ADVERTISEMENT

തേങ്ങ ചിരകാതെ, തേങ്ങാപ്പീര പിഴിയാതെ ഇത്തവണ ഓണത്തിനു പായസമുണ്ടാക്കിയാലോ? തേങ്ങാപ്പാൽ പാക്കറ്റ് വാങ്ങുന്ന കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. ഏയ്, വേണ്ട എന്നു പറയാൻ വരട്ടെ. മാർക്കറ്റിൽ ഇതുവരെ കിട്ടാത്ത തരം തേങ്ങാപ്പാലാണിത്-സംസ്കരിച്ചു ഗുണം നഷ്ടപ്പെടുത്താത്ത, വിലയിൽ വലിയ കുറവുള്ള, പാക്കറ്റ് പാൽ. ഡെയറി കമ്പനികളുടെ പാൽ പാക്കറ്റ് പോലെ തോന്നുമെങ്കിലും മൂന്നിരട്ടി സംരക്ഷണമുള്ള ഈ ഉൽപന്നം വിപണിയിലെത്തിക്കുന്നത് ദമ്പതികളായ യുവസംരംഭകരാണ് - ലിതിൻ തോമസും ശിൽപ ആൻ ജോസഫും. 

ശിൽപയും ലിതിനും പാസ്ചുറൈസ്ഡ് കോക്കനട്ട് മിൽക്ക് പാക്കറ്റുകളുമായി
ശിൽപയും ലിതിനും പാസ്ചുറൈസ്ഡ് കോക്കനട്ട് മിൽക്ക് പാക്കറ്റുകളുമായി

ഇലക്ട്രിക്കൽ എൻജിനീയറാണ് ലിതിൻ. ശിൽപയാവട്ടെ, ഫിനാൻസ് മേഖലയിൽ എംബിഎ ബിരുദധാരിയും. നാട്ടിലും വിദേശത്തും വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. തായ്‌ലൻഡിലെ ഭക്ഷ്യോൽപന്ന കമ്പനികളിലെ ജോലി വിട്ടാണ് ഇവർ നാട്ടിലെത്തി സ്വന്തം സംരംഭമായ ‘വോളിസ് ഇന്‍ഡസ്ട്രീസ്’ തുടങ്ങിയത്. 

വിദേശരാജ്യങ്ങളിൽ പരിചയപ്പെട്ട സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കള്‍ പോഷകങ്ങൾ നഷ്ടമാകാതെ നാട്ടുകാർക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിനായി ആദ്യം കണ്ടെത്തിയതാണ്  തേങ്ങാപ്പാല്‍. നാട്ടിൽ ഇന്നു കിട്ടുന്ന തേങ്ങാപ്പാൽ പാക്കറ്റുകൾ പൊതുവേ രണ്ടു തരമാണെന്നു ലിതിൻ. റിട്ടോർട്ട് സാങ്കേതികവിദ്യയിൽ പായ്ക്ക് ചെയ്തതും സ്പ്രേ ഡ്രയിങ്ങിലൂടെ പൊടിയാക്കിയതും. സൂക്ഷിപ്പുകാലം കൂട്ടാൻ രണ്ടും നന്നെങ്കിലും പോഷകഗുണം നഷ്ടപ്പെടുമെന്ന ദോഷമുണ്ട്. സംസ്കരണത്തിന് 100 സിഗ്രി സെൽഷ്യസിലേറെ ചൂടാക്കുന്നതാണ് കാരണം. എന്നാൽ, അമിതമായി ചൂടാക്കാതത്തതിനാല്‍, പോഷകഗുണം നഷ്ടപ്പെടാത്ത പാസ്ചുറൈസ്ഡ് ഉല്‍പന്നമാണ് ‘വോളിസ്’ ബ്രാന്‍ ഡ് തേങ്ങാപ്പാല്‍. പ്രക്രിയ ലളിതമായതിനാല്‍ പാലിന്റെ രുചിയോ മണമോ പോഷകഗുണമോ നഷ്ടമാകില്ലെന്നതാണ് പാസ്ചുറൈസേഷന്റെ ഗുണം. 

