ADVERTISEMENT

അബുദാബി ∙ സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിദേശനയത്തിന് യുഎഇ അംഗീകാരം നൽകി. എഐ എങ്ങനെ ഉപയോഗിക്കണമെന്നും ലക്ഷ്യങ്ങളും മുൻഗണനകളും എന്തായിരിക്കണമെന്നും വ്യക്തമാക്കുന്നതാണ് പുതിയ നയം. പുരോഗതി, സഹകരണം, സാമൂഹികം, ധാർമികത, സുസ്ഥിരത, സുരക്ഷ എന്നീ 6 തത്വങ്ങളെ കേന്ദ്രീകരിച്ചുള്ള അഞ്ചിന നയത്തിനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയത്.

എഐ വികസനത്തിനു സഹായമേകുക, ധാർമികവും ഉത്തരവാദിത്തപരവുമായ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സർക്കാരുകളെ പ്രാപ്തമാക്കുക, എഐ സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിന് രാജ്യാന്തര സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവയാണ് മറ്റു പ്രധാന നിർദേശങ്ങൾ. ഡേറ്റ സുരക്ഷ, സ്വകാര്യതാ പരിരക്ഷ എന്നിവ പാലിക്കാതെ, പ്രശ്നങ്ങളോ അസ്ഥിരതയോ ഉണ്ടാക്കാവുന്ന നിർമിതബുദ്ധി ഉപകരണങ്ങൾ വികസിപ്പിക്കുന്ന രാജ്യങ്ങൾ അതിന്റെ ദൂഷ്യഫലങ്ങൾക്കും ഉത്തരവാദികളാണെന്നു നയം വ്യക്തമാക്കുന്നു. അതേസമയം, പ്രാദേശിക, രാജ്യാന്തര സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവേഷണ സംരംഭങ്ങളിലൂടെ എഐ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനെ രാജ്യം പ്രോത്സാഹിപ്പിക്കും. 

നിർമിതബുദ്ധിയുടെ ചട്ടക്കൂടുകളും രാജ്യാന്തര നയങ്ങളും രൂപീകരിക്കുന്നതിൽ യുഎഇ സർക്കാർ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഒമർ അൽ ഒലാമ പറഞ്ഞു. എഐ രാജ്യാന്തര നയ ചർച്ചകളിലും യുഎഇയുടെ സജീവ സാന്നിധ്യമുണ്ട്. ജനറേറ്റീവ് എഐയും മറ്റു കണ്ടുപിടിത്തങ്ങളും അതിവേഗം വളരുകയാണ്. യുഎഇ എഐ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ച് സാങ്കേതികവിദ്യയുടെ കാര്യത്തിൽ മുന്നേറ്റം നടത്തുന്നുണ്ട്. 2017ൽ തന്നെ യുഎഇ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രകാരം ഒട്ടേറെ സംരംഭങ്ങൾ ആവിഷ്കരിച്ചു.

സുപ്രധാന മേഖലകളിലെ സേവനങ്ങൾക്കായി സ്മാർട്ട് സംവിധാനങ്ങളും സജ്ജമാക്കിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എഐ വികസനത്തിലും ഉപയോഗത്തിലും രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താനും പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കാനും പുതിയ നയം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

English Summary:

UAE approves an artificial intelligence policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com