ADVERTISEMENT

അജ്മാൻ∙ പറക്കമുറ്റും മുൻപേ പിതാവിനെ നഷ്ടപ്പെട്ട് മാതാവിനോടൊപ്പം ദുരിത ജീവിതം നയിച്ച, യുഎഇയിൽ പ്രവാസിയായ തൃശൂർ സ്വദേശിനി സൗജത്തിനെ ചേർത്തുപിടിക്കാൻ ഇനി കൂടെപ്പിറപ്പുകൾ ഏറെ; അതും എണ്ണിയാൽത്തീരാത്തത്ര മലേഷ്യൻ ബന്ധുക്കൾ. ട്വിസ്റ്റുകൾ നിറഞ്ഞ സിനിമാക്കഥ പോലെയാണ് കഴിഞ്ഞ കുറേക്കാലമായി വീട്ടമ്മയായ സൗജത്തിന്‍റെയും ഷാർജ അൽ ഇത്തിയാദി സ്പെയർ പാർട്സ് സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവ് റഫീഖിന്‍റെയും ജീവിതത്തിൽ സംഭവിച്ചത്. ഒരിക്കലും അറ്റുപോകാത്ത കണ്ണികൾ കൂട്ടിയോജിപ്പിക്കാൻ മലേഷ്യയിൽപ്പോയ ഇരുവരും ആ വേറിട്ട അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു:

∙ കഥാനായകൻ വല്യുപ്പ മൊയ്തുണ്ണി; രണ്ടാം വിവാഹത്തിന് ഭാര്യയിൽ നിന്ന് അനുവാദം വാങ്ങിയ ഔറോ
തൃശൂർ ഗുരുവായൂർ ഇരിങ്ങപ്പുറം കോട്ടപ്പടി സ്വദേശിയായ സൗജത്തിന്‍റെ ഉമ്മയുടെ പിതാവ് മല്ലാട് സ്വദേശി മൊയ്തുണ്ണിയാണ് കഥയിലെ നായകൻ. മൂന്ന് ആണും രണ്ട് പെണ്ണുമടങ്ങുന്ന കുടുംബത്തിലെ മൂത്ത മകനായിരുന്നു അദ്ദേഹം. ചെറുപ്പത്തിലേ മലേഷ്യയിലേക്ക് ഉപജീവനാർഥം നാടുവിട്ട അദ്ദേഹം പിന്നീട് തിരിച്ചുവന്ന് വല്യുമ്മ ഖദീജയെ വിവാഹം കഴിച്ചു. മകൾ(സൗജത്തിന്‍റെ മാതാവ് പാത്തുമ്മ എന്ന ഫാത്തിമ)ക്ക് ആറ് വയസ്സുണ്ടായിരുന്നപ്പോൾ  മലേഷ്യയിലേയ്ക്ക് വീണ്ടും പോയ അദ്ദേഹം പിന്നീട് തിരിച്ചുവന്നില്ല. ഭർത്താവിനെ കണ്ണീരോടെ കാത്തിരുന്ന ഖദീജയും പിതാവിനെ കാണാൻ കൊതിച്ചുനടന്ന ഫാത്തിമയും കുറേക്കാലം മൊയ്തുണ്ണിയുടെ സ്വന്തം വീട്ടിലായിരുന്നു താമസം. 

1) സൗജത്തിന്‍റെ മാതാവ് ഫാത്തിമ 2) സൗജത്തും റഫീഖും
1) സൗജത്തിന്‍റെ മാതാവ് ഫാത്തിമ 2) സൗജത്തും റഫീഖും

പിന്നീട് അവിടെ നിന്ന് ഇരുവരെയും പറഞ്ഞയച്ചു. വല്യുമ്മയുടെ കുടുംബം സാമ്പത്തികമായി ഇത്തിരി ഭേദപ്പെട്ട നിലയിലായിരുന്നെങ്കിലും കുറേക്കാലം അവർക്ക് അവിടെയും താമസിക്കാനായില്ല. പറക്കമുറ്റാത്ത ഫാത്തിമയെയും കൊണ്ട് അവർ നാട്ടിലെ ഒരു വലിയ വീട്ടിൽ അടുക്കള ജോലി ചെയ്ത് അവിടെയുള്ള കൊപ്രക്കളത്തിലെ കൊച്ചു വീട്ടില്‍ താമസിച്ചു. ഫാത്തിമയ്ക്ക് 10 വയസ്സായപ്പോൾ ഖദീജ മരിക്കുകയും ലോകമെന്തെന്ന് തിരിച്ചറിയാത്ത ആ പെൺകുട്ടിക്ക് വലിയ വീട്ടിൽ അനാഥയെപ്പോലെ ജീവിക്കേണ്ടിയും വന്നു. 

