ADVERTISEMENT

നെടുമ്പാശേരി വിമാനത്താവളത്തിൽ എമിറേറ്റ്സ് എയർലൈൻസിൽ കാർഗോ ഡിവിഷൻ സെയിൽസ് മാനേജരായ പൈങ്ങോട്ടൂരുകാരന്‍ ദീപക് മാത്യു പിട്ടാപ്പിള്ളിൽ എട്ടു പത്തു കൊല്ലം മുൻപേ കൗതുകത്തോടെ ശ്രദ്ധിച്ച കാര്യമാണ് കൺമുന്നില്‍ നടക്കുന്ന ചക്ക കയറ്റുമതി. ‘സംസ്ഥാനത്തെ കയറ്റുമതി ഏജൻസികൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗള്‍ഫ് നാടുകളിലേക്കുമെല്ലാം സീസണിൽ ടൺ കണക്കിനു ചക്കയാണ് കയറ്റിവിടുന്നത്. ഓരോ വർഷവും ഇതു കൂടിവരുന്നു.’ എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്തു പൈങ്ങോട്ടൂരുള്ള ഏട്ടരയേക്കർ പുരയിടത്തിലെ റബർ നീക്കി പകരം വിയറ്റ്നാം സൂപ്പർ ഏർളി ഇനം പ്ലാവ് കൃഷി ചെയ്യാൻ തനിക്കു പ്രേരണ ഈ കയറ്റുമതിക്കാഴ്ച തന്നെയെന്നു ദീപക്. 

jack-fruit-deepak-4

ചില്ലറക്കാരനല്ല ചക്ക

ചക്കയ്ക്ക് ഓരോ വർഷവും സ്വദേശത്തും വിദേശത്തും ഡിമാൻഡ് കൂടുന്നുണ്ട്. പ്രമേഹനിയന്ത്രണം ഉൾപ്പെടെ ചക്കയുടെ ആരോഗ്യമേന്മയെക്കുറിച്ചു പഠനങ്ങൾ കൂടി വന്നതോടെ ഡിമാൻഡ് വർധിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം ഷിക്കാഗോയിൽ അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രിഷൻ സമ്മേളനത്തിൽ അഹമ്മദാബാദിലെ എൻഡോക്രൈനോളജി വിദഗ്ധൻ ഡോ.വിനോദ് അഭിചന്ദാനി അവതരിപ്പിച്ച പ്രബന്ധം ലോകശ്രദ്ധ നേടുകയുണ്ടായി. 200 രോഗികൾക്ക് 3 മാസം ചക്കപ്പൊടി നൽകി നിരീക്ഷിച്ചതിന്റെ ഫലമായിരുന്നു പ്രബന്ധത്തില്‍. ചക്കപ്പൊടി കഴിച്ചവർക്ക് ഫാറ്റി ലിവർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, പ്രമേഹം എന്നിവയിലെല്ലാം ആശ്വാസമുണ്ടായെന്ന് അതില്‍ പറയുന്നു. കരളിലെ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ സഹായിക്കുന്ന പെക്ടിന്റെ ഉറവിടമായ ചക്ക ചില്ലറക്കാരനല്ലെന്ന് അങ്ങനെ ഒരിക്കൽക്കൂടി വെളിപ്പെട്ടു.

jack-fruit-deepak-3
വിളവെടുത്ത ചക്ക പായ്ക്കിങ് ഹൗസിലേക്ക്

മായമില്ലാത്ത ഭക്ഷ്യോൽപന്നം എന്ന മേന്മയും ചക്കയ്ക്കുണ്ട്. പഴുക്കാനും കേടാകാതിരിക്കാനുമൊക്കെ രാസലായനികളിൽ മുക്കി വിടുന്ന പലതരം പഴങ്ങൾക്കിടയിൽ ശുദ്ധ കാർഷികോൽപന്നമായി തല ഉയർത്തി നിൽക്കുകയാണ് ചക്ക. അതിനാൽ, വിപണിയിലും ചക്ക ചതിക്കില്ലെന്ന് ഉറപ്പായെന്നു ദീപക്. ഒരേ ഇനത്തിലും വലുപ്പത്തിലുമുള്ള ചക്കയാണ് കയറ്റുമതിക്കാര്‍ക്കു വേണ്ടത്. തൂക്കം, പായ്ക്കിങ്, കയറ്റുമതി, വിപണനം എന്നിവയെല്ലാം എളുപ്പമാക്കാൻ ഇതു സഹായിക്കും. അതുംകൂടി അറിഞ്ഞതോടെ പ്ലാവുകൃഷി ചെയ്യാന്‍തന്നെ ഉറപ്പിച്ചു ദീപക്.

