ADVERTISEMENT

ദുബായ്∙ വീസാ തട്ടിപ്പിൽപ്പെട്ട് യുഎഇയിൽ ദുരിതജീവിതം നയിച്ച മലയാളി യുവാവിന് തുണയായി പൊതുമാപ്പ്. ഷാനു കണ്ണു എന്ന 21കാരനാണ് പ്രതീക്ഷകൾക്ക് മങ്ങലേറ്റ് മാനസികവിഷമങ്ങളോടെ പൊതുമാപ്പ് നേടി നാട്ടിലേക്ക് യാത്ര തിരിച്ചത്.

ഓഗസ്റ്റിലാണ് ഷാനു ഉപജീവന മാർഗം തേടി യുഎഇയിലെത്തിയത്. നാട്ടിലെ വീസാ ഏജൻസിക്ക് ഒരു ലക്ഷം രൂപയാണ് ഇതിനായി നൽകിയത്. സൂപ്പർമാർക്കറ്റിൽ പ്രതിമാസം 1400 ദിർഹം ശമ്പളം, താമസ സൗകര്യം, ആരോഗ്യ സുരക്ഷ എന്നിവയായിരുന്നു വാഗ്ദാനം.

സന്ദർശക വീസയിലാണ് യുഎഇയിലെത്തിയത്. പിന്നീട് എംപ്ലോയ്മെന്‍റ് വീസയിലേയ്ക്ക് മാറ്റുമെന്ന വീസാ ഏജന്‍റിന്‍റെ വാക്കുകൾ വിശ്വസിച്ചു.  എന്നാൽ കെട്ടിട നിർമാണ ജോലിയായിരുന്നു നൽകിയത്. ആ ജോലി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ മാനസികമായി ഏറെ പീഡിപ്പിച്ചു. ശാരീരീകമായും ഏജന്‍റിന്‍റെ ആൾക്കാർ പീഡിപ്പിച്ചു. 

പിന്നീട് എയർ കണ്ടീഷണർ(എസി) മെയിന്‍റനൻസ് ജോലി ചെയ്യാൻ നിർബന്ധിച്ചു. പ്ലംബിങ് ജോലി കുറച്ച് അറിയാമെന്നതിനാൽ പിടിച്ചു നിന്നു. എന്നാൽ, അതും സാധ്യമാകാത്തപ്പോൾ ഏജന്‍റിന്‍റെ ആൾക്കാർ വളരെയധികം ദ്രോഹിച്ചു. ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഭക്ഷണമോ താമസിക്കാൻ ഇടമോ ഇല്ലാതെ ദുരിതത്തിലായിരുന്നപ്പോഴാണ്, നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനോ, താമസ രേഖ സാധുവാക്കി തുടരാനോ അവസരം നൽകി സെപ്റ്റംബർ ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. അതോടെ മറ്റൊന്നും ആലോചിക്കാതെ ഷാനു പൊതുമാപ്പിന് അപേക്ഷിക്കുകയായിരുന്നു.

നാട്ടിലെത്തിയ ഷാനുവിനെ നേരെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. അവിടുത്തെ ചികിത്സയിലൂടെ ഈ യുവാവ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. നേരത്തെ, ഓരോ കാര്യങ്ങൾ ഓർത്ത് ഇദ്ദേഹം കരയുമായിരുന്നുവെന്ന് സഹോദരി പറയുന്നു.  

∙വീട് എന്ന സ്വപ്നം ബാക്കിയായി; കുടുംബം കോണ്‍സുലേറ്റിന് പരാതി നൽകി
ഷാനു കണ്ണുവിന്‍റെ ജീവിതാവസ്ഥ വിശദമാക്കി കുടുംബം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകിയിട്ടുണ്ട്. നാട്ടിലെ വീസാ ഏജ‍ൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന യുഎഇയിലെ ഒരു റിക്രൂട്ടറെ കരിമ്പട്ടികയിൽ പെടുത്താനും കുടുംബം ആവശ്യപ്പെട്ടു.  വ്യാജ ജോലി വാഗ്ദാനങ്ങളിൽ മറ്റാരും വീഴരുതെന്ന് ഉദ്ദേശിച്ചാണ് പരാതി നൽകിയത്. ദുരിത ജീവിത സാഹചര്യങ്ങളുടെ ഫോട്ടോകളും മാനസികവും ശാരീരികവുമായ പീ‍ഡനത്തിന്‍റെ  വിഡിയോകളും അവർ അധികാരികളുമായി പങ്കിട്ടു. 