1) കഥാനായകൻ മൊയ്തുണ്ണി മലേഷ്യൻ ഭാര്യോടൊപ്പം.2) മൊയ്തുണ്ണിയുടെ മലേഷ്യൻ ഭാര്യമാരിലെ മക്കൾ.3) ഹലീമ ഭർത്താവിനോടും മക്കളോടുമൊപ്പം1) കഥാനായകൻ മൊയ്തുണ്ണി മലേഷ്യൻ ഭാര്യോടൊപ്പം.2) മൊയ്തുണ്ണിയുടെ മലേഷ്യൻ ഭാര്യമാരിലെ മക്കൾ.3) ഹലീമ ഭർത്താവിനോടും മക്കളോടുമൊപ്പം
1) കഥാനായകൻ മൊയ്തുണ്ണി മലേഷ്യൻ ഭാര്യോടൊപ്പം.2) മൊയ്തുണ്ണിയുടെ മലേഷ്യൻ ഭാര്യമാരിലെ മക്കൾ.3) ഹലീമ ഭർത്താവിനോടും മക്കളോടുമൊപ്പം1) കഥാനായകൻ മൊയ്തുണ്ണി മലേഷ്യൻ ഭാര്യോടൊപ്പം.2) മൊയ്തുണ്ണിയുടെ മലേഷ്യൻ ഭാര്യമാരിലെ മക്കൾ.3) ഹലീമ ഭർത്താവിനോടും മക്കളോടുമൊപ്പം

അതിനടുത്തായിരുന്നു, അകന്ന ബന്ധു കൂടിയായിരുന്ന സൗജത്തിന്‍റെ വാപ്പ ഔറോയുടെ വീട്. അദ്ദേഹം നേരത്തെ വിവാഹിതനും 2 മക്കളുടെ പിതാവുമായിരുന്നു. കൂടാതെ ആ വീട്ടിലെ കാര്യസ്ഥനുമായിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഖദീജ  ഔറോയോട് പറഞ്ഞുവത്രെ, എന്‍റെ മകളെ നോക്കിക്കൊള്ളണേ എന്ന്. അങ്ങനെ ഒറ്റപ്പെട്ട ഫാത്തിമയ്ക്ക് ഒരു ജീവിതം നൽകാൻ അദ്ദേഹം സ്വന്തം ഭാര്യയിൽ നിന്ന് അനുവാദം വാങ്ങിച്ചു. ആദ്യ ഭാര്യയിൽ ആകെ ഒൻപത് മക്കൾ ജനിച്ചു. അതിൽ 2 പേർ പിന്നീട് മരിച്ചുപോയി. രണ്ടാം ഭാര്യയായ ഫാത്തിമയിലുണ്ടായ മകളാണ് സൗജത്ത്. എല്ലാവരും ഒത്തൊരുമയോടെയായിരുന്നു താമസിച്ചിരുന്നതെന്ന് സൗജത്ത് പറയുന്നു. 

സൗജത്തും റഫീഖും മലേഷ്യൻ ബന്ധുക്കളോടൊപ്പം മലാഖയില്‍
സൗജത്തും റഫീഖും മലേഷ്യൻ ബന്ധുക്കളോടൊപ്പം മലാഖയില്‍

പക്ഷേ, അപ്പോഴൊന്നും മലേഷ്യയിലേയ്ക്ക്  പോയ വല്യുപ്പ മൊയ്തുണ്ണി മടങ്ങിവരാൻ കൂട്ടാക്കിയില്ല. അവിടെ ജോലി ചെയ്തിരുന്ന സൗജത്തിന്‍റെ ബന്ധുക്കളിൽ ചിലർ  അന്വേഷിച്ചപ്പോൾ മൊയ്തുണ്ണി മലേഷ്യക്കാരിയെ വിവാഹം കഴിച്ചെന്നും അതിൽ 12 മക്കളുണ്ടെന്നും അതിലൊരാൾ മരിച്ചുവെന്നുമുള്ള വിവരം ലഭിച്ചു.  9 പെണ്ണും 2 ആണുമാണ് ബാക്കിയുള്ള മക്കൾ. 1986ൽ മൊയ്തുണ്ണി മലേഷ്യയിൽ മരണമടഞ്ഞു. വൈകാതെ സൗജത്തിന്‍റെ പിതാവ് ഔറോയും മരിച്ചു. സൗജത്ത് പിന്നീട് റഫീഖിനെ വിവാഹം കഴിച്ചു, പ്രവാസിയായി. 

