ADVERTISEMENT

റബർ ഉൽപാദകമേഖലയ്ക്ക് കരുത്തു പകരാൻ നിർണായക ഇടപെടലുമായി കേന്ദ്ര വ്യവസായ മന്ത്രാലയം. അടിയന്തരമായി ഫീൽഡ് ഓഫീസർമാരെ നേരിട്ടു നിയമിക്കാൻ കേന്ദ്ര വ്യവസായ മന്ത്രാലയം റബർ ബോർഡിന് അനുമതി നൽകി. ഇക്കാര്യം റബർ ബോർഡ് വൈസ് ചെയർമാൻ അനിൽകുമാർ, ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ.ഹരി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര വ്യവസായ മന്ത്രാലയത്തോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലമായാണ് ഒരു പതിറ്റാണ്ടായുള്ള ഒഴിവുകളിൽ ഉടൻ നിയമനത്തിന് ഉത്തരവിട്ടതെന്ന് എൻ.ഹരി അറിയിച്ചു. ഇക്കാര്യത്തിൽ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയുടെ സജീവ ഇടപെടലുകൾ നടപടിക്കു വേഗം പകർന്നു.

റബർ ഉൽപാദകമേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുന്ന തീരുമാനമാണ് ഇതെന്ന് എൻ.ഹരി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിനെതിരായ ഇരുമുന്നണികളുടെയും പ്രചരണങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണ് തെളിഞ്ഞിരിക്കുന്നു. കേരളത്തിലെ പരമ്പരാഗത റബർ മേഖലയോട് നരേന്ദ്രമോദി സർക്കാരിനുള്ള താൽപര്യവും കർഷകർക്കുള്ള പിന്തുണയുമാണ് ഇവിടെ വ്യക്തമാകുന്നത്. കേരളത്തിലെ ഫീൽഡ് ഓഫീസുകൾ അടച്ചുപൂട്ടുന്നുവെന്നും റബർ മേഖലയെ അവഗണിക്കുന്നുമെന്നുമുള്ള പരാതികൾക്കിടയിലാണ് നീണ്ട കാത്തിരിപ്പിനു വിരാമമായി കേന്ദ്രസർക്കാർ ഉത്തരവിടുന്നത്.

രാജ്യത്തെ റബർ കൃഷിയിടങ്ങളിൽ പ്രവർത്തിക്കുന്ന റബർ ബോർഡിന്റെ മുഖമായ റബർ ഉൽപാദക വകുപ്പിന്റെ ക്രിയാത്മകമായ പ്രവർത്തനം മേഖലയ്ക്ക് മൊത്തത്തിൽ അത്യന്താപേക്ഷിതമാണ്. എന്നാൽ ഫീൽഡ് ഓഫീസർമാരുടെ ഒഴിവു മൂലം ബോർഡിന്റെ പൂർണ തോതിലുള്ള പ്രവർത്തനം കർഷകർക്ക് ലഭിച്ചിരുന്നില്ല. അതിനൊരു പരിഹാരമാണ് ഈ ഉത്തരവ്.

റബർ ബോർഡിന്റെ റിക്രൂട്ട്മെന്റെ നിയമത്തിലുള്ള ഭേദഗതി കാരണം 10 വർഷമായി ഫീൽഡ് ഓഫീസർ കേഡറിൽ നിയമനം കേരളത്തിൽ നടന്നിട്ടില്ല. അതുപോലെ ഡെവലപ്‌മെന്റ് ഓഫിസർ, ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ തുടങ്ങിയ പ്രമോഷൻ കേഡറുകളിലുമുള്ള ഒഴിവുകൾ കൂടി എത്രയും വേഗം നികത്തും. 

റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.വസന്തഗേശന്റെ പരിശ്രമങ്ങളും ഉത്തരവ് വേഗം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയതായി എൻ.ഹരി അറിയിച്ചു. റബർബോർഡ് എക്സ്റ്റൻഷൻ ഓഫീസേഴ്സ് യൂണിയൻ ഇക്കാര്യത്തിലുള്ള ക്രിയാത്മകവും സജീവുമായ നിലപാടും ഉത്തരവിലേക്ക് വേഗം  നയിക്കുന്നതിന് സഹായിച്ചതായി ഹരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com