ADVERTISEMENT

ശരീരം തണുപ്പിക്കാനും ദാഹമകറ്റാനും ഉത്തമമാണ് ചാമ്പയ്ക്ക. കാര്യമായ പരിചരണമില്ലെങ്കിലും ചാമ്പ നന്നായി വളരുകയും പൂക്കുകയും കായ്ക്കുകയും ചെയ്യും. Mystaccae കുടുംബത്തിൽ പിറന്ന ചാമ്പയുടെ ശാസ്ത്രനാമം Syzigum Jambos. ഇംഗ്ലിഷിൽ Rose apple. മലയ ആണ് ജന്മദേശം. ഇന്ത്യയിൽ കേരളത്തിലും തമിഴ്നാട്ടിലുമാണ് കൂടുതലായി കൃഷി ചെയ്തുവരുന്നത്. തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള രുചികരമായ ഇനങ്ങളും കേരളത്തിൽ വളർത്തുന്നുണ്ട്. തൈകൾ നഴ്സറികളിൽ ലഭ്യവുമാണ്.

ഉഷ്ണമേഖല–അർധ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ചാമ്പ നന്നായി വളരും. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയും നല്ല ഈർപ്പമുള്ള മണ്ണുമാണ് കൃഷിക്കു യോജ്യം. മണ്ണിന്റെ പിഎച്ച് മൂല്യം 5.5 നും 7.5 നും ഇടയിലാകുന്നത് വളർച്ചയ്ക്കു നല്ലത്. വിവിധതരം മണ്ണിൽ വളരുമെങ്കിലും മണൽ കലർന്ന മണ്ണിലും കളിമൺ പ്രദേശത്തും നന്നായി വളരും. തോടിന്റെയും പുഴയുടെയുമെല്ലാം സമീപം വളരുന്നവ നല്ല വിളവ് നല്‍കും. വിത്ത്, കമ്പ്, പതിവയ്ക്കൽ വഴിയാണ് തൈ ഉൽപാദനം. വിത്തു മുളച്ചുള്ള തൈകൾക്ക് അമ്മച്ചെടിയുടെ അതേ സ്വഭാവം ലഭിക്കണമെന്നില്ല. പതിവയ്ക്കലാണു നല്ലത്. 3 വർഷത്തിനുള്ളിൽ കായ്ക്കും (വിത്തുകൾ വഴിയെങ്കിൽ 6 വർഷമെടുക്കും). സ്ഥലപരിമിതിയുള്ളവർക്ക് അനുയോജ്യമായ പ്ലാസ്റ്റിക് പാത്രങ്ങളിൽ ടെറസിലും വളർത്താം.  

വൈറ്റമിൻ എ, ബി, സി, ഇരുമ്പ്, കാത്സ്യം, മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങുന്ന പോഷകപ്പഴമാണ് ചാമ്പ. ശരീരത്തിനു വേണ്ട നല്ല കൊളസ്ട്രോൾ കൂട്ടാനും ചീത്ത കൊളസ്ട്രോൾ കുറ‍യ്ക്കാനും ചാമ്പയ്ക്കാക്കു കഴിയും. നാരുകളും നിരോക്സീകാരികളും സമൃദ്ധമായി ഉള്ള പഴം കൂടിയാണിത്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായകം. ത്വക്ക്, മുടി, എല്ല്, കണ്ണ്, ഹൃദയം എന്നിവയുടെ ആരോഗ്യം സംരക്ഷിക്കും. കരളിന്റെയും വൃക്കയുടെയും പ്രവർത്തനം, ശരീരത്തി ന്റെ രോഗപ്രതിരോധശേഷി എന്നിവ വർധിപ്പിക്കാനും ഗുണകരം.

നാടൻ ചാമ്പയ്ക്കയിനങ്ങൾ കുരുവുള്ളവയാണ്. തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള, കുരുവില്ലാത്തതും വിവിധ നിറങ്ങളിലുള്ളതുമായ ഇനങ്ങൾ ഇപ്പോൾ കേരളത്തിൽ ലഭ്യമാണ്. ഇളം പച്ച, കടും പച്ച, റോസ്, പച്ചയും പിങ്കും ചേർന്നത്. ചുമപ്പ്, മെറൂൺ തുടങ്ങി പല നിറങ്ങളിലുള്ള ഇനങ്ങൾ കണ്ടുവരുന്നു. ചാമ്പയ്ക്ക അരിഞ്ഞ് മുളകുപൊടിയും ഉപ്പും ചേർത്തു കഴിക്കുന്നത് ആസ്വാദ്യകരമാണ്. അച്ചാർ, ജൂസ്, ജെല്ലി, വൈൻ എന്നിവയും ഉണ്ടാക്കാം

