ADVERTISEMENT

കുരുമുളക്

വേരുപിടിപ്പിച്ച കുരുമുളകു തൈകൾ ഈ മാസവും നടാം. താങ്ങുമരത്തിന്റെ ചുവട്ടിൽനിന്ന് 15–20 സെമീ. അകലെ വടക്കു വശത്താണു നടേണ്ടത്. നടുന്നതിനു തലേന്നു വൈകുന്നേരം സ്യൂഡോമോണാസ് അല്ലെങ്കിൽ ബാസില്ലസ് സബ്ടിലിസ് ലായനി തൈക്കൂടകളിൽ ഒഴിക്കണം. നടുന്ന സമയത്ത് കുഴി മൂടുമ്പോൾ വശങ്ങളിലും അടിയിലും അസോസ്പെറില്ലം ലായനി ഒഴിച്ചു കൊടുക്കുന്നത് വേഗം വേരു പിടിക്കുന്നതിനു സഹായിക്കും. കൂടത്തൈകൾ കഴിയുന്നതും പിളർത്താതെ നടുന്നതാണു നല്ലത്.

വേനൽക്കാല സംരക്ഷണത്തിനായി താങ്ങുമരത്തോടു ചേർത്ത് കെട്ടിവച്ചിരുന്ന തണൽ നീക്കുന്നതും വൈകുന്നേരം തണ്ടിനോടു ചേർന്ന് ബാസില്ലസ് സബ്ടിലിസ് അല്ലെങ്കിൽ സ്യൂഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതും ദ്രുതവാട്ടത്തെ പ്രതിരോധിക്കും. സാവധാനവാട്ട രോഗബാധയുള്ള തോട്ടങ്ങളിൽ മണ്ണിലേക്ക് ഇപിഎന്‍ (Entamopathogenic Nematode) ലായനിയും അസോസ്പെറില്ലം ലായനിയും ഒഴിച്ചു കൊടുക്കുമ്പോൾ ചെടികൾ മെച്ചപ്പെടുന്നതായി കാണുന്നു. ഇപിഎന്‍ പ്രയോഗിച്ച തോട്ടങ്ങളിൽ അടുത്ത വർഷം പൊള്ളുവണ്ടിന്റെ ആക്രമണം കുറയുന്നതായി കണ്ടിട്ടുണ്ട്. 

മുറിച്ച വള്ളികളുടെ ചുവട് സ്യൂഡോമോണാസ് ലായനിയിൽ മുക്കി, കുഴിയിൽ ഒരു തീപ്പെട്ടിക്കൂട് അളവിൽ അസോസ്പെറില്ലം തണ്ടിനോടു ചേർന്നുവരത്തക്കവിധം ഇട്ടുകൊടുത്ത് വടക്കുദിശയിൽ നടുക.

ചേന

മഴമൂലം ഉഴലി(കൂന)ലെ മണ്ണ് ഒലിച്ചു പോയെങ്കിൽ വിരിഞ്ഞുനിൽക്കുന്ന തലപ്പിന്റെ ചുറ്റളവിനു പുറത്തുനിന്നു മണ്ണെടുത്ത് കൂനയുടെ കേടുപോക്കുക. തുടർന്ന് തെങ്ങോലകൊണ്ടു പുതയിടുക. ചേന വിരിഞ്ഞു കഴിയുമ്പോൾ, വിരിഞ്ഞ തലപ്പിന്റെ മുക്കാൽഭാഗത്തിനു കീഴെയുള്ള സ്ഥലത്തു വളപ്രയോഗം നടത്താം. രാസവളവും ജൈവവളവും ഈ ഭാഗത്താണ് ഇടേണ്ടത്. വിളവിൽ ഗണ്യമായ വർധനയ്ക്ക് ഇതു സഹായകമെന്നത് അനുഭവം.

