ADVERTISEMENT

കാലാവസ്ഥ വീണ്ടും വില്ലനായി മാറുമ്പോൾ തോട്ടം മേഖല പുതിയ പ്രതിസന്ധികൾക്കു മുന്നിൽ അടിപതറുന്നു. രാത്രി മരം കോച്ചുന്ന തണുപ്പും പകൽ കനത്ത ചൂടും ഇടുക്കിയിലെ തേയിലക്കർഷകരെ ചക്രശ്വാസം വലിപ്പിക്കുന്നു. രാത്രി മഞ്ഞുതുള്ളികൾ കൊളുന്തിനെ വാരിപ്പുണരുന്നുണ്ടെങ്കിലും പകലിലെ ഉയർന്ന താപനിലയിൽ ഇലകൾ കരിഞ്ഞുണങ്ങുകയാണ്‌. ജനുവരി വരെ നീണ്ടു നിൽക്കുന്ന സീസൺ സ്വപ്‌നം കണ്ട ഈ മേഖലയിലെ കാൽ ലക്ഷത്തോളം വരുന്ന ചെറുകിട കർഷകർ കൊളുന്ത് നുള്ളിൽനിന്നു താൽക്കാലികമായി പിന്മാറേണ്ട അവസ്ഥയാണ്‌. ഇതിനിടെ തേയിലച്ചെടികൾ ഫംഗസ്‌ ബാധ കണ്ടു തുടങ്ങിയതും വെല്ലുവിളിയായി. മുന്നിലുള്ള മാസങ്ങളിൽ ഉൽപാദനം കുത്തനെ കുറഞ്ഞാൽ കർഷക കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയെ ബാധിക്കും.

പ്രതികൂല കാലാവസ്ഥയ്‌ക്കൊപ്പം രോഗം തേയിലത്തോട്ടങ്ങളെ പിടികൂടിയത്‌ പ്രതിസന്ധി രൂക്ഷമാക്കി. ബഹുരാഷ്‌ട്ര കമ്പനികളുടെ തേയിലത്തോട്ടങ്ങളിൽ പോലും രോഗബാധ മൂലം കൊളുന്ത്‌ ഉൽപാദനം ചുരുങ്ങി. നൂറുകണക്കിന്‌ ഏക്കർ തോട്ടങ്ങളിൽ ഹെലികോപ്റ്റർ വഴി കീടനാശിനികൾ തളിച്ചിട്ടും ഇതാണ്‌ അവസ്ഥ. ചെറുകിടക്കാരെ സംബന്ധിച്ച്‌ ഉയർന്ന ചെലവ്‌ വരുന്ന ഇത്തരം കീടനാശിനി പ്രയോഗങ്ങൾ ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്‌.    

കൊളുന്ത്‌ വില കിലോ 14 രൂപ പോലും ഉറപ്പുവരുത്താനാവാത്ത നിലയിലാണ്‌ ഇടുക്കി ജില്ലയിലെ കർഷകർ. അഞ്ചര കിലോ കൊളുന്തിൽനിന്നാണ്‌ ഒരു കിലോ തേയില ഉൽപാദിപ്പിക്കുന്നത്‌. ലേല കേന്ദ്രങ്ങളിൽ എത്തുമ്പോൾ ഇവയുടെ നിരക്ക്‌ കിലോ 150 മുതൽ 250 വരെയായി ഉയരും. മികച്ചയിനങ്ങൾ പലപ്പോഴും കിലോ 2000നും 3000നും വരെ ഇടപാടുകൾ നടക്കാറുണ്ട്‌. എന്നാൽ ഏറ്റവും കുറഞ്ഞ നിലവാരത്തിലുള്ള തേയില കിലോ 125‐150 രൂപയിലാണ്‌ പലപ്പോഴും ലേലം ഉറപ്പിക്കുന്നത്‌. ഈ താഴ്‌ന്ന വിലയുടെ അടിസ്ഥാനത്തിലാണ്‌ കൊളുന്തിന്‌ വില നിശ്‌ചയിക്കുന്നത്‌. അതുകൊണ്ടുതന്നെ ചെറുകിട കർഷകരുടെ ദുരിതം ഒരുകാലത്തും വിട്ടുമാറില്ലെന്ന്‌ അവർ വിലപിക്കുന്നു.  

Covid-mask-idukki-tea-estate

കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഫംഗസ്‌ ബാധ തടയാൻ തൽക്കാലം ചെറുകിട കർഷകർക്കാവില്ല. കിടനാശീനി വിലയിലെ വർധന അവരെ ഇതിൽനിന്നു പൂർണമായി പിന്തിരിപ്പിക്കുന്നു. രണ്ടു വർഷം മുൻപ് ലീറ്ററിന്‌ 500 രൂപയിൽ താഴെ വില മാത്രമായിരുന്നത്‌ നിലവിൽ 1600 ലേക്കു കയറി. കൊളുന്തുവില അന്നത്തെ അതേ നിലവാരത്തിൽനിന്ന് ഒരു രൂപ പോലും ഉയർത്താൻ ടീ ബോർഡ്‌ തയാറാകാത്തതും കർഷകർക്ക്‌ തിരിച്ചടിയായി.

