ADVERTISEMENT

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൽ നിന്നുള്ള ശ്രീ പദ്‌മ, ശ്രീ ആതിര എന്നീ ഇനങ്ങളും ആന്ധ്ര പ്രദേശിൽ നിന്നുള്ള ഗജേന്ദ്രയുമാണ് പ്രധാന ചേന ഇനങ്ങൾ. നാടൻ ഇനങ്ങളായ പീരുമേട് ലോക്കൽ, നെയ്‌ച്ചേന, വയനാട് ചേന എന്നിവയും കേരളത്തിൽ പ്രചാരത്തിലുണ്ട്. 

നടീൽവസ്തു തിരഞ്ഞെടുക്കൽ

ശരാശരി 500-750 ഗ്രാം വലുപ്പത്തിൽ മുകുളമുള്ള കഷ്ണങ്ങളാണ്‌ വിത്തു ചേനയായി ഉപയോഗിക്കുന്നത്. ചതവുപറ്റിയവ, ശരിയായ ആകൃതിയില്ലാത്തവ, കീടബാധയേറ്റവ(ശൽക്കപ്രാണി ഒഴികെ) എന്നിവ ആകെ വിത്തുചേനകളുടെ 1 ശതമാനത്തിൽ കൂടുതലാകരുത്. ശൽക്കപ്രാണികളോ നിമവിരയോ ആക്രമിച്ച ചേനവിത്തുകൾ നടരുത്.

chena-1

വിത്ത് സംഭരണം

ഒൻപതാം മാസത്തിൽ ഇലകൾ ഉണങ്ങിക്കഴിയുമ്പോൾ വിളവെടുക്കാം. മണ്ണ് നീക്കി തണലിൽ രണ്ടു ദിവസം സൂക്ഷിക്കണം. തുടർന്ന് തണലുo വായുസഞ്ചാരവുമുള്ള സ്ഥലത്ത് സംഭരിക്കാം. മുകുളഭാഗം അടിയിൽ വരത്തക്ക വിധം കമഴ്ത്തി വരിയായി അടുക്കിവയ്ക്കണം.  സംഭരിക്കുമ്പോൾ കിഴങ്ങിലെ ജലാംശം 60-70 ശതമാനത്തിനു മുകളിലായിരിക്കരുത്.

Also read: വിത്താക്കി വിറ്റാൽ ചൊറിയില്ല ചേന, തരിശിനു കുടയായി 10,000 ചേന!

മിനിസെറ്റ് രീതി

മിനിസെറ്റ് രീതിയിൽ 100 ഗ്രാം തൂക്കമുള്ള കഷണങ്ങൾ നടാം. ചേനയിലെ മുകുളങ്ങൾ കിഴങ്ങിന്റെ മേൽഭാഗത്ത് നടുവിൽ ഒരു വലയമായി സ്ഥിതി ചെയ്യുന്നു. കഷ്ണങ്ങൾ മുറിക്കുമ്പോൾ നടുവിലെ വലയത്തിന്റെ ഒരു ഭാഗം ഓരോ കഷണത്തിലും ഉണ്ടായിരിക്കണം. കഷണങ്ങൾ ചാണകപ്പാലിൽ മുക്കി 1-2 ദിവസം തണലത്തുണക്കണം. ചേനയുടെ മിനിസെറ്റുകൾ നേരിട്ട് കൃഷിയിടത്തിൽ നടുന്നതാണ് അഭികാമ്യം. അതേസമയം ഏതാനും കഷണങ്ങൾ നഴ്സറിയിലോ പോളിബാഗിലോ മുളപ്പിച്ചാൽ കൃഷിസ്ഥലത്ത് മുളക്കാതെ വരുന്ന കുഴികളിൽ എളുപ്പത്തിൽ നടാനാകും. പറിച്ചുനടുമ്പോൾ മണ്ണിൽ ഈർപ്പം ഉറപ്പുവരുത്തണം. കിളച്ചുപരുവപ്പെടുത്തിയ മണ്ണിൽ 60X45 സെ.മി. അകലത്തിലാണ് കുഴികളെടുക്കേണ്ടത്. (പരമ്പരാഗതരീതിയിൽ ഇത് 90X90സെ.മി. ആണ്). ഒരു ഹെക്ടർ സ്ഥലത്തു സാധാരണരീതിയിൽ 12,000 വിത്തുചേനകൾ നടുമ്പോൾ മിനിസെറ്റ് രീതിയിൽ ഏതാണ്ട് 37,000 വിത്തുകൾ നടാം.

