ADVERTISEMENT

കടലറിവുകൾ തേടി ഗവേഷകർക്കൊപ്പം മത്സ്യപ്രേമികളുടെ ഫിഷ് വോക്. പൊതുജനങ്ങൾക്കായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഒരുക്കിയ ഫിഷ് വോക് മീനുകളെ കുറിച്ചും മറ്റ് കടൽ ജൈവവൈവിധ്യങ്ങളെ കുറിച്ചുമുള്ള അറിവുകൾ പകർന്നു നൽകി. 

സിഎംഎഫ്ആർഐയിലെ ഗവേഷക സംഘത്തിനൊപ്പം വിദ്യാർഥികളും പൊതുജനങ്ങളും ആദ്യഘട്ട ഫിഷ് വോക്കിൽ പങ്കാളികളായി. മുനമ്പം ഫിഷറീസ് ഹാർബറിലേക്കായിരുന്നു സംഘത്തിന്റെ പഠനയാത്ര. കടലിൽനിന്ന് പിടിച്ചെടുക്കുന്ന മത്സ്യവൈവിധ്യങ്ങളുടെ ലാൻഡിങ് നേരിൽകാണാനും അവയുടെ പ്രത്യേകതൾ ശാസ്ത്രജ്ഞരിൽനിന്ന് മനസ്സിലാക്കാനും ഫിഷ് വോക് അവസരമൊരുക്കി. ഒൻപത് ട്രോൾ ബോട്ടുകളിൽ നിന്നെത്തിച്ച മത്സ്യയിനങ്ങൾ നിരീക്ഷണ വിധേയമാക്കി. പാമ്പാട, കണവ, കൂന്തൽ, തിരിയാൻ, ഉണ്ണിമേരി, കടൽമാക്രി തുടങ്ങിയ ഇനങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. കൂടാതെ, ഫിഷ് മീൽ വ്യവസായത്തിനായി പോകുന്ന ധാരാളം മറ്റ് മീനുകളുമുണ്ടായിരുന്നു. മത്സ്യബന്ധനരീതികൾ, ഉപയോഗിക്കുന്ന വലകൾ തുടങ്ങി സമുദ്ര ആവാസവ്യവസ്ഥയിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ സ്വാധീനം ഉൾപ്പെടെ നിരവധി അറിവകൾ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ മത്സ്യപ്രേമികളുമായി പങ്കുവെച്ചു. 

ഫിഷ് വോക്കിനെത്തിയവർ മുനമ്പം ഫിഷറീസ് ഹാർബറിൽ തിരണ്ടി മത്സ്യത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്നു.
ഫിഷ് വോക്കിനെത്തിയവർ മുനമ്പം ഫിഷറീസ് ഹാർബറിൽ തിരണ്ടി മത്സ്യത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കുന്നു.

രാവിലെ 5.30നാണ് സംഘം പഠനയാത്ര ആരംഭിച്ചത്. ഡോ. മിറിയം പോൾ ശ്രീറാം, ഡോ. ആർ.രതീഷ്‌ കുമാർ, അജു രാജു, കെ.എം.ശ്രീകുമാർ, കെ.കെ.സജികുമാർ എന്നിവരടങ്ങുന്ന സിഎംഎഫ്ആർഐയിലെ സംഘം ഫിഷ് വോക്കിന് നേതൃത്വം നൽകി. 

വിവിധ ഘട്ടങ്ങളിലായി നടത്തുന്ന ഫിഷ് വോക്കിന് പൊതുജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്‌കൂൾ വിദ്യാർഥികൾ തൊട്ട്, ഡോക്ടർമാർ, കോളജ് അധ്യാപകർ, പ്രതിരോധ സേന പൊലീസ് ഉദ്യോഗസ്ഥർ, സീഫുഡ് മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി വിവിധ മേഖലകളിൽനിന്നുള്ളവർ അപേക്ഷകരായുണ്ട്. 70 വയസ്സ് കഴിഞ്ഞവരും അപേക്ഷകരിലുണ്ട്. വിവിധ ഘട്ടങ്ങളിലായി എല്ലാ അപേക്ഷകരെയും ഫിഷ് വോക്കിന്റെ ഭാഗമാക്കുമെന്ന് കോ–ഓർഡിനേറ്റർ ഡോ. മിറിയം പോൾ ശ്രീറാം പറഞ്ഞു. 

അടുത്ത ഫിഷ് വോക് ഒക്ടോബർ 26ന് ചെല്ലാനത്താണ്. ഗവേഷകർക്കായി പ്രത്യേക പഠനയാത്രയും ഉദ്ദേശിക്കുന്നുണ്ട്. വിവിധ ജില്ലകളിലെ സ്‌കൂൾ, കോളജ് അധികൃതരും ഫിഷ് വോക്കിന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com