ADVERTISEMENT

എളങ്കുന്നപ്പുഴ (കൊച്ചി) ∙ എൻജിൻ നിലച്ചതിനെ തുടർന്നു 8 ദിവസം കടലിൽ ഒഴുകി ഒമാൻ തീരത്ത് എത്തിയ മീൻപിടിത്ത ബോട്ടിലെ 12 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കന്യാകുമാരി ഇരവിപുത്തൻതുറൈ സ്വദേശികളായ അരുളപ്പൻ (44), ഇലൻ(39), സർജൻ(47), ജോൺറോസ് (68), നാഗപട്ടണം പലിയാർ സ്വദേശികളായ ശബരി (25), മണികണ്ഠൻ (26), മണികണ്ഠൻ (36), മൈലാടിത്തറൈ ആകാഷ്( 22), കുണ്ടല്ലൂർ സാംയാർപെട്ടി നവീൻ (33), പുതുച്ചേരി തളിയത്തേരു ഭരത്‌രാജ് (27), സുധീർ (36), ഒഡീഷ ഹോമോണ്ടമുതുലി (22) എന്നിവരെയാണു രക്ഷപ്പെടുത്തിയത്.  

കന്യാകുമാരി സ്വദേശി അരുളപ്പന്റെ അലങ്കാരമാതാ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ 10നു തോപ്പുംപടി ഫിഷിങ്ഹാർബറിൽ നിന്നു കടലിലേക്കു പോയ ബോട്ട് 5 ദിവസത്തെ യാത്രയ്ക്കു ശേഷം 2 ദിവസം മീൻപിടിത്തത്തിൽ ഏർപ്പെട്ടു. 3-ാം ദിവസം രാത്രി എൻജിൻ പ്രവർത്തനരഹിതമായി എൻജിൻ റൂമിൽ വെള്ളം കയറി. തുടർന്ന് 8 ദിവസം കടലിൽ ഒഴുകിനടന്ന ബോട്ടിനെ സെപ്റ്റംബർ 26ന് യുഎഫ്എൽ ദുബായ് എന്ന കപ്പൽ കണ്ടെത്തി ഇന്ത്യൻ കോസ്റ്റ്ഗാർഡിനെയും മുംബൈ മറൈൻ റെസ്‌ക്യു കോ ഓർഡിനേഷൻ സെന്ററിനെയും അറിയിച്ചു.

എൻജിൻ തകരാർ പരിഹരിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് ബോട്ടും അതിലുണ്ടായിരുന്ന 8 ലക്ഷം രൂപയുടെ മീനും കടലിൽ ഉപേക്ഷിച്ചു. തൊഴിലാളികളെ  കൈല ഫോർച്യൂൺ എന്ന കപ്പലിൽ കയറ്റി കൊച്ചിയിലേക്ക് അയച്ചു. കൊച്ചിയിലെത്തിയ ഇവരെ കപ്പലിൽ നിന്നു ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം ഏറ്റെടുത്തു. ഫിഷറീസ് വകുപ്പ്, കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, കസ്റ്റംസ് എന്നിവയുടെ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. പ്രാഥമിക വൈദ്യപരിശോധനയിൽ 12 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്. കോസ്റ്റ്ഗാർഡിന്റെ കൊച്ചിയിലെ ആസ്ഥാനത്തും സീപോർട്ട് എമിഗ്രേഷൻ ഓഫിസിലും പരിശോധന നടത്തിയശേഷം തമിഴ്‌നാട് ഫിഷറീസ് വകുപ്പിനു ഇവരെ കൈമാറി.

English Summary:

Twelve Tamilnadu Fishermen Rescued from Stranded Boat Near Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com