ADVERTISEMENT

ഒരു ഷെഡും അൽപം പുൽക്കൃഷിയുമുണ്ടെങ്കിൽ മഴക്കാലത്തും വരുമാനം നേടാവുന്ന വഴിയാണ് മുയൽ വളർത്തൽ. രണ്ടു നേരം തീറ്റ, മികച്ച തീറ്റ പരിവർത്തനശേഷിയുള്ള ഇനം, വിപണിയിലെ ഡിമാൻഡ് എന്നിവ ചേര്‍ന്നാല്‍ മികച്ച വരുമാനം ഉറപ്പ്. പ്രീമിയം വിഭാഗത്തിലാണ് മുയലിറച്ചിയുടെ സ്ഥാനം. സ്വന്തമായി കശാപ്പു ചെയ്തു വിൽക്കാനായാൽ ഇതു മികച്ച വരുമാനവഴിയാണെന്നു തൃശൂർ ചേർപ്പിലെ അത്തം മുയൽ ഫാം ഉടമ വി.കെ.സുജിത്.

സുജിത്തും ഭാര്യ മഞ്ജുഷയും മുയൽ ഫാമിൽ
സുജിത്തും ഭാര്യ മഞ്ജുഷയും മുയൽ ഫാമിൽ

അഞ്ചു വർഷം മുൻപ് 10 മുയലുകളുമായാണ് സുജിത് സംരംഭം തുടങ്ങിയത്. സങ്കരയിനത്തിൽപ്പെട്ട അവയെ വളർത്തി പഠിച്ചതിനുശേഷം ഫാം വിപുലീകരിച്ചു. അപ്പോള്‍ സങ്കരയിനങ്ങളില്‍നിന്നു വൈറ്റ് ജയന്റ് ഇനത്തിലേക്കു മാറി. എൺപതോളം മുയലുകൾ ഇന്ന് സുജിത്തിന്റെ മാതൃ–പിതൃ ശേഖരത്തിലുണ്ട്. ചുവന്ന കണ്ണുകളും തൂവെള്ള നിറവുമുള്ള  ഇവയ്ക്കു പലതരത്തിലാണ് വിപണി. ഏറ്റവും പ്രധാനം ഇറച്ചിവിപണി തന്നെ. വെളുത്ത നിറമുള്ളവയ്ക്ക് അരുമയെന്ന നിലയിലും വിപണിയുണ്ട്. അതുപോലെ മരുന്നുകളുടെ പ്രീക്ലിനിക്കൽ പഠനത്തിനായും ആവശ്യമുണ്ട്. ഒരു വിപണി കണ്ടെത്തിയാൽ അവിടെ സ്ഥിരമായി ഇറച്ചി കൊടുക്കാൻ കഴിയണം. സ്ഥിരതയാണ് ഈ മേഖലയി‌ൽ പ്രധാനം.

Also read: വെളുത്ത മുയലുകളെ ലാബുകളിൽ ഉപയോഗിക്കാനുള്ള കാരണമെന്തെന്ന് അറിയാമോ?

