ADVERTISEMENT

യൂറോപ്പിൽ ജോലിചെയ്യുന്ന ഒരു മലയാളിയുവാവ് ഒരിക്കൽ ഒരു മെയിൽ സന്ദേശം അയച്ചു. ലക്ഷങ്ങൾ മുടക്കി മുഴുവനായി കോൺട്രാക്റ്റ് നൽകി നിർമിച്ച, ഒന്നര വർഷം മാത്രം പഴക്കമുള്ള ഒരു വീട് പൂർണമായി ചോർന്നൊലിക്കുന്നുവെന്നും നനഞ്ഞു കുതിർന്ന ചുമരില്‍ വൈദ്യുതാഘാതം ഏൽക്കുന്നുണ്ടെന്നും അദ്ദേഹം വേദനയോടെ എഴുതി. മെയിൽ വായിച്ചപ്പോൾ അത്ഭുതം തോന്നി. ഒന്നരവർഷം കൊണ്ട് ഒരു സ്വപ്നഗൃഹം ചോർന്നൊലിക്കുന്ന അവസ്ഥ. ഭീമമായ തുക മുടക്കിയെടുത്ത വീട് ഒന്നര വർഷം കൊണ്ട് ഈ സ്ഥിതിയിലാവാനുള്ള കാരണം എന്താണെന്നറിയുവാൻ ഞാൻ ആ വീടിന്റെ ഏതാനും ഫോട്ടോകൾ അയയ്ക്കാൻ പറഞ്ഞു.

അന്നുതന്നെ അദ്ദേഹം ചിത്രങ്ങൾ അയച്ചു തന്നു. അദ്ദേഹം താമസിക്കുന്ന യൂറോപ്യൻ രാജ്യത്തെ വീടുകളുടെയും പലയിടത്തായി കണ്ട കന്റെംപ്രറി വീടുകളുടെയും ഒരു അവിയൽ പരുവം. ആകെക്കൂടി ഒരു ഗ്ലാസ് – കോൺക്രീറ്റ് കെട്ടിടം. പതിനെട്ടടി നീളമുള്ള അലുമിനിയവും ഗ്ലാസും വച്ചു നിർമിച്ച ജനലെന്നോ വാതിലെന്നോ ഗ്ലാസ് പാനലെന്നോ നിർവചിക്കാൻ പറ്റാത്ത് ഒരു കന്റംപ്രറി ‘സംഭവം’ ആ വീടിന്റെ കാഴ്ചയുടെ സിംഹഭാവവും അപഹരിച്ചു. അടയ്ക്കാനാനോ തുറക്കാനോ പറ്റാത്ത, മഴവെള്ളം മുഴുവനായി അകത്തെത്താൻ സാധ്യതയുള്ള ഒരു ജയന്റ് വിൻഡോ!

ആറു മാസത്തോളം തകർത്തു മഴപെയ്യുന്ന കേരളത്തിലെ കാലാവസ്ഥയിൽ. റെയിൻഷെയ്ഡുകളോ ഷെയ്ഡുകളോ റൂഫ് പ്രൊട്ടക്ഷനോ ഇല്ലാതെ വെയിലിനെയോ മഴയെയോ അതിജീവിക്കാനാവാതെ ഫംഗസും ഈർപ്പവും വേനൽച്ചൂടും നിമിത്തം പരിതാപകരമായ അവസ്ഥയിലാണ് ആ വീടെന്ന് ഒരൊറ്റ ഫോട്ടോയിൽ നിന്നുതന്നെ വെളിപ്പെടും.

ഉടമയുടെ നിർബന്ധത്തിനു ഒടുവിൽ ഞാൻ അവിടം സന്ദർശിക്കാൻ തീരുമാനിച്ചു. വീടിന്റെ ഗേറ്റ് തുറന്ന് ഞാൻ അകത്തേക്കു കടന്നു. ക്ലാഡിങ് ടൈലുകൾ പതിച്ച ഷോവാളിന്റെ അരികിലെ കോളിങ് ബെല്ലിലേക്ക് വിരലമർത്താൻ വേണ്ടി ശ്രമിച്ചപ്പോഴേക്കും ഒരു അശരീരി കേട്ടു. ‘അയ്യോ! ബെല്ലടിക്കല്ലെ സാറേ, ഷോക്കടിക്കും.’അതൊരു സ്ത്രീശബ്ദമായിരുന്നു. അവരാണു വാതിൽ തുറന്നത്. അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിലെ ഒരു രംഗം ഓർമ വന്നു. ആർഡിഒ ക്വാർട്ടേഴ്സിലെത്തിയ സാഗർ കോട്ടപ്പുറത്തിന്റെ അവസ്ഥയാണല്ലോ എനിക്കും ഉണ്ടാവേണ്ടിയിരുന്നത്!

വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ ആ വീട്ടമ്മയുടെ മുഖത്തു വല്ലാത്തൊരു നിരാശയുണ്ടായിരുന്നു. ഒന്നര വർഷം മാത്രം പഴക്കമുള്ള പുതിയ വീടിന്റെ തറയിൽ പല ഭാഗത്തും രണ്ടോ മൂന്നോ മില്ലിമീറ്റർ കനത്തിൽ വെള്ളം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. കുതിർന്നു പോയ ചുമരുകളിലെ പുട്ടി അടർന്നു പോയിരിക്കുന്നു. വെള്ള നിറത്തിലുള്ള മാർബൊണേറ്റ് തറയിൽ വെള്ളവും മാർബൊണേറ്റും സൃഷ്ടിച്ച മായികപ്രപഞ്ചത്തിൽ ഞാൻ സ്ഥലജലഭ്രമത്തിനടിമയായി. പതിനെട്ടടി നീളമുള്ള ഈ വിൻഡോ മഴവെള്ളത്തെ അകത്തേക്കെടുക്കുകയായിരുന്നു. ആ രാക്ഷസവിൻഡോയ്ക്ക് അടിയിൽ രണ്ടു ജോലിക്കാരികൾ വെള്ളം തുണിയിൽ മുക്കിയെടുത്ത് ബക്കറ്റിലാക്കി കൊണ്ടു പോവുകയാണ്. ഇപ്പോഴാണ് ആ വീടിന്റെ പേര് അന്വർഥമാകുന്നത്. ‘മഴത്തുള്ളി’. ശരിക്കും ‘പെരുമഴത്തുള്ളി’ എന്നായിരുന്നു ഇടേണ്ടിയിരുന്നത്.

റിനോവേറ്റ് ചെയ്യാൻ പറ്റിയ ഒരു സിമിട്രിയോ ആർക്കിടെക്ചറൽ ഭംഗിയോ ഇല്ലാത്ത ഈ കെട്ടിടം റിനോവേറ്റ് ചെയ്യാൻ എന്റെ ഇരുപതു വർഷത്തെ എക്സ്പീരിയൻസ് പോരാതെ വരുന്നു എന്ന് ഞാൻ അവരോടു പറഞ്ഞു. ഏതെങ്കിലും ഇൻഡസ്ട്രിയൽ വർക്ക് എടുക്കുന്ന ആളെ വിളിച്ച് മൊത്തത്തിൽ അലുമിനിയം ഷീറ്റിട്ട് സംരക്ഷിക്കു ന്നതാണ് ഒരേയൊരു പോംവഴി. ഈ വീടിന്റെ ഡിസൈൻ രൂപകൽപന ചെയ്ത വാസ്തുവിദ്യാ ഫോട്ടോഷോപ്പ് വിദഗ്ധന് നമസ്കാരം ചൊല്ലി ഞാൻ പുറത്തിറങ്ങി. 

ഗുണപാഠം- വിദേശരാജ്യങ്ങളിൽ താമസിക്കുന്ന പലരും കേരളത്തിൽ വീടുപണിയുമ്പോൾ ആ രാജ്യത്തെ വീടുകളുടെ ശൈലിയെ നിർബന്ധിച്ച് ഇങ്ങോട്ട് പ്രതിഷ്ഠിക്കാൻ ശ്രമിക്കും. ഇതാണ് ഇവിടെ ദുരന്തമായത്. കേരളത്തിൽ വേണ്ടത് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വീടുകളാണ്.

English Summary:

Building Foreign Type House in Kerala went wrong- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com