ADVERTISEMENT

സിഡ്നി/വാഷിങ്ടൻ ∙ ബ്രിട്ടനിലെ ബെൽമാർഷ് ജയിലിലെ കുടുസ്സു മുറിയിൽ കഴിച്ചു കൂട്ടിയ 1901 രാപകലുകളുടെ ഇരുട്ടിൽ നിന്നും ഏകാന്തതയിൽ നിന്നും ജൂലിയൻ അസാൻജ് ഒടുവിൽ പുറത്തിറങ്ങി. പലവിധ ആരോപണങ്ങളിൽ, സൈനിക രഹസ്യരേഖകൾ‍ കൈക്കലാക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രം സമ്മതിച്ച് യുഎസുമായി ധാരണയിലെത്തിയതോടെയാണ് തിങ്കളാഴ്ച വിക്കിലീക്സ് സ്ഥാപകന്റെ ജയിൽ മോചനം സാധ്യമായത്.

യുഎസുമായുള്ള ധാരണപ്രകാരം ചാരക്കുറ്റം സമ്മതിച്ച അസാൻജിനെ ഇന്നു വിചാരണ ചെയ്യും. യുഎസിൽ ചെല്ലാൻ വിസമ്മതിച്ച അസാൻജിന്റെ നിലപാടു മാനിച്ച്, പസിഫിക് സമുദ്രത്തിലെ കോമൺവെൽത്ത് പ്രദേശമായ നോർത്തേൺ മരിയാന ദ്വീപസമൂഹങ്ങളിലുള്ള സൈപനിലെ കോടതിയിലാണ് വിചാരണ. ശിക്ഷയായി വിധിക്കുന്ന 62 മാസം തടവ് ഇതിനോടകം അനുഭവിച്ചതായി കണക്കാക്കി അസാൻജിനെ ജന്മനാടായ ഓസ്ട്രേലിയയിലേക്കു മടങ്ങാൻ അനുവദിക്കും. ഭാര്യ സ്റ്റെല്ലയും 2 മക്കളും അസാൻജിനെക്കാത്ത് അവിടെയുണ്ടാകും. ഓസ്ട്രേലിയയുടെ അടുത്താണ് മരിയാന ദ്വീപ് സമൂഹം.

∙ നിയമയുദ്ധം 14 വർഷം
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ (52) മോചനത്തെ സ്വാഗതം ചെയ്യുമ്പോഴും ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകർ തങ്ങളുടെ ആശങ്കയും പങ്കുവയ്ക്കുന്നു– മോചന വ്യവസ്ഥകൾ ഇത്തരം കേസുകളിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നു.

അസാൻജ് യുദ്ധരേഖകൾ ചോർത്തി യുഎസിന്റെ ക്രൂരമുഖം പുറത്തുകാട്ടി. യുഎസ് പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗൺ ചരടുവലിച്ച് 2010 ൽ അസാൻജിനെതിരെ സ്വീഡനിൽ സ്ത്രീപീഡനക്കേസുണ്ടായി. അന്നു തുടങ്ങിയ14 വർഷത്തെ നിയമ പോരാട്ടത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ലണ്ടനിൽ കീഴടങ്ങിയ അസാൻജ് ജാമ്യം ലഭിച്ച ശേഷം 2012 ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടി. ലൈംഗികാരോപണക്കേസ് 2017 ൽ റദ്ദാക്കിയെങ്കിലും ജാമ്യവ്യവസ്ഥകൾ ലംഘിച്ച കുറ്റം നിലനിന്നു. എന്നാൽ, 7 വർഷം പരിരക്ഷ നൽകിയ ഇക്വഡോർ 2019 ൽ അഭയം പിൻവലിച്ചതോടെ അറസ്റ്റ്.

വധശിക്ഷ നൽകില്ലെന്ന് യുഎസ് ഉറപ്പു നൽകിയാൽ മാത്രമേ ചാരക്കേസിൽ വിചാരണയ്ക്കു വിട്ടുകൊടുക്കാനാവൂ എന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അപ്പീൽ ഹർജി ഫുൾ ബെഞ്ച് പരിഗണിക്കണമെന്ന അസാൻജിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തിരുന്നു.

∙ യുഎസ് മുഖംമൂടി ചീന്തിയ വിക്കിലീക്സ്
അനീതികൾ സംബന്ധിച്ച രഹസ്യ രേഖകൾ പുറത്തുവിടാനുള്ള പരസ്യ ഇടമെന്ന നിലയിൽ 2006 ലാണ് വിക്കിലീക്സ് സ്ഥാപിച്ചത്. ഇറാഖിലെ യുദ്ധത്തിനിടെ യുഎസ് സൈന്യം 2 മാധ്യമപ്രവർത്തകരടക്കം 11 പേരെ വെടിവച്ചുവീഴ്ത്തുന്ന വിഡിയോ 2010 ഏപ്രിലിൽ പുറത്തുവിട്ട് വിക്കിലീക്സ് ദൗത്യം തുടങ്ങി. അഫ്‌ഗാനിസ്‌ഥാനിലും ഇറാഖിലും യുഎസ് സൈന്യം കാട്ടിയ ക്രൂരതകൾ വിവരിക്കുന്ന ലക്ഷക്കണക്കിനു രഹസ്യരേഖകളാണ് തുടർന്നു വെളിച്ചത്തായത്.

English Summary:

WikiLeaks founder Julian Assange Released from Prison After US Plea Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com