ADVERTISEMENT

ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പ് അടുക്കും തോറും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് തിരിച്ചടികളുടെ പരമ്പരയാണ് നേരിടേണ്ടി വരുന്നത്. ആദ്യം സംവാദത്തിലെ ദയനീയ പ്രകടനവും തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറണമെന്ന സ്വന്തം പാര്‍ട്ടിക്കാരുടെ മുറവിളിയും. ഇപ്പോൾ എതിരാളിയും യുഎസ് മുൻ പ്രസിഡന്‍റുമായ ഡോണൾഡ്  ട്രംപിന് പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ പരിരക്ഷ ഭാഗികമായി ലഭിക്കുമെന്ന സുപ്രീം കോടതി വിധി എത്തിയത്. വിധിക്കെതിരേ ബൈഡന്‍ രംഗത്തു വന്നതോടെ വിഷയം പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

കോടതി വിധി ഡോണൾഡ്  ട്രംപിന്‍റെ വിജയമായാണ് എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതോടെയാണ് പ്രസിഡന്‍ഷ്യല്‍ ഇമ്മ്യൂണിറ്റി സംബന്ധിച്ച സുപ്രീം കോടതി വിധിയെ ബൈഡന്‍ വിമര്‍ശിച്ചു രംഗത്തുവന്നത്. പ്രസിഡന്‍റ് എന്ന നിലയിലുള്ള തന്‍റെ ഭരണഘടനാപരമായ അധികാരങ്ങള്‍ക്കുള്ളില്‍ ഉള്ള ഒരു നടപടിക്കും ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ലെന്നാണ് യുഎസ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ സ്വാര്‍ത്ഥ താൽപര്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിചാരണയാകാം എന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഇതാദ്യമായാണ് പ്രോസിക്യൂഷനില്‍ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള പ്രസിഡന്‍റിന്‍റെ പ്രതിരോധം അംഗീകരിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് ബൈഡന്‍ ശക്തമായി രംഗത്തുവന്നിരിക്കുന്നത്. 'അമേരിക്കയില്‍ രാജാക്കന്മാരില്ല എന്ന തത്വത്തിലാണ് ഈ രാഷ്ട്രം സ്ഥാപിതമായത്,' ആരും നിയമത്തിന് അതീതരല്ലെന്നും ബൈഡന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയോടെ ഇതിന്‍റെ അന്തസത്ത മാറിയതായി ബൈഡന്‍ വിമർശിച്ചു

2020ലെ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചു എന്ന ട്രംപിന്‍റെ തെറ്റായ അവകാശവാദംവിശ്വസിച്ച ട്രംപിന്‍റെ അനുയായികള്‍ 2021 ജനുവരി 6 ന് യുഎസ് ക്യാപ്പിറ്റളിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട തന്‍റെ എതിരാളിയുടെ നടപടികളെ ബൈഡന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 

അറ്റ്‌ലാന്‍റ സംവാദത്തിൽ ബൈഡൻ  ട്രംപിന് മുന്നില്‍ പരാജയപ്പെട്ടതായാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ റീറണ്ണിന് സജ്ജനാണെന്നും നാല് വര്‍ഷം കൂടി രാജ്യം ഭരിക്കാനും തയ്യാറാണെന്ന സന്ദേശമാണ് ബൈഡന്‍ നല്‍കുന്നത്. ബൈഡന് പകരം സ്ഥാനാര്‍ഥിയായി മറ്റൊരാള്‍ വരുമെന്ന സൂചനകള്‍ പുറത്തു വന്നെങ്കിലും ഇതെല്ലാം നിഷേധിക്കുന്ന നിലപാടാണ് ബൈഡന്‍ സ്വീകരിക്കുന്നത്.

2020 ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ മറികടക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടുന്ന ഫെഡറല്‍ ക്രിമിനല്‍ കുറ്റാരോപണങ്ങളില്‍ നിന്ന്  പരിരക്ഷിക്കാനുള്ള ഡോണൾഡ്  ട്രംപിന്‍റെ ശ്രമത്തിന് അപ്രതീക്ഷിതമായിട്ടാണ് സുപ്രീം കോടതിയില്‍ നിന്ന് പിന്തുണ ലഭിച്ചത്. പ്രോസിക്യൂഷനില്‍ നിന്നുള്ള പ്രസിഡന്‍ഷ്യല്‍ ഇമ്മ്യൂണിറ്റി കേസുകളില്‍ അദ്ദേഹത്തിന് വലിയ പ്രയോജനം ലഭിക്കുന്നതാണെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

English Summary:

Biden is Angry at the Supreme Court's Pro-Trump Ruling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com