ADVERTISEMENT

ഇരുനൂറു പരിശീലന പരിപാടികൾ, നൂറുകണക്കിനു നവ സംരംഭകർ, അവർക്ക് 10 കോടി രൂപയിലേറെ ഗ്രാന്റും മറ്റ് ആനുകൂല്യങ്ങളും- കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേറ്ററിന്റെ 4 വര്‍ഷത്തെ നേട്ടങ്ങള്‍. കൃഷി– അനുബന്ധ സംരംഭം തുടങ്ങാന്‍ ഒന്നാംതരം ആശയം നിങ്ങളുടെ പക്കലുണ്ടോ? എങ്കിൽ വെള്ളാനിക്കരയിലെ ഈ ഇൻകുബേറ്ററിലേക്കു വരാം. ആശയങ്ങളെ തേച്ചു മിനുക്കി കാലത്തിനു ചേർന്ന ബിസിനസാക്കാൻ ഇവിടെ പിന്തുണയും പരിശീലനവും നല്‍കും.  

പരമ്പരാഗത ബിസിനസ് ആശയങ്ങൾക്കൊപ്പം പുത്തൻ ആശയങ്ങൾക്കും ഇവിടെ അവസരം ഉറപ്പ്. അഗ്രി ബിസിനസിലും വ്യവസായത്തിലും പുത്തനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര കൃഷി- കാർഷികവികസന മന്ത്രാലയത്തിന്റെ ആർകെവിവൈ - റഫ്താർ (RAFTAAR- Remunarative approaches for Agriculture and Allied sectors Rejuvenation) പദ്ധതി കേരളത്തില്‍ നടപ്പാക്കേണ്ട  ചുമതല ഈ കേന്ദ്രത്തിനാണ്. ‘നവസംരംഭകരുടെ ആശയങ്ങൾ മെച്ചപ്പെടുത്താനും സംരംഭത്തിനാവശ്യമായ പരിശീലനവും സാമ്പത്തിക സഹായവും നൽകാനുമുള്ള കോംബോ പാക്കേജാണ് റഫ്താർ പദ്ധതി. ഇതിനു പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളതെന്ന് ഇൻകുബേഷൻ സെന്ററിന്റെ മേധാവി ഡോ. കെ.പി.സുധീർ പറഞ്ഞു– ആശയങ്ങളിൽനിന്നു മാതൃകകൾ സൃഷ്ടിക്കുന്ന ബിസിനസ് ഓറിയന്റേഷനും അത്തരം മാതൃകകളെ വിപുലീകരിക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്ന ബിസിനസ് ഇൻകുബേഷനും.

raftaar-5

വേറിട്ട ആശയങ്ങളുമായെത്തുന്ന സംരംഭകർക്ക് അവയുടെ ചെറുമാതൃക സൃഷ്ടിക്കാൻ സഹായിക്കുന്ന ഓറിയന്റേഷൻ (RAISE- Realising and Augmenting innovation for start up enterprises) പരിപാടിയാണ് ആദ്യത്തേത്: ഒരു മാസം നീളുന്ന പരിശീലനകാലത്ത് 10,000 രൂപ സ്റ്റെപൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കിയവരിൽനിന്നു തിരഞ്ഞെടുക്കുന്നവർക്ക് രണ്ടു ഘട്ടമായി 5 ലക്ഷം രൂപ വരെ ധനസഹായവും നല്‍കും. 

മികച്ച ബിസിനസ്  മാതൃകകളുള്ള നവസംരംഭകർക്കായി നടത്തുന്ന ഇൻകുബേഷൻ പദ്ധതിയാണ് പേസ് (PACE- Promotion of Agriculture through Commercialization and Entrepreneurship). റഫ്താർ പരിശീലനത്തിന്റെ രണ്ടാം ഘട്ടം. സ്വന്തമായ ഉൽപന്ന മാതൃക (പ്രോട്ടോടൈപ്പ്) വികസിപ്പിച്ചവരെയാണ് ഇതിനു പരിഗണിക്കുക. അഗ്രിപ്രണർഷിപ്, ഉൽപന്നവികസനം, വിപണനവും നികുതി മാനദണ്ഡങ്ങളും, സാമ്പത്തിക ഇടപാടുകളും മനുഷ്യവിഭവവികസനവും നിയമപരിമിതികളും, സംരംഭക രൂപീകരണം എന്നിങ്ങനെ 5 മൊഡ്യൂളുകൾ ഇതിലുണ്ട്. ഇൻകുബേഷൻ പൂർത്തിയാക്കി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ ആശയങ്ങൾ സംരംഭമാക്കുന്നതിന്  25 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.

