ADVERTISEMENT

ഭാഗം 1: 8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും 

ഭാഗം 2: 800 പശുക്കളെ പരിപാലിക്കാൻ ഒരു വാച്ച്‌മാൻ: യന്ത്രവൽകൃത ഫാമുകളിലെ പൊതുപരിചരണം ഇങ്ങനെ 

ഭാഗം 3: ലോകത്തിലെ മുൻനിര ഡെയറി ഫാമുകളെല്ലാം മരുഭൂമിയിൽ: മരുഭൂമിയിലെ ക്ഷീരസമൃദ്ധിക്കു പിന്നിൽ...

ഭാഗം 4: പച്ചപുല്ല് കഴിക്കാത്ത പശുക്കൾ; പാലുൽപാദനത്തിന് ഉണക്കപ്പുല്ല്: അറിയാം സൗദി മോഡൽ ഡെയറി ഫാമിങ് 

ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ – ഭാഗം 5

വൻകിട ഡെയറി ഫാമുകളിലെല്ലാം പാൽ ശേഖരിക്കുന്നത് മിൽക്കിങ് പാർലർ എന്ന കേന്ദ്രീകൃത സംവിധാനത്തിലാണ്. ഹുഫൂഫിലെ വ്യാവസായിക ഫാമിൽ 80 പശുക്കളെ ഒരേ സമയം കറക്കാവുന്ന വിധം രണ്ടു വരിയിൽ സമാന്തരമായി സജ്ജീകരിച്ച മിൽക്കിങ് പാർലറാണ് ഉണ്ടായിരുന്നത്. ഓരോ പശുവും നിത്യേന ഉൽപാദിപ്പിക്കുന്ന പാലിന്റെ അളവ് അനുസരിച്ച് രണ്ടോ മൂന്നോ തവണ അവയെ മിൽക്കിങ് പാർലറുകളിൽ എത്തിച്ചാണ് കറവ സാധ്യമാക്കുന്നത്. ഇതിനായി രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം ശുചീകരണത്തിനായി നിർത്തിവയ്ക്കുന്നതൊഴിച്ചാൽ ദിവസേന 22 മണിക്കൂർ മിൽക്കിങ് പാർലർ പ്രവർത്തന സജ്ജമായിരിക്കും. 

80 പശുക്കളുടെ ഒരു ബാച്ച് മിൽക്കിങ് പാർലറിൽ പ്രവേശിച്ചാൽ പരമാവധി 12 മിനിറ്റിനകം എല്ലാ പശുക്കളുടെയും കറവ തീർന്നിരിക്കും. വിദേശ ജനുസുകളിലും വിദേശ സങ്കരയിനങ്ങളിൽപ്പെട്ട പശുക്കളിലും ഒരു സമയത്ത് ഒറ്റത്തവണ മാത്രമാണ് പാൽ ചുരത്തുന്നത്. അതോടൊപ്പം ശാസ്ത്രീയ നിഗമനങ്ങൾ അനുസരിച്ച് അകിടിലേക്കു പാൽ ചുരത്തിക്കഴിഞ്ഞാൽ പരമാവധി 8 മിനിറ്റുകൾക്കകം കറവ തീർന്നിരിക്കണം. അതുകൊണ്ട് കറവയ്ക്ക് മാത്രം 6 - 8 മിനിട്ടും കറവയ്ക്ക് മുൻപും പിറകെയും ചെയ്യേണ്ട കാര്യങ്ങൾക്ക് 4 മിനിട്ടും അനുവദിച്ചു കൊണ്ട് യാതൊരു കാരണവശാലും കറവ സമയം ഓരോ ബാച്ചിനും 12 മിനിറ്റിൽ കൂടാത്ത വിധമാണ് എല്ലാ അനുബന്ധ പ്രവർത്തികളും ക്രമീകരിച്ചിട്ടുള്ളത്.  

