ADVERTISEMENT

ഞാനൊരു കർഷകനാണെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞൊരു പരസ്യം കൊടുത്താൽ വിവാഹ വിപണിയിലെ പ്രതികരണം എങ്ങനെ ആയിരിക്കും? കർണാടകയിലെ ഗ്രാമപ്രദേശങ്ങളിലെ യുവാക്കൾ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ ‘ഡൗൺ ടു എർത്ത്’ മാഗസിൻ ഇക്കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്. നാട്ടിൻപുറങ്ങളിലെ അവിവാഹിതരായ ചെറുപ്പക്കാർക്ക് കടന്നുപോകേണ്ടി വരുന്നത്  കല്യാണപ്രായമെത്തിയ പെൺകുട്ടികളുടെയും കുടുംബത്തിന്റെയും കഠിനമായ സൂക്ഷ്മപരിശോധനയിലൂടെയാണെന്ന് പ്രസ്തുത ലേഖനം ചൂണ്ടിക്കാണിക്കുന്നു. അവിവാഹിതരായ ചെറുപ്പക്കാർക്ക് പ്രത്യേകിച്ച് മൈസുരു, മാണ്ഡ്യ ജില്ലകളിലെ വൊക്കലിഗ സമുദായത്തിൽപ്പെട്ട കൃഷിക്കാർക്കാണ് തങ്ങളുടെ കാർഷികപശ്ചാത്തലം മൂലം മംഗല്യഭാഗ്യം നേടുന്നത് ദുഷ്കരമാകുന്നത്.

ഭൂമിയുണ്ട്, സ്വത്തുണ്ട്... എന്നിട്ടും…

സ്വന്തമായി ഭൂമിയും സ്വത്തുവകകളും ഒക്കെയുണ്ടെങ്കിൽ പോലും കാര്യമായ വിദ്യാഭ്യാസമില്ലെങ്കിൽ യുവാക്കൾക്ക് ഡിമാൻഡ് കുറയുമത്രേ! നാട്ടിൻപുറത്തുള്ള പെൺകുട്ടികൾക്കു പോലും നഗരത്തിന്റെ സ്റ്റൈലിൽ ജീവിക്കുന്ന ഐടി അല്ലെങ്കിൽ സർക്കാർ ജോലിക്കാരെയാണ് നോട്ടം. ഇനി ഏതെങ്കിലും ആലോചന വന്നാൽ തന്നെ ‘ഭാവി’ വധുവിനെയും വീട്ടുകാരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയെന്നത് അതികഠിനമായ ജോലിയാണ്. കൃഷിക്കാർ, തൊഴിൽരഹിതർ തുടങ്ങിയവർക്കായി മാട്രിമോണിയൽ സർവീസ് നടത്തിവരുന്ന സംഘടനയാണ് കർണാടക രാജ്യ ഒക്കാലിഗാരാ വികാസ് വേദികേ. നൂറു കണക്കിന് വിവാഹാലോചനകൾ കൈകാര്യം ചെയ്യുന്ന അനുഭവത്തിൽനിന്ന് സ്ത്രീകൾ നടത്തുന്ന സൂക്ഷ്മപരിശോധനയെക്കുറിച്ചും ബന്ധങ്ങൾ തീരുമാനിക്കുന്നതിൽ അവർക്കുള്ള മുൻതൂക്കവും സാക്ഷ്യപ്പെടുത്തുന്നു. ഇതു സാധൂകരിക്കാൻ ഒരു ഉദാഹരണവും ലേഖകൻ നൽകുന്നുണ്ട്. കുടുംബസ്വത്തായി 54 ഏക്കർ ഭൂമിയുണ്ടെന്ന് അവകാശപ്പെട്ട ഒരു ചെറുപ്പക്കാരന്റെ വിവാഹാലോചന വരുന്നു. പെൺകുട്ടി നടത്തിയ അന്വേഷണത്തിൽ കുടുംബസ്വത്ത് ഭാഗം വെച്ചാൽ കേവലം 3 ഏക്കറേ ആ യുവാവിന് കിട്ടാൻ സാധ്യതയുള്ളൂ എന്നു മനസിലാക്കി. അതോടെ ആലോചന നിരസിക്കുകയും ചെയ്തു.

ജോലിയുണ്ടായാലും പോരാ…

ഇനി  നഗരത്തിൽ ഐടി മേഖലയിലോ ഗവൺമെന്റിലോ ജോലിയും നല്ല വിദ്യാഭ്യാസവും ഉണ്ടെന്നിരിക്കട്ടെ. അവർക്കുമുണ്ട് പ്രശ്നങ്ങൾ. അപ്പോൾ അന്വേഷണം സാലറിക്കണക്ക്, താമസസ്ഥലം, ജോലിയുടെ സ്വഭാവം എന്നിവയിലേക്കു നീളുന്നു. നാട്ടിൽ സ്ഥിരമായ ജോലിയും കുറച്ചു വർഷങ്ങളെങ്കിലും വിദേശത്തു ജോലി ചെയ്യാൻ സാധ്യതയുള്ളവരെയുമാണ് പെൺകുട്ടികൾക്ക് താൽപര്യമത്രേ! വിവാഹാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ സ്ത്രീകൾ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ സ്രോതസുകളും ചികയാൻ മടി കാണിക്കാറില്ല. വിവാഹാലോചനയുമായി വരുന്ന ചെറുപ്പക്കാരോട് സാലറി സർട്ടിഫിക്കറ്റും ജോബ് ഓഫർ ലെറ്ററും കാണിക്കാൻ ആവശ്യപ്പെടുന്നവരുമുണ്ട്. 