തോട്ടങ്ങളിൽ വളപ്രയോഗങ്ങൾക്കും ഉത്സാഹം കാണിക്കാതെ വിട്ടുനിൽക്കുകയാണ്‌ വലിയോരു വിഭാഗം. യൂറിയ വില ഇരട്ടിയോളം ഉയർന്നതും ഉൽപാദകർക്ക്‌ താങ്ങാനാവുന്നതിലും അധികമായി. അതേസമയം യൂറിയ ഇട്ടാൽ പുതിയ കൊളുന്തുകൾ അധിവേഗം വളരുമെന്നും അവർ വ്യക്തമാക്കി. പ്രതിസന്ധികളോട്‌ പടവെട്ടി ഉൽപാദനം ഉയർത്താനുളള ബാല്യം തോട്ടം മേഖലയ്‌ക്ക്‌ ഇനി ഇല്ലെന്ന്‌ അവർ തീർത്ത്‌ പറയുന്നു. ഒരേക്കർ മുതൽ പത്ത്‌ ഏക്കർ വരെയുള്ള ചെറുകിട തേയില കർഷകരുടെ രക്ഷയ്‌ക്ക്‌ സംസ്ഥാന സർക്കാർ പോലും മുൻകൈയെടുക്കുന്നില്ലെന്ന്‌ ആക്ഷേപം. തേയില വ്യവസായമാണ്‌, കൃഷിയല്ല, അതുകൊണ്ട്‌ തന്നെ സർക്കാർ കൈമലർത്തുന്നു. അതേസമയം കേന്ദ്ര ഫണ്ടിൽനിന്ന് 600 കോടി രൂപയ്‌ക്കു മുകളിൽ സാമ്പത്തിക സഹായം തോട്ടം മേഖലയ്‌ക്കായി നൽകിയെങ്കിലും അതിന്റെ നേട്ടം വൻകിട എസ്റ്റേറ്റുകളിൽ മാത്രമായി ഒതുങ്ങി.  

munnar-tea

തോട്ടം മേഖലയ്‌ക്കു മുന്നിൽ പ്രതിസന്ധികളുടെ വൻമലകൾ തന്നെയുണ്ടെങ്കിലും വിപണിയിലേക്ക്‌ തിരിഞ്ഞാൽ ചൂട്‌ ചായ തിളച്ചു മറിയുകയാണ്‌. അതെ, ഉത്സവ സീസൺ കൂടിയാതിനാൽ തേയിലയ്‌ക്ക്‌ പതിവിലും ഡിമാൻഡ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്നുണ്ട്‌. വടക്കൻ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖ തേയില ലേല കേന്ദ്രങ്ങളിൽനിന്നും ഇല, പൊടി തേയിലകൾ ശേഖരിക്കാൻ ആഭ്യന്തര വാങ്ങലുകാർ കാണിക്കുന്ന ഉത്സാഹം ഓർത്തഡോക്‌സ്‌, സിറ്റിസി ഇനങ്ങളുടെ  മെച്ചപ്പെട്ട വിലയ്‌ക്ക്‌ അവസരം ഒരുക്കുന്നു. 

ക്രിസ്‌മസ്‌‐ന്യൂ ഇയർ വിൽപ്പനയ്‌ക്ക്‌ കൂടി തയാറെടുക്കുകയാണ്‌ തേയില. രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ലീഫിനും ഡസ്റ്റിനും ആവശ്യക്കാരെത്തുന്നത്‌ വിലക്കയറ്റ സാധ്യതകൾക്ക്‌ കടുപ്പം പകരുമെന്ന വിശ്വാസത്തിലാണ്‌ വ്യാപാര രംഗം. ശൈത്യകാലം ആവശ്യങ്ങൾ മുന്നിൽ കണ്ട്‌ ഇതിനകം തന്നെ യൂറോപ്യൻ രാജ്യങ്ങൾ ചായപ്പൊടിക്കായി കയറ്റുമതിക്കാരെ സമീപിച്ചിട്ടുണ്ട്‌. 

മൂന്നാർ ടീ എസ്റ്റേറ്റിൽ തേയില നുള്ളുന്ന തൊഴിലാളികൾ. (ചിത്രം∙മനോരമ)
മൂന്നാർ ടീ എസ്റ്റേറ്റിൽ തേയില നുള്ളുന്ന തൊഴിലാളികൾ. (ചിത്രം∙മനോരമ)

പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥ തേയില കയറ്റുമതിയെ ചെറിയ അളവിൽ ബാധിച്ചു. കപ്പൽ ചരക്ക്‌ കൂലി വർധന ഷിപ്പ്‌മെന്റുകൾ കുറയാൻ ഇടയാക്കി. പിന്നിട്ട രണ്ടു മാസത്തിനിടയിൽ തേയില വിലയിലുണ്ടായ വർധന ഒരു വിഭാഗം ഇറക്കുമതിക്കാരെ അൽപ്പം പിന്തിരിപ്പിച്ചു. ദക്ഷിണേന്ത്യൻ തേയിലയുടെ മുഖ്യ വാങ്ങലുകാർ ഇറാനും ഇറാക്കുമാണ്‌. കാലാവസ്ഥ വ്യതിയാനം മൂലം നടപ്പ്‌ വർഷം രാജ്യത്ത്‌ തേയിലയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു. 

കഴിഞ്ഞ വർഷം ജനുവരി‐ഓഗസ്റ്റ്‌ കാലയളവിൽ 822.48 ദശലക്ഷം കിലോ തേയില ഉൽപാദിപ്പിച്ച സ്ഥാനത്ത്‌ ഇക്കുറി ഉൽപാദനം 737.54 ദശലക്ഷം കിലോയിൽ ഒതുങ്ങി. ഉൽപാദനത്തിലെ ഈ ഇടിവ്‌ തന്നെയാണ്‌ ലേലത്തിൽ നിരക്ക്‌ ഉയരാൻ അവസരം ഒരുക്കിയത്‌. കോൽക്കത്ത ലേലത്തിൽ സെപ്‌റ്റംബർ അവസാനം ശരാശരി വില കിലോ 238 രൂപയിലേക്ക്‌ ഉയർന്നു, കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ നിരക്ക്‌ 176 രൂപ മാത്രമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com