പാലുൽപാദന ശേഷിയും നിത്യേന ആവശ്യമായ കറവയുടെ എണ്ണവും  അനുസരിച്ച് പശുക്കളെ വിവിധ യാർഡുകളിൽ പരിപാലിക്കുന്നു. ഓരോ യാർഡിൽ നിന്നും പശുക്കളെ കൂട്ടത്തോടെ അനായാസം തെളിച്ചു കൊണ്ട് പോകാവുന്ന വിധമാണ് യാർഡുകൾക്ക് ഇടയിലൂടെ മിൽക്കിങ് പാർലറിലേക്ക് എത്താവുന്ന നടപ്പാതകൾ സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 4000 പശുക്കളെ രണ്ടോ മൂന്നോ തവണ വീതം എന്ന രീതിയിൽ കണക്കു കൂട്ടിയാൽ 8800 പശുക്കളെയാണ് നിത്യേന പ്രധാന മിൽക്കിങ് പാർലറിൽ  കറന്നെടുക്കുന്നത്. ഇത്രയും പശുക്കളെ കറവയ്ക്കു കൊണ്ടുപോകുന്നതിനും തിരിച്ചെത്തിക്കുന്നതിനും പകലും രാത്രിയിലും ഒരാളെ വീതം രണ്ടു തൊഴിലാളികളെ മാത്രമാണ് നിയോഗിക്കുന്നത്.‌

Image credit: pokku/ShutterStock
Image credit: pokku/ShutterStock

ഓരോ യാർഡിൽ നിന്നും പശുക്കളെ മിൽക്കിങ് പാർലറിലേക്കു കൊണ്ടുപോകുമ്പോൾ തന്നെ ഏറ്റവും പുറകെയുള്ള പശുവും കടന്നു പോയ ശേഷം നേരത്തെ കൊണ്ടു പോയ കറവ കഴിഞ്ഞ് മടങ്ങുന്ന പശുക്കൾക്ക് അവയുടെ യാർഡുകളിലേക്ക് തിരിച്ചെത്താനുള്ള വഴി കൃത്യമായി സജ്ജീകരിച്ചാണ് തെളിച്ചു കൊണ്ട് പോകുന്നയാൾ നീങ്ങുന്നത്. കൊണ്ടുപോകുന്ന പശുക്കൾ മിൽക്കിങ് പാർലറിനോട് ചേർന്നുള്ള  മൂന്നു ചെറിയ വിശ്രമ യാർഡുകളിൽ ഓരോന്നിലും വിശ്രമിച്ചാണ് കറവയ്ക്ക് സജ്ജമാകുന്നത്. ഓരോ ബാച്ച് പശുക്കളെയും വിശ്രമ യാർഡുകളിൽ എത്തിച്ച് കറവ തീർന്നവയെ തിരികെ തെളിച്ചുകൊണ്ട് പോരുകയും അതോടൊപ്പം അടുത്ത ബാച്ചിനെ കൊണ്ടുപോകാനുള്ള വഴി സജ്ജീകരിക്കുകയും ചെയ്യുന്നു. യാർഡുകളുടെ നിർമാണത്തിലെ ആസൂത്രണത്തോടൊപ്പം കറവ സമയമാകുമ്പോൾ പാർലറിലേക്ക് പോകാൻ പശുക്കൾ വെമ്പൽ കൊള്ളുന്നതിനാലും കൂട്ടത്തോടെ നീങ്ങാനുള്ള പശുക്കളുടെ സ്വഭാവവും സ്ഥിരമായി പരിചയിച്ച ശീലവുമെല്ലാം ഒരാളെ കൊണ്ട് മാത്രം വളരെയധികം പശുക്കളെ കറവയ്ക്കെത്തിക്കുന്നത് എളുപ്പമാക്കുന്നു.