നടീൽ, വളപ്രയോഗം

നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കാം. നിലം നന്നായി കിളച്ചൊരുക്കി 3 മുതൽ 5 മീറ്റർ (വലുപ്പം വയ്ക്കാവുന്നത് മുന്നിൽക്കണ്ട്) വരെ അകലത്തിൽ കുഴികൾ എടുക്കണം. 1x1x1 മീറ്റര്‍ വലുപ്പത്തിൽ കുഴികൾ എടുത്ത് മേൽമണ്ണും ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകവും ചേർക്കണം. ഇതില്‍ അൽപം വാം കൂടി ചേർത്തശേഷം ആരോഗ്യമുള്ള, നന്നായി വേരുപിടിച്ച തൈകൾ നടണം (വളം ചേർത്തില്ലെങ്കിലും ചാമ്പ നന്നായി കായ്ക്കും).

കായ്ക്കാത്ത മരങ്ങൾക്ക് വർഷത്തിൽ 20 കിലോ, കായ്ച്ചു തുടങ്ങിയവയ്ക്ക് 50 കിലോ എന്ന കണക്കിൽ ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം വർഷത്തിലൊരിക്കൽ നൽകിയാൽ വിളവു വർധിക്കും. വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും (ഒരു കിലോയ്ക്ക് 10 ലീറ്റർ വെള്ളം എന്ന അനുപാതത്തിൽ) ഒരുമിച്ച് കുതിർത്ത് (യഥാക്രമം 1 കിലോ+ 1 കിലോ + 20 ലീറ്റർ) 3–4 ദിവസം പുളിപ്പിച്ച് മാസത്തിലൊരിക്കൽ ചെടിക്കു ചുവട്ടിൽ ഒഴിക്കുന്നത് കായ്ഫലം കൂട്ടും. (500 ഗ്രാം ശർക്കര കൂടി ചേർത്ത് പുളിപ്പിക്കുന്നത് കൂടുതൽ നല്ലത്) സൂക്ഷ്മമൂലകങ്ങളുടെ കുറവുണ്ടെങ്കിൽ 50 ഗ്രാം 10 ലീറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചുവട്ടിൽ ഒഴിച്ചുകൊടുക്കുക.

പൂക്കുന്ന കാലത്ത് കാത്സ്യം നൈട്രേറ്റ് 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിലും ബൊറോൺ 10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിലും കലക്കി മണ്ണിൽ ഒഴിച്ചു കൊടുക്കുക. ചെറിയ മരമെങ്കിൽ കാത്സ്യം നൈട്രേറ്റ് 3 ഗ്രാം, ബൊ റോൺ ഒരു ഗ്രാം എന്ന ക്രമത്തിൽ ഓരോ ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. തളിരിലപ്പരുവത്തിൽ ഇലതീനി, ഇലചുരുട്ടി പുഴുക്കളുടെ ആക്രമണമുണ്ടായാൽ Fertera 10–25 ഗ്രാം (മരത്തിന്റെ വലുപ്പമനുസരിച്ച്) ചുവട്ടിൽ നൽകി നന്നായി നനച്ചു കൊടുക്കുക. കായ്തുരപ്പൻപുഴുശല്യമുള്ള പ്രദേശങ്ങളിൽ വേപ്പിൻകുരു സത്ത് (50 ഗ്രാം ഇടിച്ചുപൊടിച്ച് ഒരു ലീറ്റർ വെള്ളത്തിൽ12 മണിക്കൂർ കുതിർത്ത്) തളിക്കുക

wine

ചാമ്പയ്ക്ക വൈൻ

  • ചാമ്പയ്ക്ക– ഒരു കിലോ
  • വെള്ളം– ഒരു ലീറ്റർ
  • യീസ്റ്റ്– മുക്കാൽ ടീസ്പൂൺ
  • പഞ്ചസാര– ഒരു കിലോ
  • ഗോതമ്പ്– ഒരു ടേബിൾ സ്പൂൺ

ചാമ്പയ്ക്ക കഴുകി അരിഞ്ഞ് വെള്ളം ചേർത്തു തിളപ്പിക്കുക. തിളയ്ക്കുമ്പോൾ തീ അണയ്ക്കുക. കഴുകി വെയിലത്തുണക്കിയെടുത്ത ഭരണിയിലേക്ക് ഈ തിളച്ചത് തണുപ്പിച്ച് ഒഴിക്കുക. ഒപ്പം പഞ്ചസാര പൊടിച്ചതും ഈസ്റ്റും ഗോതമ്പും ചേർത്ത് ഇളക്കിയശേഷം വായു കടക്കാതെ അടച്ചുവയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കുക. 25–ാം ദിവസം അരിച്ച് കണ്ണാടി കുപ്പികളിലാക്കി വയ്ക്കുക. ഒരു മാസത്തിനു ശേഷം ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com