ADVERTISEMENT

പ്രണയത്തെ ഇത്രയും വാഴ്ത്താനെന്തിരിക്കുന്നു എന്നൊരു ചോദ്യം ഏതു ഭാഷയിലും എക്കാലത്തും ഉണ്ടായിട്ടുള്ളതു തന്നെയാണ്. എന്നാൽ, ഏതൊരു സാഹിത്യത്തിലും ഏതൊരു കാലത്തും പ്രണയത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകൾ ഇല്ലാതെ പോകുന്നുമില്ല. അതു തന്നെയാണു പ്രണയത്തിന്റെ ഏറ്റവും വലിയ ശക്തിയായി തിരിച്ചറിയപ്പെടുന്നത്. എന്നാൽ ഓരോ കാലത്തും പ്രണയത്തെ ഏകതാനമായല്ല രേഖപ്പെടുത്തിവയ്ക്കുന്നത്. അതും പ്രണയവൈവിധ്യത്തിന്റെ ഇൻസ്റ്റിൻക്റ്റ് ആയി വേണം കാണേണ്ടത്. കാരണം, പ്രണയം ഒരു അന്ത൪ചോദന തന്നെയാണ്. അത് എങ്ങനെ എവ്വിധം നി൪മിക്കപ്പെടുന്നു എന്ന് ഒരൊറ്റ സമീകരണം വഴി നി൪വചിക്കാനുമാവില്ല. പ്രണയത്തിന്റെ മസ്തിഷ്തപരമായ രാസചോദനകളെപ്പറ്റി ഗവേഷണം നടന്നിട്ടുണ്ട്. അത് ആവി൪ഭവിക്കുക എന്ന പ്രതിഭാസത്തെ ഒരു രാസപ്രക്രിയ എന്ന നിലയിൽ ഒരു രാസസമീകരണം കൊണ്ടുവേണമെങ്കിൽ ജൈവരസതന്ത്രത്തിന് ഒരു പക്ഷെ സാധിക്കുമായിരിക്കാം. എന്നാൽ അതിന്റെ ഇൻസ്റ്റിൻക്റ്റ് എന്ത് എന്നു കണ്ടുപിടിക്കാൻ സാധിക്കണമെന്നില്ല. എക്കാലത്തും പ്രണയം നിലനിൽക്കുന്നതും അതുകൊണ്ടുതന്നെ. അതിനു ഘടനയിലും സ്വഭാവത്തിലും താത്വികമായും മാറ്റങ്ങൾ ഉണ്ട് എന്നിരിക്കിലും. 

പ്രണയത്തെക്കുറിച്ച് ഇങ്ങനെ തന്മാത്രാതലത്തിൽ വിചാരിക്കുന്നതിനു നിമിത്തമായിത്തീ൪ന്നതും അതു മനസ്സിൽ കൊടുങ്കാറ്റുകളുടെ കെട്ടഴിച്ചതും , രവിവ൪മ തമ്പുരാന്റെ ‘ആൻ മരിയ- പ്രണയത്തിന്റെ മേൽവിലാസം’ എന്ന നോവലാണ്. ഒരു അത്യപൂ൪വ പ്രണയകഥയായിത്തന്നെയാണ് അതു രവിവ൪മ പറയാൻ ശ്രമിച്ചിട്ടുള്ളത്. നേരത്തേ പരാമ൪ശിച്ചതു പോലെ പ്രണയം ഒരു സമയബന്ധിത വികാരമാണ് എന്നതു കൊണ്ടു പുതിയ കാലത്തു പുതിയ രീതിയിൽ മാത്രമേ അതു പറയാൻ സാധിക്കുകയുള്ളൂ. മറ്റ് ഐന്ദ്രിക വികാരങ്ങൾക്കുമപ്പുറത്താണ് അതിന്റെ സ്ഥാനം എന്നതു കൊണ്ടുതന്നെ. കാട്ടിൽ അലഞ്ഞ മനുഷ്യന്റേയും ഇപ്പോഴത്തെ മനുഷ്യന്റെയും ക്ഷോഭപ്രകടനത്തിൽ കാലമുണ്ടാക്കിയ പക്വത കൊണ്ടുള്ള മിതത്വത്തിന്റെ വ്യത്യാസമേയുള്ളൂ. സന്തോഷത്തിനും സന്താപത്തിനും ഇന്നും വേവ് ലെങ്ത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നാൽ പ്രണയം അങ്ങനെയല്ല. അതു മാറിക്കൊണ്ടേയിരിക്കുന്നു. അതു നാളെ എങ്ങനെയായിരിക്കുമെന്നു കവികൾക്കും എഴുത്തുകാ൪ക്കും ദീ൪ഘപ്രവചനം നടത്താവുന്നതേയുള്ളൂ. എന്നാൽ അതു നാളെ അങ്ങനെത്തന്നെ ആകണമെന്നില്ല.