തട്ടുതട്ടായി കിടക്കുന്ന കുന്നിൻചെരിവിലെ റബർമരങ്ങള്‍ നീക്കി, മണ്ണിളക്കി, ജെസിബി കൊണ്ട് അതിന്റെ ഒരു ബക്കറ്റ് ആഴത്തിൽ 10X12 അടി അകലത്തിൽ കുഴികളെടുത്തു. എട്ടരയേക്കറിൽ 3000 തൈകൾ നട്ടു. സമ്പൂർണ ജൈവകൃഷി എന്ന് ആദ്യമേ ഉറപ്പിച്ചു. ഓരോ കുഴിയിലും അടിവളമായി 15–20 കിലോ ആട്ടിൻ കാഷ്ഠം നൽകി. തോട്ടം മുഴുവൻ തുള്ളിനനസൗകര്യമൊരുക്കി. ആണ്ടിൽ 3–4 വട്ടവും ജൈവവളം നൽകി. നട്ട തൈകളിൽ നല്ല പങ്കും ഒരു വർഷം കഴിഞ്ഞപ്പോൾത്തന്നെ ഉൽപാദനത്തിലെത്തിയെന്നു ദീപക്. വൈകാതെ വിൽപനയും തുടങ്ങി. നിലവിൽ 4 വർഷം പിന്നിട്ട പ്ലാവുകളെല്ലാം മികച്ച വിളവു നൽകുന്നു. ആണ്ടിൽ 10 മാസവും വിളവെടുക്കാമെന്നതാണ് വിയറ്റ്നാം സൂപ്പർ ഏർളിയുടെ  മെച്ചം. 

jack-fruit-deepak-2
പ്ലാവിൻതോട്ടം

ഓഗസ്റ്റ് മുതൽ മേയ് വരെയാണ് ഉൽപാദനകാലം. ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും ഒരുപോലെ വിപണിയുണ്ട്. കൂടുതലും വിൽക്കുന്നത് ഇടിച്ചക്കയായാണ്. ലുലുമാള്‍ ഉൾപ്പെടെയുള്ള വൻകിടക്കാർക്കാണു വില്‍പന. ഒരു കിലോ മുതൽ 3 കിലോ വരെ തൂക്കമുണ്ടാകും ഇടിച്ചക്കയ്ക്ക്. കിലോ 60 മുതൽ 80 വരെ രൂപ വില ലഭിക്കും. ശരാശരി 10 കിലോ വരും മൂപ്പെത്തിയ ഒരു ചക്ക. കിലോയ്ക്ക് 90–100 രൂപയാണ് വില. ഒരേ ഇനത്തിലുള്ള ചക്ക, ഏതാണ്ട് ഒരേ തൂക്കത്തിലും വലുപ്പത്തിലും ലഭിക്കുന്നതിനാൽ വാങ്ങുന്നവരും സന്തുഷ്ടർ. എത്രയുണ്ടായാലും വാങ്ങാൻ ആളുണ്ട്.   ‘‘10 പഴുത്ത ചക്കച്ചുളയ്ക്ക് എറണാകുളത്തെ മാളിൽ 100 രൂപയാണു വില. ഗൾഫിലാണെങ്കിൽ 460 രൂപ. വിപണിയിൽ തിളങ്ങുകയാണു ചക്ക. ഈ നേട്ടം തുടരുമെന്നു തന്നെയാണ് പ്രതീക്ഷ’’, ദീപക് പറയുന്നു.

ഫോൺ: 8136997772, 9747221652

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com