banana-karshakasree

വാഴ

ഈ വർഷം എല്ലാത്തരം വാഴകളിലും വെള്ളക്കൂമ്പുരോഗം വ്യാപകം. കാത്സ്യം നൈട്രേറ്റ് പ്രയോഗം മാത്രമാണ് പരിഹാരം. ഇലകളുടെ ചുവടുഭാഗം വിരിയുകയും മുകൾഭാഗം വിരിയാതിരിക്കുകയും ചെയ്യുന്നത് കാത്സ്യക്കുറവിന്റെ ആദ്യലക്ഷണമാണ്. കുറവിന്റെ തീവ്രത അനുസരിച്ച് കാത്സ്യം നൈട്രേറ്റ് ലായനിയുടെ ഗാഢത 3 ഗ്രാം മുതൽ 6 ഗ്രാം വരെ ഒരു ലീറ്റർ  വെള്ളത്തിൽ എന്ന ക്രമത്തിൽ നൽകാം. ഇത് ഒരു വിദഗ്ധന്റെ നിർദേശാനുസരണമേ ചെയ്യാവൂ. വാഴച്ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതു പാനാമവാട്ടംപോലുള്ള രോഗങ്ങൾക്കു കാരണമാകുമെന്നതിനാൽ പരമാവധി ഒഴിവാക്കുക.

സിഗാടോക്ക രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് രോഗം ബാധിച്ച ഇലകൾ ഈ മാസം രണ്ടാം ആഴ്ചയ്ക്കു മുൻപ് വെട്ടിമാറ്റി തീയിടണം. ഇതിനുശേഷം സ്യൂഡോമോണാസ്/ബാസില്ലസ് സബ്ടിലിസ് എന്നിവയിലൊന്ന് 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കിയതിന്റെ തെളി എടുത്ത് പുതുതലമുറയിൽപെട്ട സിലിക്ക അധിഷ്ഠിത non ionic wetting agent ചേർത്ത് വാഴയുടെ തടയിലും  ഇലകളുടെ ഇരുവശങ്ങളിലും കൂമ്പിലും നന്നായി വീഴത്തക്കവിധം സ്പ്രേ ചെയ്യുക. ഇത്തരം wetting agent തളിരിലകളിൽപോലും സ്യൂഡോമോണാസ് ലായനി പരക്കുന്നതിനു സഹായിക്കും അതനുസരിച്ച് ഫലപ്രാപ്തിയും കൂടും.

turmeric-1

ഇഞ്ചി, മഞ്ഞൾ

നടീൽ പൂർത്തിയാക്കിയിട്ടില്ലാത്തവർ ഈ മാസം പകുതിയോടെ അതു പൂർത്തിയാക്കണം. നാലിലപ്പരുവം ആകുമ്പോൾ കള നീക്കി മണ്ണ് വെട്ടിക്കയറ്റി വാരത്തിന്റെ കേടു തീർക്കണം. ചാണകവെള്ളം ഒഴിച്ചു കൊടുക്കാം. അല്ലെങ്കിൽ അസോസ്പെറില്ലം ലായനി/PGPR II ചേർക്കണം. 

മാസാവസാനത്തോടെ ഇഞ്ചിക്കു തണ്ടുതുരപ്പന്‍ശല്യമുണ്ടാകാന്‍ സാധ്യത കൂടും. തണ്ടുതുരപ്പൻ പുഴുവിന്റെ ശലഭം ഇടുന്ന മുട്ടകളെ നശിപ്പിക്കുന്നതിന് ട്രൈക്കോഗ്രാമയുടെ മുട്ടക്കാർഡുകൾ മാസത്തിന്റെ പകുതിയോടെയും തുടർന്ന് മാസവസാനത്തോടെയും വയ്ക്കുന്നത് പ്രയോജനപ്പെടുന്നതായി കണ്ടിട്ടുണ്ട്. മണ്ണിലൂടെയുള്ള പുഴുവിന്റെ ആക്രമണം നിയന്ത്രിക്കുന്നതിന് ഇപിഎന്‍ പ്രയോഗം ഫലപ്രദം.

