ADVERTISEMENT

കോഴിയെയും താറാവിനെയും കാടയെയുമൊക്കെ വളർത്തി വരുമാനം നേടുന്ന ഒട്ടേറെ കർഷകർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം വിൽപനയായിരിക്കും. വിൽപനയ്ക്കു തയാറാകുമ്പോൾ മാത്രമാണ് പലരും വിപണിയെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ. അതിനാൽ വിപണിവില ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും. അതുമാത്രമല്ല ഒരുതവണ ഉൽപന്നം വിറ്റാൽ പിന്നീട് അടുത്തത് തയാറായി വരാൻ വീണ്ടും കാലതാമസമെടുക്കുകയും ചെയ്യും. അത് പച്ചക്കറിയായിക്കോട്ടെ മത്സ്യമായിക്കോട്ടെ മറ്റു വളർത്തു ജീവികളായിക്കോട്ടെ സ്ഥിരമായി വിൽക്കാനുണ്ടെങ്കിൽ മാത്രമേ വ്യാപാരികൾക്ക് താൽപര്യമുണ്ടാകൂ. അതുകൊണ്ടുതന്നെ കാർഷിക മേഖലയിൽ മികച്ച നേട്ടം കൈവരിക്കണമെങ്കിൽ ആസൂത്രണം പ്രധാനമാണ്. അതായത് സ്ഥിരമായി സപ്ലേ ചെയ്യാൻ കഴിയണം.

jose

വളർത്തുപക്ഷികളെ വളർത്തി ആഴ്ചതോറും വരുമാനം നേടുന്ന കർഷകനാണ് കോട്ടയം രാമപുരത്തിനു സമീപം ഏഴാച്ചേരി സ്വദേശി ജോസ് പി ജോർജ്. പത്തു വർത്തിലേറെയായി കാട വളർത്തൽ രംഗത്തുള്ള ജോസ് കാടയ്ക്കൊപ്പം ഇറച്ചിക്കായി കോഴിയെയും വിഗോവ താറാവുകളെയും വളർത്തുന്നു. എല്ലാ ആഴ്ചയും വിൽപനയ്ക്കു താറാവും കോഴിയും കാടയും ഉണ്ട് എന്നതാണ് ജോസിന്റെ പാറേമാക്കൽ അഗ്രി ഫാംസിന്റെ പ്രത്യേകത. ഓരോന്നും കൃത്യമായ ആസൂത്രണത്തോടെ കൊണ്ടുപോകുന്നു. 

