ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക വനിതയ്ക്കുള്ള കർഷകതിലകം പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഇടുക്കിയിലെ മാതൃക കാർഷികസംരംഭകയായ ബിൻസി ജയിംസ് കാർഷികകേരളത്തിന് പരിചിതമായ മുഖമാണ്. ശീതകാല പച്ചക്കറികൾ ഉൾപ്പെടെ പലതരം പച്ചക്കറികൾ,  പഴവർഗ കൃഷികൾ, മഴമറകൃഷി, പച്ചക്കറി നഴ്സറി, തേനീച്ച വളർത്തൽ തുടങ്ങി ബിൻസിയുടെ കൃഷിയിടം വൈവിധ്യങ്ങളാൽ സമൃദ്ധം. നവമാധ്യമങ്ങളിൽ ബിൻസിയുടെ കാർഷിക വീഡിയോകൾക്ക് ആയിരക്കണക്കിന് കാഴ്ചക്കാർ.

പഴം -പച്ചക്കറി കൃഷിക്കൊപ്പം മൃഗസംരക്ഷണമേഖലയിലും ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ബിൻസിയിപ്പോൾ. രണ്ടായിരത്തോളം കാടകളെ വളർത്തുന്ന സംരംഭമാണ് ഫാമിൽ ഇപ്പോഴുള്ളത്. ഇത്തിരിപക്ഷികളിലെ സംരംഭകസാധ്യതയാണ് വിപുലമായ രീതിയിൽ കാടകൃഷി നടത്താൻ ബിൻസിക്കു പ്രചോദനം. 

Also read: കൂലിപ്പണിയിൽനിന്ന് കൃഷിയിലേക്ക്: അതിജീവനത്തിന്റെ വിസ്മയം പകരുന്ന ബിൻസി

മാനുവൽ ഹാച്ചറി വികസിപ്പിച്ച  മുട്ടയുൽപാദനത്തിന് ഏറെ പേരുകേട്ട എംഎൽക്യു- 2 കാടകളാണ് ബിൻസിയുടെ ഫാമിലുള്ളത്. നാലാഴ്ച പ്രായമെത്തിയ കാടക്കുഞ്ഞുങ്ങളെയാണ് ഫാമിലെത്തിച്ചു വളർത്തുന്നു. 6–7 ആഴ്ച പ്രായമെത്തുമ്പോൾ അവ മുട്ടയിടാൻ ആരംഭിക്കും. പത്ത് ആഴ്ച കൊണ്ട് ഉൽപാദനം സ്ഥിരതയുള്ള നിലയിലെത്തും. കമ്പിവല കൊണ്ട് പ്രത്യേകം തയാറാക്കിയ കൂടുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ക്രമീകരിച്ച് കോളനി കേജ്‌ രീതിയിലാണ് പരിപാലനം. ഒരു ചതുരശ്രയടി സ്ഥലത്ത് 5 - 6 മുതിർന്ന കാടകളെ വരെ പാർപ്പിക്കാം. 4 അടി നീളവും 2.5 അടി വീതിയും ഒരടി ഉയരവും ഉള്ള 10 ചതുരശ്രയടി വിസ്തീർണ്ണമുള്ള കൂട്ടിൽ 50 കാടകളെ പാർപ്പിക്കാം. കുടിവെള്ളത്തിന് ഓട്ടോമാറ്റിക് നിപ്പിൾ ഡ്രിങ്കിങ് സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഫീഡർ, എഗ്ഗർ ചാനൽ, കൂടിന്റെ രണ്ട് തട്ടുകള്‍ക്കിടയില്‍ കാഷ്ഠം ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് ട്രേ തുടങ്ങിയ ക്രമീകരണങ്ങളെല്ലാം കൂട്ടിലുണ്ട്.