∙ വേരുകൾ തേടി മലേഷ്യയിൽ നിന്ന് ഖാലിദ് എത്തിയപ്പോൾ
2015 വടുതലയുള്ള റസാഖും അദ്ദേഹത്തിന്‍റെ മലേഷ്യയിലുള്ള സഹോദരൻ ഖാലിദുമാണ് സൗജത്തിന്‍റെ കുടുംബത്തെ ബന്ധപ്പെടുന്നത്. മലേഷ്യയിൽ ഖാലിദ് താമസിക്കുന്നതിനടുത്തായിരുന്നു മൊയ്തുണ്ണിയുടെ കുടുംബം. അദ്ദേഹത്തിന്‍റെ  മലേഷ്യൻ ഭാര്യയിലെ മകൾ, മലാഗയില്‍ താമസിക്കുന്ന ഹലീമയാണ് ആദ്യമായി നാട്ടിലെ ബന്ധുക്കളെക്കുറിച്ച് ഖാലിദിനോട് പറയുന്നത്. മൊയ്തുണ്ണിക്ക് ഒരു മകളുണ്ടെന്നും പറ്റുമെങ്കിൽ അവരേക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. അങ്ങനെ 2015ൽ നാട്ടിൽ വന്ന ഖാലിദ് അനുജൻ റസാഖിനോടൊപ്പം സൗജത്തിന്‍റെ വീട്ടിലെത്തി അന്വേഷണം നടത്തി. അന്ന് സൗജത്തിന്‍റെ ഉമ്മ ഫാത്തിമ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഖാലിദ് ഫാത്തിമയുടെയും സൗജത്തിന്‍റെയും ഫോട്ടോയൊക്കെ എടുത്ത്  മലേഷ്യയിലേയ്ക്ക് മടങ്ങുകയും ചെയ്തു. അതിന് മുൻപ് സൗജത്തിന് ഖാലിദ് മലേഷ്യയിലെ അവരുടെ മേൽവിലാസമൊക്കെ നൽകിയിരുന്നു. 

∙ പ്രവാസ ലോകത്തേക്ക് ഫോൺ വിളിയെത്തി
2016ൽ സൗജത്ത് യുഎഇയിലെത്തി. അതേവർഷം മാതാവ് ഫാത്തിമ മരിച്ചു. പിന്നീട് കോവിഡ്19 ഒക്കെ വന്നതിനാൽ വലിയ വിടവ് വന്നു. 2023ലായിരുന്നു ഖാലിദ് വീണ്ടും മലേഷ്യയിൽ നിന്ന് അന്വേഷണവുമായി തൃശൂരിലെത്തിയത്. അന്ന് സൗജത്ത് നാട്ടിലുണ്ടായിരുന്നെങ്കിലും ഖാലിദും റസാഖും വീട്ടിലെത്തുന്നതിന് തലേന്ന് യുഎഇയിലേയ്ക്ക് മടങ്ങിയിരുന്നു.

ഇതിനിടെ മൊയ്തുണ്ണിയുടെ മലേഷ്യൻ ഭാര്യയിലെ മകളുടെ മക്കളായ  സുലൈമാനും ബക്കറും കൂടുതൽ അന്വേഷണം ആരംഭിച്ചു. സുലൈമാന്‍റെ മകൾ സൈറയ്ക്ക് സൗജത്തിനെ കണ്ടെത്തണമെന്ന് വാശിയായി. അവർ റസാഖിനെ ബന്ധപ്പെട്ട് വീണ്ടും ശ്രമിച്ചപ്പോൾ ഫോൺ നമ്പർ ലഭിക്കുകയും ഷാർജയിലുള്ള സൗജത്തിനെ  വിളിച്ച് ഖാലിദ് ബന്ധം പുതുക്കി.

വൈകാതെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി സൗജത്തിനെയും റഫീഖിനെയുമെല്ലാം ചേർത്തു. തുടർന്ന് ഒരുവർഷത്തോളം വാട്സാപ്പ് ചാറ്റുകളും  വേരുകൾ തേടിയുള്ള പലവിധ അന്വേഷണങ്ങളും. ഒടുവിൽ, സൗജത്ത് തങ്ങളുടെ പിതാവ് മൊയ്തുണ്ണിയുടെ മകൾ ഫാത്തിമയുടെ മകളാണെന്ന് മലേഷ്യക്കാർ ഉറപ്പാക്കി.

