ADVERTISEMENT

ജനിക്കുന്നതു മുതൽ നന്നായി തീറ്റയെടുത്തു തുടങ്ങുന്നതു വരെ പാലാണ് പന്നിക്കുഞ്ഞുങ്ങളുടെ പ്രധാന ആഹാരം എന്നറിയാമല്ലോ. ജനിക്കുന്ന ഒരു കുഞ്ഞു പോലും നഷ്ടപ്പെടാതെ ലഭിക്കുന്നതാണ് ലാഭകരമായ പന്നിവളർത്തലിന്റെ അടിത്തറ. എന്നാൽ, ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയെടുക്കുക എന്നത് ഒരു പന്നിക്കർഷകനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഏറെയുള്ള സാഹചര്യമാണ്. അമ്മപന്നിയുടെ അടിയിൽ പെട്ടും അമ്മപ്പന്നിതന്നെ ആക്രമിച്ചും പന്നിക്കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യങ്ങളുണ്ട്. അതിനൊപ്പംതന്നെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് അമ്മപ്പന്നിക്ക് പാൽ ഇല്ലാതെ അവസ്ഥ. പോഷകാഹാരക്കുറവും ധാതുലവണങ്ങളുടെ കുറവും മൂലം പാൽ കുറയുന്നതുപോലെതന്നെ അകിടുവീക്കവും പാലില്ലാത്ത അവസ്ഥയ്ക്കു കാരണമാകും. ഇത്തരം സാഹചര്യത്തിൽ പന്നിക്കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി, മികച്ച വളർച്ചയിലെത്തിക്കാൻ ബദൽ പാൽ അഥവാ മിൽക് റീപ്ലേസർ നൽകുന്നതിലൂടെ സാധിക്കും. ഇതു കേൾക്കുമ്പോൾ  എന്താണ് മിൽക് റീപ്ലേസർ എന്നൊരു സംശയമുണ്ടാവും. കിടാവിന്  അമ്മയുടെ നറും പാലിനു പകരം നൽകാവുന്നതും പാലിന്റെ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയതുമായ കൃത്രിമപാലാണ് മിൽക് റീപ്ലേസർ.

ഡെയറി ഫാമിൽ കന്നുകുട്ടികളെ വളർത്താൻ താൽപര്യപ്പെടുന്ന കർഷകർ മിൽക് റീപ്ലേസർ ഉപയോഗിക്കാറുണ്ട്. ഒരു ക്ഷീരസംരംഭകനെ സംബന്ധിച്ച് കിടാവിനെ പാൽ കുടിപ്പിച്ച് വളർത്തുന്നതിനേക്കാൾ ലാഭകരമാണ് കിടാവിന്‌ പാലിനു പകരം മിൽക് റീപ്ലേസർ നൽകി വളർത്തുന്നത്. എന്നാൽ, പന്നിവളർത്തൽ മേഖലയിൽ ബദൽ പാലിന്റെ ഉപയോഗം അത്ര പരിചിതമല്ല. അമ്മപ്പന്നിയുടെ പാൽ കുടിച്ച് കുഞ്ഞുങ്ങൾ വളരുമ്പോൾ ഇത്തരം ബദൽ പാലിന് എന്താണ് പ്രസക്തി? അമ്മപ്പന്നിയുടെ ആരോഗ്യത്തിനും കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ബദൽ പാലിനു റോളുണ്ട്. 

piglet

ആദ്യത്തെ മൂന്നാഴ്ച പന്നിക്കുഞ്ഞുങ്ങളുടെ പ്രധാനാഹാരം അമ്മയുടെ മുലപ്പാൽത്തന്നെ. ജനിക്കുമ്പോൾ കന്നിപ്പാൽ കുടിച്ചുതുടങ്ങുന്ന ഈ മുലകുടി പിന്നീട് അമ്മയിൽനിന്ന് പിരിക്കുന്നതുവരെ തുടരും. നന്നായി ഭക്ഷണം കഴിച്ചുതുടങ്ങിയാലും അമ്മ ഒപ്പമുണ്ടെങ്കിൽ മുലപ്പാൽ ഒഴിവാക്കില്ല. മുലപ്പാൽ കുട്ടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെങ്കിലും അമ്മപ്പന്നിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ നാലാഴ്ച പ്രായത്തിലെങ്കിലും അമ്മയിൽനിന്ന് കുഞ്ഞുങ്ങളെ പിരിക്കുന്നതു നന്ന്. അല്ലാത്തപക്ഷം കുട്ടികൾ വളരുംതോറും സ്വസ്ഥമായി കിടന്ന് മുലകുടിക്കാനുള്ള സ്ഥലം ലഭിച്ചെന്നുവരില്ല. ഇങ്ങനെ സംഭവിക്കുമ്പോൾ മുലഞെട്ടുകൾക്കായുള്ള വെപ്രാളത്തിൽ കുഞ്ഞുങ്ങൾ പരക്കംപായുമ്പോൾ അമ്മപ്പന്നിയുടെ വയറിലും അകിടിലും ചവിട്ടേൽക്കുകയും അത് അകിടു വീക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി മാറുകയും ചെയ്യും. ഒരു മാസം പ്രായത്തിൽ ഒരു പന്നിക്കുഞ്ഞിന് ശരാശരി 8 കിലോ തൂക്കമുണ്ടാകും. 10 കുട്ടികളുണ്ടെങ്കിൽ അമ്മപ്പന്നിയുടെ ശരീരത്തിനേൽക്കുന്ന മർദ്ദം എത്രത്തോളമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

