ADVERTISEMENT

സമുദ്രതീരത്ത് ഒരു വീട് വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് ഹവായിലെ ഒവാഹു  എന്ന ദ്വീപിൻ്റെ വടക്കൻ തീരത്ത് ജോഷ് വാൻഎമിറിക്ക് മനോഹരമായ ഒരു വീടൊരുക്കിയത്. എന്നാൽ 31 കാരനായ ജോഷിന്റെ സ്വപ്നത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കടൽത്തീരത്തിന് തൊട്ടടുത്ത് സ്ഥിതിചെയ്ത വീട് കടലാക്രമണത്തിൽ പൂർണമായി തകർന്നു. അതുകൊണ്ടു മാത്രം തീരുന്നതായിരുന്നില്ല ജോഷിന്റെ പ്രശ്നങ്ങൾ. വീട് തകർന്നതിന് തൊട്ടു പിന്നാലെ ഭരണകൂടം ജോഷിന് മേൽ വൻ തുക പിഴ ചുമത്തിയിരിക്കുകയാണ്.

2021 ലാണ് ഒരു മില്യൺ ഡോളർ (8.3 കോടി രൂപ) വില നൽകി ജോഷ് ഈ വീട് സ്വന്തമാക്കിയത്. കടലിനോട് ചേർന്ന് ഉയർന്ന പ്രദേശമായതിനാൽ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന പ്രോപ്പർട്ടിയാണെന്നത് വിൽപന പരസ്യത്തിൽ മുൻ ഉടമ വ്യക്തമാക്കിയിരുന്നു. അതൊന്നും വകവയ്ക്കാതെ ജോഷ് വീട് വാങ്ങുകയും ചെയ്തു. പിന്നീട് തന്റെ ഇഷ്ടത്തിനൊത്ത് അവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച വീട് രണ്ടു വർഷങ്ങൾക്കുശേഷം 2.5 മില്യൺ ഡോളർ (20.9 കോടി രൂപ) വിലയായി ആവശ്യപ്പെട്ടുകൊണ്ട് ജോഷ് പരസ്യപ്പെടുത്തിയിരുന്നു.

കടലാക്രമണ ഭീഷണി നേരിടുന്നതുകൊണ്ടു തന്നെ ഇത്രയും തുക നൽകി വീടു വാങ്ങിക്കാൻ ആരും മുന്നോട്ടുവന്നില്ല. ഇതോടെ വീടിന്റെ വില 2 മില്യൻ ഡോളറായി (16.7 കോടി രൂപ) കുറയ്ക്കുകയും ചെയ്തു. നാൾക്കു നാൾ വീടിന്റെ സ്ഥിതി മോശമായതോടെ മണ്ണൊലിപ്പ് തടയാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ജോഷ് സ്വീകരിച്ചിരുന്നു. മണൽ ചാക്കും കോൺക്രീറ്റും പാറക്കല്ലുകളുമെല്ലാം  ഉപയോഗിച്ച് കടലിനെ തടഞ്ഞു നിർത്താനായിരുന്നു ശ്രമങ്ങൾ. എന്നാൽ ഇവയൊന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല ഈ മാർഗങ്ങൾ  ഭരണകൂടങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ലംഘനം കൂടിയായിരുന്നു. 

പ്രോപ്പർട്ടിയിലെ അനധികൃതമായ നിർമിതികൾ എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയെങ്കിലും ജോഷിന് സാധിച്ചില്ല. ഒടുവിൽ ഒരു ദിവസം  വീട് അപ്പാടെ കടലെടുക്കുകയും ചെയ്തു. ശക്തമായ തിരമാലകൾ വീടിനുമേൽ വന്ന് പതിക്കുന്നതും ഓരോ ഭാഗങ്ങളായി പൊളിഞ്ഞു വീഴുന്നതും വീടിനു താഴെയുള്ള മണ്ണ് ഒലിച്ചു പോകുന്നതുമെല്ലാം പ്രദേശവാസികൾ കാമറയിൽ പകർത്തി. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. തകർന്നുവീണ വീടിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോൾ പ്രദേശവാസികൾ നേരിടുന്ന പ്രധാന പ്രശ്നം.

പൊട്ടിയ ഗ്ലാസുകളും മെറ്റൽ കഷ്ണങ്ങളും ആണികളും കോൺക്രീറ്റും തടിക്കഷ്ണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്  കടൽത്തീരം. ധാരാളം ആളുകൾ സന്ദർശിക്കുന്ന ബീച്ചായതിനാൽ ഇത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അവശിഷ്ടങ്ങൾ നിരന്നു കിടക്കുന്നത്  ജോഷ് ഉത്തരവാദിത്വബോധമില്ലാതെ പെരുമാറിയത് മൂലമാണെന്ന് ഭരണകൂടങ്ങളും പ്രദേശവാസികളും ആരോപിക്കുന്നു. 

ഈ അവശിഷ്ടങ്ങൾ ബീച്ചിൽ നിന്നും നീക്കം ചെയ്യാനും ബീച്ച് വൃത്തിയാക്കാനും ചെലവാകുന്ന തുക കണ്ടെത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. മണ്ണൊലിപ്പ് തടയുന്നതുമായ ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ വർഷം തന്നെ 77,000 ഡോളർ (64 ലക്ഷം രൂപ) ജോഷിൽ നിന്നും പിഴയായി ഈടാക്കിയിരുന്നു. ബീച്ച് വൃത്തിയാക്കുന്നത് കാലതാമസം നേരിടുന്നതിൽ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. നിലവിൽ വൃത്തിയാക്കൽ  ഘട്ടംഘട്ടമായി നടത്താനും അതിന്റെ തുക ജോഷിൽ നിന്നും ഈടാക്കാനുമുള്ള നടപടികൾ സ്വീകരിച്ചിരിക്കുകയാണ് അധികൃതർ. ഏറെ പണച്ചെലവുള്ള കാര്യമായതിനാൽ ബീച്ചിനെ പഴയ പ്രൗഢിയിലെത്തിക്കാൻ കാലതാമസമെടുക്കുമെന്നും അധികൃതർ അറിയിക്കുന്നു.

English Summary:

hawaii sues homeowner after his house fell into the ocean news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com