ADVERTISEMENT

സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പ് മുഖേന വിൽപന നടത്തുന്നതിന് ഉടമകൾക്ക് അവകാശം നൽകുന്ന കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എന്നാൽ പട്ടയ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിച്ചു വിൽക്കാൻ അനുമതിയില്ല. സ്വകാര്യ ഭൂമിയിൽ നിലവിൽ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും അവ വിൽപന നടത്താൻ നിയമത്തിൽ വ്യവസ്ഥയില്ല. ചന്ദനമരം മോഷണം പോയാൽ ഭൂവുടമയ്ക്ക് എതിരെ കേസെടുക്കേണ്ട സാഹചര്യം വിലയിരുത്തിയാണു ബിൽ. ചന്ദനമരം വച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനും അതുവഴി ഉടമകൾക്ക് വൻതുക വരുമാനം ഉണ്ടാക്കാനും ചന്ദനമോഷണം കുറയ്ക്കാനും ഭേദഗതി സഹായകമാകുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പട്ടയഭൂമിയുടെ കാര്യത്തിൽ റവന്യു നിയമങ്ങളും പട്ടയ നിബന്ധനകളും ഭേദഗതി ചെയ്യണം.

അപകടകരമായ മരങ്ങൾ, ഉണങ്ങിയ മരങ്ങൾ, സ്വന്തം ആവശ്യത്തിന് കെട്ടിടം നിർമിക്കുന്നതിനുള്ള ഭൂമിയിലെ മരങ്ങൾ എന്നിവ മുറിച്ചുമാറ്റാൻ മാത്രമാണ് ഇപ്പോൾ അനുമതി. 2010ലാണ് ചന്ദനമരങ്ങൾ മുറിക്കുന്നത് പാടേ നിരോധിച്ചു കൊണ്ടു നിയമം വന്നത്.

ഉടമകൾ വിൽക്കുന്ന ചന്ദനമരങ്ങൾ സൂക്ഷിക്കാൻ ജില്ലകളിൽ ചന്ദന ഡിപ്പോകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ മറയൂരിൽ മാത്രമാണ് ചന്ദന ഡിപ്പോ ഉള്ളത്.

വന കുറ്റങ്ങൾ തീർപ്പാക്കാൻ ഇപ്പോൾ വ്യക്തമായ വ്യവസ്ഥകളില്ല. ഉദ്യോഗസ്ഥന് യുക്തമെന്നു തോന്നുന്ന തുക നിശ്ചയിച്ച് വേണമെങ്കിൽ തീർപ്പാക്കാം. ഇതിനുപകരം, പിഴത്തുക അടച്ചാൽ തീർപ്പാക്കുന്നതാണ് ഭേദഗതി. കോടതി നടപടികൾ ആരംഭിച്ച കേസുകളിൽ കോടതിയുടെ അനുവാദത്തോടെ ചെയ്യാമെന്ന വ്യവസ്ഥയും ചേർത്തിട്ടുണ്ട്.

വനത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയൽ, വന്യമൃഗങ്ങളെ ശല്യപ്പെടുത്തൽ, ജലാശയങ്ങളിൽ വിഷം ചേർത്തും മറ്റു വിധത്തിലും അനധികൃതമായി മത്സ്യം പിടിക്കൽ എന്നിവ തടയും. വനം ഉൽപന്നങ്ങൾ കൈവശം വയ്ക്കുന്നവർക്ക് അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകും. വർഷങ്ങൾക്കു മുൻപ് നിലവിൽ വന്ന പിഴത്തുകകൾ വർധിപ്പിക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ക്രിമിനൽ നടപടി നിയമപ്രകാരം സുതാര്യമാക്കാനും വ്യവസ്ഥ ഉൾപ്പെടുത്തി. നിയമസഭ പാസാക്കിയാൽ ഉടൻ നിയമം പ്രാബല്യത്തിൽ വരും.

English Summary:

Sandalwood Cultivation Gets Boost: Kerala to Allow Sale from Private Land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com