ADVERTISEMENT

ഭവനമേഖലയ്ക്ക് ഊന്നൽ നൽകി മൂന്നാം മോദി സർക്കാറിന്റെ കന്നി ബജറ്റ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ നഗരമേഖലകളിലും ഗ്രാമ പ്രദേശങ്ങളിലുമായി മൂന്നു കോടി വീടുകൾ അനുവദിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. PMAY രണ്ടാം ഘട്ടത്തിന് കീഴിൽ നഗരമേഖലയിൽ ജീവിക്കുന്ന പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കുമായി 10 ലക്ഷം കോടിയുടെ നിക്ഷേപം നടത്തും. ഇതിൽ 2.2 ലക്ഷം കോടി രൂപ കേന്ദ്ര വിഹിതം ആയിരിക്കുമെന്നാണ് പ്രഖ്യാപനം. ഒരുകോടി കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കളാകും. 

2015ലാണ് പ്രധാനമന്ത്രി ആവാസ് യോജന അർബൻ ആദ്യഘട്ടത്തിന് തുടക്കമായത്. അർഹരായവർക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള ഭവനങ്ങൾ നിർമിച്ചു നൽകുന്നത് ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിച്ചത്. ഈ വർഷം ഡിസംബറിൽ ആദ്യഘട്ടം അവസാനിക്കാനിരിക്കെയാണ് ഇതിന്റെ തുടർച്ച ഉണ്ടാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ  80,671 കോടി പദ്ധതിക്കായി നീക്കിവച്ചിരുന്നു. കഴിഞ്ഞ 10 വർഷം കൊണ്ട് 4.21 വീടുകളാണ് പദ്ധതിക്ക് കീഴിൽ പൂർത്തിയായത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വീടുകൾ ഒരുക്കുന്നതിനും സുസ്ഥിരതയിലൂന്നിയ നഗരവികസനത്തിനും പദ്ധതി നിർണായകമാണെന്ന് വിദഗ്ധരും വിലയിരുത്തുന്നു.

താങ്ങാവുന്ന നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിനായി പലിശ സബ്സിഡി നൽകുന്നതിനുള്ള വ്യവസ്ഥയും ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്.  കഴിഞ്ഞവർഷം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനുപുറമേ റെന്റൽ ഹൗസിങ് വിപണിയിലെ കാര്യക്ഷമതയും സുതാര്യതയും ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി നയങ്ങളും നിയന്ത്രണങ്ങളും നടപ്പിൽ വരുത്തുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി അറിയിച്ചു.

സൂര്യഘര്‍ മുഫ്തി ബിജ്‌ലി യോജന സംബന്ധിച്ച പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയിട്ടുണ്ട്. ഒരു കോടി ഭവനങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമാക്കുന്നതിന്  റൂഫ് ടോപ്പ് സോളർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് സൂര്യഘര്‍ മുഫ്തി ബിജ്‌ലി യോജന. ബജറ്റിൽ സൗരോർജ പദ്ധതികൾക്കായി 7327 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 

ഭൂമിയുമായി ബന്ധപ്പെട്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും വരുത്തേണ്ട പരിഷ്കാരങ്ങളും അതുമായി ബന്ധപ്പെട്ട നടപടികളും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് ധനസഹായം  നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ലാൻഡ് അഡ്മിനിസ്ട്രേഷൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെൻ്റ്, നഗര ആസൂത്രണം, ബിൽഡിംഗ് ബൈലോ എന്നിവയെല്ലാം ഈ പരിഷ്‌കാരങ്ങളിൽ ഉൾപ്പെടും. എല്ലാ ഭൂമിക്കും യുണീക്ക് ലാൻഡ് പാഴ്സൽ ഐഡൻ്റിഫിക്കേഷൻ നമ്പർ (ULPIN) അഥവാ ഭൂ-ആധാർ നൽകുന്നത്, ഭൂമി രജിസ്ട്രി സ്ഥാപിക്കൽ, ലിങ്ക് ചെയ്യൽ എന്നിവയാണ് ഗ്രാമീണ ഭൂമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ജിഐഎസ് മാപ്പിങ് ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യും. പ്രോപ്പർട്ടി റെക്കോർഡ് അഡ്മിനിസ്ട്രേഷൻ, അപ്ഡേഷൻ, ടാക്സ് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കായി ഒരു ഐടി അധിഷ്ഠിതമായ സംവിധാനം സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

English Summary:

Union Budget 2024 and housing sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com