ADVERTISEMENT

കേരള സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് സെക്രട്ടറി അൽക്ക ഉപാധ്യായ, ജോയിൻ സെക്രട്ടറി സരിത ചൗഹാൻ, മൃഗസംരക്ഷണ കമ്മീഷണർ ഡോ. അഭിജിത് മിത്ര എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ മൃഗസംരക്ഷണ മേഖല നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങൾ, കേരളത്തിലെ മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയെ ആശ്രയിച്ചുവരുന്ന കർഷകർക്ക് വേണ്ടി വകുപ്പിൽ നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങൾക്ക് ലഭിക്കേണ്ട കേന്ദ്ര സഹായങ്ങൾ, രൂക്ഷമായിക്കൊണ്ടിരിക്കുന്ന പക്ഷിപ്പനി ഫലപ്രദമായി നേരിടുന്നതിന് കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.

കേന്ദ്രത്തോട് ആവശ്യപ്പെട്ട കാര്യങ്ങൾ

1. പ്രതിരോധ കുത്തിവയ്പ്പ്

നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടൻ പരമ്പരാഗത താറാവ് വളർത്തൽ സമ്പ്രദായം നില നിർത്തുന്നതിനു പക്ഷിപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ട സാഹചര്യം ഉണ്ടെന്നും അതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകൾക്കും കോഴികൾക്കും കേന്ദ്രസർക്കാരിന്റെ അനുമതിയോടുകൂടി പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള അനുകൂല തീരുമാനം ഉണ്ടാകുക എന്ന ആവശ്യം ധരിപ്പിച്ചു.

2. പക്ഷിപ്പനി-ജീവനോപാധി പാക്കേജ്

പക്ഷിപ്പനി നിയന്ത്രണ പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടനാട് മേഖലയിൽ വളർത്താൻ കഴിയുന്ന താറാവുകളുടെയും കോഴികളുടെയും എണ്ണം കുറയ്ക്കുന്നതിലൂടെ പരമ്പരാഗത കർഷകരുടെ സാമ്പത്തികക്ഷേമത്തെ വിപരീതമായ രീതിയിൽ ബാധിക്കുമെന്നതിനാൽ കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും രോഗസാധ്യതയുള്ള പ്രദേശങ്ങളിലെ താറാവ്/ കോഴി കർഷകർക്ക് ഒരു ഉപജീവന പാക്കേജ് അനുവദിക്കുന്നതിനു നടപടികൾ സ്വീകരിക്കുക എന്നാവശ്യവും കേരളത്തിന്റെ  ആവശ്യമായി കേന്ദ്രത്തെ അറിയിച്ചു. 

3. വിവിധ കാലയളവുകളിൽ പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നീ അസുഖങ്ങൾ കാരണം കർഷകർക്കുണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നത് വരെ കാത്തു നിൽക്കാതെ സംസ്ഥാന സർക്കാർ മുൻകൂറായി തുക നൽകുകയാണ് ചെയ്തിട്ടുള്ളത്. ഈ ഇനത്തിൽ കേന്ദ്രസർക്കാരിൽനിന്നു ലഭിക്കുവാനുള്ള കുടിശ്ശിക തുകയായ 620.09 ലക്ഷം രൂപ ഉടൻ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. നിലവിലെ പക്ഷിപ്പനി നിയന്ത്രണ പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കുമ്പോൾ കർഷകർക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരമായി ഉടനടി കേന്ദ്ര വിഹിതം അനുവദിക്കുക എന്നാവശ്യവും കേന്ദ്രത്തെ അറിയിച്ചു.

