ADVERTISEMENT

24 വർഷത്തെ വെറ്ററിനറി ചികിത്സാകാലം കടന്നു പോയി. ഓരോ കാലയളവിലേയും ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന അനുഭവങ്ങൾ ഒട്ടേറെയുണ്ട്. അത്തരമൊരു അനുഭവത്തെക്കുറിച്ചാണ് ഇന്നു പറയാൻ പോകുന്നത്. 2013-14 കാലഘട്ടത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ വെറ്ററിനറി സർജനായിരുന്നപ്പോഴുള്ള അനുഭവമാണ്.

രാത്രിയിൽ നിർത്താതെ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പരാണ്. എങ്കിലും അത്യാവശ്യക്കാർ ആരെങ്കിലുമാണെങ്കിലോ എന്നു കരുതി ഫോൺ എടുത്തു.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മായിത്തറ എന്ന സ്ഥലത്തെ ഒരു ആടിന്റെ പ്രസവം നടന്ന വീട്ടിൽ നിന്നായിരുന്നു ആ ഫോൺ കോൾ. ‘ആട് പ്രസവിച്ചു. കുട്ടികൾ രണ്ടും ജീവനില്ലാതെയാണ് പുറത്തുവന്നത്. ഒരു കുട്ടിക്ക് എന്തൊക്കെയോ അസ്വാഭാവികതയുണ്ട്. അതിന് മനുഷ്യന്റെ മുഖം. ഡോക്ടർ ഇപ്പോൾ തന്നെ വരണം’ എന്നാണ് അവരുടെ ആവശ്യം 

രാവിലെ വന്നാൽ പോരേ എന്നു ചോദിച്ചപ്പോൾ അവരിൽ ഒരാൾ സംഭവത്തിന്റെ ഗൗരവം എന്നെ പറഞ്ഞു ബോധ്യപ്പെടുത്തി. അവിടെ ആൾക്കാരൊക്കെ കൂടിയിരിക്കുന്നു. ചാനലുകാർ വന്നിരിക്കുന്നു. ആട്ടിൻകുട്ടി അസ്വാഭാവികരീതിയിൽ ജനിച്ചതിനെപ്പറ്റിയുള്ള ആകാംക്ഷയാണ് എല്ലാവർക്കും. അതിനെപ്പറ്റി വെറ്റിനറി സർജന്റെ വിശദീകരണം കേൾക്കാൻ അവർ ആഗ്രഹിക്കുന്നു. ഒട്ടും വൈകിക്കാവുന്ന കാര്യമല്ല എന്ന് അപ്പോൾ തോന്നി.

സർവീസിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. പെട്ടെന്ന് മേലുദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. അവരുടെ നിർദ്ദേശാനുസരണം സംഭവസ്ഥലത്തേക്ക് ഭർത്താവിനെയും കൂട്ടി പുറപ്പെട്ടു. സമയം ഏതാണ്ട് രണ്ടരയോടെ അടുക്കുന്നു. സ്ഥലമെത്താറായതും     റോഡിലും പരിസരത്തുമൊക്കെ ആയിട്ട് നിൽക്കുന്ന വലിയ ഒരാൾക്കൂട്ടത്തെയാണ് കാണാൻ കഴിഞ്ഞത്. എന്താണ് ഇവിടെ സംഭവം എന്നറിയാൻ വേണ്ടി കൂടുതൽ കൂടുതൽ ആൾക്കാർ അങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കൂട്ടത്തിൽ ചാനലിന്റെ പ്രതിനിധികളും ഉണ്ടെന്നു കാമറയും മറ്റും കണ്ടപ്പോൾ മനസ്സിലായി.  

ഞാൻ ഉടൻ തന്നെ ആട് പ്രസവിച്ചു കിടക്കുന്ന സ്ഥലത്തേക്കു പോയി. തള്ളയാട് സുഖമായിനിന്ന് തീറ്റ തിന്നുന്നുണ്ട്. ചത്ത ആട്ടിൻകുട്ടികളെ ദൂരെ മാറ്റി ഒരു ചാക്കിൽ കിടത്തിയിരിക്കുന്നു. ഒരു കുട്ടി സാധാരണ രീതിയിലുള്ളതും, ഒന്ന് മനുഷ്യ രൂപമെന്നു പറയുന്ന വൈകല്യങ്ങളോടു കൂടിയതും.

lamb
ഫോർമലിനിൽ സൂക്ഷിച്ചിരുന്ന ആട്ടിൻകുട്ടി (ഫയൽ ചിത്രം)

ഫീറ്റൽ അനാസർക്ക (Fetal Anasarca) എന്നതാണ് അവസ്ഥ. ഗർഭസ്ഥ ആട്ടിൻകുട്ടികളിൽ അപൂർവമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഫീറ്റൽ അനാസർക്ക. തൊലിക്കടിയിൽ ദ്രാവകം നിറഞ്ഞ് തടിച്ചു വീർത്ത അവസ്ഥ. മിക്കവാറും ജീവൻ ഇല്ലാതെയായിരിക്കും ഇത്തരം കുട്ടികൾ പുറത്തുവരുന്നത്. പ്രസവത്തിന് ബുദ്ധിമുട്ടുകളും ഉണ്ടാകും.

