ADVERTISEMENT

മനുഷ്യരിൽ ഇൻഫ്ലുവൻസ വൈറസുകൾ കാരണമുണ്ടാവുന്ന  H1 N1 ഇൻഫ്ലുവൻസ എന്ന് കേൾക്കുമ്പോൾ പൊതുവെ പൊതുജനങ്ങളുടെ  മനസ്സിൽ തെളിയുക പന്നികളെയാണ്. കാരണം പന്നിപ്പനി എന്ന പേരിലാണ് H1 N1 ഇൻഫ്ലുവൻസ മലയാളികൾക്ക് പരിചിതം. കേരളത്തിൽ നിലവിൽ ധാരാളം H1N1 കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ട്. പേരു സൂചിപ്പിക്കുന്നത് പോലെ ഈ രോഗം പന്നികളിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന പകർച്ചവ്യാധിയാണന്ന ധാരണ പലർക്കുമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങൾ പല വാട്‌സാപ് ഗ്രൂപ്പുകളിലും നടക്കുന്നുമുണ്ട്.

H1N1നെ 2009ലാണ് ഒരു മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്. മെക്സിക്കോയിൽ, ശ്വാസകോശരോഗം ബാധിച്ച പന്നികളിൽ നിന്ന് അവയുമായി സമ്പർക്കം പുലർത്തിയ മനുഷ്യരിലാണ് ആദ്യമായി H1N1 ഇൻഫ്ലുവൻസ വൈറസുകളെ കണ്ടെത്തിയത് എന്ന് ചില ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്. മനുഷ്യരിലെയും പക്ഷികളിലെയും പന്നികളിലേയും ഇൻഫ്ലുവൻസ വൈറസുകൾ ചേർന്ന് ജനിതകമാറ്റം സംഭവിച്ചാണ് മഹാമാരിക്ക് കാരണമായ H1N1 വൈറസുകൾ ഉണ്ടായതെന്ന നിഗമനവുമുണ്ട്.  ഈ പകർച്ചവ്യാധിക്ക് പന്നിപ്പനി അഥവാ സ്വൈൻ ഫ്ലൂ എന്ന പേര് ലഭിക്കാൻ കാരണമായത് ഇവയെല്ലാമാണ്.

വൈറസ് ഉത്ഭവിച്ചതുമായി ബന്ധപ്പെട്ട് പല നിരീക്ഷണങ്ങളുണ്ടെങ്കിലും പല രീതിയിലുള്ള സങ്കീർണ ജനിതകമാറ്റങ്ങൾ സംഭവിച്ച് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഒരു സാംക്രമികവൈറസ് രോഗമായി H1N1 മാറി എന്നതാണ് നിലവിലെ യാഥാഥ്യം. പക്ഷിപ്പനി പടർന്നപ്പോൾ പക്ഷികളെയെല്ലാം കൊന്നൊടുക്കിയതിന്റെ കാരണം  H1 N1 വൈറസുകൾക്ക് സംഭവിച്ച തരത്തിൽ മാറ്റങ്ങൾ സംഭവിച്ച് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പടരുന്ന മഹാമാരിയായി നാളെ പക്ഷിപ്പനി വൈറസുകൾ മാറാതിരിക്കാൻ വേണ്ടിയാണ്.

രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് അടുത്ത സമ്പർക്കം കാരണം, പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന ശ്വാസകോശത്തിൽ നിന്നുള്ള സ്രവകണികകൾ വഴി മറ്റൊരു വ്യക്തിയിലേക്ക് പകരുന്ന രോഗമാണ് ഇന്ന് H1 N1 ഇൻഫ്ലുവൻസ. അതല്ലാതെ പന്നികൾക്ക് ഇന്ന് ഈ ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനത്തിലോ പകർച്ചയിലോ പ്രത്യേകിച്ച് പങ്കൊന്നുമില്ല എന്നതാണ് ശാസ്ത്ര വസ്തുത. മാത്രമല്ല, പന്നികളുമായുള്ള സമ്പർക്കത്തിലൂടെയോ പന്നിയിറച്ചി കഴിച്ചതുകൊണ്ടോ ആർക്കെങ്കിലും H1N1 ഇൻഫ്ലുവൻസ ബാധിച്ചതായി തെളിവുകളൊന്നുമില്ല, മറിച്ചുള്ള പ്രചരണങ്ങളെല്ലാം തീർത്തും വ്യാജമാണ്. മാത്രമല്ല കേരളത്തിലുൾപ്പെടെ പന്നികളുമായി യാതൊരു സമ്പർക്കവുമില്ലാത്ത ഒട്ടേറെ ആളുകളിൽ H1N1സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രദേശത്ത് മനുഷ്യരിൽ H1N1 ഇൻഫ്ലുവൻസ സ്ഥിരീകരിച്ചതിന്റെ പേരിൽ പന്നികളെ കൊന്നൊടുക്കണമെന്ന് പറയുന്നതെല്ലാം പൂർണമായും അടിസ്ഥാനരഹിതമായ വാദമാണ്. ഇതു കൂടാതെ പന്നികളിൽ പൊതുവെ കാണപ്പെടുന്ന മറ്റിനം ഇൻഫ്ലുവൻസ വൈറസുകൾ മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയുണ്ടെങ്കിലും അപൂർവമാണ്.

H1N1 ഇൻഫ്ലുവൻസയെ പന്നിപ്പനി അഥവാ സ്വൈൻ ഫ്ലൂ എന്നു വിളിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണന്നു ലോക മൃഗാരോഗ്യ സംഘടന ഉൾപ്പെടെ നിരീക്ഷിച്ചിട്ടുമുണ്ട്. 2009ൽ ലോകമാകെ പടർന്ന H1N1 ഇൻഫ്ലുവൻസയെ Pandemic influenza (H1N1) 2009 (H1N1/09) എന്നാണ് ലോകാരോഗ്യ സംഘടനയുടെ രേഖകളിൽ പ്രതിപാദിച്ചിട്ടുള്ളത്. അല്ലാതെ പന്നിപ്പനി എന്ന വാക്ക് എവിടെയും ഉപയോഗിക്കുന്നില്ല. ആ രീതിയിൽ ഒരു മാറ്റം നമ്മുടെ ഇടയിലും പത്രമാധ്യമങ്ങളിലും ആവശ്യമാണ്. എന്നാൽ നിലവിൽ ജനിതകമാറ്റം സംഭവിച്ചു മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന H1N1 വൈറസുകൾക്ക് പന്നികളിലേക്കും മറ്റു സസ്തനികളിലേക്കും പകരാൻ സാധിക്കും എന്ന യാഥാർഥ്യം തള്ളികളയാനാവില്ല. H1N1/09 വൈറസുകൾ മനുഷ്യരിൽനിന്നു പന്നികളിലേക്കു പകർന്ന സംഭവങ്ങൾ ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ കേരളത്തിൽ അടക്കം പടരുന്ന H1N1 വൈറസിന് പന്നികളുമായി ബന്ധമില്ലന്ന് ചുരുക്കം. പൊതുഇടങ്ങളിൽ ഇടപെടുമ്പോൾ മാസ്ക് ധരിച്ചും വ്യക്തിശുചിത്വം പാലിച്ചുമുള്ള ഇടപെടലുകളാണ് H1N1 ഇൻഫ്ലുവൻസയെ പ്രതിരോധിക്കാൻ വേണ്ടത്. അതല്ലാതെ വർഷങ്ങൾ മുന്നേ പ്രചാരത്തിലായ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പേരിന്റെ പേരിൽ വളർത്തുപന്നികളെയും ഈ മേഖലയിൽ ഉപജീവനം നയിക്കുന്ന കർഷകരെയും വേട്ടയാടുന്നത് തീർത്തും അശാസ്ത്രീയവും അപലപനീയവുമാണ്.

English Summary:

Understanding H1N1: Human-to-Human Virus Transmission Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com