rambutan-2

റംബൂട്ടാൻ, പുലോസാൻ

പല ഘട്ടത്തിലാണ് ഈ വർഷം കായപിടിത്തം. ജൂൺ മാസം പഴുക്കാറാകുന്ന കായ്കളുള്ള മരങ്ങളും വളരെ ചെറിയ കായ്കളുള്ള തോട്ടങ്ങളും ഉണ്ട്. ഒരു മരത്തിൽത്തന്നെ വ്യത്യസ്ത മൂപ്പിലുള്ള കായ്കൾ കാണുന്നുമുണ്ട്.  അതിനാല്‍ ഇവയുടെ പരിചരണം ക്ലേശകരം. വിളവെടുപ്പും നീണ്ടുപോകും. മഴ കനക്കുന്നതോടെ കുമിൾ രോഗബാധ കൂടുന്നതിനു സാധ്യതയേറെ. മുൻകരുതലായി സ്യൂഡോമോണാസ്/ബാസില്ലസ് സബ്ടിലിസ് 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയതിന്റെ തെളി വെയിലാറിക്കഴിഞ്ഞ് പുതുതലമുറ wetting agent ചേർത്ത് നന്നായി കുളിർപ്പിച്ചു സ്പ്രേ ചെയ്യുക.

മരത്തിൽ ഉറുമ്പുകള്‍ ഉണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുക. ഉണ്ടെങ്കിൽ ചാറ് ഊറ്റിക്കുടിക്കുന്ന ശൽക്ക കീടങ്ങൾ, മീലിമൂട്ടകൾ, ഇലപ്പേനുകൾ എന്നിവയുടെ ആക്രമണസാധ്യതയുണ്ടെന്നു മനസ്സിലാക്കാം. ഇവയെ നിയന്ത്രിക്കുന്നതിന് വെർട്ടിസീലിയം ലെക്കാനി 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയതിന്റെ തെളി പുതുതലമുറ wetting agent ചേർത്ത് മരം മുഴുവൻ കുളിർപ്പിച്ചു തളിക്കുക. മരത്തിലുള്ള ഉറുമ്പിനെ നിയന്ത്രിക്കാൻ നിയോനിക്കോട്ടിനോയ്ഡ് വിഭാഗത്തിലെ കീടനാശിനി പ്രയോഗിക്കുന്നത് തേനീച്ചകളെ അപ്പാടെ നശിപ്പിക്കുന്നതിനോ അവ കൂട് ഉപേക്ഷിച്ചു പോകുന്നതിനോ ഇടയാക്കും. അതുകൊണ്ട് വ്യാജവിദഗ്ധരുടെ അത്തരം ഉപദേശങ്ങൾക്കു വഴങ്ങരുത്.

പല സ്ഥലങ്ങളിലും ഇപ്പോൾത്തന്നെ പൊട്ടാഷിന്റെ കുറവ് പ്രകടം. ഇതു പരിഹരിക്കുന്നതിന് മ്യൂറേറ്റ് ഓഫ് പൊട്ടാഷ് പ്രയോഗിക്കുമ്പോൾ അതിലുള്ള ക്ലോറിൻ, മരത്തിന്റെ ഇലകൾ കരിയാനിടയാക്കും. പകരം സൾഫേറ്റ് ഓഫ് പൊട്ടാഷ് തളിക്കുക. 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചാണ് തളിക്കേണ്ടത്. ജൂൺ പകുതിക്കുശേഷം മഴ നന്നായി കനക്കുമ്പോൾ കായയുടെ ചുവടുഭാഗം പൊട്ടി പൊഴിഞ്ഞു വീഴുന്നുണ്ടെങ്കിൽ വൈകാതെ തന്നെ മെഡിക്കൽ ഷോപ്പിൽ 20 ഗ്രാം പാക്കറ്റിൽ ലഭിക്കുന്ന ബോറിക് ആസിഡ് 20 ലീറ്റർ വെള്ളത്തിൽ കലക്കിയതിനുശേഷം സ്പ്രേ (ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ) ചെയ്യുക. ഈ അളവ് ഒരു കാരണവശാലും കൂടരുത്. കൂടിയാൽ മരം ഉണങ്ങുന്നതിനുപോലും സാധ്യതയുണ്ട്. ബോറോൺ വളങ്ങൾ ഒട്ടേറെ വ്യാപാരനാമങ്ങളിൽ ലഭ്യമാണ്. അവ വലിയ പാക്കറ്റിലായതിനാൽ അളവ് കൂടാനും മരം ഉണങ്ങാനും സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് 20 ഗ്രാം പാക്കറ്റ് ശുപാർശ ചെയ്തത്.

