ADVERTISEMENT

കൃഷിയിൽ അതിജീവനത്തിന്റെ വിത്തുകൾ മുളയ്ക്കുന്നതും കാത്തിരിക്കുകയാണ് കൊല്ലം തട്ടാമല ആയിരംതെങ്ങ് ചേരി സ്വദേശി ഇ.ശോശാമ്മ. ബന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ പോലെ മണലാരണ്യത്തിലെ പീഡാനുഭവങ്ങളിൽ വെന്തുരുകി, ഒടുവിൽ രക്ഷപെട്ട് നാടണഞ്ഞതാണ് ശോശാമ്മയും. കഴുത്തറ്റം കടം കയറിയപ്പോഴാണ് മരുപ്പച്ച തേടി ഈ മധ്യവയസ്ക 2016ൽ സൗദിയിലേക്ക് തിരിച്ചത്. അവിടെ എത്തിയപ്പോഴാണ് കുടിയേറ്റ വഴികളിലെ വീസ തട്ടിപ്പിന്റെ അടുത്ത ഇര താനാണെന്ന ദുഃഖസത്യം ശോശാമ്മ മനസ്സിലാക്കിയത്. സൗദിയിലെ ആശുപത്രിയിൽ തയ്യൽ ജോലിയായിരുന്നു ഏജന്റ് വാഗ്ദാനം ചെയ്തത്. അവിടെ എത്തിയപ്പോഴാണ് അറിയുന്നത്, വീട്ടുജോലിക്കാരിയുടെ വീസയിലാണ് താൻ എത്തിയിരിക്കുന്നതെന്ന്. വീട്ടുജോലി ചെയ്യാനും ശോശാമ്മ തയ്യാറായിരുന്നു. എന്നാൽ വീട്ടുടമയും ഭാര്യയും ക്രൂരമർദ്ദനം തുടങ്ങിയതോടെ, ആടുജീവിതത്തിലെ നജീബിനെ പോലെ സാഹസികമായി രക്ഷപ്പെട്ട് ശോശാമ്മ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചു. തുടർന്ന് കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രൻ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും എംബസി വഴി നാട്ടിലെത്തിക്കുകയുമായിരുന്നു.

മടങ്ങിയെത്തിയ ശോശാമ്മ, ജീവിതം വീണ്ടും തളിരിടുമെന്ന പ്രത്യാശയോടെ കൃഷിയിൽ അഭയം പ്രാപിച്ചു. ഷാർജയിൽ എൻജിനീയറായ കൊട്ടിയം സ്വദേശി ജേക്കബ് തോമസ്, തന്റെ കുടുംബം വക ഒരേക്കർ ഭൂമി ശോശാമ്മയ്ക്കു കൃഷിക്കായി വിട്ടുകൊടുത്തു. എല്ലുമുറിയെ പണിയെടുത്ത് ആ നവകർഷക അവിടെ പൊന്നുവിളയിച്ചു. ചീര, പയർ, പാവല്, കോവല്, പടവലം, വെണ്ട, കാബേജ്, കോളിഫ്ലവർ തുടങ്ങി പച്ചക്കറികൾ പലതരം. പൂവൻ, ഏത്തൻ, കൂമ്പില്ലാക്കണ്ണൻ, റോബസ്റ്റ തുടങ്ങി ഇനങ്ങളിലായി 1500ലേറെ വാഴകളും, ചേമ്പ്, ചേന, കാച്ചിൽ, കൂർക്ക, മധുരക്കിഴങ്ങ്, ഇഞ്ചി മഞ്ഞൾ, കൂവ എന്നിവയും ഇവിടെ സമൃദ്ധമായി വിളഞ്ഞു. മേമ്പൊടിയായി മുല്ലപ്പൂ കൃഷിയും. മൂന്നുവർഷത്തിലേറെ അവിടെ കൃഷി ചെയ്തു. കോവിഡ് കാലമായതോടെ കൃഷി മുരടിക്കുകയും പിന്നീട് അവിടെ നിന്ന് മാറേണ്ടതായും വന്നു.