bincy-2

കാടവളർത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്കു വേണ്ടിയാണന്നു ബിൻസി പറയുന്നു. മുട്ടയിട്ടു തുടങ്ങുന്ന പ്രായം വരെ കാടകൾക്ക് അവ കഴിക്കുന്നതിനനുസരിച്ച് ആവശ്യാനുസരണം ബ്രോയിലർ സ്റ്റർട്ടർ തീറ്റയാണ് നൽകുക. മുട്ടയിടാൻ തുടങ്ങുന്നതോടെ മുട്ടക്കാടതീറ്റയിലേക്കു മാറും. ഈ തീറ്റയ്ക്ക് കിലോയ്ക്ക് 40 രൂപയിലധികം വിലയുണ്ട്. എങ്കിലും മുടക്കമില്ലാതെ മുട്ട കിട്ടണമെങ്കിൽ വിപണിയിൽ ലഭ്യമായ മുട്ടക്കാടത്തീറ്റ ആറാഴ്ച പ്രായമെത്തിയതു മുതൽ ദിവസേന ഒരു കാടയ്ക്ക് 30 ഗ്രാം എന്ന അളവിൽ നൽകണം. തീറ്റ കുറഞ്ഞാലും കൂടിയാലും ഒരുപോലെ പ്രശ്നമായതിനാൽ അളവറിഞ്ഞ് നൽകുക പ്രധാനം. രാവിലെയും വൈകുന്നേരവുമായി രണ്ടു നേരമാണ് തീറ്റ. തീറ്റപ്പാത്രത്തിൽ പൊടിത്തീറ്റ ഒട്ടും ബാക്കിയാതെ കാടകൾ കഴിച്ചു എന്നുറപ്പാക്കിയ ശേഷം മാത്രമേ വീണ്ടും തീറ്റ നൽകാറുള്ളൂ. മുട്ടക്കാടതീറ്റയ്ക്കൊപ്പം ഗുണമേന്മയുള്ള തീറ്റപ്പുല്ലും പച്ചിലകളും കുറഞ്ഞ അളവിൽ അരിഞ്ഞിട്ടു നൽകും. കുടിവെള്ളത്തിലൂടെ കാടകൾക്ക് വിവിധ രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലായതിനാൽ ക്ലോറിൻ ടാബ്ലറ്റുകൾ ഉപയോഗിച്ച് അണുവിമുക്തമാക്കി മാത്രമേ കുടിവെള്ളം നൽകൂ. കാടകൾ തമ്മിലുള്ള കൊത്ത് കുറയ്ക്കാൻ കുടിവെള്ളത്തിൽ അൽപം കല്ലുപ്പ് ചേർത്ത് നൽകും. ജീവകം എ, ഡി, കാത്സ്യം, ഫോസ്‌ഫറസ്‌ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ധാതുജീവക മിശ്രിതങ്ങളും കാടകൾക്കു നൽകുന്നുണ്ട്.

Also read: സർ, ഞാനൊരു സാധാരണ കർഷകയാണ്, അത്ര വലിയ ഒരു സെറ്റപ്പിലുള്ള ആളല്ല

കാടകളുടെ മുട്ടയുൽപ്പാദനത്തിന് സമീകൃതത്തീറ്റ മാത്രം നൽകിയാൽ പോര, ഒപ്പം വെളിച്ചവും ആവശ്യമുണ്ട്. മുടക്കമില്ലാതെ മുട്ടയിടാൻ 12 മണിക്കൂർ പകൽ വെളിച്ചം ഉൾപ്പെടെ 16 മണിക്കൂർ വെളിച്ചം ദിവസം കാടകൾക്കു വേണ്ടതുണ്ട്. ഇതിനായി ഷെഡ്ഡില്‍ സിഎഫ്എൽ ലൈറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. കൃത്രിമവെളിച്ചം നൽകുന്ന സമയം അധികമായാലും അപകടമാണ്. ഇത് കാടകൾ തമ്മിലുള്ള കൊത്തുകൂടൽ അധികരിക്കുന്നതിനും മുട്ടകൾ വലുപ്പം കൂടി കാടകളുടെ ഉള്ളിൽ  തടഞ്ഞുനിൽക്കാനും കാരണമാകും. ദിവസവും വൈകുന്നേരം മൂന്നു മണി മുതൽ കാടകൾ മുട്ടയിടാൻ ആരംഭിക്കും. മുട്ടയിടീൽ സമയം ചിലപ്പോൾ രാത്രി ഒൻപതു വരെയൊക്കെ നീളും. ഈ മുട്ടയിടീൽ വേളയിൽ ചെറിയ അലോസരങ്ങൾ പോലും ഉണ്ടായാൽ കാടകൾ മുട്ടയിടാൻ മടിക്കും. കാടകളുടെ കൂടുകൾ ഒരുക്കിയ ഷെ‍ഡ്ഡിൽ ഒരപരിചിതൻ കയറുന്നതു പോലും കാടകളുടെ ഉൽപാദനം കുറയ്ക്കുകയും ചെയ്യും. കാരണം, കാട ചുറ്റുപാടിനോടു വളരെ വേഗം പ്രതികരിക്കുന്നതും പേടി ഏറെയുള്ളതുമായ പക്ഷിയാണ്‌. കാടക്കൃഷി വിജയിക്കണമെങ്കിൽ കാടയുടെ ഈ മനശാസ്ത്രം കൂടിയറിയണമെന്ന് ബിൻസി പറയുന്നു.