ചിലയിടങ്ങളിൽ ചാഴിയുടെ ആക്രമണം തുടങ്ങിയിട്ടുണ്ട്. ഇവയെ അകറ്റി നിർത്തുന്നതിന് ഫിഷ് അമിനോ ആസിഡ് (മത്തിക്കഷായം) പ്രയോഗം സഹായകം. ചെറിയ കായ്കൾ വളരുന്നതിന് സ്പ്രേ ആയി 19:19:19 നൽകിയാൽ മതി.

dragon-fruit

ഡ്രാഗൺഫ്രൂട്ട്

പലയിടങ്ങളിലും ശൽക്കകീടങ്ങളുടെ ആക്രമണം കാണുന്നു. ഇവയെ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത സംയുക്തങ്ങൾ വൈകുന്നേരം പ്രയോഗിക്കുക. പിറ്റേന്നു വൈകുന്നേരംതന്നെ വെർട്ടിസീലിയം 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയതിന്റെ തെളിയിൽ പുതുതലമുറ wetting agent ചേർത്ത് സ്പ്രേ ചെയ്യുകയും വേണം.

മാങ്കോസ്റ്റിൻ

ഈ വർഷം കൂടുതൽ മരങ്ങളും തളിർക്കുന്നതായി അറിയുന്നു. മിക്ക മരങ്ങളിലും സിങ്കിന്റെ കുറവ് പ്രകടം. ഇതു പരിഹരിക്കുന്നതിന് ഇരുമ്പ് ഒട്ടും ചേർന്നിട്ടില്ലാത്ത, എന്നാൽ സിങ്കും മഗ്നീഷ്യവുമുള്ള സൂക്ഷ്മ മൂലകവള സംയുക്തങ്ങൾ ഉപയോഗിക്കാം. 

coconut-karshakasree

തെങ്ങ്

തടം തുറക്കൽ ഈ മാസം തന്നെ പൂർത്തിയാക്കി പച്ചിലവളവിത്ത് ഇടണം. ഇതിന് സാധിക്കാത്തിടങ്ങളിൽ കൃഷിയിടത്തിലെ മരങ്ങളുടെ കമ്പും ഇലകളും ഈ ആവശ്യത്തിന് ഉപയോഗിക്കാം. തടം തുറന്നാലുടൻ പൊതു ശുപാർശയായി 750 ഗ്രാം കുമ്മായമോ ഒരു കിലോ ഡോളമൈറ്റോ ചുവട്ടിൽനിന്ന് 30 സെ.മീ. അകത്തി തടത്തിൽ വിതറിക്കൊടുക്കണം.

പത്തു വർഷം വരെ പ്രായമുള്ള തെങ്ങുകളുടെ ഏറ്റവും മുകളിലെ 3 കവിളുകളിൽ പാറ്റാഗുളിക രണ്ടെ ണ്ണം വീതം ഇട്ടുവയ്ക്കുന്നത് കൊമ്പൻചെല്ലിയെയും ചെമ്പൻചെല്ലിയെയും അകറ്റി നിർത്താൻ സഹായി ക്കും. തെങ്ങിനോടു ചേർന്ന് ഇപിഎന്‍ ലായനി ഒഴിക്കുകയും ചുവടുഭാഗത്തിലെ കളകൾ നീക്കം ചെയ്തു വൃത്തിയാക്കുകയും വേണം. തെങ്ങിൻതടത്തിൽ പുതയിടുമ്പോൾ/പച്ചിലവളം ഇടുമ്പോൾ തടിയിൽ നിന്ന് ഒരു മുഴം അകറ്റി വേണം  ഇടാൻ. തന്നാണ്ടു വിളകൾ ഇടവിളക്കൃഷി ചെയ്യുന്നത് തെങ്ങിൻ തടത്തിനു പുറത്തായിരിക്കണം,

