ADVERTISEMENT

ദുബായ് ∙ യുഎഇയിൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് ആവശ്യങ്ങൾക്കായി 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു. ഇതിൽ 400 പേർക്ക് ഔട്ട് പാസ്(എക്സിറ്റ് പാസ്) അനുവദിച്ചു. പുതിയ ജോലി കണ്ടെത്തിയ 600 പേർക്ക് താത്കാലിക പാസ്പോർട്ട് അനുവദിച്ചതായും കോൺസൽ ജനറൽ പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിൽ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമാപ്പ് കാലാവധി പകുതി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യൻ അപേക്ഷകരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. പൊതുമാപ്പ് ആവശ്യവുമായി എത്തുന്ന ഇന്ത്യക്കാർക്ക് കോൺസുലേറ്റിൽ മികച്ച സേവനം നൽകിവരുന്നു. നാല് തരത്തിലുള്ള സേവനമാണ് അവർക്ക് നൽകുന്നത്. അപേക്ഷകരെ സ്വാഗതം ചെയ്യുന്നതിനായുള്ള കൗണ്ടറിലെത്തുന്നവര്‍ക്ക് മാർഗ നിർദേശങ്ങൾ നൽകുന്നതാണ് ആദ്യ ഘട്ടം. വീസാ കാലാവധി കഴിഞ്ഞ് നിൽക്കുന്നവർക്കും സ്പോൺസറുടെ അടുത്ത് നിന്ന് ഒളിച്ചോടിയവർക്കും നാ‌‌‌ട്ടിലേയ്ക്ക് മടങ്ങോൻ അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകുന്നതടക്കമുള്ള സഹായം നൽകുന്നു.

പുതിയ ജോലി ലഭിച്ച് പദവി ശരിയാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ആമർ സെൻ്ററുകളെ സമീപിക്കാനുള്ള മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. സർക്കാർ ഫീസുകളല്ലാതെ കോൺസുലേറ്റ് മറ്റ് യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും സൗജന്യസേവനമാണ് നൽകിവരുന്നതെന്നും സതീശ് കുമാർ ശിവ വ്യക്തമാക്കി. വീസാ കാലാവധി കഴിഞ്ഞും മറ്റും യുഎഇയിൽ തുടരുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനും പുതിയ ജോലി കണ്ടെത്തി പദവി നിയമപരമാക്കാനും അവസരം നൽകി യുഎഇ സർക്കാർ ഈ മാസം ആദ്യം പ്രാബല്യത്തിൽ കൊണ്ടുവന്ന പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കും.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും രാജ്യത്തെങ്ങുമുള്ള 86 ആമർ സെൻ്ററുകളിലുമാണ് സേവനത്തിനായി സമീപിക്കേണ്ടത്. ബർദുബായിലുള്ള ഇന്ത്യൻ കോൺസുലേറ്റിലെത്തിയാൽ അപേക്ഷ പൂരിപ്പിക്കുന്നതടക്കമുള്ള സേവനം സൗജന്യമായി ലഭിക്കും.

English Summary:

More than 4000 Indian applicants approach Indian Consulate in Dubai for amnesty in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com