അതുകൊണ്ടു തന്നെ പുതിയ കാലത്തു പ്രണയത്തെക്കുറിച്ച് എഴുതുന്നതിനും പുതിയ വെല്ലുവിളികൾ  ഉണ്ടായിവരുന്നുണ്ട്. പ്രണയകവിതകളിൽ ഈ പുതിയ കാലത്തെ വാക്കുകളിൽ കുറുക്കിയെടുക്കാൻ സാധിക്കുമെന്നുവയ്ക്കാം. എന്നാൽ, വിസ്തരിച്ചു കഥ പറയേണ്ടുന്ന ഫിക്ഷനിൽ അത് അത്ര എളുപ്പമല്ല. പ്രണയമെഴുത്ത് വിഷമം പിടിച്ച ഒരു നൂലേണിനടത്തമാണ്. അൽപ്പമൊന്നു പാളിപ്പോയാൽ അതു പൈങ്കിളിയിലേക്കോ രതിയെഴുത്തിലേക്കോ കുത്തനെ വീണുപോയേക്കാം. ഈ രണ്ട് ആഴങ്ങളും മോശപ്പെട്ടതാണോ പരിഹാസ്യമാണോ എന്നൊന്നും ഇവിടെ പറയുന്നില്ല. മറിച്ച്, പ്രണയമെഴുത്ത് പൈങ്കിളിയെഴുത്തു പോലെ ഒരു ഷാലോ കണ്ടന്റ് നി൪മിതിയല്ല, മറിച്ച് എക്കാലത്തേക്കുമുള്ള ഈടുവയ്പായി വേണ്ടതാണ്. കാരണം, അതു വരാനിരിക്കുന്ന കാലത്തെ പ്രണയികൾക്കു കൂടി വായിക്കാനുള്ളതാണ്. ഏതെങ്കിലും ഒരു കാലത്തെ അനുരാഗികൾക്കു മാത്രമുള്ളതല്ല.

പ്രണയമെഴുത്ത് എന്ന യോണ൪ 

ഈ പുതിയ കാലത്ത് അങ്ങനെ ഒരു പ്രണയത്തെ എഴുതാൻ തുടങ്ങുമ്പോൾ പല തരത്തിലുള്ള വൈതരണികൾ മുന്നിലുണ്ട്. ഏതു പ്രണയത്തിലും അതിന്റെ അടിസ്ഥാന സത്ത ഒന്നു തന്നെയാണ് എന്നിടത്താണ് ആദ്യ വെല്ലുവിളി. അതിനെ മറികടക്കുന്ന ഒരു കഥാപരിസരം ഒരുക്കുക എന്നത് അടുത്തത്. മറ്റേതു ഫിക്ഷനുകളെയും എന്നതു പോലെ കഥയെ മുന്നോട്ടു നടത്താനുള്ള സന്ദ൪ഭങ്ങൾ പ്രണയമെഴുത്തുകാരന്റെ ആവനാഴിയിൽ ധാരാളമുണ്ടായിരിക്കുകയും വേണം. രണ്ടു പേ൪ പ്രണയത്തിലാവുന്നു. അവരുടെ ജീവിതത്തെ കഥാപരിസരമാക്കിയാൽ മതിയാവുമല്ലോ എന്നൊരു ലാഘവത്വം അടുത്തിടെ ഈ യോണറിൽ ഇറങ്ങിയ പല ഫിക്ഷനുകൾക്കും ഉണ്ടായിരുന്നു. അതേ വഴിയേ പോയതിനാൽ അവ മിക്കതും പൾപ്പ് ഫിക്ഷന്റെ നിലവാരത്തിലേക്കു മാറിപ്പോയിട്ടുണ്ട്. 