മരുഭൂ കാലാവസ്ഥയിലെ വ്യവസായ ഫാമിൽ പശുക്കളെ കുളിപ്പിക്കുന്ന പതിവില്ല എന്ന് മുൻപ് സൂചിപ്പിച്ചതാണ്. എന്നാൽ കറവയ്ക്കെത്തുന്ന പശുക്കളുടെ ശരീര ശുചിത്വം പാലിന്റഎ ഗുണമേന്മ നിർണയിക്കുന്നതിൽ പ്രധാനമാണല്ലോ. ഇതിനായി മിൽക്കിങ് പാർലറിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി വിശ്രമിക്കാനുള്ള ആദ്യത്തെ രണ്ടു ചെറിയ യാർഡുകളിൽ ഓരോന്നിലും പ്രവേശിച്ച പശുക്കളുടെ അടിവശത്തു നിന്നും പാർശ്വങ്ങളിൽ നിന്നും വെള്ളം ചീറ്റുന്ന പ്രഷർ സ്പ്രേകൾ വഴി അഴുക്കു നീക്കം ചെയ്യുന്നു. കൂടാതെ കുറച്ചു ദൂരം നടന്നു വന്നതിനു ശേഷം വിശ്രമിക്കുന്നതും പിൻഭാഗത്ത് വെള്ളം തളിക്കുന്നതും പശുക്കളിൽ മലമൂത്ര വിസർജനം ഉത്തേജിപ്പിക്കുകയും പാർലറിൽ ശുചിത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു. മൂന്നാമത്തെ വിശ്രമ യാർഡിൽ ശരീരത്തിൽ നിന്ന് വെള്ളം വാർന്നു പോകാൻ സഹായിക്കുന്നതിനാൽ പാർലറിൽ കയറുന്ന പശുക്കളുടെ ശരീരത്തിൽ, പ്രത്യേകിച്ച് അകിടിന്റെ ഭാഗത്ത് കാര്യമായി അഴുക്ക് ഉണ്ടായിരിക്കില്ല. മൂന്നാമത്തെ വിശ്രമ യാർഡിൽ 40 പശുക്കളെ വീതം ഇരുവശങ്ങളിലായി വിഭജിക്കപ്പെടുന്നു. 

ചെറിയാൻ മിൽക്കിങ് പാർലറിൽ
യുകെയിലുള്ള ഡെയറി ഫാമിലെ മിൽക്കിങ് പാർലർ

വിശ്രമ യാർഡിലെ പശുക്കളുടെ നീക്കം ക്രമീകരിക്കുന്നതിനും കറവയുടെ ഇടവേളകളിൽ പാർലർ വൃത്തിയാക്കുന്നതിനും ഒരാൾ വീതം പകലും രാത്രിയും ഡ്യൂട്ടിയിലുണ്ടായിരിക്കും. മുൻപത്തെ ബാച്ച് പശുക്കൾ പാർലർ വിട്ടതിനു ശേഷം കൂടുതൽ അഴുക്കുള്ള ഭാഗങ്ങൾ കറവ ഡ്യൂട്ടിയിലുള്ള തൊഴിലാളികൾ വെള്ളം സ്പ്രേ ചെയ്ത് വൃത്തിയാക്കി വയ്ക്കുന്നു. വിശ്രമ യാർഡിൽ നിന്നും മിൽക്കിങ് പാർലറിലേക്കു തുറന്നു വിടുന്ന പശുക്കൾ വരിവരിയായി മുന്നോട്ട് നീങ്ങി ഓരോ കറവ സ്ഥലത്തേക്ക് കയറി നിൽക്കുന്നതിനാൽ പിറകിൽ  വരുന്നവയ്ക്ക് മാർഗ തടസമില്ലാതെ ഒന്നോ രണ്ടോ മിനിറ്റുകൾക്കകം പാർലർ ഇരുവശങ്ങളിലായി 80 പശുക്കളുടെ കറവയ്ക്ക് സജ്ജമാകുന്നു. 

Also read: 1200 പശുക്കളും നാലു ജീവനക്കാരും: യുകെയിലെ ഡെയറിഫാമില്‍ ജോലിക്കു പോയ ക്ഷീരകര്‍ഷകന് പറയാനുള്ളത് 

