ADVERTISEMENT

നടനും എഴുത്തുകാരനും സിവിൽ എൻജിനീയറുമായ തമ്പി ആന്റണി കേരളത്തിലെ വീടുകളെ കുറിച്ചെഴുതിയ ഫെയ്സ്ബുക് കുറിപ്പ്, കേരളത്തിലെ നിർമാണമേഖലയിലെ ചിത്രം വരച്ചുകാട്ടുന്നതാണ്. കുറിപ്പ് വായിക്കാം..

കേരളത്തിലെ വീടുകളെപ്പറ്റി 'ആർക്കും വേണ്ടാത്ത താജ്മഹൽ' എന്നപേരിൽ വർഷങ്ങൾക്കു മുൻപ് ഞാൻ ഒരു ലേഖനം എഴുതിയിരുന്നു.അന്ന് എനിക്ക് കുറെ കൂട്ടുകാരുടെ കത്തുകൾ കിട്ടി. വലിയവീട് എന്ന ആശയം ഉപേക്ഷിച്ചു എന്നൊക്കെ അന്നവർ പറഞ്ഞിരുന്നു. പലരും വീടുപണിതന്നെ വേണ്ടെന്നു വച്ചുവെന്നും സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഈ സന്ദർശനത്തിലും കേരളത്തിൽ വെറുതെകിടക്കുന്ന മണിമാളികകളുടെ എണ്ണം എന്നെ അദ്‌ഭുതപ്പെടുത്തി.

എന്റെ ലേഖനം വായിച്ച ഒരു കൂട്ടുകാരൻ യുകെയിൽനിന്നുള്ള ബോബി ജോർജ് അന്നന്നെ വിളിച്ചിരുന്നു. ഞാൻ സിവിൽ എൻജിനീയർ കൂടിയാണന്നറിയാവുന്ന ബോബി ഞാൻതന്നെ പ്ലാൻ തയാറാക്കണമെന്ന് നിർബന്ധിച്ചു. വരയ്ക്കാനൊക്കെ ഇഷ്ടമാണെങ്കിലും,  ഞാൻ ആ പണിയൊക്കെ പണ്ടേ നിർത്തിയിരുന്നു. 

എന്നാലും സഹായിക്കാമെന്നു പറഞ്ഞു. ഒരു കൊച്ചു വീട് എന്ന ആശയത്തോട് ബോബിയും പൂർണമായി യോജിച്ചു. അതുകൊണ്ടുമാത്രമാണ്  ഇങ്ങനെയൊരു വീട് എന്റെ നിർദ്ദേശപ്രകാരംതന്നെ ചെയ്തത്.

ഒറ്റനിലയിൽ (Ranch style ) മൂന്നു മുറിയുള്ള ഒരു കൊച്ചുവീട്, സ്ഥലമുള്ളവർക്ക് ഇതാണ് അഭികാമ്യം എന്നാണ് എന്റെ അഭിപ്രായം. പന്ത്രണ്ടാം ക്‌ളാസ് കഴിഞ്ഞു പ്രവാസജീവിതം ആരംഭിക്കുന്ന കുട്ടികളാണ് ഇന്ന്‌ കേരളത്തിൽ ബഹുഭൂരിപക്ഷവും.  അതും ഗൾഫ് രാജ്യങ്ങളും വിട്ട് വിദേശത്തേക്കാണ് എന്നതുകൂടി ഓർക്കണം. അവർക്ക് വല്ലപ്പോഴും വന്ന്, ഏറിയാൽ രണ്ടാഴ്ച താമസിക്കാൻ എന്തിനാണ് അഞ്ചുമുതൽ എട്ടു മുറിവരെയുള്ള ഒരു മണിമാളിക? ‘ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്നല്ലേ! 

ഇരുനിലകെട്ടിടമാണ് മറ്റൊരു ദുരന്തം. കൂടുതൽ പേരും ഇഷ്ടപെടുന്നതും അതാണെന്നതാണ് വിചിത്രം. മുറികളുടെ എണ്ണം കൂടുബോൾ സ്ഥലപരിമിതിയും പ്രശ്നമാണ്. അതുകൊണ്ടുകൂടിയായിരിക്കണം ഇരുനില വീട് എന്ന ആശയത്തിൽ എത്തുന്നത്.  

പ്രായം ചെന്ന മാതാപിതാക്കൾ ഒരിക്കലും മുകളിലത്തെ നിലയിലേക്കു കയറാറില്ല എന്നാണ് പലവീടുകളും സന്ദർശിച്ചപ്പോൾ എനിക്ക് നേരിട്ടറിയാൻ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യങ്ങളും മുട്ടുവേദനയും മറ്റെങ്കിലും രോഗങ്ങളും ഒക്കെ അതിനൊരു കാരണവുമാണ്.  

കേരളത്തിൽ 16 ലക്ഷം വീടുകളാണ് ഇപ്പോൾ ആളില്ലാതെ കിടക്കുന്നതെന്നാണ് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾപ്പിന്നെ ആളുകയറാതെ കിടക്കുന്ന രണ്ടാമത്തെ നിലയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനെല്ലാം പുതിയ നികുതി ഈടാക്കുന്നുവെന്ന വാർത്തയും കേട്ടു.  

അതുകൊണ്ടൊന്നും നാട്ടിൽ ഒരു മാളിക എന്ന ആശയം പ്രവാസികൾ ഉപേക്ഷിക്കുമെന്നു തോന്നുന്നില്ല. പണിചെയ്ത് കാശുകൊണ്ടുപോകുന്നതോ അന്യസംസ്ഥാനക്കാരും. 

പലപ്പോഴും ഒന്നാന്തരം അറയും പുരയുമുള്ള തറവാടുകൾ പൊളിച്ചുകളിഞ്ഞിട്ടാണ് ഈ കോൺക്രീറ്റ് സൗധങ്ങൾ പണിയുന്നത് എന്നതാണ് ആവിശ്വസനീയം. ആ പൊളിച്ചുപണികളിലൂടെ നമ്മുടെ ഗൃഹാതുരമായ എത്രയെത്ര ഓർമകളാണ് ഇല്ലാതെയാകുന്നത്. പുതിയ കൊച്ചുവീട്ടിലേക്കു താമസംമാറ്റിയ ബോബി ജോർജിനും കുടുബത്തിനും എന്റെ എല്ലാവിധ ആശംസകളും.

English Summary:

Actor Writer Thampy Antony share experience about vacant houses in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com