quail-1
30 ദിവസം പ്രായമുള്ള ഇറച്ചിക്കാടകൾ

കാട

മുട്ടക്കാട വിൽപന, ഇറച്ചിക്കാട വിൽപന എന്നിങ്ങനെ പ്രധാനമായി രണ്ടു വരുമാന രീതികളാണ് കാടയിൽ ജോസിനുള്ളത്. ഓരോ ആഴ്ചയും മൂവായിരത്തോളം മുട്ട ഇൻകുബേറ്ററിൽ വിരിയിക്കാൻ വയ്ക്കുന്നുണ്ട്. ഓരോ ആഴ്ചയും അത്രതന്നെ കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങുന്നു. ബോക്സ് ബ്രൂഡിങ് രീതിയാണ് ജോസ് സ്വീകരിച്ചിരിക്കുന്നത്. ബാറ്ററി കേജ് പോലെ തയാറാക്കിയിരിക്കുന്ന തട്ടുതട്ടായുള്ള കൂടുകളിൽ പേപ്പർ വിരിച്ചശേഷം ഓരോ കള്ളിയിലും 200 കുഞ്ഞുങ്ങളെ വീതം നിക്ഷേപിക്കുന്നു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു മുൻപുതന്നെ പേപ്പറിൽ നിരത്തിയിരിക്കും. ബ്രോയിലർ പ്രീ സ്റ്റാർട്ടറാണ് കുഞ്ഞുങ്ങൾക്ക് നൽകുക. അഞ്ചാം ദിവസം മുതൽ തീറ്റ ട്രേയിൽവച്ചു നൽകും. കുടിവെള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 40 വാട്ടിന്റെ ബൾബ് ആണ് 200 കുഞ്ഞുങ്ങൾക്കായി ഓരോ കൂട്ടിലും വച്ചിരിക്കുക. ഇത് ബോക്സ് ബ്രൂഡിങ്ങിന്റെ നേട്ടമാണെന്ന് ജോസ്. വിരിപ്പ് രീതിയിൽ ബ്രൂഡിങ് നൽകുമ്പോൾ 200 കുഞ്ഞുങ്ങൾക്ക് 160 വാട്ട്സിന്റെ ബൾബെങ്കിലും വേണ്ടിവരും. അതുകൊണ്ടുതന്നെ വൈദ്യുതിച്ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ കഴിയുന്നു. 14 ദിവസത്തെ ബ്രൂഡിങ്ങിനുശേഷം വിരിപ്പ് രീതിയിലുള്ള കൂട്ടിലേക്ക് കുഞ്ഞുങ്ങളെ മാറ്റും. അതിനുശേഷം 28–ാം ദിവസം വിൽക്കുന്നതു വരെ ബ്രോയിലർ സ്റ്റാർട്ടർ നൽകും. നാലാഴ്ച പ്രായത്തിൽ ആൺ–പെൺ കാടകളെ വേർതിരിച്ച് പെൺകാടകളെ മുട്ടയ്ക്കായി വിൽക്കും. അവശേഷിക്കുന്ന ആൺകാടകൾക്ക് ഒരാഴ്ച ഫിനിഷർ തീറ്റ നൽകിയശേഷം ഇറച്ചിക്കായി വിൽക്കും. ഇത്തരത്തിൽ ആഴ്ചയിൽ 1200 പിടക്കാടകളെയും 1500 മുട്ടക്കാടകളെയും വിൽക്കാൻ കഴിയുന്നു. മുട്ടക്കാടകളെ ആവശ്യമുള്ളവർക്ക് നേരിട്ട് എത്തിച്ചുകൊടുക്കുന്നുമുണ്ട്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് വിതരണം.

quail-2
വിരിഞ്ഞിറങ്ങിയ കാടക്കുഞ്ഞുങ്ങൾ

28–30 ദിവസം പ്രായമായ ഇറച്ചിക്കാടകളെ എറണാകുളം, പാലാ ഭാഗങ്ങളിലെ ഇറച്ചിക്കടകൾ വഴിയാണ് വിൽക്കുക. ഇത്തരത്തിൽ 15 കടകളിൽ എല്ലാ ആഴ്ചയിലും വിൽക്കാൻ കഴിയുന്നത് നേട്ടമാണ്. ആഴ്ചയിൽ 3000 മുട്ടകൾ വിരിയിക്കുന്നതുകൊണ്ടുതന്നെ ഒരു മാസം 12,000 കാടക്കുഞ്ഞുങ്ങളാണ് ആകെ ഉൽപാദനം.

duck-45-days-old
45 ദിവസം പ്രായമുള്ള ഇറച്ചിത്താറാവുകൾ

താറാവ്

വിഗോവ ഇനം താറാവിലേക്ക് ജോസ് ശ്രദ്ധ തിരിച്ചിട്ട് അധിക കാലമായിട്ടില്ല. ഇറച്ചിക്ക് ഏറെ ഡിമാൻഡ് ഉള്ളതിനാൽ മുകളിലെ സൂചിപ്പിച്ച കോഴിക്കടകൾ വഴിതന്നെയാണ് വിപണനം. ജീവനോടെയും ഡ്രസ് ചെയ്തും നൽകുന്നുണ്ട്. അതുപോലെ കാറ്ററിങ് സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ചും വിൽപനയുണ്ട്. ആഴ്ചയിൽ 100 താറാവുകളെ വിൽക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. 15 കടകളിൽ ഒരു കടയിൽ 5 എണ്ണം വീതം നൽകാൻ കഴിഞ്ഞാൽ നേട്ടമെന്ന് ജോസ്. ഒരു കടയെ മാത്രമായി ആശ്രയിച്ചാൽ വിൽപന ബുദ്ധിമുട്ടാകും. ഓരോ ആഴ്ചയും 100 എണ്ണം വിൽക്കുന്നതിനായി 3 ആഴ്ച കൂടുമ്പോൾ 300 താറാവിൻകുഞ്ഞുങ്ങളെയാണ് വാങ്ങുക. 2 കിലോ തൂക്കം എത്തുന്നതിനായി 4.5–5 കിലോ തീറ്റ വേണ്ടിവരും.

