ADVERTISEMENT

ചുമ, പനി, ജലദോഷം എന്നിവയെല്ലാം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ്‌. നിസ്സാരമാക്കി തള്ളി കളഞ്ഞാല്‍ ചിലപ്പോള്‍ രോഗംതീവ്രമായി ശ്വാസകോശത്തെയും മറ്റ്‌ അവയവങ്ങളെയുമൊക്കെ ബാധിച്ച്‌ ജീവന്‌ തന്നെ ആപത്തും ഇവ ഉണ്ടാക്കാം. ഇത്തരം രോഗങ്ങള്‍ വരുമ്പോള്‍ പലര്‍ക്കുമുള്ള സംശയമാണ്‌ വര്‍ക്ക്‌ ഔട്ട്‌ ചെയ്യാമോ എന്നത്‌. 

ദിവസവും വര്‍ക്ക്‌‌ഔട്ട്‌ ചെയ്യുന്നവരെ സംബന്ധിച്ച്‌ ഇതില്‍പ്പരം അവര്‍ക്ക്‌ സന്തോഷം തരുന്ന ഒരു കാര്യമുണ്ടാകില്ല. പനി വന്നത്‌ കൊണ്ട്‌ ഇത്‌ മാറ്റി വയ്‌ക്കാന്‍ പലര്‍ക്കും ഇഷ്ടവുമുണ്ടായെന്ന്‌ വരില്ല.  എന്നാല്‍ പനി വരുമ്പോള്‍ ശരീരത്തിന്‌ വിശ്രമം നല്‍കണമെന്നാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്‌. ഈ സമയത്ത്‌ വ്യായാമം ചെയ്യുന്നത്‌ പ്രതിരോധ സംവിധാനത്തിന്‌ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കി പനിയുടെ ദൈര്‍ഘ്യം കൂടാന്‍ ഇടയാക്കാം. 

thyroid-throat-pain-Staras-istockphoto
Representative image. Photo Credit:staras/istockphoto.com

മൂക്കൊലിപ്പ്‌, തൊണ്ട വേദന പോലുള്ള ലഘുവായ പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂവെങ്കില്‍ മിതമായ വര്‍ക്ക്‌‌ഔട്ട്‌ ആകാവുന്നതാണ്‌. എന്നാല്‍ ശരീരവേദന, പനി, ക്ഷീണം എന്നിവയുള്ളപ്പോള്‍ വ്യായാമത്തിന്‌ നില്‍ക്കരുതെന്നും ശരീരത്തിന്‌ പൂര്‍ണ്ണ വിശ്രമം നല്‍കണമെന്നും ഗുരുഗ്രാം സികെ ബിര്‍ള ഹോസ്‌പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ്‌ ഡോ. തുഷാര്‍ തായല്‍ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ഓട്ടം, ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വല്‍ ട്രെയ്‌നിങ്‌, ഭാരം ഉയര്‍ത്തല്‍, റെസിസ്‌റ്റന്‍സ്‌ വ്യായാമങ്ങള്‍ എന്നിങ്ങനെയുള്ള കാര്‍ഡിയോവാസ്‌കുലര്‍ വ്യായാമങ്ങള്‍ ശ്വാസകോശത്തിന്‌ മേലും സമ്മര്‍ദ്ദമേറ്റാം. പനിയും ചുമയുമൊക്കെ വരുമ്പോള്‍ ശ്വാസകോശ അണുബാധയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത്‌ ഇത്തരം കഠിന വ്യായാമങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. 

പനിയില്‍ നിന്ന്‌ മുക്തരായി തുടങ്ങുമ്പോള്‍ യോഗ, സ്‌ട്രെച്ചിങ്‌ വ്യായാമങ്ങള്‍, വേഗം കുറഞ്ഞ നടത്തം പോലുള്ള ലഘുവായ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്‌. പൂര്‍ണ്ണമായും രോഗമുക്തി നേടിക്കഴിഞ്ഞ ശേഷം മതി ജിമ്മില്‍ പോയുള്ള വര്‍ക്ക്‌‌ഔട്ട്‌. പടി കയറ്റം, ഇറക്കം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ അമിതമായ ക്ഷീണമോ ശ്വാസം മുട്ടലോ ഒന്നും തോന്നുന്നില്ലെങ്കില്‍ ലഘുവായ വ്യായാമങ്ങളുമായി വീണ്ടും ജിം വര്‍ക്ക്‌ ഔട്ട്‌ ആരംഭിക്കാം.

English Summary:

Fever & Fitness: Should You Work Out With a Cold?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com