4. SIAD-പാലോടിന് ഒരു BSL-III ലാബ്

നിരന്തരമായി കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ വൈറസിന്റെ സാന്നിധ്യം അടിയന്തിരമായി  പരിശോധിച്ചു സ്ഥിരീകരിച്ച് നിയന്ത്രണ പ്രതിരോധ നടപടികൾ ഊർജിതമായി കൈക്കൊള്ളുന്നതിനും, കേരളത്തിനു പുറത്തുള്ള അംഗീകൃത ലാബുകളിലേക്ക് സാമ്പിളുകൾ അയച്ച് ഫലം വരുന്നതിനുള്ള കാലതാമസവും, ഏറിയ സാമ്പത്തികച്ചെലവും ഒഴിവാക്കുന്നതിനും ഒരു പ്രാദേശിക പക്ഷിപ്പനി നിരീക്ഷണ ലാബ്  ( BSL-3 ലബോറട്ടറി)  മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാലോട് SIADൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഏകാരോഗ്യ പദ്ധതികളിൽ ഉൾപ്പെടുത്തി സ്ഥാപിക്കുന്നതിനുള്ള നടപടികൾ  സ്വീകരിക്കുക.

5. കുട്ടനാടൻ  തനത് താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ കുട്ടനാടൻ താറാവ് എന്ന ഒരു പുതിയ ജനുസ്സായി അംഗീകരിക്കുന്നതിന് കേരള വെറ്റിനറി യൂണിവേഴ്സിറ്റി പഠനം നടത്തി കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ വേഗത്തിൽ  പരിഗണിക്കുവാൻ  ആവശ്യപ്പെട്ടു.

6. മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തന ചെലവ് ഇനത്തിൽ 2023-24 കാലയളവിൽ അനുവദിച്ച തുകയിൽ ബാക്കി നിൽപ്പുള്ള 2.6 കോടി രൂപയും, 2024-25 വർഷത്തേക്കുള്ള പ്രവർത്തന  ചെലവായ 3.46 കോടി രൂപയും കേരളത്തിനു ലഭിക്കാനുണ്ട്. നിലവിൽ അനുവദിച്ച തുകയ്ക്കുള്ള നിയോഗ പത്രവും നൽകി കഴിഞ്ഞു. ബാക്കി തുക എത്രയും വേഗം കേന്ദ്രത്തിൽനിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

7. നിലവിൽ കർഷകർക്ക് വളർത്തുവാനായി മുന്തിയ ഇനം പന്നിക്കുഞ്ഞുങ്ങളും ആട്ടിൻകുട്ടികളെയും  ആവശ്യത്തിന് ലഭ്യമല്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനാൽ നല്ലയിനം പേരന്റ് സ്റ്റോക്കിനായി ആട്, പന്നി എന്നിവയെ ഇറക്കുമതി ചെയ്യുന്നതിനും പ്രജനനം നടത്തി കർഷകർക്ക് നൽകുന്നതിനും തീറ്റപ്പുൽകൃഷി വർധിപ്പിക്കുന്നതിനും ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ദേശീയ കന്നുകാലി മിഷൻ പദ്ധതികളുടെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് 22 കോടി രൂപയുടെ ഒരു പ്രൊപ്പോസൽ കേരള ലൈവ് സ്റ്റോക് ഡവലപ്മെന്റ്‌ ബോർഡ് കേന്ദ്രത്തിന് സമർപ്പിച്ചു.

8. രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ ഭാഗമായി കന്നുകാലികളുടെ പ്രജനത്തിനു വേണ്ടി കേരള ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോർഡ് തയാറാക്കിയ 47 കോടി രൂപയുടെ പുതിയ പദ്ധതികൾ കേന്ദ്ര അംഗീകാരത്തിനായി സമർപ്പിച്ചു. 

9. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിക്കും സ്ഥല ലഭ്യതയ്ക്കും പരിഗണിച്ച് ദേശീയ കന്നുകാലി മിഷന്റെ ഭാഗമായുള്ള സംരംഭകത്വ വികസന പദ്ധതി പ്രകാരം പുൽകൃഷിക്കുള്ള ആനുകൂല്യം പരമാവധി പൊതുസംരംഭകരിലേക്ക് എത്തിക്കുന്നതിനായി നിലവിലുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com