ADVERTISEMENT

കാലാവസ്ഥാപഠനങ്ങളുടെ അടിസ്ഥാനത്തില്‍ 1388 മുതൽ 4000 വരെ മില്ലി മീറ്റർ മഴ ലഭിക്കുന്നതും സമുദ്രനിരപ്പില്‍നിന്ന് 700 മുതല്‍ 1400 വരെ മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും 13 മുതല്‍ 31 ഡിഗ്രി സെൽഷ്യസ് താപനിലയുള്ളതുമായ പ്രദേശം ഏലക്കൃഷിക്കു യോജിക്കും. നല്ല ജൈവാംശമുള്ളതും ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയതും താരതമ്യേന നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണില്‍ നന്നായി വളരും. മണ്ണിന്റെ അമ്ല–ക്ഷാരനില (പിഎച്ച്) 5–6 ആണ് നല്ലത്.

തവാരണയിലെ നടീല്‍

മാര്‍ച്ച് ആദ്യ ആഴ്ച മുതല്‍ ഒക്ടോബര്‍ ആദ്യ പകുതിവരെയാണ് നടാന്‍ നല്ല സമയം. തുറസ്സായതും മിതമായ ചരിവുള്ളതും സാമാന്യം നീര്‍വാര്‍ച്ചയുള്ളതും ജലലഭ്യതയുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കാം. 45 സെ.മീ വീതം ആഴവും വീതിയുമുള്ള ചാലുകള്‍ സൗകര്യപ്രദമായ നീളത്തി ല്‍, 1.8 മീറ്റര്‍ അകലത്തില്‍, ചരിവിനു കുറുകെയോ സമാന്തരമായോ എടുക്കുക. ജൈവാംശം കൂടിയ മേല്‍ മണ്ണിനും മണലിനുമൊപ്പം ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തു സമ്പുഷ്ടീകരിച്ച ട്രൈക്കോ ഡെര്‍മ മിശ്രിതവും തുല്യ അളവിൽ ചേര്‍ത്ത് ചാലുകള്‍ നിറയ്ക്കുക. രോഗബാധ ഇല്ലാത്തതും അത്യുല്‍പാദനശേഷിയുള്ളതുമായ തട്ട 1.8 മീറ്റര്‍ X 0.6 മീറ്റര്‍ അകലത്തില്‍ ചാലുകളില്‍ നടുക. തട്ടകള്‍ക്ക് കേടുപാടുണ്ടാകാതിരിക്കാൻ ഈറ്റപോലെയുള്ള താങ്ങുകാലുകൾ കൊടുത്ത് ചേര്‍ത്തു കെട്ടുക. ചുവട്ടിലും ചാലുകളിലും പുതയിടുക. നേരിട്ടു വെയിലേൽക്കുന്നതു തടയാന്‍ പന്തലിട്ട് തണല്‍ കൊടുക്കാം. കാലവര്‍ഷം എത്തുന്നതോടെ പന്തല്‍ മാറ്റാം. മഴയില്ലാത്തപ്പോൾ രണ്ടാഴ്ചയിലൊരു നന. സസ്യ സംരക്ഷണത്തിനു സ്യുഡോമോണാസ് ഫ്ലുറസെന്‍സ് (10 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തിൽ) 25-30 ദിവസത്തെ ഇടവേളിയില്‍ തളിച്ചു കൊടുക്കുക. 2 മാസം ഇടവിട്ട് 6 തവണകളായി എന്‍പികെ വളങ്ങള്‍ (ഹെക്ടറിന് 100:50:200 കിലോ എന്ന തോതില്‍) നല്‍കുക. ചെടിയൊന്നിന് 100-150 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് (ഒറ്റത്തവണ) കൊടുക്കുന്നത് ആരോഗ്യമുള്ള തട്ടകളുണ്ടാകാൻ സഹായകം. നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ ശരാശരി 20-30 തട്ടകള്‍ ഒരു കടയില്‍നിന്നു ലഭിക്കും. ഇവ മുഖ്യ കൃഷിയിടത്തിൽ നടാം.