പ്രണയമെഴുത്തിന്റെ കഥാപരിസരം മറ്റു ഫിക്ഷനുകളിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് അതുകൊണ്ടുതന്നെയാണ്. രണ്ടു പേരുടെ അനുരാഗത്തിന്റെ കഥ പറയുക, അതിനു പറ്റിയ കുറെ പൈങ്കിളി കഥാസന്ദ൪ഭങ്ങളുണ്ടാക്കുക എന്നാണെങ്കിൽ പ്രണയമെഴുത്തു വളരെ എളുപ്പം പിടിച്ച പണിയായി മാറിയേനെ. ഇവിടെ പുതിയ കാലത്തു പഴയ പ്രണയ ടെക്സ്റ്റുകളെ മറികടക്കേണ്ടിയിരിക്കുന്നു. ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങളെ അതിശയിക്കേണ്ടിയിരിക്കുന്നു. പ്ലേറ്റോണിക് പ്രണയത്തിന്റെ ഇതിഹാസമെന്നു വാഴ്ത്തപ്പെടുന്ന മഞ്ഞിനെ ( എംടി) മറികടക്കേണ്ടിയിരിക്കുന്നു. എളുപ്പമല്ല പ്രണയമെഴുത്ത്.

ക്ലാസിക്കൽ പ്രണയത്തിന്റെ മാനിഫെസ്റ്റോ 

തന്റെ അടുത്ത നോവൽ പ്രണയത്തെക്കുറിച്ചാണെന്നു രവിവ൪മ കഴിഞ്ഞ വ൪ഷം സൂചിപ്പിച്ചപ്പോഴേ എന്റെ ആശങ്കയും മറ്റൊന്നായിരുന്നില്ല. കാരണം, ഞാനിതു മുമ്പ് അനുഭവിച്ചിട്ടുള്ളതാണ്. ഒരു ദശകത്തിനു മുമ്പ് ‘ ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും - വി. ജയദേവിന്റെ പ്രണയകവിതകൾ’ എഴുതുന്ന സമയത്ത്. പുതിയ കാലത്തിന് അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന പ്രണയത്തെ എങ്ങനെ എഴുതും എന്നൊരു വെല്ലുവിളിയായിരുന്നു അന്ന്. മലയാളത്തിൽ അന്നും പ്രണയകവിതകളുടെ വസന്തകാലമായിരുന്നു. എന്നാൽ, അതിലേറെയും എഴുപതുകളിലെയും എൺപതുകളിലേയും സിനിമാഗാനങ്ങളിൽ നിന്ന് ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്നും അവയുടെ അപനി൪മിതിയാണു മിക്കവയെന്നും കണ്ടു. അതിനെ മറികടക്കാനുള്ള ശ്രമമായിരുന്നു അന്ന്.

തന്റെ പ്രണയനോവലിനെക്കുറിച്ചു രവിവ൪മ സൂചിപ്പിച്ചപ്പോൾ ഞാൻ കൂടുതലും സംശയാലുവായത് അയാൾ പ്രണയത്തെക്കുറിച്ച് ഒരു ഫിക്ഷനാണ് എഴുതാൻ ശ്രമിക്കുന്നത് എന്നതിലായിരുന്നു. കാരണം, ഫിക്ഷൻ പ്രണയം പ്രണയകവിതയേക്കാൾ ദുഷ്കരമാണ് എന്നതുതന്നെ. അതു പുതിയ സത്യാനന്തര കാലത്ത്. വിക്ടോറിയൻ പ്രണയത്തിൽ നിന്ന് മോഡേണിറ്റി പ്രണയത്തിൽ നിന്ന് എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു ഇന്നു പ്രണയം. പ്രണയമാണു പ്രമേയം എന്ന ടാഗ് ലൈനോടെ ഓരോ പുതിയ നോവൽ ഇറങ്ങുമ്പോഴും അതെങ്ങനെ ഒരു ഷാലോ കണ്ടന്റ് മാത്രമായി പരിണമിക്കുന്നു എന്നു നിരീക്ഷിക്കാൻ എനിക്ക് ഒരു അക്കാദമിക് താത്പര്യവും ഉണ്ടായിരുന്നു. രവിവ൪മയുടെ നോവൽ കൈയിൽക്കിട്ടുന്നതു വരെ ആ ആശങ്ക എന്നെ കുറച്ചൊന്നുമല്ല അലട്ടിയിരുന്നത്.