sujith-rabbit-farm-2

ആരംഭകാലത്ത് വിപണി കണ്ടെത്താൻ ഏറെ ക്ലേശിച്ചിരുന്നെന്ന് സുജിത്. റസ്റ്ററന്റുകളും ഷാപ്പുകളും കയറിയിറങ്ങിയാണ് ഓർഡർ പിടിച്ചത്. ഇന്നു സ്ഥിരമായി ഏതാനും ഷാപ്പുകളിൽ മുയലിറച്ചി നൽകാൻ കഴിയുന്നുണ്ട്. ആഴ്ചയിൽ ശരാശരി 60 കിലോ ഇറച്ചിയാണു വില്‍പന. ആദ്യകാലത്ത് കിലോയ്ക്ക് 450 രൂപയ്ക്കാണ് ഷാപ്പുകളിൽ നൽകിയിരുന്നത്. എന്നാൽ, ഇടക്കാലത്ത് വലിയ തിരിച്ചടി നേരിട്ടു. ഏതാനും ആഴ്ചകളില്‍ അത് വെല്ലുവിളിയായെങ്കിലും പിന്നീട് ആ തിരിച്ചടി ഗുണമായി മാറി. സ്ഥിരമായി സുജിത്തിന്റെ ഫാമില്‍നിന്നു മുയലിറച്ചി വാങ്ങിയിരുന്ന ഒരു ഷാപ്പിൽ  മറ്റൊരാൾ കുറഞ്ഞ വിലയ്ക്കു നല്‍കാന്‍ തുടങ്ങിയതാണ് പ്രശ്നമായത്. അതോടെ ഷാപ്പ് ഉടമ സുജിത്തിന് ഓർഡർ നൽകുന്നതു നിർത്തി. എന്നാൽ, പുതിയ ആള്‍ക്ക് സ്ഥിരമായി മുയലിനെ നല്‍കാന്‍ കഴിയാതായതോടെ ഷാപ്പ് ഉടമ വീണ്ടും സുജിത്തിനെ സമീപിച്ചു. കിലോയ്ക്ക് 600 രൂപ നിരക്കിലാണ് ഇപ്പോൾ അവര്‍ക്കു നൽകുന്നത്. കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന പല ഫാമുകളും പൂട്ടിപ്പോയത് ചിലരുടെ ഇത്തരം പ്രവണതകൊണ്ടാണെന്നു സുജിത്. ഇവര്‍ കാരണം തകരുന്നത് മുയൽ വളർത്തൽ ഉപജീവനമാക്കിയ കർഷകരാണ്.

Also read: ആർക്കും മുയലുകളെ വളർത്താം: കർഷകർക്കായി സമ്പൂർണ മാർഗരേഖ

മുയലിറച്ചിക്ക് ഡിമാൻഡും സ്ഥിരവിപണിയും ലഭിച്ചതോടെ 11 കർഷകരെ കോർത്തിണക്കിയാണ് സുജിത് മുൻപോട്ടു പോകുന്നത്. 30 മുതൽ 50 വരെ മുയലുകളുടെ മാതൃ–പിതൃ ശേഖരമുള്ളവരുടെ കൂട്ടായ്മയുടെ കരുത്തില്‍ സ്ഥിരവിപണിയും മികച്ച വിലയും എല്ലാവര്‍ക്കും ലഭിക്കുന്നു. എല്ലാവരും സ്വന്തമായി കശാപ്പ് ചെയ്താണു വില്‍പന. മുയലിറച്ചിയുടെ പോഷകമൂല്യം തിരിച്ചറിഞ്ഞ് സ്ഥിരമായി വാങ്ങുന്നവരുമുണ്ടെന്നാണ് സുജിത്തിന്റെ അനുഭവം. മുയലിറച്ചിക്കൊപ്പം മുയൽ കാഷ്ഠം ഉണക്കി ചാക്കൊന്നിന് 300 രൂപ നിരക്കിൽ വിൽക്കുന്നുമുണ്ട്. മുയലിന്റെ രക്തത്തിനായി ഹെയർ ഓയിൽ നിർമാതാക്കൾ സമീപിച്ചെങ്കിലും ദുർഗന്ധം ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ അതിലേക്കു തിരിഞ്ഞില്ല.

Also read: താരനും മുടികൊഴിച്ചിലും മാറാൻ മുയൽ രക്തം- തമിഴരുടെ പാരമ്പര്യക്കൂട്ട്: 200 മില്ലിക്ക് 300 രൂപ