ബാവിസ്റ്റിൻ 4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി മണ്ണിൽ ഒഴിച്ചുകൊടുക്കുകയോ അതിൽ വിത്തുകഷണം മുക്കിയെടുക്കുകയോ ചെയ്താൽ മൂട് ചീയൽ രോഗത്തെ നിയന്ത്രിക്കാം. 100 ഗ്രാം മിനിസെറ്റിൽ നിന്ന് 600 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെ തൂക്കമുള്ള ചേന ലഭിക്കും. പരമ്പരാഗതരീതിയിലെ നാലിരട്ടി ഉൽപാദനവർധന പ്രതീക്ഷിക്കാമെങ്കിൽ മിനിസെറ്റ് രീതിയിൽ ഇത് പതിനഞ്ചിരട്ടിയാണ്. വിത്തുചേനയായി വിൽക്കുമ്പോൾ 50 ശതമാനം വർധിച്ച വില ലഭിക്കും. മിനിസെറ്റ് രീതി വഴി നടീൽ വസ്തുവിനു വേണ്ടി വരുന്ന ചെലവും കുറയുന്നു. കർഷകന് വിത്തുൽപാദനം ഒരു വരുമാനമാർഗമാക്കാനും അതുവഴി ഗുണമേന്മയുള്ള നടീൽവസ്തുവിന്റെ ദൗർലഭ്യം നികത്താനും ഇതുവഴി സാധിക്കും.

നിലമൊരുക്കലും നടീലും

വിളവെടുത്ത ചേന ഒരു മാസത്തിനു ശേഷം നടാം. കേരളത്തിൽ ഫെബ്രുവരി-മാർച്ച് (കുംഭം) മാസമാണ്‌ നടാൻ ഉത്തമമെങ്കിലും നനസൗകര്യം ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ചേന നടാം. വേനൽ മഴയോടുകൂടി ചേന മുളയ്ക്കും. 60 സെ.മീ. നീളവും 45 സെ.മീ. ആഴവുമുള്ള കുഴിയിലാണ് നടേണ്ടത്. രണ്ടു ചെടികൾ തമ്മിൽ 90 സെ.മീ. അകലം നൽകണം. 500-750 ഗ്രാം വലുപ്പത്തിൽ മുറിച്ചെടുത്ത കഷണങ്ങൾ ട്രൈക്കോഡെർമ കലർത്തിയ (5 ഗ്രാം ഒരു കിലോ ചാണകത്തിൽ ) ചാണകപ്പാലിൽ മുക്കി ഒന്നോ രണ്ടോ  ദിവസം തണലിൽ സൂക്ഷിച്ചശേഷം നടുന്നത് ആരോഗ്യത്തോടെ മുളപൊട്ടുന്നതിനും മികച്ച വളർച്ചയ്ക്കും നല്ലതാണ്. ചേന മുറിക്കുമ്പോൾ മുളയുടെ ഒരംശം എല്ലാ കഷണങ്ങളിലും ഉണ്ടായിരിക്കണം.

അടിവളം 

കുഴിയൊന്നിന് 2.5 കിലോഗ്രാം അഥവാ ഹെക്ടറൊന്നിന് 25 ടൺ കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് ചേർക്കണം. വിത്തിന്റെ മുകുളഭാഗം മുകളിൽ വരത്തക്ക വിധം നട്ട ശേഷം അൽപം മണ്ണുകൊണ്ട് മൂടണം. ചപ്പു ചവറുകളോ പച്ചില വളമോ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിലെ ജലാംശം നിലനിർത്താനും കള നിയന്ത്രിക്കുന്നതിനും ഉത്തമമാണ്. വരികൾക്കിടയിൽ പയർ വിത്ത് പാകി ഏകദേശം ഒന്നര-രണ്ട്  മാസത്തിനുള്ളിൽ പിഴുത് മണ്ണിൽ ചേർക്കുന്നത് പച്ചില വളമായി പ്രയോജനപ്പെടും. ഹെക്ടർ ഒന്നിന് 110 കിലോ യൂറിയ , 250 കിലോ രാജ്‌ഫോസ്, 125 കിലോഗ്രാം മുറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായി നട്ട് 4–5 ദിവസത്തിനുള്ളിൽ നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com