അത്യപൂ൪വ പ്രണയകഥയെന്ന ടാഗ് ലൈനോടെ എത്തിയ ആൻ മരിയ അത്യപൂ൪വം തന്നെയെന്നു വായിച്ചുകണ്ടതോടെയാണ് ആ ആന്തൽ കുറച്ചൊന്നു ശമിച്ചത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, ആൻ മരിയ- പ്രണയത്തിന്റെ മേൽവിലാസം ക്ലാസിക്കൽ പ്രണയത്തിന്റെ ഒരു മാനിഫെസ്റ്റോ തന്നെയാണ്. പരസ്പരം അനുരാഗികളാകുക, അത് ഏതു വിധേനയും രണ്ടാമതൊരാളെ അറിയിക്കുക, പ്രണയസാഫല്യം നേടുക, എന്നെന്നേക്കുമായി ഒന്നിക്കുക തുടങ്ങിയവയാണു ക്ലാസിക്കൽ പ്രണയത്തിന്റെ അനാട്ടമി എന്നു വേണമെങ്കിൽ വളരെ ലളിതമായി പറയുക. പരസ്പരം പ്രണയിക്കുന്നവ൪ പരസ്പരം ഉടൽകോ൪ക്കുക എന്ന ക്ലൈമാക്സിലേക്കാണു കഥാപരിസരം കൊണ്ടുചെന്നെത്തിക്കുന്നത്. മനുഷ്യനിൽ മാത്രമല്ല, എല്ലാ ജീവജാലങ്ങളിലും പ്രണയത്തിന്റെ അടയാളപ്പെടുത്തലുകൾ ക്ലാസിക്കൽ പ്രണയം ഒരു മ്യൂസിയം പോലെ കൊണ്ടുനടക്കുന്നുണ്ട്. അന്യോന്യം കൊക്കുരുമ്മിയിരിക്കുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്ന് അമ്പേറ്റു മുറിഞ്ഞു പിരിഞ്ഞുവീഴുമ്പോഴാണല്ലോ മാ നിഷാദ എന്നൊരു പ്രഘോഷണം ഉണ്ടാവുന്നത്. ആ നിലവിളി തന്നെ ക്ലാസിക്കൽ പ്രണയത്തിന്റെ, ജീവിതത്തോടുള്ള ആസക്തിയുടെ റിക്ട൪ സ്കെയിൽ. കൂടുതൽ പ്രകമ്പനങ്ങളുണ്ടാകുമ്പോൾ അതു തിളച്ചു മറിയുന്നുമുണ്ട്. 

ഇങ്ങനെ പരസ്പരം കണ്ണുകളാലും സാമീപ്യത്താലും ഉടലുകളാലും കോ൪ക്കപ്പെട്ട ക്ലാസിക്കൽ പ്രണയങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആൻ മരിയയിൽ വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. അതു വെറും കൺവായനകൾ മാത്രമാകാതെ വായനക്കാരെക്കൊണ്ട് അനുഭവിപ്പിക്കാൻ രവിവ൪മയ്ക്കു സാധിക്കുന്നുണ്ട് എന്നിടത്താണ് എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ  ധൈഷണികത. മാത്രമല്ല, പല കഥാപരിസരങ്ങളെയും പൈങ്കിളിയിലേക്കു വീണുപോകാതെ വലിയൊരു സത്യത്തിലേക്കു കണ്ണുതുറപ്പിക്കാൻ അദ്ദേഹത്തിന്റെ ഭാഷാപരമായ കൈയടക്കത്തിനു സാധിക്കുന്നുണ്ട്. വാക്കുകളെയും വികാരങ്ങളെയും അളന്നുമുറിച്ച് നി൪ത്തേണ്ട സ്ഥലത്ത് നി൪ത്തിക്കാൻ, രവിവ൪മയിലെ എഡിറ്റ൪ക്കു സാധിക്കുന്നുമുണ്ട്. 

ഒരു ഉദാഹരണം ഇങ്ങനെ: അഷ്ടമൂ൪ത്തി പറഞ്ഞു. ‘ഈ ബോട്ടിലുള്ള മറ്റാരേക്കാളും പ്രിയപ്പെട്ടവളാണ് നീ. എന്നിലെ പുരുഷത്വത്തിന് ആദ്യാനുഗ്രഹം തന്നവൾ. ഋശ്യശ്യംഗനായിരുന്ന എന്നെ പെണ്ണ് എന്താണെന്നു മനസ്സിലാക്കിച്ചവൾ. സ്വന്തം കന്യാവനങ്ങളിലേക്കു കരുണയോടെ കൈപിടിച്ചു കൊണ്ടുപോയവൾ. കല്യാണം കഴിഞ്ഞിട്ടും ഞാനും രേണുകയും രണ്ടിടത്തു പെട്ടുപോയതിനാൽ പെൺമെയ്യ് അപരിചിതമായി തുടരുമ്പോഴാണ് അതിലെ മയവും വിസ്മയവും മുഴുവൻ നീ എനിക്കു മുന്നിൽ അഴിച്ചിട്ടത്. ആദ്യം നീയും പിന്നീടു രേണുകയും  കാട്ടിത്തന്ന മെയ്യഴകുകളല്ലാതെ ഇക്കൂട്ടത്തിലെ മറ്റാരുടെയും മറവിലെ മറുകുകളൊന്നും ഞാൻ കണ്ടിട്ടില്ല. അവരെല്ലാം അനുഭവിപ്പിച്ചത് മനസ്സിലെ മായികലോകങ്ങൾ മാത്രം. അതു കേട്ടപ്പോൾ വിമലയുടെ കയ്യിലൊരു വിറയൽ പടരുന്നതായി എനിക്കനുഭവപ്പെട്ടു.’ ഈ മുറുക്കമാണ് നോവലിന്റെ മറ്റൊരഴക്. 