sujith-rabbit-farm-3
ഭക്ഷണം രണ്ടു നേരം മാത്രം

സംരംഭം മട്ടുപ്പാവില്‍

വീടിന്റെ മട്ടുപ്പാവിലാണ് സുജിത്തിന്റെ മുയൽ വളർത്തൽ. ഒരു മുയലിന് രണ്ടടി വീതം നീളവും വീതിയും ഒന്നരയടി ഉയരവുമുള്ള കള്ളി. എപ്പോഴും കുടിവെള്ളം ഉറപ്പാക്കാൻ നിപ്പിള്‍ വച്ചിട്ടുണ്ട്. രണ്ടു തട്ടായി വച്ച കൂടുകളിൽനിന്ന് മൂത്രവും കാഷ്ഠവും ശേഖരിച്ചുമാറ്റുന്നു. കാഷ്ഠം ചാക്കുകളിലാക്കി കർഷകർക്ക് വിൽക്കാറുണ്ട്. ദിവസവും രാവിലെ മുയലുകളെ നിരീക്ഷിക്കും. മദിയുള്ള പെൺമുയലുകളെ കണ്ടെത്തി ഇണ ചേർത്ത് കൃത്യമായി ബുക്കിൽ രേഖപ്പെടുത്തിവയ്ക്കും. ഇണ ചേർക്കുന്ന മുയലുകൾ തമ്മിൽ രക്തബന്ധമില്ല എന്ന് ഉറപ്പാക്കാൻ ഈ റജിസ്റ്റർ സഹായിക്കും. കുഞ്ഞുങ്ങളെ വിൽക്കുമ്പോഴും രക്തബന്ധം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇണ ചേർത്ത് 25 ദിവസമാകുമ്പോൾ പ്രസവപ്പെട്ടി കൂട്ടിൽ വയ്ക്കും. പ്രസവവും കുഞ്ഞുങ്ങളുടെ പരിചരണവുമൊക്കെ അമ്മമുയൽ തന്നെ നോക്കിക്കൊള്ളും.

നാട്ടിലെ മറ്റു കർഷകരിൽനിന്നു വാങ്ങിയ മുയലുകളാണ് ഏറിയ പങ്കും. കൂടാതെ, ഐസിഎആർ–സെൻട്രൽ ഷീപ് ആൻഡ് വൂൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊടൈക്കനാൽ മന്നവനൂരിലെ സതേൺ റീജനൽ റിസർച് സെന്ററിൽനിന്നുള്ള മുയലുകളും ഇവിടെയുണ്ട്. ഒരു മുയലിന് ഒരു ദിവസം ശരാശരി 250 ഗ്രാം പുല്ലും 100–110 ഗ്രാം സാന്ദ്രിത തീറ്റയും നൽകുന്നു. തീറ്റയുടെ അളവ് കൂട്ടിയാൽ അത് ചെലവ് ഉയർത്തുമെന്നല്ലാതെ പ്രയോജനമൊന്നുമില്ല. രാവിലെയാണ് പുല്ല് നൽകുക. വൈകുന്നേരം ആറു മണിയോടെ സാന്ദ്രിത തീറ്റയും. ഒപ്പം വൈറ്റമിൻ, ധാതുലവണ മിശ്രിതം എന്നിവയും നൽകുന്നുണ്ട്. പകൽസമയത്ത് മുയലുകൾക്ക് പൂർണ വിശ്രമം.

Also read: രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും മുയലിറച്ചി ഉത്തമം: അറിയാം ചില അടിസ്ഥാനപാഠങ്ങൾ

sujith-rabbit-farm-4
വൈറ്റ് ജയന്റ്

വൈറ്റ് ജയന്റ് ഇനം മെച്ചം 

വൈറ്റ് ജയന്റ് ഇനം കുഞ്ഞുങ്ങൾ ശരാശരി 100 ദിവസംകൊണ്ട് 2 കിലോ തൂക്കം എത്തുന്നുണ്ട്. അതേസമയം, സങ്കരയിനം കുഞ്ഞുങ്ങള്‍ ഈ തൂക്കമെത്താൻ കൂടുതൽ കാലമെടുക്കും. ഇറച്ചിയാവശ്യത്തിനു വളർത്തുമ്പോൾ കുറഞ്ഞ സമയംകൊണ്ട് മികച്ച വളർച്ച നേടാനാകണം. എങ്കിൽ മാത്രമേ സംരംഭം ലാഭകരമാവുകയുള്ളൂ. 

ഇത്തവണ വേനൽക്കാലം ബുദ്ധിമുട്ടുണ്ടാക്കിയെന്നു സുജിത്. ചൂട് കടുത്തതിനാൽ അമ്മമുയലുകളെല്ലാം സമ്മർദത്തിലായി. അതുകൊണ്ടുതന്നെ പ്രസവശേഷം കുഞ്ഞുങ്ങളെ പാലൂട്ടാൻ അവ തയാറായില്ല. ഇതെത്തുടർന്ന് നൂറിലധികം കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടു. അതോടെ ബ്രീഡിങ് നിർത്തിവച്ചു. മഴ തുടങ്ങിയ തോടെ വീണ്ടും മുയലുകളെ ഇണചേർത്തുതുടങ്ങിയതായി സുജിത് പറഞ്ഞു. 

ഫോൺ: 95261 07434

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com