എട്ടു പശുക്കൾക്ക് ഒരാൾ വീതം 20 തൊഴിലാളികൾ പകലും രാത്രിയിലും രണ്ട് ഷിഫ്റ്റായി 11 മണിക്കുർ വീതം മിൽക്കിങ് പാർലറിൽ ജോലി ചെയ്യുന്നു. തൊഴിൽ സൗകര്യത്തിനായി മിൽക്കിങ് പാർലറിന്റെ മധ്യഭാഗം ഇരു വശത്തും പശുക്കൾ നിൽക്കുന്ന പ്രതലത്തേക്കാളും ഒരു മീറ്റർ താഴ്ചയിലാണുള്ളത്. പാർലറിൽ എത്തുന്ന പശുക്കളുടെ അകിട് തുണികൊണ്ട് തുടച്ചും അകിടിൽ അഴുക്ക് ശേഷിക്കുന്നവയിൽ വെള്ളം സ്പ്രേ ചെയ്തും വൃത്തിയാക്കുന്നു. തുടർന്ന് തൊട്ടടുത്ത് തൂങ്ങി കിടക്കുന്ന മിൽക്കിങ് കപ്പുകൾ ഘടിപ്പിക്കുന്നതോടെ കറവ ആരംഭിക്കുകയും കറവ തീർന്നാൽ മിൽക്കിങ് കപ്പുകൾ സ്വയം വേർപെടുകയും ചെയ്യുന്നു. ഒരു സമയം 20 ലീറ്റർ വരെ പാലുൽപാദനമുള്ള പശുക്കൾ ആണെങ്കിലും അത്രയും പാൽ 8 മിനിറ്റുകൾക്കകം കറന്ന് തീർന്നിരിക്കും. കറവ തീർന്ന പശുക്കളുടെ അകിടിൽ അണുനാശിനി സ്പ്രേ ചെയ്യുകയും ഓരോ കറവക്കാരനും കൈകാര്യം ചെയ്യുന്ന 8 പശുക്കളുടെയും കറവ തീരുന്ന മുറയ്ക്ക് മുൻവശത്തുള്ള ഗേറ്റ് തുറന്ന് പശുക്കളെ പോകാൻ അനുവദിക്കുകയും ചെയ്യുന്നു.

milking-parlour-mannuthy
മണ്ണുത്തി ലൈവ്സ്റ്റോക്ക് ഫാമിലെ മിൽക്കിങ് പാർലർ

കറവ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഓരോ പശുവിന്റെയും ചെവിയിലുള്ള നമ്പർ കുറിച്ചുവയ്ക്കുകയും കറവയ്ക്ക് ശേഷം ഡിസ്പ്ലേ സ്‌ക്രീനിൽ കാണിക്കുന്ന പാലിന്റെ അളവും രേഖപ്പെടുത്തുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ ഓരോ പശുവിന്റെയും പാലിൽ നിന്നും സാംപിൾ ശേഖരിക്കാനുള്ള സംവിധാനവുമുണ്ട്. വിവിധ വലുപ്പത്തിലും ആകൃതിയിലും വ്യത്യസ്ത ഘടനയിലുമുള്ള മിൽക്കിങ് പാർലറുകൾ വാണിജ്യ ഫാമുകളിൽ കണ്ടു വരുന്നു. അത്യാധുനിക മിൽക്കിങ് പാർലറുകളിൽ പശുക്കളുടെ തിരിച്ചറിയലും പാലിന്റെ അളവ് രേഖപ്പെടുത്തുക, സാമ്പിൾ ശേഖരിച്ച് വേണ്ട പരിശോധനകൾ നടത്തുക, അകിടുവീക്കം പോലുള്ള രോഗലക്ഷണങ്ങൾ തിരിച്ചറിയുക എന്നിവയെല്ലാം സ്വന്തമായി ചെയ്യുന്ന സജ്ജീകരണങ്ങൾ ലഭ്യമാണെങ്കിലും അത്രയൊന്നും ഓട്ടോമേഷൻ ഹുഫൂഫിലെ ഫാമിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളെല്ലാം തൊഴിലാളികളുടെ ഇടപെടലുകൾ വഴിയാണ് നടക്കുന്നത്. പാലിന്റെ ഭൗതിക ഗുണങ്ങളും അകിടിലെ മാറ്റങ്ങളും നിരീക്ഷിച്ച് അകിടുവീക്കത്തിന്റെ തുടക്കം റിപ്പോർട്ട് ചെയ്യലും അങ്ങനെയുള്ള പശുക്കളുടെ പാൽ മൊത്തത്തിലുള്ള പൽ ശേഖരണത്തിൽ ഉൾപ്പെടാതെ നോക്കേണ്ടതും മിൽക്കിങ് പാർലർ തൊഴിലാളികളുടെ ചുമതലയാണ്. 