raftaar-3

വെറുമൊരു തൊഴിൽപരിശീലനമല്ല റഫ്താർ. നേരിടേണ്ടിവരുന്ന എല്ലാ സാഹചര്യങ്ങളെയും അതിജീവിക്കാൻ സംരംഭകരെ പ്രാപ്തരാക്കുന്ന സമഗ്ര പരിശീലനമാണിത്. സംരംഭകർ പാലിക്കേണ്ട ചട്ടങ്ങൾ, നിയമങ്ങൾ, ഡിജിറ്റൽ മാർക്കറ്റിങ്, പേറ്റന്റ് സാധ്യതകൾ, പാക്കേജിങ് സാങ്കേതികവിദ്യകൾ, കയറ്റുമതി സാധ്യതകൾ എന്നിവയൊക്കെ കൃത്യമായും വ്യക്തമായും മനസിലാക്കൻ ഇതുപകരിക്കും, ഐഐഎമ്മുകൾ, കേന്ദ്ര സംസ്ഥാന ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ് മിഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ക്ലാസ് എടുക്കുന്നത്. ‘‘ഓരോ സംരംഭകന്റെയും ആശയങ്ങൾ വിദഗ്ധരുമായി തനിച്ചും കൂട്ടായും ചർച്ച ചെയ്തു മെച്ചപ്പെടുത്താൻ അവസരം നൽകുന്ന മെന്ററിങ്ങും റഫ്താർ പ്രോഗ്രാമിന്റെ സവിശേഷതയാണ്. തെറ്റായ സമീപനങ്ങളുമായി സംരംഭം ആരംഭിച്ച് വലിയ നഷ്ടങ്ങളിലേക്ക് പോകാതിരിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും എറെ സഹായകമായാണ് ഈ പരിശീലനം. 

raftaar-4

കാർഷിക ഡ്രോൺ, റെഡി ടു ഈറ്റ് മില്ലറ്റ് ഉൽപന്നങ്ങൾ, പുതിയ തരം പമ്പുകൾ, ഫിറമോൺ ട്രാപ്പുകൾ, മുരിങ്ങയിലപ്പൊടി എന്നിങ്ങനെ അടുത്ത കാലത്ത് പ്രചാരത്തിലായ പലതും ഈ ഇൻകുബേറ്ററിൽ ഉദിച്ചു വളർന്നവയാണ്. തൊഴിലവസരവും വരുമാനവും സൃഷ്ടിക്കുന്നതിനപ്പുറം കൃഷി ആധുനികവൽക്കരിക്കാ നും പുതുതലമുറയെ ആകർഷിക്കാനും ഈ മാറ്റങ്ങൾ സഹായകം. റഫ്താർ പദ്ധതിക്കു പുറമേ, വ്യവസായവകുപ്പിന്റെയും മറ്റും വിവിധ പദ്ധതികൾ പ്രകാരമുള്ള പരിശീലനങ്ങള്‍ ഇവിടെ നടന്നുവരുന്നു. 

ആർകെവിവൈ റഫ്താർ ഇൻക്യുബേറ്റർ പദ്ധതിപ്രകാരം കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേറ്ററിലൂടെ ഇതിനകം 208 നൂതന സംരംഭങ്ങളാണ് ഇന്ത്യയിലും വിദേശത്തുമായി ബിസിനസ് ആരംഭിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട 82 പേർക്ക് ആശയങ്ങൾ സംരംഭങ്ങളായി വളർത്തുന്നതിനു ധനസഹായവും ലഭിച്ചു. 

ഇ–മെയിൽ: rabi@kau.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com