നഗരത്തിലെ ഏതെങ്കിലും ഐടി കമ്പനിയിൽ ജോലിയുണ്ടെങ്കിൽ സാമ്പത്തികനില ഭദ്രമായി എന്ന മുൻപുണ്ടായിരുന്ന തോന്നൽ ഇപ്പോൾ മാറിയിരിക്കുന്നു. പ്രതീക്ഷിക്കുന്ന ശമ്പളമൊന്നും പല ജോലികൾക്കുമില്ലായെന്ന തിരിച്ചറിവ് ആലോചനകളുടെ തലനാരിഴ കീറിയുള്ള പരിശോധനയിൽ ചെന്നെത്തിക്കുന്നു. കോവിഡ്- 19 കാരണം ഇത്തരം ജോലികൾ പലതും നഷ്ടപ്പെട്ടത് പാഠമാവുകയും ചെയ്തിട്ടുണ്ട്. കോവിഡിനു മുൻപ് ഐടി ജോലിയുള്ളവർക്ക് എളുപ്പത്തിൽ പെണ്ണുകിട്ടുമായിരുന്നെങ്കിൽ ഇപ്പോൾ ജോലി മാത്രം പോര, നാട്ടിൽ ഭൂസ്വത്തും വേണമെന്നായിരിക്കുന്നു. അതു ഭൂമിയിൽ പണിയെടുക്കാനുള്ള താൽപര്യം കൊണ്ടല്ല, പണി പോയാൽ പിടിച്ചു നിൽക്കാനുള്ള ആശ്രയം മാത്രം. വിദ്യാഭ്യാസയോഗ്യതയിലും സാമ്പത്തിക സ്ഥിതിയിലും മോശമായ അവിവാഹിതരായ കർഷകയുവാക്കൾ സമ്മർദത്തിലായില്ലെങ്കിലേ അദ്ഭുതമുള്ളൂ.

Also read: വിവാഹ കമ്പോളത്തില്‍ മാര്‍ക്കറ്റ് ഇല്ലാത്ത ക്ഷീരമേഖലയും യുവ കര്‍ഷകരും

സ്ത്രീകളെ കുറ്റപ്പെടുത്താനാവില്ല

പെൺകുട്ടികൾ വിവാഹാലോചനയുടെ സമയത്ത് സാമ്പത്തിക സുസ്ഥിരതയ്ക്ക് മുൻതൂക്കം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. അവർക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക തന്നെ വേണം. നമ്മുടെ രാജ്യത്ത് ഒരു കർഷക കുടുംബത്തിനു നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ കണ്ടിട്ടുള്ള ഒരു മാതാപിതാക്കളും തങ്ങളുടെ പെൺമക്കളെ അത്തരമൊരു സാഹചര്യത്തിലേക്കു വിടാനാഗ്രഹിക്കുന്നില്ലായെന്നതാണ് വസ്തുത. കോടിക്കണക്കിനു രൂപയുടെ സ്വത്ത് കർഷനുണ്ടായാൽ പോലും സൗകര്യപൂർവമായ മറ്റു ജോലികൾക്കാണ് സമൂഹം മുൻഗണന നൽകുന്നത്. അപവാദങ്ങൾ ഇല്ലായെന്നല്ല. പക്ഷേ പൊതുവേ അങ്ങനെയാണെന്ന് പറയാം. എന്നാൽ നഗരങ്ങളിലെ സംതൃപ്തമെന്നു കരുതപ്പെടുന്ന ജീവിതത്തിൽ കുറ്റകൃത്യങ്ങളും വിവാഹമോചനങ്ങളും ഇല്ലേയെന്നുള്ള ഒരു യുവ കർഷകന്റെ ചോദ്യത്തോടെയാണ് മേൽപ്പറഞ്ഞ ലേഖനം അവസാനിക്കുന്നത്. പലപ്പോഴും നാട്യപ്രധാനമായ നഗരത്തേക്കാൾ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ പ്രദാനം ചെയ്യാൻ നാട്ടിൻപുറത്തിനും കൃഷിക്കും കഴിയുമെന്ന് തിരിച്ചറിയുന്നവരുമുണ്ടാകും. ശുദ്ധമായ വായുവും വെള്ളവും ഭക്ഷണവും നൽകാൻ മറ്റാർക്കു കഴിയും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com