നല്ല നടീല്‍വസ്തു: മേന്മകള്‍ 

കായിക പ്രവര്‍ധനം വഴിയും വിത്തു മുളപ്പിച്ചും തൈകള്‍ ഉണ്ടാക്കാം. വൈറസ്  രോഗം കൂടുതലായി കാണുന്നിടങ്ങളില്‍ വിത്തു മുളപ്പിച്ച തൈകള്‍ നടുന്നത് ഒഴിവാക്കാം. കായിക പ്രവര്‍ധനത്തിലൂടെ ലഭിക്കുന്ന നടീല്‍വസ്തുവിന് തട്ട എന്നാണു പറയാറ്. നിലവിലുള്ള ഏലച്ചെടിയുടെ ചുവട്ടില്‍നിന്നു വേര്‍പ്പെടുത്തുന്ന കടഭാഗം ( 12 ഇലകളെങ്കിലുമുള്ള, രണ്ടോ മൂന്നോ ചിനപ്പുകളോടും വേരോട് കൂടിയ)മാണ് തട്ട. തട്ടയില്‍നിന്നുള്ള തൈകൾ വിത്തു മുളപ്പിച്ചുണ്ടാക്കുന്ന തൈകളേക്കാള്‍ ഒരു കൊല്ലം മുന്‍പ് വിളവു നൽകിത്തുടങ്ങും. രോഗ,കീട ബാധ ഇല്ലാത്ത കടകളില്‍നിന്നു മാത്രം നടീല്‍തൈകള്‍ തിരഞ്ഞെടുക്കണം.

മുഖ്യ കൃഷിയിടത്തിലെ നടീല്‍

കാലവര്‍ഷാരംഭത്തിൽ ശക്തമായ മഴയ്ക്ക് മുന്‍പോ, നനസൗകര്യം ലഭ്യമായ ഇടങ്ങളില്‍ മേയ് അവസാനത്തോടെയോ നടാം. വന്‍ മരങ്ങളുടെ തണലിലാണ് ഏലം കൃഷി. ചതുപ്പു താഴ്‌വരകളോ പുല്‍മേടുകളോ കൃഷിക്കു തിരഞ്ഞെടുത്താല്‍ ആദ്യം തണല്‍മരങ്ങള്‍ വച്ചു പിടിപ്പിക്കണം. മൈസൂര്‍, വഴുക്ക തരം ഏലത്തട്ടകള്‍ 2X2 മീറ്റര്‍ മുതല്‍ 3X2 മീറ്റര്‍ വരെ ഇടയകലത്തിലും മലബാര്‍ തരം ഏലത്തട്ടകള്‍ 1.5 X1.5  മീറ്റര്‍ മുതല്‍  2X2 മീറ്റര്‍ വരെ ഇടയകലത്തിലും നടുന്നതാണ് നന്ന്. നടുന്നതിന് 2 മാസം മുന്‍പ് 60X60X35 സെ. മീ വലുപ്പത്തില്‍ കുഴികളെടുക്കുക. അതില്‍ ഫലപുഷ്ടിയുള്ള മേല്‍മണ്ണ്, അഴുകിയ ചവറ്, ചാണകപ്പൊടി(അല്ലെങ്കില്‍ കാലിവളമോ കംപോസ്റ്റോ)യും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തു സമ്പുഷ്ടീകരിച്ച ട്രൈക്കോഡെര്‍മ മിശ്രിതം, 100 ഗ്രാം റോക്ക് ഫോസ്ഫേറ്റ് എന്നിവ ചേര്‍ത്തു കുഴികള്‍ നിറയ്ക്കുക. നിറച്ച കുഴിയുടെ നടുവില്‍ അധികം താഴ്ചയില്ലാതെ ചെറിയ കുഴിയുണ്ടാക്കി തൈ  ഭൂകാണ്ഡം മൂടത്തക്ക വിധം മണ്ണിട്ട് നടുകയാണു വേണ്ടത്. 

