ADVERTISEMENT

പാൽ ഒരു പരിശുദ്ധിയാണ്. പ്രകൃതിയുടെ നൈസർഗികമായ പാനീയങ്ങളിൽ പാൽ പോലെ ശുദ്ധവും സാർവലൗകികവുമായ മറ്റൊരു പാനീയമില്ല. പാൽ എന്ന സാർവത്രികവും സമ്പൂർണവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001ൽ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ ആഹ്വാനമനുസരിച്ച് 2001 മുതൽ ജൂൺ ഒന്ന് ലോക ക്ഷീര ദിനമായി ആചരിച്ചു വരികയാണ്. പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനും ഈ രംഗത്തിന്റെ യഥാർഥ നട്ടെല്ലായ കർഷകരെ ആദരിക്കുന്നതിനും ആഗോള വ്യവസായ മേഖലയിൽ പാലിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഈ ദിവസം നമുക്ക് അവസരം നൽകുന്നു. 

ക്ഷീരസപര്യ ഭക്ഷ്യഭദ്രതയ്ക്കും സാമ്പത്തികമേന്മയ്ക്കും

ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ പാലിനും പാലുൽപന്നങ്ങൾക്കും നിർണായക സ്ഥാനമുള്ളതിനാൽ ലോക ഭക്ഷ്യ കാർഷിക ക്ഷേമ സംഘടനയുടെ ആഹ്വാനം അനുസരിച്ച് ആളോഹരി പാൽ ഉപഭോഗം വർധിപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമായി വന്നു. അതോടെ പാൽ ഒരു വ്യവസായത്തിലേക്കു മാറുകയായിരുന്നു. ക്ഷീരവൃത്തി ഒരു വ്യവസായമായി മാറിക്കഴിഞ്ഞപ്പോൾ പാൽ ഉപയോഗത്തിലും ഉൽപാദനത്തിലും ഇന്ത്യ വളരെ മുന്നിലായി. ഇന്ന് പഞ്ചാബ് ആണ് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം. തൊട്ടു പിന്നിൽ തന്നെ കേരളവുമുണ്ട്. കേരളത്തിൽ ധവള വിപ്ലവം ആരംഭിച്ചതു മുതലാണ് ക്ഷീരമേഖലയ്ക്ക് ഒരു കെട്ടുറപ്പ് വരുന്നത്.

കേരളത്തിന്റെ അഭിമാനമായ ഡോ. വർഗീസ് കുര്യൻ സ്ഥാപിച്ച ആനന്ദ് മാതൃകാ സഹകരണ സംഘങ്ങൾ രാജ്യത്തിനാകെ ഉണർവും ആവേശവുമായി അതിന്റെ പാത പിൻപറ്റി കേരളവും സംഘടിത ക്ഷീര വ്യവസായ മേഖലയിലേക്കു മാറുകയായിരുന്നു. 1300ൽപ്പരം ആനന്ദ് പാറ്റേൺ കോ–ഓപ്പറേറ്റീവ് സൊസൈറ്റികൾ കേരളത്തിൽ രൂപീകൃതമായതോടെ ക്ഷീരസപര്യ ഉപജീവന മാർഗമായി മാറി. പോഷക സുരക്ഷിതത്വവും, സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന ഒരു വലിയ കാർഷിക രംഗമായി ഇന്നത് ഉയർന്നു. ലോകം ശ്രദ്ധിക്കുന്ന പാൽ ഉൽപാദന വളർച്ചയിലേക്കു കേരളം ഇപ്പോൾ വളർന്നു കഴിഞ്ഞു. സ്വയം പര്യാപ്തതയോടു തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് ഇന്ന് കേരളത്തിന്റെ ക്ഷീരമേഖല. ഈ രംഗത്ത് അശ്രാന്തപരിശ്രമം നടത്തുന്ന കർഷകരും, ഉദ്യോഗസ്ഥരും, സർക്കാർ പദ്ധതികൾ എന്നും നെഞ്ചോടു ചേർക്കുന്ന കേരള ജനതയുമാണ് ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ. 

