ADVERTISEMENT

തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് കാറളം പൊറത്തൂർ വീട്ടിൽ ഫ്രാൻസി ജോഷിമോൻ ഭക്ഷ്യ സംരംഭകയാകാൻ തീരുമാനിച്ചത് 6 വർഷം മുൻപ്. പിതാവ് കാൻസർ ബാധിതനായപ്പോൾ അദ്ദേഹത്തിന് ആശ്വാസം നൽകുന്ന ഭക്ഷ്യവിഭവങ്ങൾക്കായി അന്വേഷണം തുടങ്ങി. ചക്കപ്പൊടി ഉൾപ്പെടെയുള്ള നാടൻ വിഭവങ്ങളുടെ ആരോഗ്യമൂല്യം മനസ്സിലാക്കുന്നത് അങ്ങനെയെന്നു ഫ്രാൻസി. ജീവിതശൈലീരോഗങ്ങളിൽ പാരമ്പര്യമായി വരുന്നവയുണ്ട്, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം കൊണ്ട് വരുന്നവയുണ്ട്. പാരമ്പര്യരോഗം ഭക്ഷണശീലം മാറ്റി മാത്രം തിരുത്താനാകില്ല. എന്നാൽ, ഭക്ഷണശീലംകൊണ്ടു വരുന്ന ആരോഗ്യപ്രശ്നങ്ങളെ ഭക്ഷണം കൊണ്ടുതന്നെ തിരുത്താനാകുമെന്ന് വിദഗ്ധർ പറയുന്നുവെന്നു ഫ്രാൻസി. പ്രാദേശികമായി ലഭിക്കുന്ന നാടൻ കാർഷികോൽപന്നങ്ങളോട് ഇടക്കാലത്ത് മലയാളിക്കു മമത കുറഞ്ഞു. എന്നാൽ കോവിഡിനുശേഷം പലർക്കും വീണ്ടുവിചാരം വന്നിട്ടുണ്ട്. അതുതന്നെ മിന്നൂസ് ഫ്രഷ് ഉൽപന്നങ്ങളുടെ വിപണിപ്രിയത്തിനു കാരണം.    

ചക്കയ്ക്ക് ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും അതുകൊണ്ടുള്ള പരമ്പരാഗത വിഭവങ്ങളോടു പലർക്കും, വിശേഷിച്ച് പുതുതലമുറയ്ക്ക്, താൽപര്യം കുറവാണ്. എന്നാൽ, ചക്കപ്പുഴുക്ക് ഇഷ്ടമില്ലാത്തവരും ചക്കപ്പുട്ട് കഴിച്ചെന്നിരിക്കും. രുചികരമായ പുട്ട് ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യയിൽ കേരള കാർഷിക സർവ കലാശാലയിൽനിന്നു തന്നെ ഫ്രാൻസി പരിശീലനം നേടി. പച്ചച്ചക്ക ഉണക്കിപ്പൊടിച്ചു തയാറാക്കുന്ന പൊടിയും അരിപ്പൊടിയും ചേർത്താണ് പുട്ടുപൊടി തയാറാക്കുന്നത്. ഇതിനൊപ്പം മുളപ്പിച്ച റാഗി ഉണക്കിപ്പൊടിച്ചു ചേർത്ത പുട്ടുപൊടിയുമുണ്ട്. ഓരോന്നിലും ഓരോ ചേരുവയുടെയും അളവു നിർണയിക്കുന്നത് ആ രോഗ്യവിദഗ്ധരുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ്. 

francy-3
ഉൽപന്നങ്ങളുമായി ഫ്രാൻസി

ആരോഗ്യമേന്മകളുണ്ടെങ്കിലും ചക്ക ഉൾപ്പെടെയുള്ള നാടൻ ഉൽപന്നങ്ങൾ കഴിക്കേണ്ടത് നമ്മുടെ ശാരീരികശേഷിക്ക് അനുസൃതമായി വേണം. തവിടുള്ള അരിയാണ് നല്ലതെങ്കിലും ഏറെക്കാലമായി ജീവിതശൈലീരോഗങ്ങൾക്കു മരുന്നു കഴിക്കുന്നയാൾ തവിടുള്ള അരി കൂടിയ അളവിൽ കഴിച്ചാൽ അതു ദഹിപ്പിക്കാനുള്ള ശേഷി ശരീരത്തിനുണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ, നല്ല നാടൻ ആരോഗ്യവിഭവങ്ങളാണെങ്കിലും കഴിക്കുന്നതിന്റെ അളവ് ശരിയായ അനുപാതത്തിലായിരിക്കണം. ആരോഗ്യവിദഗ്ധരുമായും കാർഷിക സർവകലാശാലയിലെ ഗവേഷകരുമായും ചർച്ച ചെയ്ത് ഈ അനുപാതം ക്രമീകരിച്ചാണ്  ഉൽപന്നങ്ങൾ തയാറാക്കുന്നത്. ചക്കയാണു മുഖ്യമെങ്കിലും കപ്പ, ഏത്തക്കായ, ചെറുധാന്യങ്ങൾ എന്നിവയിൽനിന്നെല്ലാമുള്ള ഉൽപന്നങ്ങളുണ്ട്. ചക്കയുൽപന്നങ്ങൾക്കു വർഷംതോറും വിപണി വർധിക്കുന്നുവെന്നാണ് ഫ്രാൻസിയുടെ അനുഭവം. തൃശൂരിലെ സൂപ്പർമാർക്കറ്റുകളിൽ ചക്കപ്പുട്ടുപൊടിയുടെ വിൽപന ഓരോ വർഷവും കൂടുന്നുണ്ട്. ആരോഗ്യവിഭവങ്ങളുടെ വിപണിയിൽ ഇനിയും ഒട്ടേറെപ്പേർക്ക് അവസരങ്ങളുണ്ടെന്നും ഫ്രാൻസി ഓർമിപ്പിക്കുന്നു.

francy-2
മിന്നൂസ് ഫ്രഷ് ഉൽപന്നങ്ങൾ

അറിവ്, പിന്തുണ

ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളെക്കുറിച്ചും അതിന്റെ സംരംഭസാധ്യതകളെക്കുറിച്ചും അറിയുന്നത് കർഷകശ്രീ മാസികയിൽനിന്നാണെന്ന് ഫ്രാൻസി. കർഷകശ്രീ വഴി കായംകുളം കൃഷിവിജ്ഞാനകേന്ദ്രത്തിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ജിസ്സി ജോർജുമായി ബന്ധപ്പെട്ട് പരിശീലനം നേടി. കേരള കാർഷിക സർവകലാശാലയുടെ ബിസിനസ് ഇൻകുബേഷൻ സെന്ററിൽനിന്ന് തുടർ പരിശീലനവും. ഭക്ഷ്യോൽപന്ന നിർമാണത്തിനു സാങ്കേതികവിദ്യകളും അവിടെനിന്നു കിട്ടി. അതോടെ ചക്കയിൽനിന്നു ചെറുധാന്യങ്ങളിലേക്കും എത്തക്കായപ്പൊടിയിലേക്കും ഭക്ഷ്യസംരംഭം വളർന്നു. നിലവിൽ, സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും വിവിധ കയറ്റുമതി ഏജൻസികൾ വഴി വിദേശ രാജ്യങ്ങളിലും ഫ്രാൻസിയുടെ മിന്നൂസ് ഫ്രഷ് ഉൽപന്നങ്ങൾ എത്തുന്നു.

ഫോൺ: 9188857319 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com