തണല്‍ മരങ്ങള്‍

പ്രദേശത്ത് സ്വാഭാവികമായുള്ള  മരങ്ങള്‍ വളർത്തുന്നതാണ് നല്ലത്. കരണ, ചുക്കുനാറി, മുളകുനാറി, പൂവരശ്, പ്ലാവ് , ദേവദാരു, കുരങ്ങാട്ടി, കാട്ടുജാതി, ചന്ദനവയമ്പ്, ഇരുബെറക്കി, കറുത്ത കുരങ്ങാട്ടി, വെളുത്ത കുരങ്ങാട്ടി തുടങ്ങിയവ വളർത്താം. 

കരുണമരം

‘‘ഇത്തവണ ചൂടും വരൾച്ചയും രൂക്ഷമായിരുന്നു. ഏപ്രിൽ മാസം തീരാറായിട്ടും ഈ പ്രദേശത്തു മഴയുണ്ടായില്ല. എന്നിട്ടും ഏലച്ചെടികൾ പിടിച്ചു നിന്നതിനു കാരണം തണലിനായി തോട്ടത്തിൽ നട്ടു പരിപാലിക്കുന്ന കരുണമരങ്ങള്‍. വേഗത്തിൽ വളർന്ന് തണൽ തരുന്ന ഇനമാണിത്. രുണമരത്തിൽനിന്നു പൊഴിയുന്ന കരിയിലകൾ ഏലച്ചുവട്ടിൽ പുതയായി മാറിയും ഉണക്കിനെ പ്രതിരോധിക്കുന്നു. കടുത്ത ചൂടിൽ ചെറിയ തോതിൽ ഇലകരിച്ചിലൊക്കെ നേരിട്ടാലും ചെടിക്കു ദോഷമുണ്ടാകില്ല’’, ഇടുക്കി വാത്തിക്കുടിയിലെ ഏലക്കർഷകനായ പുന്നോലിക്കുന്നേൽ സജി ജോസഫ് പറയുന്നു. 

കരുണമരം വർഷത്തിൽ പല തവണ പൂവിടുന്നതിനാൽ തോട്ടത്തിലെപ്പോഴും തേനീച്ചകളുടെ സാന്നിധ്യമുണ്ടാകും. ഏലച്ചെടിയിൽ പരാഗണത്തോത് കൂട്ടാനും അതുവഴി കായ്പിടിത്തം കൂട്ടാനും ഇതു സഹായകമെന്നും സജി. തട്ട മുറിച്ചെടുത്ത് പുതുക്കൃഷിക്കായി നടുമ്പോൾ മുറിഭാഗം പുറത്തേക്കു തിരിഞ്ഞിരിക്കുന്ന രീതിയിൽ നടുന്ന പക്ഷം വേഗത്തിൽ ചിമ്പു പൊട്ടും. ചിമ്പുകളുടെ എണ്ണവും കൂടുതലായിരിക്കും.

ഫോൺ: 7306346158

ഇനങ്ങള്‍ (വിവിധ ഗവേഷണകേന്ദ്രങ്ങൾ പുറത്തിറക്കിയവ)

