ADVERTISEMENT

ദോഹ ∙ പ്രഥമ അഡ്വാൻസ്ഡ് ടെക്നോളജി ഫോർ കൺസ്ട്രക്ഷൻ ആൻഡ് സർവീസസ് എക്‌സ്‌പോ (കോണ്ടെക്യു എക്‌സ്‌പോ 2024) യ്ക്ക് ദോഹയിൽ തുടക്കമായി. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ത്രിദിന പ്രദർശനം നടക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ഓട്ടോമേഷനുമാണ് എക്സ്പോയിലെ പവിലിയനുകളിലെ മുഖ്യ കാഴ്ചകള്‍.

മോഡുലാർ നിർമാണത്തിന്‍റെ വ്യാപ്തി വിപുലീകരിക്കുക, നാളത്തെ തൊഴിലാളികളെ രൂപപ്പെടുത്തുക, ഡിജിറ്റൽ, സ്മാർട്ട് സൊല്യൂഷനുകളും ഓട്ടോമേഷനും ഉപയോഗിച്ച് നിർമാണ ഉൽപാദനക്ഷമത വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കുന്നുണ്ട്.  അതാത് മേഖലയിലെ പ്രമുഖകരുടെ നേതൃത്വത്തിലാണ് പാനൽ ചർച്ചകൾ നടക്കുന്നത്. ഈ ദശാബ്ദത്തില്‍ നിര്‍മാണ മേഖലയില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനകളാണ് കോണ്‍ടെക് പകരുന്നത്.

Image Credit: QNA
Image Credit: QNA

ഡ്രോണുകളും റോബോട്ടുകളുമായിരിക്കും പുതിയ കാലത്തെ നിര്‍മാണ മേഖലയിലെ അടിസ്ഥാന ഘടകങ്ങളെന്ന് എക്സ്പോ വിദഗ്ധര്‍ പറയുന്നു. ത്രീ ഡി പ്രന്‍റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങിയവ ജോലികള്‍ എത്രത്തോളം ലളിതമാക്കുമെന്നും കോണ്‍ടെക് വിവരിക്കുന്നു. ഗൂഗിളും മൈക്രോസോഫ്റ്റും അടക്കമുള്ള ടെക് ഭീമന്‍മാര്‍ ഇത്തവണത്തെ എക്സ്പോയുടെ ഭാഗമാണ്.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം എക്‌സ്‌പോ സന്ദർശിച്ചു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ, അഷ്ഗാൽ പ്രസിഡന്‍റ് ഡോ. സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി തുടങ്ങിയവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. നിർമാണ, സേവന മേഖലകളിലെ സാങ്കേതികവിദ്യയിലേക്കുള്ള ഖത്തറിന്‍റെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രദർശനം എന്ന് സംഘാടക സമിതി ചെയർമാൻ  സലിം മുഹമ്മദ് അൽ ഷാവി പറഞ്ഞു.

Image Credit: QNA
Image Credit: QNA

വരും വര്‍ഷങ്ങളില്‍ കോണ്‍ടെക് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്ന് ഖത്തരി സ്റ്റാര്‍ട്ടപ്പായ സ്നൂനുസിഇഒ ഹമദ് മുബാറക് അല്‍ ഹാജിരി പറഞ്ഞു. മലയാളികളും കോണ്‍ടെകിന്‍റെ ഭാഗമാണ്. കോഴിക്കോട്ടുകാരനായ വിദ്യാര്‍ഥി സെയ്ദ് സുബൈര്‍ മാലോലിന്‍റെ സ്റ്റാര്‍ട്ടപ്പ് ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ട്രാഷ് എന്ന പേരിലുള്ള സ്റ്റാര്‍ട്ടപ്പ് മാലിന്യ നിര്‍മാര്‍ജന രംഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യതകളാണ് പങ്കുവയ്ക്കുന്നത്. പ്രൊജക്ടിന്‍റെ അന്തിമ ഘട്ടത്തിലാണ് സെയ്ദും സുഹൃത്തുക്കളും.

English Summary:

Contech Expo discusses new technologies in the construction sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com