ADVERTISEMENT

അബുദാബി ∙ ഈ മാസം (ഒക്‌ടോബർ) 31ന് ശേഷം പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ. മാത്രമല്ല, തുടർന്നും അനധികൃത താമസത്തിന് മുതിർന്നാൽ വൻപിഴ, തടവ് അടക്കം കർശനമായ നടപടികൾ നേരിടേണ്ടിവരും. എക്സിറ്റ് പെർമിറ്റ് ലഭിച്ചവരോട് സമയപരിധിക്ക് മുൻപ് പോകണമെന്നും ഭരണകൂടം അഭ്യർഥിച്ചു. ഇവർക്കുള്ള സമയം ഔട്ട് പാസ് കൈക്കലാക്കി 15 ദിവസം എന്നത് ഇൗ മാസം 31 വരെയായി നീട്ടിയിരുന്നു.

പൊതുമാപ്പ് ലഭിച്ച ചിലർ ഇതുവരെ രാജ്യം വിട്ടിട്ടില്ല. ഒക്ടോബർ 31 ന് അവസാനിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി നീട്ടില്ലെന്ന്  ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, പൗരത്വം, കസ്റ്റംസ്, തുറമുഖ സുരക്ഷാ (ഐസിപി) വിഭാഗം പ്രഖ്യാപിച്ചു.  നിയമലംഘകരെ നോ-എൻട്രി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കൊണ്ട് നടപടികൾ കർശനമാക്കുമെന്നും ഐസിപി കൂട്ടിച്ചേർത്തു.

ആമർ സെൻ്റർ. Image Credit: GDRFA
ആമർ സെൻ്റർ. Image Credit: GDRFA

∙ അനധികൃത താമസക്കാരെ പിടികൂടാൻ ഉൗർജിത ക്യാംപെയ്ൻ
സെപ്റ്റംബർ ആദ്യം ആരംഭിച്ച പൊതുമാപ്പ് പദ്ധതി അവസാനിക്കാൻ മൂന്നാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. തുടർന്ന് നിയമലംഘകർ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകളിലും കമ്പനികളിലും ഉൗർജിതമായ പരിശോധന ക്യാംപെയ്നുകൾ നടത്തും. ഇതിലൂടെ നിയമലംഘകരെ പിടികൂടുകയും അവർക്കെതിരെയുള്ള ശിക്ഷാ നടപടികൾ നടപ്പാക്കുകയും ചെയ്യും. പിഴ ചുമത്തുകയും ഭാവിയിൽ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നത് വിലക്കപ്പെട്ട വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.

ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രം. Image Credit: GDRFA
ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രം. Image Credit: GDRFA

പൊതുമാപ്പ് പദ്ധതി വ്യക്തികൾക്ക് അവരുടെ താമസ രേഖകൾ ക്രമീകരിക്കാനുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ അൽ നുഐമി പറഞ്ഞു. പൊതുമാപ്പ് സംബന്ധമായി ധാരാളം കേസുകൾ ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ പലർക്കും അവരുടെ താമസ രേഖകൾ ക്രമീകരിക്കാനും സാധിച്ചിട്ടുണ്ട്. നിയമലംഘകരുടെ താമസ കേന്ദ്രങ്ങൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. പിടികൂടുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും യുഎഇയിൽ പ്രവേശിക്കാനുള്ള സാധ്യതയില്ലാതെ അവരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.

ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രം. Image Credit: GDRFA
ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രം. Image Credit: GDRFA

പൊതുമാപ്പ് പ്രോഗ്രാമിനുള്ളിൽ സ്റ്റാറ്റസ് ക്രമീകരിച്ച മൊത്തം ആളുകളുടെ എണ്ണം പൂർത്തിയായ ശേഷം പ്രഖ്യാപിക്കും. പ്രത്യേക സാഹചര്യങ്ങളുള്ള നിരവധി വ്യക്തികൾക്ക് വിമാന ടിക്കറ്റുകളിൽ കിഴിവുകൾ നൽകിയും സൗജന്യ ടിക്കറ്റുകൾ അനുവദിച്ചും എയർലൈനുകൾ സഹായിച്ചു.   ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഏകദേശം 20,000 വ്യക്തികളുടെ സ്റ്റാറ്റസ് ക്രമീകരിച്ചതായി അറിയിച്ചു. അതേസമയം പൊതുമാപ്പ് പരിപാടിയിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിയമലംഘകർക്ക് 7,401 ഔട്ട് പാസുകൾ(എക്‌സിറ്റ് പെർമിറ്റുകൾ) നൽകിയിട്ടുണ്ട്.

English Summary:

UAE Amnesty Period will not be Extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com