  • കെഎയുപിവി 1:  നീളമുള്ളതും ഉരുണ്ടതുമായ കായ്കള്‍. എല്ലാ പ്രദേശങ്ങള്‍ക്കും യോജ്യം. കെഎയുപി വി 2:  ഉരുണ്ട കായ്കള്‍. തണ്ടുതുരപ്പന്‍, ഏലപ്പേന്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ പ്രതിരോധം. കെഎയു പിവി 3:  തത്തപ്പച്ച നിറമുള്ള ഉരുണ്ട കായ്കള്‍, വരള്‍ച്ചയെ ഒട്ടൊക്കെ പ്രതിരോധിക്കുന്നു.  കെഎയുപിവി 5: ഏലപ്പേനിനെ പ്രതിരോധിക്കുന്നു. ഐസിആര്‍ഐ 1: താരതമ്യേന വേഗത്തില്‍ വിളവെടുപ്പിനു പാകമാ കുന്നു.
  • ഐസിആര്‍ഐ 2: അഴുകല്‍രോഗത്തെ പ്രതിരോധിക്കുന്നു. ഉയരം കൂടിയ പ്രദേശങ്ങള്‍ക്കു യോജിച്ചത്. 
  • ഐസിആര്‍ഐ 3 : തട്ടമറിച്ചില്‍ രോഗത്തെ പ്രതിരോധിക്കുന്നു. കര്‍ണാടകയിലെ മലമ്പ്രദേശത്തിനു യോ ജിച്ചത്.  ഐസിആര്‍ഐ 4:  തട്ടമറിച്ചില്‍ രോഗം, തണ്ടുതുരപ്പന്‍ കീടം എന്നിവയെ പ്രതിരോധിക്കുന്നു. 
  • ഐസിആര്‍ഐ 5:  താരതമ്യേന വേഗത്തില്‍ വിളവെടുപ്പിനു പകമാകുന്നു. ഭാഗികകമായി വരള്‍ച്ചയെ പ്രതിരോധിക്കുന്നു. തീവ്ര പരിചരണത്തില്‍ കൂടുതല്‍ വിളവു നൽകുന്ന ഇനം.ഐസിആര്‍ഐ 6: തട്ട മറി ച്ചില്‍, ഏലപ്പേന്‍, തണ്ടുതുരപ്പന്‍, വരള്‍ച്ച എന്നിവയെ ഭാഗികമായി ചെറുക്കുന്നു. ഐസിആര്‍ഐ 7:  താ രതമ്യേന വേഗത്തില്‍ കായ്പിടിക്കുകയും നല്ല വിളവു നൽകുകയും ചെയ്യുന്നു. നല്ല പച്ച നിറമുള്ള ഉരുണ്ട കായ്കള്‍. വയനാട് ജില്ലയ്ക്കു യോജ്യം. 
  • ഐസിആര്‍ഐ 8: ഉയര്‍ന്ന വിളവു നൽകുന്ന ഇനം. കര്‍ണാടകയ്ക്കു യോജിച്ചത്. ഐഐഎസ്ആര്‍ സുവാസിനി:  അതിസാന്ദ്രതകൃഷിക്കു യോജിച്ചത്, കീടങ്ങള്‍ക്കെതിരെ പ്രതിരോധം. ഐഐഎസ്ആര്‍ വിജേത:  നീളമുള്ള കായ്കള്‍, തണ്ടുതുരപ്പന്‍, ഏലപ്പേന്‍, മൊസൈക്ക്  രോഗം എന്നിവയ്ക്കെതിരെ പ്രതി രോധം. ഐഐഎസ്ആര്‍ അവിനാശ് – തട്ടമറിച്ചില്‍ രോഗത്തിനെതിരെ പ്രതിരോധം. ഉയരം കൂടിയ പ്രദേ ശത്തെ തീവ്രക്കൃഷിക്ക് യോജ്യം. 
  • മുഡിഗ്രീ 1:  ഏലപ്പേന്‍, ഇലതീനിപ്പുഴുക്കള്‍, വേരുപുഴു മുതലായ കീടങ്ങള്‍ക്കെതിരെ പ്രതിരോധം.
  • മുഡിഗ്രീ 2 :  അതിസാന്ദ്രതക്കൃഷിക്കു യോജിച്ചത്.  മുഡിഗ്രീ 3: തണ്ടുതുരപ്പന്‍, ഏലപ്പേന്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ പ്രതിരോധം. അപ്പംഗള 2: മൊസൈക്ക് / കറ്റെ രോഗത്തെ ചെറുക്കുന്നു. കേരള–കര്‍ണാടക പ്രദേശങ്ങള്‍ക്കു യോജ്യം. ഞള്ളാനി ഗ്രീൻ ഗോൾഡ് പോലെ കർഷകർ വികസിപ്പിച്ച ഇനങ്ങളും കൃഷിക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.

തയാറാക്കിയത്: 

ഡോ. സിമി അഷറഫ് (അസിസ്റ്റന്റ് പ്രഫസർ), ഡോ. എം.മുരുഗൻ (പ്രഫസർ& ഹെഡ്), ഏലം ഗവേഷണകേന്ദ്രം, പാമ്പാടുംപാറ, ഇടുക്കി 

ഫോൺ: 8281743625 (ഡോ. സിമി) ഓഫിസ്: 04868 236263

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com