ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക് മടങ്ങിയെത്തിയാൽ ബ്രിട്ടിഷ് രാജ കുടംബത്തിലെ അംഗമായ ഹാരി രാജകുമാരന് കുരുക്ക് മുറുകുമെന്ന് റിപ്പോർട്ടുകൾ. ഓര്‍മ്മക്കുറിപ്പായ 'സ്പെയര്‍' എന്ന പുസ്തകത്തിൽ ലഹരിമരുന്ന് ഉപയോഗം സമ്മതിച്ചതാണ് ഹാരിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.  യുഎസ്  വീസ അപേക്ഷയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. ഹാരി യുഎസിലേക്ക് പോകുമ്പോള്‍  വീസ അപേക്ഷയില്‍ മുന്‍കാല ലഹരിമരുന്ന് ഉപയോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നോ എന്ന് സംശയമാണ് ആളുകൾ പ്രകടിപ്പിക്കുന്നത്. 

കൊക്കെയ്ന്‍, മരിജുവാന, മാജിക് മഷ്‌റൂം എന്നിവ ഉപയോഗിച്ചിരുന്നതായി ഹാരി പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഹാരി രാജകുമാരന്‍റെ ഇമിഗ്രേഷന്‍ രേഖകള്‍ ലഭിക്കുന്നതിനായി ഹെറിറ്റേജ് ഫൗണ്ടേഷന്‍ യുഎസ് സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. പ്രശസ്തരായ ആളുകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമോ എന്നാണ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ അന്വേഷിക്കുന്നത്

 2020 മാര്‍ച്ച് 14ന് ഹാരി യുഎസിലെത്തുന്നതിനായി പൂരിപ്പിച്ച ഫോമുകളാണ് പരിശോധനയ്ക്കായി ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണയായി ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടിവരും. ഹാരിയുടെ രേഖകള്‍ സാധാരണ നടപടിക്രമങ്ങളില്‍ നിന്ന് എന്തെങ്കിലും വ്യതിചലനം വെളിപ്പെടുത്തിയാല്‍, അത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ബിബിസിയുടെ മുന്‍ റോയല്‍ കറസ്‌പോണ്ടന്‍റ് ജെന്നി ബോണ്ട് പറയുന്നത്.

‘‘ഹാരി പുസ്തകത്തില്‍ ലഹരിമരുന്നുകളെക്കുറിച്ച് തുറന്ന് പറഞ്ഞതില്‍ ഖേദിക്കേണ്ടി വരും. അത് യഥാര്‍ത്ഥത്തില്‍ പുസ്തകത്തിൽ ആവശ്യമായ ഭാഗമല്ലായിരുന്നു, എന്നിരുന്നാലും തന്‍റെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുന്നതായി ഞാന്‍ മനസ്സിലാക്കുന്നു.എന്നാല്‍ ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകള്‍ക്ക് അനന്തരഫലങ്ങള്‍ ഉണ്ടാകാം. ഇപ്പോള്‍ അയാള്‍ക്ക് പ്രത്യാഘാതം ബോധ്യപ്പെടുന്നുണ്ടാകം. ബൈഡന്‍ ഭരണകൂടം അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് തുടരുന്നിടത്തോളം കാലം അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, ട്രംപ് വീണ്ടും പ്രസിഡന്റായാല്‍ കാര്യങ്ങള്‍  വ്യത്യസ്തമായിരിക്കും.

എന്നിരുന്നാലും, യുഎസ്എ ഹാരിയെ നാടുകടത്താന്‍ സാധ്യതയില്ല എന്നാണ് സര്‍ക്കാരിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. അഭിഭാഷകര്‍ ഇത്തരം സാഹചര്യം തടയാൻ എന്തെങ്കിലും വഴി കണ്ടെത്തും. ഇനി ഒരുപക്ഷേ നാടുവിട്ടു പോകേണ്ട സാഹചര്യം ഉണ്ടായാല്‍ ഹാരിക്ക് ജീവിക്കാന്‍ മറ്റെവിടെയെങ്കിലും അഭയം തേടേണ്ടി വരും. എന്നാല്‍ അതു യുകെ ആകില്ലെന്നും കാനഡയായിരിക്കും . എന്നാല്‍ അതിനുള്ള സാധ്യത തീരെ കുറവാണ് ’’ എന്നും ബോണ്ട് കൂട്ടിച്ചേർത്തു. 

English Summary:

Prince Harry will be in trouble if Donald Trump becomes US President again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com