ADVERTISEMENT

കുടംപുളി കൊണ്ട് ജീവിതം പച്ചപിടിപ്പിച്ച കുടിയേറ്റ കർഷകരുടെ നാടാണ് പുളിക്കത്തടം. മലമുകളിൽ ഇടതൂർന്നു വളരുന്ന, നൂറ്റാണ്ടു പിന്നിട്ട പുളിമരങ്ങൾ. പാറക്കെട്ടുകളും നീർച്ചോലകളുമായി വന്യഭംഗി തുളുമ്പുന്ന 50 ഏക്കറോളം വരുന്ന ഈ പുളിമരക്കാട്ടിൽ 38 കർഷക കുടുംബങ്ങളാണ് വസിക്കുന്നത്. 

ഇടുക്കിയിലെ മൂലമറ്റം- വാഗമൺ റോഡിൽ, എടാട് കവലയിൽനിന്ന് 2 കിലോമീറ്റർ ചെങ്കുത്തായ മലമ്പാത താണ്ടി വേണം ഈ പുളിമലയിൽ എത്താൻ. കുടംപുളിയില്ലാത്ത ഒരു വീട്ടുവളപ്പും ഇവിടെയില്ല. കാലങ്ങൾകൊണ്ട് തനിയെ ഉണ്ടായി വന്നതാണ് മരങ്ങളിലേറെയും. വൻ വൃക്ഷങ്ങളായതിനാൽ വിളപരിചരണം ആവശ്യമില്ല. രോഗ, കീടബാധകളും നന്നേ കുറവ്. അതിനാല്‍ കാര്യമായ കൃഷിച്ചെലവുമില്ല. ആണ്ടു തോറും കർഷകന് പ്രകൃതിയുടെ വരംപോലെ വരുമാനം. 

Malabar-Tamarind-5
ഇലപ്പുള്ളി വെള്ളച്ചാട്ടം

ഫാം ടൂറിസത്തിന് വലിയ സാധ്യതകളാണ് പുളിക്കത്തടം ഉൾപ്പെടുന്ന അറക്കുളം പഞ്ചായത്തിൽ. ദേശാടനക്കിളികളുടെ താഴ്‌വരയായ പക്ഷിപാതാളം, ഇലപ്പുള്ളി വെള്ളച്ചാട്ടം, പുള്ളിക്കാനത്തെ പച്ചപുതച്ച തേയിലത്തോട്ടങ്ങൾ എന്നിവ ഹരിത മനോഹര കാഴ്ചകൾ. വാഗമൺ, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ കേവലം 10 കിലോമീറ്റർ ചുറ്റളവിൽ. 

ജൂൺ മുതൽ ഒക്ടോബർ വരെയാണ് കുടംപുളിക്കാലം. പുളിക്കത്തടത്തും സമീപപ്രദേശങ്ങളിലുമായി അമ്പതോളം കർഷകർ. ഒരു സീസണിൽ 30 ടണ്ണിലേറെ വിളവ്. വിതയ്ക്കാത്ത വിള നാടിന് നൽകുന്നത് വർഷം 50 ലക്ഷം രൂപയിലേറെ! 53 വർഷമായി, തച്ചുപാറയിൽ ടി.എസ്.രവീന്ദ്രൻ പുളിക്കത്തടത്ത് എത്തിയിട്ട്. മുപ്പതിലേറെ പുളിമരങ്ങളാണ് ഇദ്ദേഹത്തിന്റെ പുരയിടത്തില്‍. വർഷം 500-600 കിലോ വിളവ് കിട്ടും. ഫലഭൂയിഷ്ടമായ കറുത്ത  മണ്ണിൽ, വളമിടേണ്ട ആവശ്യമില്ലെന്നു രവീന്ദ്രന്‍. നീരുറവകളും ഇടയ്ക്കിടെ മഴയുമുള്ളതിനാൽ നനയും വേണ്ട.  ‘ഞാൻ വരുന്ന കാലത്തും ഇവിടെ പുളി മരങ്ങൾ ഉണ്ട്. അന്നും ഇന്നും കുടംപുളിയാണ് ഈ നാട്ടുകാരുടെ ചോറ്’ രവീന്ദ്രൻ പറയുന്നു.

Malabar-Tamarind-2
വിളവെടുപ്പിനുവേണ്ടി പുളിമരത്തിൽ ഏണി ഉറപ്പിച്ചിരിക്കുന്നു

കായൻ എന്ന് വിളിക്കുന്ന പെൺപുളികളാണ് ഫലം നൽകുന്നത്. എന്നാൽ, പൂവന്‍, വറുങ്ങ്  എന്നൊക്കെ വിളിക്കുന്ന ആണ്‍പുളിയും പറമ്പിലുണ്ടെങ്കിലേ പെണ്‍മരത്തില്‍ കായ പിടിക്കൂ എന്ന് യുവ കർഷകനായ മനു. വറുങ്ങിന്റെ കമ്പ് നല്ല വിറകാണ്. 

Malabar-Tamarind-4
വ്യാപാരി കെ.സി.കുര്യൻ, കർഷകരായ മനു, രവീന്ദ്രൻ

പുളി പറിക്കുന്നതും ഉണങ്ങുന്നതും ശ്രമകരമെന്ന്, വർഷം ഒരു ടണ്ണിലേറെ പുളി വിൽക്കുന്ന അടിച്ചിത്തൊട്ടിയിൽ ലൈജു. കുരു കളഞ്ഞ് വൃത്തിയാക്കിയ പുളി 6 -7 ദിവസം ചേരിൽ വച്ച് പുക കൊള്ളിക്കണം. നീറിപ്പിടിക്കുന്നതിനായി പച്ച വിറകാണ് ഉപയോഗിക്കുന്നത്. ഇടയ്ക്കിടെ മറിച്ചു കൊടുക്കണം. ഒന്നിനു മുകളിൽ ഒന്നായി കനത്തിൽ അടുക്കുന്നതുകൊണ്ട് നീരു വാർന്നു പോകാതെ പുളിയിൽതന്നെ പിടിക്കും. ഇതുമൂലം പുളിക്ക് ഉറ കൂടുതലായിരിക്കും.

ഉണങ്ങിയ പുളി അടിവാരത്തുള്ള (എടാട്) കടകളിലാണ് മിക്കവരും വിൽക്കുന്നത്. മൊത്ത വ്യാപാരികൾ കൃഷിയിടങ്ങളിൽ വന്നും വാങ്ങാറുണ്ട്. സീസൺ അനുസരിച്ച് കിലോയ്ക്ക് 175 - 200 രൂപ വില കർഷകർക്കു കിട്ടും. അധ്വാന ഭാരം വച്ച് നോക്കുമ്പോൾ ഇത് കുറവാണെന്ന് കൃഷിക്കാർ. 

ആലപ്പുഴ, എറണാകുളം, പെരുമ്പാവൂർ, ഈരാറ്റുപേട്ട, തൊടുപുഴ ചന്തകളിലേക്കാണ് ഇവിടുത്തെ പുളി പോകുന്നതെന്ന് എടാട്ടെ വ്യാപാരിയായ കരിമ്പാനികണ്ടത്തിൽ കെ.സി.കുര്യൻ. ആയുർവേദ ഔഷധ നിർമാണത്തിനായി ചില  കമ്പനികളും ഇവിടെനിന്ന് പുളി കൊണ്ടുപോകുന്നുണ്ട്.

ഫോൺ: രവീന്ദ്രൻ(കർഷകൻ): 9388822275,  കെ.സി.കുര്യൻ (വ്യാപാരി): 9497058263

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com