volis-4
പാസ്ചുറൈസേഷൻ യൂണിറ്റ്

മൂന്നു മെച്ചങ്ങളാണ് വോളിസ് കേരളത്തിലെ വീട്ടമ്മമാർക്കു നൽകുന്നതെന്ന് ശിൽപ പറഞ്ഞു. ഒന്ന് വില ക്കുറവ്. പാക്കിങ് സാങ്കേതികവിദ്യയ്ക്കു ചെലവ് കുറവായതിനാൽ ഉല്‍പന്നത്തിനു വില കുറവാണ്. സാധാരണ കവർ പാലിന്റേതുപോലെയുള്ള പ്ലാസ്റ്റിക് കൂടുകളിലാണ് പാക്കിങ്. 175 മില്ലിയുടെ പാക്കറ്റില്‍ ഒന്നര തേങ്ങയിൽനിന്നുള്ള പാൽ ഉണ്ടാവും. 68 രൂപയാണു വില. ഒന്നര തേങ്ങയുടെ വില മാത്രം 40 രൂപയോളം വരുമെന്ന് ലിതിൻ ചൂണ്ടിക്കാട്ടി. 

രണ്ട്, പാക്കിങ് മികവ്: നാട്ടിൽ ലഭിക്കുന്ന സാധാരണ കവർ പാലിനെക്കാൾ മൂന്നിരട്ടി സുരക്ഷിതമാണ് വോളിസ് പാക്കറ്റുകൾ. സാധാരണ പാൽപാക്കറ്റുകളിൽ രണ്ടു പാളി പ്ലാസ്റ്റിക് ഷീറ്റാണുള്ളതെങ്കിൽ 7 പാളികളുള്ള ഇവിഒഎച്ച് ഷീറ്റാണ് വോളിസിന്റേത്. അതിനാല്‍, അണുബാധയ്ക്കു നേരിയ സാധ്യതപോലും ഇല്ലെന്ന് ലിതിൻ. ഫ്രിജിൽ 8 ദിവസം വരെ കേടാകാതെയിരിക്കും. ഫ്രീസറിലാണെങ്കിൽ 2 മാസം വരെയും.

volis-3
ചിരട്ട നീക്കം ചെയ്യുന്നു

ഗുണമേന്മയാണ് മൂന്നാമത്തെ മെച്ചം. വീട്ടിൽ പിഴിഞ്ഞെടുക്കുന്ന തേങ്ങാപ്പാലിനെക്കാൾ നിലവാരമുള്ളതാണ് വോളിസെന്നു ലിതിന്റെ പക്ഷം. പാൽ എന്നു വിളിക്കപ്പെടാൻതന്നെ 10-20% കൊഴുപ്പ് വേണം. എന്നാൽ വോളിസിൽ കൊഴുപ്പ് 23 ശതമാനംവരെയാണ്. വെള്ളം ചേർക്കാതെ അരച്ച് ക്രീം പരുവത്തിൽ കിട്ടുന്ന ഒരു കപ്പ് വോളിസ് തേങ്ങാപ്പാൽ ഒന്നാം പാലാക്കാൻ അരക്കപ്പ് വെള്ളം ചേർക്കേണ്ടി വരും. രണ്ടാം പാലിന് ഒരു കപ്പും മൂന്നാം പാലിന് ഒന്നരക്കപ്പും വെള്ളമാണ് ചേർക്കേണ്ടത്. പോഷകഗുണത്തിൽ മാത്രമല്ല, നിറത്തിലും മണത്തിലും രുചിയിലും ഫ്രഷ് തേങ്ങാപ്പാലിനോടു കിടപിടിക്കും വോളിസ് എന്ന് ലിതിൻ അവകാശപ്പെടുന്നു. 