തുടർന്ന്, മാതാവിന്റെ വിമലഹൃദയസഭയിലെ സന്യാസിനിമാർ (Fransiscan Sisters of the Immaculate Heart of Mary) അവരുടെ കൊട്ടിയത്തുള്ള പി.എസ്.കോൺവെന്റിൽ പാട്ടക്കൃഷിക്ക് ശോശാമ്മയ്ക്കു ഭൂമി നൽകി. അന്ന് പി.എസ്.കോൺവെന്റ് മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ ആൽബർട്ടാ മേരി വിത്തും വളവും വാങ്ങിക്കൊടുത്തു; ശോശാമ്മയുടെ അധ്വാനത്തിന് അർഹമായ പ്രതിഫലവും നൽകി. വിവിധ പഴം - പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും ഇവിടെയും വിള പൊലിച്ചു. മാതാവിന്റെ വിമലഹൃദയസഭയുടെ രാജ്യാന്തര ആസ്ഥാനമായ കൊല്ലത്തെ എഫ്ഐഎച്ച് ജനറലേറ്റിലെ മദർ സുപ്പീരിയർ സിസ്റ്റർ റക്സിയ മേരിയാണ് ആദ്യ വിളവെടുപ്പ് നടത്തിയത്. 

shoshamma-3
പാലത്തറയിലെ എഫ്ഐഎച്ച് ജനറലേറ്റിലെ വാഴ കൃഷി

കോൺവെന്റിലെ ആവശ്യം കഴിഞ്ഞുള്ള കാർഷികോൽപ്പന്നങ്ങൾ ശോശാമ്മ വഴിയോരങ്ങളിൽ വിറ്റഴിച്ചു. കൊട്ടിയം ഫാർമേഴ്സ് ക്ലബ്ബിന്റെ ആഴ്ച ചന്തയിലും കൊണ്ടുപോയി. പൂർണമായും ജൈവരീതിയിൽ ഉൽപാദിപ്പിച്ച ശോശാമ്മയുടെ കാർഷികോൽപന്നങ്ങളെ കാത്തിരുന്നത് വൻ ഡിമാൻഡ് ആണ്.

പി.എസ്. കോൺവെന്റിനൊപ്പം തന്നെ സമീപമുള്ള, ഹോളിക്രോസ് കോൺഗ്രിഗേഷന്റെ 'പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ' എന്ന സ്ഥാപനത്തിലും (12 സെന്റിൽ) ശോശാമ്മ കൃഷി നടത്തി. 

പി.എസ്. കോൺവെന്റിൽ ഒരു വർഷം പിന്നിട്ടപ്പോൾ കൃഷി, കൂടുതൽ സൗകര്യങ്ങളുള്ള പാലത്തറ എഫ്ഐഎച്ച് ജനറലേറ്റിലേക്ക് പറിച്ചുനട്ടു. അവിടെ രണ്ടേക്കറിൽ വിളയുന്ന കാർഷികോൽപന്നങ്ങൾ കോൺവെന്റിലെ ഉപയോഗത്തിനായി സിസ്റ്റർമാർ തന്നെ (വിപണി വില നൽകി) വാങ്ങുകയാണ്. കൂടുതൽ ഉണ്ടെങ്കിൽ പുറത്തു വിൽക്കുമെന്ന് ശോശാമ്മ.

ജൈവോൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. വരവു പച്ചക്കറികളെക്കാൾ കൂടിയ വില നൽകാനും അവർ തയാറാണ്. വിപണിയിൽ ചേനയ്ക്ക് കിലോ 30 രൂപ വിലയുള്ളപ്പോൾ ശോശാമ്മയ്ക്ക് 50 - 55 രൂപ വരെ ലഭിക്കുന്നു. പല ഉപഭോക്താക്കൾക്കും ശോശാമ്മയുമായി ആത്മബന്ധം പോലുമുണ്ട്. ചിലർ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവന്നു കൊടുക്കും, വസ്ത്രങ്ങൾ വാങ്ങി കൊടുക്കുന്നവരും ഉണ്ട്. പലരും ഉൽപ്പന്നങ്ങൾ വാങ്ങിയാൽ ബാക്കി കാശ് വാങ്ങാറില്ല.