ഓഗസ്റ്റിൽ കേരളം വിടുമ്പോൾ ഷാനു സാധാരണ നിലയിലായിരുന്നു. ആരോഗ്യവാനുമായിരുന്നു, മാനസിക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നല്ല ആത്മവിശ്വാസത്തോടെയായിരുന്നു യുഎഇയിലേയ്ക്ക് പുറപ്പെട്ടത്. ദുബായിൽ നിന്ന് നന്നായി സമ്പാദിക്കാൻ അവൻ ആഗ്രഹിച്ചു.  കുടുംബത്തിന് ഒരു വീട് പണിയുകയായിരുന്നു ആദ്യത്തെ ലക്ഷ്യം. പക്ഷേ, എല്ലാം പാഴായി. ഉള്ള പണം കൂടി നഷ്ടപ്പെട്ടു.

∙ അനധികൃത റിക്രൂട്ടർമാർക്കെതിരെ നടപടി: ഇന്ത്യൻ കോൺസുലേറ്റ്
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന യുഎഇയിലെ റിക്രൂട്ടർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയ ഏതെങ്കിലും ഏജന്‍റുമാർക്കെതിരെ കർശന നടപടി വാഗ്ധാനം ചെയ്യുന്നു.  

∙ ഇ-മൈഗ്രേറ്റ് പോർട്ടലിലെ നടപടിക്രമങ്ങൾ പാലിക്കണം
വിദേശത്ത് ജോലി അന്വേഷിക്കുന്നവർ ഓഫറുകൾ ഏറ്റെടുക്കുന്നതിന് മുൻപ് ഇന്ത്യൻ സർക്കാരിന്‍റെ ഇ-മൈഗ്രേറ്റ് പോർട്ടലിലെ നടപടിക്രമങ്ങൾ പാലിക്കണമെന്ന് കോൺസുലേറ്റ് അറിയിച്ചു.  ഗൾഫില്‍ തൊഴിലാളികളുടെ വലിയ സാന്നിധ്യമുള്ള ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും കോൺസുലേറ്റുകൾ സർക്കാർ പോർട്ടലുകളിൽ പരിശോധിച്ചുറപ്പിച്ച റിക്രൂട്ടർമാരെ സമീപിക്കണമെന്നും  ജോലി ഉറപ്പുവരുത്തി മാത്രമേ യാത്ര പുറപ്പെടാവൂ എന്നും  ആവർത്തിച്ച് വ്യക്തമാക്കി.   

∙ പൊതുമാപ്പ് അവസാനിക്കും മുൻപ് രക്ഷപ്പെടുത്തണം
വീസാ–ജോലി തട്ടിപ്പിനിരയായി നൂറുകണക്കിന് ഇന്ത്യക്കാർ യുഎഇയിലുട‌െ വിവിധ ഭാഗങ്ങളിലായി ശൂന്യമായ ഭാവിയിലേയ്ക്ക് നോക്കി നാളുകൾ കഴിച്ചുകൂട്ടുന്നുണ്ട്. നാട്ടിൽ പലരോടും കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് വീസാ ഏജൻസിക്ക് പണം നൽകി എന്നതിനാൽ പൊതുമാപ്പിലൂടെ തിരിച്ചുപോകാൻ പോലും ഇവർക്ക് സാധിക്കുന്നില്ല. ഇത്തരക്കാരെ കണ്ടെത്തി സഹായം നൽകാൻ ഇന്ത്യൻ നയതന്ത്ര അധികൃതര്‍ മുന്നോട്ടുവരണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇൗ മാസം അവസാനത്തോടെ പൊതു മാപ്പ് അവസാനിക്കാനിരിക്കെ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.

∙  ജോലി–വീസാ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിഐഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച്  നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.  

∙ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.html) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു. 

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

English Summary:

Amnesty granted to aid a young Malayali who endured a miserable life in the UAE due to visa fraud.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com