ഫീറ്റൽ അനാസാർക്ക ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട് 

1. ജനിതക വൈകല്യം: ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ജനിതകമായ തകരാറുകൾ ഫീറ്റൽ അനാസാർക്കയ്ക്ക് കാരണമാകാം 

2. വൈറസ് മൂലമോ ബാക്ടീരിയ മൂലമോ ഉണ്ടാകുന്ന അസുഖങ്ങൾ: ഇവ ഗർഭാവസ്ഥയിലുള്ള കുട്ടിയുടെ രൂപീകരണത്തിന് തടസ്സമായാൽ അത് ഈ അവസ്ഥയ്ക്കു കാരണമാകും.

3. പ്ലാസന്റ തകരാറ് അല്ലെങ്കിൽ പ്ലാസന്റയുടെ അപൂർണമായ പ്രവർത്തനം.

4. ഹൃദയസംബന്ധമായ പ്രവർത്തന വൈകല്യങ്ങൾ.

5. ഹൈഡ്രോപ്സ് ഫീറ്റാലിസ് എന്ന ഒരുതരം നീർക്കെട്ട്‌.

6. ഗർഭാവസ്ഥയിൽ കുട്ടിയുടെ വികാസത്തിന് സ്വാധീനിക്കുന്ന രീതിയിലുള്ള മരുന്ന് പ്രയോഗങ്ങളും പോഷകാഹാരക്കുറവുകളും.

ആടുകളിൽ ഇങ്ങനെ ജനതക വൈകല്യങ്ങൾ കാണാറുണ്ടെങ്കിലും അപൂർവമാണ്. തന്നെയുമല്ല ഗർഭകാലം പൂർത്തിയായി പ്രസവിക്കുന്നത് അപൂർവമാണ്. അതുകൊണ്ടാണ് ഇവിടെ ഇതൊരു കാഴ്ച വസ്തു ആയത്. മീഡിയ പ്രവർത്തകർക്കു വേണ്ടത് വെറ്ററിനറി ഡോക്ടറുടെ വിശദീകരണം ആയിരുന്നു. 

ആടുകളിലെ ഫീറ്റൽ അനാസർക്ക എന്ന അവസ്ഥയെപ്പറ്റി ഞാൻ വിശദമായി ചാനലുകാർക്ക് പറഞ്ഞു കൊടുത്തു. അപ്പോഴാണ് അവിടെ കൂടിനിന്നവരിൽനിന്ന് ഒരു ചോദ്യം ഉയർന്നത്. ‘ഇത് എന്തെങ്കിലും പ്രകൃതി വിരുദ്ധ പ്രവർത്തനം മൂലമാകുമോ എന്ന്.’

കൂടിനിന്നവരിൽ ചോദ്യം ചിരിയുണർത്തിയെങ്കിലും സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അങ്ങനെയൊരു സാധ്യതയുമില്ല എന്നുള്ള വിവരം അവരെ പറഞ്ഞ് മനസ്സിലാക്കി. ആ രാത്രി തന്നെ ചത്ത ആട്ടിൻകുട്ടിയെ ഫോർമലിനിലിട്ട് പ്രിസർവ് ചെയ്യുന്നതിനായി കഞ്ഞിക്കുഴി മൃഗാശുപത്രിയിലേക്കു മാറ്റി.

വളരെ പ്രാധാന്യത്തോടെ പിറ്റേ ദിവസത്തെ പത്രങ്ങളിൽ മനുഷ്യരൂപമുള്ള ആട്ടിൻകുട്ടി ചത്തു, ആട്ടിൻകുട്ടിക്ക് മനുഷ്യരൂപം എന്നൊക്കെ പറഞ്ഞ് പലവിധ തലക്കെട്ടുകളോടെ വാർത്ത വന്നു. ചാനലുകളും പ്രാധാന്യത്തോടെ വാർത്ത ടെലികാസ്റ്റ് ചെയ്തു. മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ നാട്ടുകാർ പിറ്റേ ദിവസം രാവിലെ തന്നെ കഞ്ഞിക്കുഴി മൃഗാശുപത്രിയുടെ മുന്നിൽ തടിച്ചു കൂടാൻ തുടങ്ങി. അടുത്ത് ഒരു വീട്ടിൽ കല്യാണം നടക്കുന്നുണ്ടായിരുന്നു. അവിടെ വന്ന ആൾക്കാർ കൂടി മൃഗാശുപത്രിയിൽ തിക്കിത്തിരക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് സാഹചര്യം നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിത്തുടങ്ങി. അതോടെ സാമ്പിൾ ആരെയും കാണിക്കണ്ട എന്നു തീരുമാനിച്ച് ലാബിൽവച്ച് പൂട്ടി.

കൂട്ടത്തിൽ ഒരു വിരുതൻ ഒരു കല്ലെടുത്ത് മൃഗാശുപത്രിയുടെ ജനലും എറിഞ്ഞു പൊട്ടിച്ചു. ജനലിലൂടെ കാണാനുള്ള ഒരു ശ്രമം! ആ പൊട്ടിയ ജനൽ ഇന്നും ഒരു സ്മാരകമായി നിലകൊള്ളുന്നു. വല്ലപ്പോഴും കഞ്ഞിക്കുഴി മൃഗാശുപത്രിയിൽ പോകുമ്പോൾ അന്നത്തെ സംഭവം ഓർമയിൽ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com