ഇത്തിരി പക്ഷികളാണെങ്കിലും ഒത്തിരി വരുമാനം; വേണം മുട്ടയ്ക്കും ബ്രാൻഡിങ്

bincy-1

കോട്ടയം കാഞ്ഞിരപ്പള്ളി മേഖലയിലെ സൂപ്പർ മാർക്കറ്റുകളാണ് ബിൻസീസ് ഫാമിൽ നിന്നുള്ള കാടമുട്ടയുടെ വിപണി. ഫാമിൽ നിന്നുള്ള പച്ചക്കറിക്കൊപ്പം തന്നെ കാടമുട്ടയും വിപണിയിലെത്തിക്കുന്നതാണ് മാർക്കറ്റിങ് രീതി. 20 കാടമുട്ടകൾ ഒരു പാക്കിലാക്കി 60 രൂപ നിരക്കിലാണ് വിൽപ്പന. ആളുകൾ നല്ലതുപറഞ്ഞറിഞ്ഞ് ബിൻസീസ് ഫാമിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇന്ന് ഒരു ബ്രാൻഡ് ആയി മാറിയതിനാൽ കാടമുട്ട അടക്കം ഉൽപന്നങ്ങൾ എളുപ്പം വിറ്റുപോകും. കാടമുട്ടയുടെ വർധിച്ച ആവശ്യത്തിനനുസരിച്ച് വിപണിയിൽ എത്തിക്കാൻ കഴിയാത്തത് മാത്രമാണ് പ്രശ്നം. സമീകൃത തീറ്റ നൽകി പരിപാലിക്കുമ്പോൾ  മുട്ടക്കാടകളിൽ നിന്നും ഒരു വർഷ കാലയളവിൽ 300 മുട്ടകൾ വരെ കിട്ടും. എന്നാൽ ഒൻപത് - പത്ത് മാസമൊക്കെ പ്രായമെത്തുന്നതോടെ മുട്ടയുൽപ്പാദനത്തിന്റെ തോതും വേഗവും  കുറയും. ഈ ഘട്ടത്തിൽ കാടകളെ ഇറച്ചി വിപണിയിൽ എത്തിക്കുന്നതാണ് ബിൻസീസ് ഫാമിലെ രീതി. മുട്ടയുൽപ്പാദനം കഴിഞ്ഞ് ഇറച്ചിക്ക് വിൽക്കുന്ന കാടയൊന്നിന് 45 രൂപ വരെ വില കിട്ടും. കാടക്കുഞ്ഞിനെ വാങ്ങിയ മുതൽമുടക്ക് ഇങ്ങനെ തിരിച്ചുപിടിക്കാം. നൈട്രജനും ഫോസ്ഫറസും സമൃദ്ധമായി അടങ്ങിയ കാടക്കാഷ്ഠം ബിൻസിയുടെ പച്ചക്കറി കൃഷിയിടത്തിലെ പ്രധാന വളമാണ്.

Also read: തീയിൽ കുരുത്തത് വെയിലത്ത് വാടൂലന്നല്ലെ, അതിന് ആദ്യം തീയിൽ കുരുക്കണം: കർഷകപുത്രിയുടെ കുറിപ്പ് 

കോഴികളെ അപേക്ഷിച്ച് കാടകൾക്ക് രോഗങ്ങൾ പിടിപെടുന്നത് പൊതുവെ കുറവാണ്. കോഴികൾക്ക് നൽകുന്ന രീതിയിൽ രോഗപ്രതിരോധത്തിനായി വാക്സിനേഷനുകളൊന്നും കാടകൾക്ക് നൽകേണ്ട ആവശ്യമില്ലെന്നതും കാടവളർത്തലിന്റെ നേട്ടമാണ്. കാടയെ വളർത്താൻ  ഇറക്കും മുൻപ് കാടമുട്ടയ്ക്കും ഇറച്ചിക്കും മുടക്കമില്ലാത്ത വിപണി കണ്ടെത്തുക എന്നതാണ് കാടകൃഷിയിലെ വിജയമെന്ന് ബിൻസി പറയുന്നു. കാടകൃഷിയടക്കം ബിൻസിയുടെ കാർഷിക സംരംഭങ്ങൾക്കെല്ലാം പിന്തുണയുമായി ഭർത്താവ് ജയിംസ് ഫ്രാൻസിസും മക്കളായ ജിനുമോളും ജെഫിനും ജെറിനും ഒപ്പമുണ്ട്.

ഫോൺ: 81139 02060

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com