teat-cups

ഒരു സമയം 30 പശുക്കളെ വരെ കടക്കാവുന്ന മറ്റൊരു മിൽക്കിങ് പാർലർ കൂടി ഫാമിന്റെ മറ്റൊരു വശത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതു ഫാമിന്റെ പ്രാരംഭ ഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പ്രധാന മിൽക്കിങ് പാർലർ ആയിരുന്നു. ഇപ്പോൾ ഇവിടെയാണ്  പ്രസവിച്ച ആദ്യത്തെ അഞ്ചു ദിവസങ്ങളിലുള്ള പശുക്കളെയും (കൊളസ്ട്രം ചുരത്തുന്ന ദിവസങ്ങൾ), അകിടു വീക്കം പോലുള്ള രോഗങ്ങളുള്ളവയെയും പ്രധാന മിൽക്കിങ് പാർലറിലേക്കു കൊണ്ടുപോകാൻ പ്രയാസമുള്ളവയെയുമെല്ലാം കറക്കുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന കാര്യമായ ഗുണമേന്മാ വ്യതിയാനങ്ങളില്ലാത്ത പാലും കൊളസ്ട്രവുമാണ് കിടാങ്ങൾക്കു നൽകുന്നത്. മെയിൻ മിൽക്കിങ് പാർലറിൽ നിന്നുള്ള പാൽ നേരിട്ട് ശീതീകരണ ടാങ്കിലെത്തുകയും അവിടെ നിന്ന് വിതരണം ചെയ്യുകയുമാണ് പതിവ്. 

നിത്യേന ഉൽപാദിപ്പിക്കുന്ന പാലിന്റെ പകുതിയോളം ഗൾഫ് മേഖലയിലെ പ്രധാന ക്ഷീരവിപണന ശൃംഖലയുള്ള സ്ഥാപനത്തിലേക്കു ടാങ്കറുകളിൽ കയറ്റി വിടുകയും ബാക്കി Ryan എന്ന സ്വന്തം ബ്രാൻഡിൽ വിപണനം നടത്തുകയുമാണ് ചെയ്തിരുന്നത്. ഇപ്രകാരം പാൽ സംസ്കരണത്തിനും വിവിധ ഉൽപന്നങ്ങൾ തയാറാക്കുന്നതിനും അതിവിപുലമായ ഒരു ഡെയറി പ്ലാന്റ് ഫാമിനോടു ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ട് 5000 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള പ്ലാന്റിൽ സംസ്കരിച്ച നറുംപാലിന് പുറമെ വിവിധയിനം യോഗർട് അധിഷ്ഠിത ഉൽപന്നങ്ങളുമാണ് പ്രധാനമായും ഉൽപാദിപ്പിച്ച് വിൽപന നടത്തിയിരുന്നത്. ഇതിനിയായി വിപുലമായ ഒരു വിതരണ ശൃംഖലയും കമ്പനിക്കുണ്ടായിരുന്നു. ഇപ്രകാരം ഉൽപാദിപ്പിക്കുന്ന പാൽ മുഴുവനും നല്ല വിലയ്ക്ക് പാലായും ഉൽപന്നങ്ങളായും വിറ്റഴിക്കുന്നതിനാൽ നല്ല ലാഭത്തിലായിരുന്നു കമ്പനി പ്രവർത്തിച്ചിരുന്നത്. അതിനാൽ തന്നെ ഫാമിന്റെ വിപുലീകരണവും മറ്റൊരു വശത്ത് നടക്കുന്നുണ്ടായിരുന്നു. 

അതേസമയം നല്ല വിപണി ഉണ്ടായിട്ടും നമ്മുടെ നാട്ടിൽ ക്ഷീരോൽപാദന മേഖല ശോഷിച്ചുകൊണ്ടിരിക്കുന്നത് വ്യാവസായിക ക്ഷീരോൽപാദനത്തിനു വേണ്ട സാഹചര്യങ്ങളുടെ അപര്യാപ്‌തതകളും അത്തരം യാഥാർഥ്യങ്ങൾ മനസിലാക്കി ഉൽപാദന രംഗത്ത് അവസരോചിതമായി മുന്നേറാനുള്ള അനുകൂല സമീപനത്തിന്റെ അഭാവവും മൂലമാണ്. 

വിലാസം

ഡോ. സി.ഇബ്രാഹിം കുട്ടി

മൃഗ പ്രത്യുൽപാദന ശാസ്ത്ര വിദഗ്ധൻ, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം
കേരള കാർഷിക സർവകലാശാല, കെസിഎഇടി ക്യാംപസ്, തവനൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com