ADVERTISEMENT

6,800 വർഷം പഴക്കമുള്ള അസ്ഥികൂട അവശിഷ്ടങ്ങൾ ജർമ്മനിയിൽ നിന്ന് കണ്ടെത്തി. ഈ പ്രദേശത്തെ കാണപ്പെടുന്ന മമ്മിയേക്കാൾ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള അസ്ഥികൂടം നിയോലിത്തിക്ക് ജീവിതത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ച നൽകുന്നതാണെന്നാണ് ഖനനത്തിന് നേതൃത്വം നൽകുന്ന പുരാവസ്തു ഗവേഷകനായ ഫ്ലോറിയൻ ഈബലിന്റെ നിഗമനം. 

ബിസി 4800-ൽ ജീവിച്ചിരുന്ന വയോധികനായ ഒരു നേതാവിന്റെതാകാമെന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്. പാത്രങ്ങൾ, ചായങ്ങൾ, കല്ല് മഴു തുടങ്ങിയ പുരാവസ്തുക്കൾ, ഒരു പന്നിയുടെ കൊമ്പിന്റെ രണ്ട് ഭാഗങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ബാഗ്, മറ്റ് ഉപകരണങ്ങൾ എന്നിവയും കുഴിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

ഇതുവരെ അനാവരണം ചെയ്യപ്പെട്ട ഏറ്റവും പഴയ മമ്മി, ഏകദേശം 5300 വർഷം മുമ്പ് ആധുനിക ബവേറിയയിൽ മരിച്ച വ്യക്തിയുടെ മമ്മിയായ "ഒറ്റ്സി ദി ഐസ്മാൻ" എന്നതായിരുന്നു. പക്ഷേ, പുതിയ കണ്ടുപിടുത്തതോടെ അതിനും മുമ്പ് ആ പ്രദേശത്ത് ആളുകൾ സ്ഥിരതാമസമാക്കി ഈ പ്രദേശം കൃഷി ചെയ്യാൻ തുടങ്ങി എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. 

"4,500 വർഷങ്ങൾക്ക് മുമ്പ് ഈ ജില്ലയിൽ ഫലഭൂയിഷ്ഠമായ മണ്ണ് ഉണ്ടായിരുന്നുവെന്ന് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ കാണിക്കുന്നു. ഈ കണ്ടെത്തൽ ഭൂതകാലത്തെ കുറച്ചുകൂടി പര്യവേക്ഷണം ചെയ്യാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു”–ആ പ്രദേശത്തെ ജില്ലാ ഭരണാധികാരി വെർണർ ബ്യൂമേഡർ പ്രസ്താവനയിൽ പറഞ്ഞു.

ഏകദേശം 10,000 ബിസി മുതൽ 2000 ബിസി വരെ നീണ്ടുനിന്ന നിയോലിത്തിക്ക് കാലഘട്ടം, മനുഷ്യ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ്. നാടോടികളായ നടന്നിരുന്ന മനുഷ്യർ കാർഷിക കൃഷിയും മൃഗങ്ങളെ വളർത്തലും സ്വീകരിച്ച് സ്ഥിരമായ വാസസ്ഥലങ്ങളിലെക്ക് കുടിയേറിയത് ഈ കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിൽ നിന്നുള്ള കുറച്ച് അസ്ഥികൂടങ്ങൾ ഇന്നുവരെ കണ്ടെത്തിട്ടുള്ളൂ. അതുകൊണ്ട് ഈ പുതിയ കണ്ടെത്തൽ നിർണായകമാണ്. 

"ബവേറിയയിൽ, ഈ കാലഘട്ടത്തിലെ 10-ൽ താഴെ ശവകുടീരങ്ങൾ മാത്രമേ ഉള്ളൂ"– ഒരു പ്രദേശിക മാധ്യമത്തിന് നൽകിയ വിശദീകരണത്തിൽ ഈബൽ പറഞ്ഞു. ഇത്ര വിപുലമായൊരു കുഴിമാടം, സമൂഹത്തിൽ ആ വ്യക്തിയുടെ ഉയർന്ന നിലയെയാണ് സൂചിപ്പിക്കുന്നത്. 

English Summary:

6,800-Year-Old Skeleton Unearthed in Germany, Offering New Insight into Neolithic Age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com