നെൽകൃഷി (ചിത്രം: കർഷകശ്രീ)
നെൽകൃഷി (ചിത്രം: കർഷകശ്രീ)

നെല്ല്

ഏപ്രിലിൽ വിതച്ച നെല്ലിന് രണ്ടാം വളപ്രയോഗം. കേരളത്തിൽ ഏതാണ്ട് എല്ലായിടത്തും മണ്ണില്‍ സിങ്കിന്റെ കുറവുണ്ട്. ഇതു പരിഹരിക്കുന്നതിന് സിങ്കിനൊപ്പം മഗ്നീഷ്യം ചേർത്തുള്ള സ‌്പ്രേ നൽകാം. അമ്ലത്വമുള്ള മണ്ണുള്ള പ്രദേശങ്ങളിൽ ഇരുമ്പ് ഒട്ടുമില്ലാത്ത സൂക്ഷ്മമൂലക മിശ്രിതമേ പ്രയോഗിക്കാവൂ. വിരിപ്പുകൃഷിയുടെ നടീലിന് നിലം ഒരുക്കാൻ ആദ്യ ചാൽ ഉഴുന്നതോടൊപ്പം പൊതുശുപാർശയായി ഹെക്ടറിന് 350 കിലോ കുമ്മായം അല്ലെങ്കിൽ 400 കിലോ ഡോളമൈറ്റ് കൂടി ചേർത്ത് ആദ്യ ചാൽ പൂട്ടുക. പച്ചിലവളം വളർത്തിയ പാടങ്ങളിലും അവ വിതറിയ പാടങ്ങളിലും അവ അഴുകിച്ചേരാൻ രണ്ടാഴ്ച സമയം കൊടുക്കുക. രണ്ടാം ചാൽ ഉഴവിനോടൊപ്പം ഹെക്ടറിന് 5 ടൺ ജൈവവളം ചേർക്കുക. അടിവളമായി നൽകിയ രാസവളം, വിതച്ച് 15 മുതൽ 20 ദിവസത്തിനകവും നടീൽ നടത്തിയ പാടങ്ങളിൽ നട്ട് രണ്ടാഴ്ചയ്ക്കുശേഷവും നൽകുന്നത് നെല്ലിന്റെ വളർച്ചയ്ക്ക് കൂടുതൽ നന്ന്. പറിച്ചുനടുമ്പോൾ ഞാറിന്റെ പരമാവധി പ്രായം മൂപ്പ് കുറഞ്ഞവയ്ക്ക് 15–18 ദിവസവും മൂപ്പു കൂടിയവയ്ക്ക് 20–25 ദിവസവുമാകണം. അതിലേറെ വൈകരുത്.

രാസവളമിടുമ്പോള്‍, തലേന്ന് യൂറിയയും രാജ്ഫോസും നന്നായി ഇളക്കിച്ചേർത്ത് ചാക്കിൽ കെട്ടിവച്ച് പിറ്റേന്ന് പൊട്ടാഷ് കൂടി ചേർത്തു നല്‍കുന്നതാണ് ഏറ്റവും നല്ലത്. രാജ്ഫോസുമായുള്ള രാസപ്രവർത്തനം വഴി യൂറിയയുടെ അമ്ലത്വം കുറയുകയും രാജ്ഫോസിലുള്ള ഫോസ്ഫറസ് ചെടികൾക്കു ലഭ്യമാകുകയും ചെയ്യും. ഇത് ചെലവും കുറയ്ക്കും, മണ്ണിനും ചെടിക്കും നല്ലതുമാണ്. 

fertilizer

ഓണക്കാല പച്ചക്കറികൾ

ഈ വർഷത്തെ ഓണം സെപ്റ്റംബർ പകുതിയോടെയാണ്.  അതനുസരിച്ചാവണം നടീൽ സമയം ക്രമീകരിക്കാന്‍. പച്ചക്കറിക്കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നിടത്തിലെ കള നീക്കി ചുറ്റും മഞ്ഞക്കെണി വച്ച് വെള്ളീച്ചകളെ നിയന്ത്രിക്കുന്ന പ്രവൃത്തി ഈ മാസം തന്നെ തുടങ്ങാം.