അതിനാൽ, ജനിച്ച് ഒരാഴ്ച പ്രായം മുതൽ പന്നിക്കുഞ്ഞുങ്ങൾക്ക് ചെറിയ തോതിൽ മിൽക് റീപ്ലേസർ നൽകിത്തുടങ്ങാം. ഇത് ക്രമേണ അളവ് കൂട്ടി 4 ആഴ്ച പിന്നിടുമ്പോൾ പൂർണമായും മിൽക് റിപ്ലേസറിലേക്ക് മാറ്റാം. ഈ സമയത്ത് നന്നായി തീറ്റയെടുത്തു തുടങ്ങിയിരിക്കും ഒപ്പം പാലും ലഭിക്കുന്നതിനാൽ വളർച്ച വേഗത്തിലാകും. കുഞ്ഞുങ്ങളെ നേരത്തെതന്നെ അമ്മയിൽനിന്ന് പിരിക്കാൻ സാധിക്കുമെന്നതിനാൽ നേരത്തെതന്നെ ഇണചേർക്കാനും സാധിക്കും. ഇത് കർഷകനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. 

piglet-1

മിൽക് റീപ്ലേസർ നൽകേണ്ട രീതി (സെർവൽ പിഗി മിൽക്)

ഒരു കിലോ സെർവൽ പിഗി മിൽക് ബദൽപാൽപ്പൊടി ഉപയോഗിച്ച് 7 ലീറ്റർ ബദൽ പാൽ നിർമിക്കാൻ കഴിയും. അതായത് ഒരു ലീറ്റർ പാൽ ഉൽപാദിപ്പിക്കാൻ 170 ഗ്രാം പൊടിയാണ് വേണ്ടിവരിക. ആവശ്യമായ പാലിന്റെ അളവിൽ ശുദ്ധമായ വെള്ളം 55 ഡിഗ്രി വരെ ചൂടാക്കിയ ശേഷം പൊടി ചേർത്ത് ഇളക്കിയെടുക്കാം. 40 ഡിഗ്രി ചൂടിൽ മാത്രമേ ഈ ബദൽ പാൽ കുട്ടികൾക്ക് നൽകാൻ പാടുള്ളു. അമ്മപ്പന്നിയുടെ പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക ഫീഡിങ് ബൗളുകളിൽ പാൽ വച്ചു നൽകാം. അമ്മപ്പന്നിയെ നഷ്ടപ്പെടുന്നതോ പാൽ ഇല്ലാത്തതോ ആയ സാഹചര്യത്തിൽ നിപ്പിളുകളുള്ള ബോട്ടിൽ ഉപയോഗിക്കാം. 

17 ശതമാനം മാംസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പാലിലൂടെ പന്നിക്കുഞ്ഞിനു ലഭിക്കേണ്ട പോഷകങ്ങൾ എല്ലാതന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് നീക്കിയ പാൽപ്പൊടി അഥവാ സ്‌കിമ്മ്ഡ് മിൽക് പൗഡർ ആണ് മിൽക് റീപ്ലേസറിലെ പ്രധാന ഘടകം. 

ബദൽ കന്നിപ്പാൽ

ആരോഗ്യജീവിതത്തിലേക്കുള്ള പാസ്പോർട്ട് എന്നാണ് കന്നിപ്പാൽ (കൊളസ്ട്രം) അറിയപ്പെടുക. ജനിച്ച് അധികം വൈകാതെതന്നെ പന്നിക്കുഞ്ഞുങ്ങൾ കന്നിപ്പാൽ നുകർന്നുതുടങ്ങും. അത് പിന്നീടുള്ള അവയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും അടിത്തറയാകും. എന്നാൽ, പാലില്ലാത്ത അവസ്ഥയോ അമ്മപ്പന്നി നഷ്ടപ്പെടുന്ന സാഹചര്യമോ ഉണ്ടായാൽ പകരമായി ബദൽ കൊളസ്ട്രവും (ഉദാ: സെർവൽ പ്രീമുനിവൽ) ഇന്ന് വിപണിയിലുണ്ട്. 40 ഡിഗ്രിയിൽ ചൂടാക്കിയ ശുദ്ധജലത്തിൽ വേണം ഇത് ലയിപ്പിക്കാൻ. 

കൂടുതൽ വിവരങ്ങൾക്ക്: 94962 67917

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com