volis-5

ലൈവ് കിച്ചണുകളിലും മറ്റും ആവശ്യാനുസരണം മാത്രം തേങ്ങാപ്പാൽ ഉപയോഗിക്കാൻ കേറ്ററിങ് കമ്പനികൾ ഇപ്പോൾ വോളിസാണ് തിരഞ്ഞെടുക്കുന്നതെന്ന് ലിതിൻ ചൂണ്ടിക്കാട്ടി. മറ്റ് പാചകാവശ്യങ്ങൾക്കായി 5 ലീറ്റർ കാനുകളിൽ ഹോട്ടലുകൾക്കും കേറ്ററിങ്ങുകാർക്കും നൽകാറുണ്ട്. വീട്ടമ്മമാർക്കായി 175 മില്ലിക്കു പുറമെ 500 മില്ലി പായ്ക്കുമുണ്ട്. നാലര തേങ്ങയുടെ പാൽ കിട്ടുന്ന ഈ പാക്കറ്റിന് 164 രൂപയാണ് വി ല. വീഗൻ ഉൽപന്നമെന്ന നിലയിൽ പശുവിൻപാലിനു പകരം തേങ്ങാപ്പാൽ ഉപയോഗിച്ചുവരുന്നുണ്ട്. എറണാകുളത്തെ ഒരു പ്രമുഖ റസ്റ്ററന്റിൽ വിഗൻ കപ്പുച്ചിനോ തയാറാക്കുന്നത് വോളിസ് തേങ്ങാപ്പാല്‍ ഉപയോഗിച്ചാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് കാലടിക്കു സമീപം കാഞ്ഞൂരിൽ വോളിസ് പ്രവർത്തനമാരംഭിച്ചത്. തേങ്ങാപ്പാലുണ്ടാക്കാൻ ആവശ്യമായ നാളികേരം  മലബാർ മേഖലയിലെ കർഷകരിൽനിന്നു നേരിട്ടു വാങ്ങുകയാണ്. ദിവസേന 7000 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റിന് 2.5 കോടി രൂപ ചെലവു വന്നു. തേങ്ങ പൊട്ടിച്ചു കഷണങ്ങളാക്കി ചൂടുവെള്ളത്തിൽ നന്നായി കഴുകും. ചിരട്ടയിൽനിന്നു കാമ്പ് വേർപെടുത്തി കരിന്തോലി നീക്കിയാൽ പിന്നെ കരസ്പർശമില്ലാതെ തേങ്ങാപ്പാലായി പായ്ക്ക്  ചെയ്തുവരുന്ന സാങ്കേതികവിദ്യയാണ് ഇവിടെയുള്ളത്. പൊടിരൂപത്തിലാക്കുന്ന നാളികേരക്കാമ്പിൽനിന്നു പാല്‍ വേർതിരിക്കാൻ ഇറക്കുമതി ചെയ്ത യന്ത്രങ്ങളുണ്ട്. കാമ്പില്‍നിന്നു പിഴിഞ്ഞെടുത്ത പാൽ സ്ഥിരത കൈവരിക്കാനായി 15 ഡിഗ്രി താപനിലയിൽ സൂക്ഷിക്കുന്നു. തുടർന്ന് ‌80 ഡിഗ്രിക്കടുത്ത ഊഷ്മാവിലെത്തിച്ചശേഷം  5 ഡിഗ്രിയിലേക്ക് തണുപ്പിച്ച് (പാസ്ചുറൈസേഷന്‍) ആണ്  അണുനശീകരണം. എറണാകുളം, തൃശൂർ ജില്ലകളിലെ സൂപ്പർ മാർക്കറ്റുകളിൽ വില്‍പന തുടങ്ങിയ വോളിസ് വൈകാതെ മറ്റു ജില്ലകളിലും ലഭ്യമാകും. 

ഫോൺ: 9633477696

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com