ADVERTISEMENT

കാർണിയോളൻ തേനീച്ചയെ കണ്ടിട്ടുണ്ടോ? തീരെ സാധ്യതയില്ല. എന്നാൽ നെടുമങ്ങാട് ബൈജുവിന്റെ സമീരം വീട്ടിൽ കാർണിയോളന്റെ 4–5 കോളനിതന്നെയുണ്ട്. ഒരു പക്ഷേ, ഇന്ത്യയിൽ തന്നെ അധികമാർക്കുമില്ലാത്ത ഇനമാണിത്. ഇറ്റാലിയൻ തേനീച്ചകളുടെ കുടുംബമായ മെല്ലിഫെറയിലെ അംഗമാണ് കാർണിയോളനും. എപിസ് മെല്ലിഫെറ കാർണിസ് എന്നാണ് ശാസ്ത്രനാമം. കേരളത്തിൽ മുൻപുണ്ടായിരുന്ന എപിസ് മെലിഫെറ ലിഗസ്റ്റിക്ക എന്ന ഇറ്റാലിയൻ തേനീച്ചയും  കാർണിയോളനുമൊക്കെ അടുത്ത ബന്ധുക്കൾ. ലിഗസ്റ്റിക്കയെപ്പോലെ ഇവയ്ക്കും തേൻ ഉൽപാദനശേഷി കൂടുതലാണ്. 

വർഷങ്ങൾക്കു മുൻപ് കേരളത്തിലെ നാടൻ തേനീച്ചക്കോളനികൾ തായ് സാക് ബ്രൂഡ് രോഗം വന്നു നശിച്ചപ്പോഴാണ്  ലിഗസ്റ്റിക്ക ഇനം ഇറ്റാലിയൻ തേനീച്ചകളെ ആദ്യമായി കേരളത്തിൽ പരീക്ഷിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ അവ ഇവിടെ വിജയിച്ചില്ല. ഒരിനം ദേശാടനപ്പക്ഷികൾ ഇറ്റാലിയൻ തേനീച്ച കളെ പിടിച്ച് തിന്നുന്നതായിരുന്നു പ്രധാന പ്രശ്നം. എന്നാൽ കാർണിയോളൻ തേനീച്ചകൾക്ക് കൂടുതൽ വേഗത്തിൽ പറന്നുമാറാൻ കഴിയുന്നതിനാൽ പക്ഷികൾക്ക് ഇരയാകില്ലെന്നു ബൈജു പറയുന്നു.  സാധാരണ ഇറ്റാലിയൻ തേനീച്ചകളെ അപേക്ഷിച്ച് ഇരുണ്ട നിറമായതിനാൽ ഇവയ്ക്ക് ആക്രമണകാരികളായ പക്ഷികളിൽനിന്ന് രക്ഷപ്പെടാൻ എളുപ്പമാണ്. ഒരു വർഷത്തിലേറെയായി  കാർണിയോളൻ– ലിഗസ്റ്റിക്ക  സങ്കരയിനത്തിന്റെ കോളനി സംരക്ഷിക്കുന്ന ബൈജുവിന് ഒരു വിളവെടുപ്പിൽ 17 ലീറ്റർവരെ തേൻ കിട്ടിയിരുന്നു. കാർണിയോളന്റെ ശുദ്ധ ജനുസ്സ് കൈവശമെത്തിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയുള്ളൂ. അതിനാൽ അതിന്റെ ഉൽപാദനം വിലയിരുത്താൻ കഴിഞ്ഞിട്ടില്ലെന്നു ബൈജു പറഞ്ഞു. ഇന്ത്യൻ തേനീച്ചയെക്കാൾ രോഗങ്ങൾ കുറവുള്ള ഇനമാണ് കാർണിയോളൻ. എന്നാൽ ഒരിനം മൈറ്റുകൾ ഇവയുടെ ലാർവയെ ആക്രമിക്കാറുണ്ട്. താരതമ്യേന ആക്രമണസ്വഭാവം കുറവാണെന്നതും കാർണിയോളനെ ആകർഷകമാക്കുന്നു. 