ചിത്രം∙കർഷകശ്രീ
ചിത്രം∙കർഷകശ്രീ

നന്നായി കിളച്ച് പൊതുശുപാർശയായ 2 കിലോ ഡോളമൈറ്റ് അല്ലെങ്കിൽ കുമ്മായം ഒരു സെന്റിന് എന്ന ക്രമത്തിൽ ചേർത്ത് രണ്ടാഴ്ച ഇടുക. അടിവളമായി ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ജൈവ വളം, ചകിരിച്ചോർ ഇവയിൽ ഏതെങ്കിലും ഒന്നിനോടൊപ്പം ചാരം കൂടി മണ്ണിൽ ചേർക്കുക. മഴക്കാലത്ത് വെള്ളം പച്ചക്കറിയുടെ ചുവട്ടിൽ കെട്ടിക്കിടക്കാതിരിക്കാന്‍ മുന്‍കരുതലും എടുക്കണം.

വെണ്ട: നട്ട് 45 ദിവസമാകുമ്പോൾതന്നെ വിളവെടുപ്പിനു തയാറാകും. തടങ്ങൾ തമ്മിൽ കുറഞ്ഞത് 45 സെ.മീ. അകലം വേണം.

മുളക്, വഴുതന, തക്കാളി: തൈകൾ പ്രോട്രേയിലോ പേപ്പർ കപ്പിലോ തയാറാക്കി നടുന്നതാണു നല്ലത്. മൂന്നാഴ്ച പ്രായമായ തൈകൾ നടാം. 75 ദിവസം പ്രായമാകുമ്പോൾ വിളവെടുപ്പ് ആരംഭിക്കാം.

വള്ളിപ്പയർ: നട്ട് 50 ദിവസം കഴിയുമ്പോഴേ വിളവെടുപ്പ് ആരംഭിക്കാം. അടുക്കളത്തോട്ടത്തിൽ നീളത്തിൽ വാരമെടുത്ത് കുത്തനെയുള്ള പന്തലിൽ  പടർത്തി കൃഷി ചെയ്യാം.

മത്തൻ, കുമ്പളം: ചെടികൾക്ക് 90 ദിവസമാകുമ്പോൾ വിളവു ലഭിക്കും. കുമ്പളം മൂക്കുന്നതിനു മുൻപ് വിളവെടുക്കണം.

വെള്ളരി: നട്ട് 55 ദിവസം കഴിയുമ്പോഴേ വിളവ് ലഭിച്ചു തുടങ്ങും. കായ്കൾ മണ്ണിലെ ഈർപ്പം മൂലം കേടാകാതിരിക്കാൻ ഓലമടൽ കമഴ്ത്തി ഇട്ടതിനു മീതേ വെള്ളരി പടർത്തുക. വെള്ളരിവർഗവിളകൾ നടുമ്പോൾത്തന്നെ ഫിറമോൺ കെണികൾ വച്ച് കായീച്ചകളുടെ എണ്ണം കുറയ്ക്കുക. തൈകളും വിത്തും ‌സ്യൂഡോമോണാസ് ലായനിയിൽ മുക്കിയതിനുശേഷം നടുക. വേരുപുഴു, നിമാവിരകൾ, കായീച്ചയുടെ സമാധി, വെള്ളരിവർഗവിളകളുടെ വേരിനെ ബാധിക്കുന്ന മത്തൻ വണ്ടിന്റെ പുഴു ഇവയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് വിളകളുടെ ചുവട്ടിൽ ഇപിഎന്‍ ലായനി ഒഴിച്ചു കൊടുക്കുക. വിത്ത് പാകുമ്പോൾ മണ്ണിൽ വിത്തിനോളമേ താഴാവൂ. തൈകൾ നടുമ്പോൾ ഒരു കാരണവശാലും ചുവട്ടിൽ അമർത്തി ഉറപ്പിക്കരുത്. അമർത്തി ഉറപ്പിക്കുമ്പോൾ വേര് വിട്ടുപോകുന്നതിനു സാധ്യത കൂടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com