shoshamma-2
പാലത്തറയിലെ എഫ്ഐഎച്ച് ജനറലേറ്റിലെ വെണ്ട കൃഷി

‘മണ്ണിനെ ആഴത്തിൽ സ്നേഹിക്കുന്ന കർഷകയാണ് ശോശാമ്മ. എത്ര അധ്വാനിക്കാനും മടിയില്ല. എന്തും പെട്ടെന്ന് പഠിച്ചെടുക്കും. പരിശീലന പരിപാടികൾക്കൊക്കെ പോകാൻ ഉത്സാഹമാണ്. സാക്ഷരതാ മിഷന്റെ ക്ലാസിൽ ചേർന്നു പഠിച്ച് പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായി’ എഫ്ഐഎച്ച് അസി. മദർ സുപ്പീരിയർ സിസ്റ്റർ സെൽസി മേരി പറയുന്നു.

ജൈവകൃഷിയാണ് ശോശാമ്മയുടെ ചോയ്സ്. കൃഷിഭവനുകളുടെയും സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും(കെവികെ) വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കെവികെയുടെ ഒട്ടേറെ കൃഷിയിട പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. 

ക്ലാസുകളിൽനിന്ന് ലഭിച്ച അറിവുകൾ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കുന്നു. പച്ചക്കറിത്തൈകളും, ദ്രവ ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് എന്നിവയും ഉൽപാദിപ്പിച്ച് വിൽക്കുന്നു. പച്ചക്കറി കൃഷിയെ കുറിച്ചും ജൈവവള നിർമാണത്തെക്കുറിച്ചും ക്ലാസ് എടുക്കാൻ പോകാറുണ്ട്.

ആദിച്ചനല്ലൂർ, വടക്കേവിള കൃഷിഭവനുകളുടെ സഹായം വേണ്ടുവോളമുണ്ടെന്ന് ശോശാമ്മ. കൃഷിഭവനുകളുടെ ഓണ വിപണികളിൽ ഉൽപ്പന്നങ്ങൾ വിൽപനയ്ക്ക് വയ്ക്കാറുണ്ട്.  

‘അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ശോശാമ്മയ്ക്ക് ലഭിക്കുന്നില്ല. പാരമ്പര്യ കൃഷിയായതിനാൽ വിളവ് പരിമിതം, പണി അധികവും. കാർഷികോപകരണങ്ങൾ വാടകയ്ക്ക് എടുത്ത്, കൃഷിപ്പണികൾ എല്ലാം തനിയെയാണ് ചെയ്യുന്നത്. ട്രില്ലറും, പുല്ലു വെട്ടുന്ന മെഷീനുമൊക്കെ പ്രവർത്തിപ്പിക്കാനറിയാം.’ ആദിച്ചനല്ലൂർ കൃഷി ഓഫീസർ പി.ആർ.രതീഷ് പറയുന്നു.

കൃഷിക്ക് മുതൽ മുടക്കാൻ പണമില്ല എന്നതാണ് ശോശാമ്മ നേരിടുന്ന പ്രശ്നം. പത്തു കിട്ടിയാൽ നൂറാക്കി വിളവ് പൊലിപ്പിക്കുന്ന കർഷകയാണ്. ഉൽപ്പന്നങ്ങൾ വാങ്ങാനും ആളുണ്ട്. എന്നാൽ ആദ്യം മുടക്കാൻ പണമില്ല. ഭർത്താവ് ഹൃദ്രോഗിയാണ്. ചികിത്സയ്ക്കും മറ്റും ഏറെ തുക ചെലവായി. തുച്ഛമായ വരുമാനമാണ് കുടുംബത്തിനുള്ളത്. എങ്കിലും ആവതുള്ള കാലത്തോളം കൃഷി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ശോശാമ്മയുടെ ആഗ്രഹം. ഭർത്താവ് അനിദാസ്. മക്കൾ: ആദർശ് ദാസ്, യദുൾ ദാസ്.

ഫോൺ: 7561015395

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com