ഒരു സുഹൃത്താണ് ഇണചേർന്ന കാർണിയോളൻ റാണി ഈച്ചയെ ബൈജുവിനു സമ്മാനിച്ചത്. മുട്ടയിടാറായ ആ റാണി ഈച്ചയെ ഇറ്റാലിയൻ ഈച്ചകളുടെ കോളനിയിൽ പാർപ്പിച്ചാണ് കാർണിയോളൻ കോളനി സൃഷ്ടിച്ചതെന്ന് ബൈജു പറയുന്നു. ഉൽപാദനം കൂടുതലായതുകൊണ്ടു തന്നെ ഇറ്റാലിയൻ തേനീച്ചകൾക്കായുള്ള വലിയ പെട്ടികളിലാണ് കാർണിയോളനെ വളർത്തുന്നത്. 16.2 ഇഞ്ച്  വീതിയും 9.6 ഇഞ്ച് ഉയരവും 19.8 ഇഞ്ച് നീളവുമുള്ള ബ്രൂഡ് ചേംബറാണ് ഇതിന്റേത്. പരമാവധി 10 ചട്ടങ്ങള്‍ക്ക്  ഇതിൽ ഇടമുണ്ട്. 

honey-bee-2
ഓട്ടോ ഫ്ലോ പെട്ടിയും തേനീച്ചകളും

പെട്ടി തുറക്കാതെ തേനെടുക്കാം

ബൈജു ഇറ്റാലിയൻ ഈച്ചകളെ വളർത്തുന്ന പെട്ടികളിലൊന്നിന് ഒരു  സവിശേഷതയുണ്ട്. ഒരു വാൽവ് തിരിച്ചാൽ തേൻ ഊറിവരുന്ന ഓട്ടോ ഫ്ലോ പെട്ടിയാണിത്. ഈച്ചകളെ ശല്യപ്പെടുത്താതെയും അറകൾ നശിക്കാതെയും തേനെടുക്കാമെന്നതാണ് മെച്ചം. എന്നാൽ ഒരു പെട്ടിക്ക് 25,000 രൂപയോളം വില വരും.   

? കേരളത്തിനു യോജ്യമോ

കേരളത്തില്‍ തേനുൽപാദനത്തിന്  കാർണിയോളൻ തേനീച്ചകൾ എത്രമാത്രം യോജ്യമാണെന്നതില്‍ സംശയമുണ്ടെന്ന് കേരള കാർഷിക സർവകലാശാലാ മുൻ ഡീനും തേനീച്ചക്കൃഷി വിദഗ്ധനുമായ ഡോ. സ്റ്റീഫൻ ദേവനേശൻ പറഞ്ഞു. നേരത്തേ പരീക്ഷിച്ചു പരാജയപ്പെട്ട ഇറ്റാലിയൻ തേനീച്ചകളുടെ മറ്റൊരിനം മാത്രമാണിത്. ഇരുണ്ട നിറം മൂലം പക്ഷികൾക്ക് ഇരയാകാനുള്ള സാധ്യത കുറവാണെങ്കിലും വ്യാപകമായ തേനുൽപാദനത്തിന് ഇവ യോജ്യമാകണമെന്നില്ല. വർഷത്തിൽ 4 മാസം മാത്രം തേനുൽപാദനം നടക്കുന്ന കേരളത്തിൽ ഇവയ്ക്ക് ആഹാര ദൗർലഭ്യമുണ്ടാകാനും സാധ്യതയേറെ. 6 മാസത്തിലേറെ പഞ്ചസാരലായനിപോലുള്ള കൃത്രിമ തീറ്റ നൽകിയേ ഇവയെ വളർത്താനാകൂ. ഗവേഷണസ്ഥാപനങ്ങൾ വേണ്ടത്ര പഠനം നടത്തിയ ശേഷം ശുപാർശ ചെയ്താൽ  മാത്രം ഇവയെ വളര്‍ത്തുന്നതാണ് ആശാസ്യം. ഇന്ത്യൻ തേനീച്ചകളിൽനിന്നു തന്നെ വന്‍ ഉൽപാദനം നേടാനുള്ള സാങ്കേതികവിദ്യ കാർഷിക സർവകലാശാല തേനീച്ചക്കർഷകരെ പരിശീലിപ്പിച്ചിട്ടുണ്ട്. അതുപേക്ഷിച്ച് വിദേശ ഇനങ്ങൾക്കു പിന്നാലെ പോകുന്നത് രോഗസാധ്യതകളും വർധിപ്പിച്ചേക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.  

ഫോൺ 8281297424 (ബൈജു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com