ducklings

Also read: 45 ദിവസത്തിൽ 70 രൂപ നേട്ടം; ലാഭം കൊണ്ടുവരും ഇറച്ചിത്താറാവുകൾ: കർഷകന്റെ അനുഭവം

കോഴി

റെയിൻബോ റൂസ്റ്റർ, സാസോ തുടങ്ങിയ ഇനങ്ങളിൽപ്പെട്ട പൂവൻകോഴിക്കുഞ്ഞുങ്ങളെ വാങ്ങി 75 ദിവസം വളർത്തി വിൽക്കുന്നുണ്ട് ജോസ്. എന്നാൽ, സമീപകാലത്ത് പിടക്കുഞ്ഞുങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതിനാൽ ലിംഗനിർണയം നടത്തി പൂവൻകുഞ്ഞുങ്ങളെ മാത്രം ലഭിക്കുന്ന പ്രവണതയ്ക്ക് മാറ്റം വന്നിട്ടുണ്ട്. പൂവൻകുഞ്ഞുങ്ങളുടെ അത്ര വളർച്ച പിടക്കുഞ്ഞുങ്ങൾക്ക് ലഭിക്കാറില്ല. വ്യാപാരികൾക്കും എടുക്കാൻ മടിയാണ്. അതുകൊണ്ടുതന്നെ കോഴിക്കുഞ്ഞുങ്ങളെ എടുക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 75 ദിവസം വളർത്തി 2 കിലോയിൽ എത്തിച്ച് വിൽക്കാൻ കഴിഞ്ഞാൽ ഈ കോഴികളും നേട്ടമെന്ന് ജോസ്. 

രണ്ടാഴ്ച കൂടുമ്പോൾ 250–300 കുഞ്ഞുങ്ങളെ ഫാമിലെത്തിച്ച് വളർത്തിയെടുക്കുന്നതാണ് രീതി. ഫാമിലെത്തിച്ച് 7, 14, 21 ദിവസങ്ങളിൽ വാക്സീനുകളും നൽകും. ആദ്യത്തെ 30 ദിവസം ബ്രോയിലർ സ്റ്റാർട്ടറാണ് തീറ്റ. ശേഷമുള്ള 45 ദിവസം ഫിനിഷർ തീറ്റയും നൽകും. രണ്ടര മാസം അഥവാ 75 ദിവസംകൊണ്ട് ശരാശരി 2 കിലോ തൂക്കത്തിലേക്ക് കോഴിക്കുഞ്ഞുങ്ങളെത്തും. ഈ പ്രായത്തിലാണ് ഇറച്ചിക്കായി വിൽക്കുക. ആഴ്ചയിൽ 125 കോഴികളെന്ന രീതിയിൽ എറണാകുളത്തെ വിവിധ കോഴിക്കടകളിൽ എത്തിച്ചുനൽകുന്നു. ഒരു കോഴിയിൽനിന്ന് ശരാശരി 70 രൂപയോളം ലാഭം ലഭിക്കുന്നു.

ഇനി ലക്ഷ്യം സ്പ്രിങ് ചിക്കൻ

ചെറിയ രീതിയിൽ തുടങ്ങി ഘട്ടം ഘട്ടമായി വികസിപ്പിച്ചാണ് താൻ മികച്ച രീതിയിൽ സംരംഭം മുൻപോട്ടു കൊണ്ടുപോകുന്നതെന്നു ജോസ്. വൈറ്റ് ലെഗോൺ പൂവൻകോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് വളർത്തി 400 ഗ്രാം ആകുമ്പോൾ സ്പ്രിങ് ചിക്കനായി വിൽക്കുകയാണ് അടുത്ത ലക്ഷ്യം. എറണാകുളത്ത് ഇപ്പോൾ സ്പ്രിങ് ചിക്കന് ഡിമാൻഡ് ഉണ്ട്. അതുകൊണ്ടുതന്നെ ഈ കോഴികൾക്കായി പുതിയൊരു ഷെഡ്ഡ് നിർമിക്കുന്നതിന്റെ തിരക്കിലാണ് ജോസ് ഇപ്പോൾ.

ഫോൺ: 9605099384

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com