പോഷകസമൃദ്ധിയും, സുസ്ഥിരതയും പാലിലൂടെ ‌‌

ഇത്തവണ ജൂൺ ഒന്നിന് ക്ഷീരദിനം ആഘോഷിക്കുമ്പോൾ ഐക്യരാഷ്ട്ര സംഘടനയുടെ തീം 'പോഷക സമൃദ്ധിയും സുസ്ഥിരതയും പാലിലൂടെ' എന്നതാണ്. ലഭ്യമായ കണക്കുകൾ പ്രകാരം ആയിരത്തിൽ 300 പേരെങ്കിലും വിവിധ പോഷകക്കുറവുകൾ മൂലം പ്രയാസപ്പെടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പോഷകാഹാരക്കുറവു കാരണം മരണപ്പെടുന്നവരും ഏറെയുണ്ട്. ഇവിടെയാണ് ക്ഷീരമേഖലയുടെ പ്രസക്തി. പോഷകകാര്യത്തിലായാലും, വിലയുടെ കാര്യത്തിലായാലും സാധാരണക്കാരനു ചേർന്നതും യോജിച്ചതുമായ ആഹാരം പാലാണ്. കുടിൽ മുതൽ കൊട്ടാരം വരെ ആർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന പോഷക കലവറ, കൊഴുപ്പിന്റെയും ജീവകങ്ങളുടെയും ധാതുക്കളുടെയും നല്ലൊരു സ്രോതസ് എന്നിവയൊക്കെ പാലിന്റെ ഗുണ വിശേഷങ്ങളാണ്. ക്ഷീരവൃത്തിയും, ക്ഷീര വ്യവസായവും വളരുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഈ മേഖലയിൽ കൂടുതൽ പേർ ഇനിയും കടന്നു വരേണ്ടതുണ്ട്. പ്രവാസി മലയാളികളും യുവസംരംഭകരും വനിതകളും ഒക്കെ വരത്തക്ക രീതിയിൽ ഈ മേഖല കൂടുതൽ ആകർഷകമാക്കേണ്ടതുണ്ട്. 

dairy-farm-sq

കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ കേരളത്തിനു യോജിച്ച രീതിയിലേക്കു മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. കർഷകരുടെ ക്ഷീരസംരംഭങ്ങൾക്ക് സഹായിക്കുന്ന ഉൽപാദനോപാധികളുടെ വിതരണം, ഇൻസന്റീവുകൾ, പലിശസബ്‌സിഡി, തീരദേശത്തെ കർഷകർക്കായുള്ള ക്ഷീരതീരം പദ്ധതി, തോട്ടം മേഖലയിലെ തൊഴിലാളികൾക്കായുള്ള ക്ഷീരലയം പദ്ധതി, കാലിത്തീറ്റയുടെ ഉൽപാദനവും സംഭരണവും, പ്രാദേശികമായി നിർമിക്കാവുന്ന കാലിത്തീറ്റയുടെ പ്രചരണം, കാലിത്തീറ്റയുടെ ഗുണമേന്മ വർധിപ്പിക്കൽ, അനുബന്ധ മേഖലയായ തീറ്റപ്പുൽ കൃഷിവികസനം, കൃത്രിമ ബീജാധാന സൗകര്യങ്ങളുടെ മേന്മ വർധിപ്പിക്കൽ, കാളക്കൂറ്റന്മാരുടെ മേന്മ വർധിപ്പിക്കുന്നതിന് സഹായകരമായിട്ടുള്ള ഭ്രൂണമാറ്റ പദ്ധതി, പഠനം, ഗവേഷണം ഇതൊക്കെ ഊർജിതമാക്കാനായുള്ള ഭാവനാപൂർണമായ ആസൂത്രണമാണ് സർക്കാർ നടപ്പിലാക്കുന്നത്. കേരളത്തിൽ 12 ലക്ഷത്തോളം വീടുകളിൽ അടുപ്പു പുകയുന്നത് ഇന്നും ക്ഷീരവൃത്തികൊണ്ടാണെന്നതിൽ രണ്ടഭിപ്രായമില്ല. രാപകലില്ലാത്ത കർഷകരുടെ അധ്വാനം ഈ മേഖലയ്ക്ക് കൂട്ടാവുന്നു. ഒരുപക്ഷേ നമ്മെ പാൽ കുടിപ്പിക്കുവാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ് അവരൊക്കെ. അവർക്ക് വേണ്ടതെല്ലാം വേണ്ട സമയത്ത് നൽകുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ക്ഷീര മേഖലയിലൂടെ ഭക്ഷ്യഭദ്രതയും, സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തി സമൂഹത്തിനു പോഷക ഭദ്രത നിലനിർത്താനുള്ള കൂട്ടായ ശ്രമത്തിനു നമുക്ക് തോളോട് തോൾ അണിചേരാം. 

അതാകട്ടെ ഇത്തവണത്തെ ക്ഷീരദിന സന്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com