ADVERTISEMENT

മസ്‌കത്ത് ∙ ഉഷ്ണമേഖല ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുന്നു. വിവിധ വിലായത്തില്‍ മഴ ശക്തമായിരുന്നു. ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മഴ ലഭിച്ചു. തലസ്ഥാന നഗരിയിലും രാത്രിയോടെ ശക്തമായ മഴ ലഭിച്ചു. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം താപനിലയില്‍ പ്രകടമായ കുറവ് വന്നിട്ടുണ്ട്.

ബുറൈമി, ഇബ്ര, മുദൈബി, അല്‍ ഖാബില്‍, സൂര്‍, ബഹ്‌ല, ഹൈമ ,റൂവി, വാദി കബീര്‍, എം ബി ഡി, മഹ്ദ, സുഹാര്‍, ലിവ, യങ്കല്‍, ശിനാസ്, ജഅലാന്‍ ബനീ ബൂ അലീ, ഇസ്‌കി, നിസ്‌വ, സമാഇല്‍, വാദി അല്‍ ജിസീ, മഹൂത്ത്, മസീറ, ദല്‍കൂത്ത് തുടങ്ങിയ പ്രദേശങ്ങളി മഴ ലഭിച്ചു. 

ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ വാദികള്‍ നിറഞ്ഞു കവിഞ്ഞു. ഇതോടെ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ ചിലതില്‍ വെള്ളം കയറി. ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും കാര്യമായ അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഘം മൂടിയതോടെ പ്രധാന റോഡുകളില്‍ കാഴ്ച പരിധി കുറവായിരുന്നു.  അധികൃതരുടെ നിര്‍ദേശം അനുസരിച്ച് വാഹനങ്ങള്‍ വേഗത കുറച്ചാണ് ഇത്തരം സ്ഥലങ്ങളില്‍ ഓടിച്ചത്.

heavy-rain-continues-in-oman
PHOTO: @CDAA_OMAN

മസ്‌കത്ത്, ദാഖിലിയ, അല്‍ വുസ്ത, തെക്ക്‌വടക്ക് ശര്‍ഖിയ, തെക്ക്‌വടക്ക് ബാത്തിന, ദോഫാര്‍, ബുറൈമി, അല്‍ വുസ്ത, ദാഹിറ  ഗവര്‍ണറേറ്റുകളില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയൊടെയായിരിക്കും മഴ പെയ്യുക. ആലിപ്പഴവും വര്‍ഷിച്ചേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ സമയങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നഗരസഭകള്‍ പുറത്തിറക്കിയിട്ടുണ്ട്. നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ മഴയുള്ള സമയങ്ങളില്‍ വാദികള്‍ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും കടലില്‍ പോകുന്നതും ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗവും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഇതിനിടെ സൂറിലെ വെള്ളം കയറിയ വീട്ടില്‍  അകപ്പെട്ട കുടുംബത്തെയും വിവിധ ഇടങ്ങളില്‍ വാദികളില്‍ ഒഴുക്കില്‍പ്പെട്ട കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി രക്ഷിച്ചു. രക്ഷപ്പെടുത്തിയ കുടുംബത്തിലുള്ളവര്‍ എല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി തടസ്സം ചിലയിടങ്ങില്‍ നേരിട്ടെങ്കിലും വൈകിട്ടോടെ അവ പൂര്‍ണമായും പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

റോഡ് അടച്ചു
കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡ് റോയല്‍ ഒമാന്‍ പോലീസ് അടച്ചു. ബൗശറിനെയും ആമിറാത്തിനെയും ബന്ധിപ്പിക്കുന്ന അഖബ റോഡ് ആണ് താത്കാലികമായി അടച്ചത്. യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണമെന്നും പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.

∙കൂടുതല്‍ മഴ സൂറില്‍
ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍ വിലായത്തിലാണ്. 92 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. ജഅലാന്‍ ബനീ ബൂ അലി വിലായത്തില്‍ 82 മില്ലീമീറ്റര്‍, മസീറയില്‍ 31 മില്ലിമീറ്റര്‍, മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്തില്‍ 13 മില്ലിമീറ്റര്‍, ആമിറാത്തില്‍ 11 മില്ലിമീറ്റര്‍, ഹൈമ വിലായത്തില്‍ മൂന്ന് മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

∙സ്‌കൂളുകള്‍ക്ക് ഇന്നും അവധി; ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്താം
കനത്ത മഴയുടെ പശ്ചാതലത്തില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നും (ബുധനാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മസ്‌കത്ത്, തെക്ക്-വടക്ക്  ശര്‍ഖിയ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.  എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍, ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

English Summary:

Heavy rain continues in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com