തിലേക്കു പലരെയും നയിച്ചത്. ഇതു ഹോട്ടലുകാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു. സദ്യ ഉണ്ടാക്കാൻ അറിയാത്തവർ മാത്രമാണ് ഇത്തവണ പാഴ്സൽ സദ്യയെ ആശ്രയിക്കുന്നത്. 

വിഭവങ്ങളുടെ എണ്ണവും മേന്മയും പറഞ്ഞ് ആഴ്ചകൾക്കു മുൻപേ നോട്ടിസ് ഇറക്കിയിട്ടും സമൂഹമാധ്യമങ്ങൾ വഴി പ്രച‌രിപ്പിച്ചിട്ടും പ്രതീക്ഷിച്ച ഓർഡറുകൾ ലഭിക്കാതെ പ്രയാസത്തിലാണ് പല കച്ചവടക്കാരും. അവധി ദിവസത്തെ ഓണത്തിൽ കച്ചവടം കുറയുമെന്ന് മനസ്സിലാക്കിയ പലരും ദിവസങ്ങൾക്കു മുൻപേ സദ്യ ലഭിക്കുമെന്ന് പരസ്യം ചെയ്തിരുന്നു.

സദ്യവട്ടമൊക്കെ തയാറാക്കി വച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പ്രതികരണമുണ്ടാതിരുന്നത് പലർക്കും നഷ്ടക്കച്ചവടമായി. യുഎഇയിലെ വിവിധ സംഘടനകൾ നൽകുന്ന ഓർഡറുകളിലാണ് ഇപ്പോഴത്തെ ആശ്രയം. ചെറിയ കൂട്ടായ്മകൾ അൻപതും നൂറും സദ്യ ഓർഡർ ചെയ്യുന്നുണ്ടെങ്കിലും അവ ലഭിക്കുന്നത് സാമാന്യം ഭേദപ്പെട്ട ഹോട്ടലുകൾക്കു മാത്രം. ചെറുകിട ഹോട്ടലുകാർ പരിസരങ്ങളിലെ ബാച്ചിലേഴ്സിലാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്തിട്ടില്ലെങ്കിലും ഇത്തരക്കാർ ഇന്നു സദ്യ കഴിക്കാൻ എത്തുമെന്നാണ് കരുതുന്നതെന്ന് റസ്റ്ററന്റ് ഉടമകൾ പറഞ്ഞു.

മാറിയ സാഹചര്യത്തിൽ വിഭവങ്ങൾ കൂട്ടിയും വില കുറച്ചും പരീക്ഷണത്തിന് ചിലർ തയാറായിട്ടുണ്ടെങ്കിലും 30 ദിർഹത്തിൽ താഴെ സദ്യ കിട്ടുക പ്രയാസം. തരക്കേടില്ലാത്ത ഹോട്ടലുകളിൽനിന്ന് സദ്യ കഴിക്കണമെങ്കിൽ 40 ദിർഹത്തിന് മുകളിൽ നൽകണം. പാഴ്സൽ വാങ്ങിക്കുകയാണെങ്കിൽ 5 ദിർഹം അധികം നൽകേണ്ടിവരും.

നാട്ടിൽനിന്നുള്ള പാചക വിദഗ്ധരെ വരെ കൊണ്ടുവന്ന് സദ്യ ഒരുക്കിയവരുമുണ്ട്. കഴിഞ്ഞ വർഷം 25 ദിർഹം മുതൽ ഓണ സദ്യ ലഭിച്ചിരുന്നുവെങ്കിൽ പച്ചക്കറിയുടെ വിലക്കയറ്റം മൂലം ചെറുകിട റസ്റ്ററന്റുകളിൽ വരെ 30 ദിർഹത്തിന് മുകളിലാണ് വില. വാറ്റ് കൂടിയാകുമ്പോൾ വില വീണ്ടും ഉയരും.

ഉപ്പേരി, ശർക്കരവരട്ടി, കൊണ്ടാട്ടം, നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ, ഇഞ്ചിപ്പുളി, പച്ചടി, കിച്ചടി, തോരൻ, അവിയൽ, കൂട്ടുകറി, പരിപ്പ്, പുളിശ്ശേരി, എരിശ്ശേരി, കാളൻ, ഓലൻ, സാമ്പാർ, തിയൽ, മോര്, രസം, മെഴുക്കുപുരട്ടി തുടങ്ങി ഉപ്പ് വരെ ഉൾപെടുത്തി 25 മുതൽ 45 വരെ വിഭവങ്ങൾ നിരത്തിയാണ് പലരുടെയും ഓണസദ്യ. രണ്ടോ മൂന്നോ തരം പായസവും ഉൾപ്പെടും. ആറൻമുള വള്ളസദ്യ എന്ന പേരിലും യുഎഇയിൽ സദ്യ വിളമ്പുന്നുണ്ട്.

പായസമേള
പാൽപായസത്തിനും അടപ്രഥമനും പുറമേ ചക്ക,  മാമ്പഴം, പൈനാപ്പിൾ, ഇളനീർ, മത്തങ്ങ, ബീറ്റ്റൂട്ട്, കാരറ്റ്, ചേന, പാൽ, ഗോതമ്പ് പായസങ്ങളും ഐസ്ക്രീം പായസവും ലഭ്യമാണ്. പരിപ്പു പ്രഥമൻ, കടല പ്രഥമൻ, സേമിയ പായസം, പഴം പ്രഥമൻ, അരി പായസം തുടങ്ങി ഈന്തപ്പഴ പായസം വരെ ലഭ്യമാകുന്ന പായസമേളയ്ക്ക് വൻ ഡിമാൻഡുണ്ട്. സദ്യ സ്വന്തമായി ഉണ്ടാക്കുന്നവർ വരെ വ്യത്യസ്ത പായസങ്ങൾ രുചിക്കാൻ ഇവിടെ എത്തുന്നു.

English Summary:

Increase in the number of restaurants also affected the business - Parcel drop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com