∙ പ്രിയപ്പെട്ടവരെ കാണാൻ മലേഷ്യയിലേക്ക്; കാത്തിരുന്നത് സ്നേഹവലയം
മലേഷ്യയിലേക്ക് ചെല്ലാൻ സൗജത്തിനും റഫീഖിനും ക്ഷണം ലഭിച്ചു. സുലൈമാൻ രോഗാവസ്ഥയിലാണ്, അവസാനമായി ഒന്നു കാണണമെന്ന് നിർബന്ധം പിടിച്ചപ്പോൾ സൗജത്തും റഫീഖും മലേഷ്യയിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.ഒടുവിൽ ജൂണിൽ വാര്‍ഷികാവധിക്ക് നാട്ടിലേയ്ക്ക് പോയ ഇരുവരും ഓഗസ്റ്റിൽ മലേഷ്യയിലേയ്ക്ക് തിരിച്ചു. ക്വാലാലംപൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ ഖാലിദാണ് സ്വീകരിക്കാനെത്തിയത്. അദ്ദേഹം ഇരുവർക്കും വേണ്ടി ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. ഖാലിദിന് 2 ഭാര്യമാരുണ്ടായിരുന്നു.

 എവിടെ പോകുമ്പോഴും രണ്ടുപേരെയും കൊണ്ടുപോകുന്നത് കൗതുക കാഴ്ചയായി. ഉയർന്ന സാമ്പത്തിക സ്ഥിതിയിൽ ജീവിക്കുന്ന ബന്ധുക്കളെയെല്ലാം കണ്ടാൽ വളരെ ദരിദ്രരാണെന്നേ തോന്നൂവെന്ന് സൗജത്ത് പറയുന്നു. ലളിതമായ ജീവിതം നയിക്കുന്ന എല്ലാവരും തികഞ്ഞ മതവിശ്വാസിയുമായിരുന്നു. മിക്ക കുടുംബത്തിലും പത്തിലേറെ മക്കളുണ്ടായിരുന്നു. 

സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മലേഷ്യൻ ബന്ധുക്കളുടെ സ്വീകരണത്തിൽ സൗജത്തും റഫീഖും ആനന്ദക്കണ്ണീർ പൊഴിച്ചു. വളരെ ഒത്തൊരുമയോടെയായിരുന്നു അവരുടെയെല്ലാം ജീവിതം. മലാഗയിലെ ഒരു കോംപൗണ്ടിൽ ഏഴ് വീടുകളാണ് ഉണ്ടായിരുന്നത്. എല്ലാ വീടുകളിലും ഭക്ഷണമുണ്ടാക്കി എല്ലാവരും ഒന്നിച്ച് കഴിക്കും. 

ക്വാലാലംപൂരിൽ നിന്ന് ഹലീമയും മക്കളുമെത്തി അങ്ങോട്ടേയ്ക്ക് കൊണ്ടുപോയി അവിടുത്തെ പ്രധാന സ്ഥലങ്ങളിലൊക്കെ സന്ദർശിച്ചു. മലാഗയില്‍ തിരിച്ചെത്തിയപ്പോൾ അവിടെ കോംപൗണ്ടിനകത്ത് പന്തലൊക്കെയിട്ട് ആഘോഷപൂർണമായ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. എല്ലാ വെള്ളിയാഴ്ചയും ഇവരെല്ലാം ഇവിടെ സംഗമിക്കുക പതിവാണ്. പാട്ടും ചിരികളികളും പ്രാർഥനകളുമൊക്കെയായി ഒരു ദിവസം. ഓരോ ആളുകളും ഓരോ ദിവസവും ജോലിയിൽ നിന്നും മറ്റും അവധിയെടുത്താണ് മലാഗയിലെ സ്ഥലങ്ങളൊക്കെ സൗജത്തിനെയും റഫീഖിനെയും കൊണ്ടുപോയി കാണിച്ചത്. 

നാലഞ്ച് ദിവസം അവിടെ താമസിച്ച് മടങ്ങുമ്പോൾ സൗജത്തിന് സ്വർണാഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനിച്ചു. സിംഗപ്പൂർ സന്ദർശനം കൂടി നടത്തിയാണ് സൗ‍ജത്തും റഫീഖും അവിടെ നിന്ന് മടങ്ങിയത്.

English Summary:

Thrissur native in UAE embraced by Malaysian relatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com