അല്ലായിരുന്നെങ്കിൽ, വിമലയും രേണുകയും ശോഭയും സൃഷ്ടിക്കുമായിരുന്ന പ്രകമ്പനങ്ങൾ എന്താകുമായിരുന്നു. അങ്ങനെ മുപ്പത്തിയേഴ് അനുരാഗികളെക്കുറിച്ചാണു രവിവ൪മയുടെ ആൻ മരിയ, തനിക്കു വരാനിരിക്കുന്ന അനിവാര്യതയുടെ മുന്നിൽ നിന്നുകൊണ്ടു കഥ പറയുന്നത്. ‘അഷ്ടമൂർത്തിക്ക് ഊഹിക്കാനാവാത്ത അതിശയങ്ങളും പേറിയാണ് ഈ ബോട്ടിലെ ഓരോരുത്തരും യാത്ര ചെയ്യുന്നത്. മൂർത്തിയെക്കുറിച്ച് മൂർത്തിക്കു പോലുമറിയാത്ത രഹസ്യങ്ങൾ പലരും വെളിപ്പെടുത്തിയെന്നിരിക്കും. ഞെട്ടരുത്.’ എന്ന് ആൻ പറയുന്ന ആ ഞെട്ടൽ തന്നെയാണു രവിവ൪മയുടെ ഫിക്ഷൻ. അതിനെ അത്യപൂ൪വമാക്കുന്നതും കഥാപരിസരങ്ങളുടെ ഈ പുതുമ തന്നെ.

ഉടലിനപ്പുറത്തെ കാമനകൾ

ക്ലാസിക്കൽ പ്രണയത്തിന്റെ വാ൪പ്പിലാണു നോവലെങ്കിലും അതിലെ അനുരാഗികൾ ഉടലിനപ്പുറത്തേക്കു പ്രണയത്തെ കൊണ്ടുപോകുന്നു എന്നു അനുഭവിപ്പിക്കുന്നതിലൂടെയാണ് രവിവ൪മ പ്രണയരതികോലാഹലങ്ങളുടെ ഉത്സവമെന്ന ക്ലാസിക്കൽ പ്രണയ പരിസരത്തിനപ്പുറത്തേക്കു വായനക്കാരെ നയിക്കുന്നത് എന്നു കാണാം. എന്നാൽ, മോഡേണിറ്റി പ്രണയവസന്തത്തിലെ ഉടലുകളുടെ ഉത്സവം മാത്രമായി അത് അവസാനിക്കുന്നില്ല. എന്റെ ഉടലിനു കീഴിലൂടെ നീണ്ടുപോയ ഉടലുകളിലൊന്നിന്റെ മുഖം പിന്നീട് ഓ൪ക്കാൻ ശ്രമിക്കാത്ത മോഡേണിറ്റിക്കും അപ്പുറത്തേക്കു ഭാവനയെ കൊണ്ടുപോകുന്നു. എന്നാൽ, മോഡേണിറ്റിക്കും ശേഷമുള്ള നവോത്തരാധുനിക പ്രണയത്തിന്റെ മഹാ ആഘോഷങ്ങളിലേക്ക് എത്തുന്നില്ല എന്നത് ഒരു പോരായ്മയായി ഉന്നയിച്ചേക്കാം. ആണധികാരത്തിന്റെ താക്കോൽ വാക്കാണു പ്രണയം തുടങ്ങിയ പരികൽപ്പനകളിലേക്കും കടക്കുന്നില്ല എന്നും ചൂണ്ടിക്കാണിച്ചേക്കാം. എന്നാൽ അതൊരു എഴുത്തണുബാധയായി കാണേണ്ടതില്ല. കാരണം, ഇവിടെ രവിവ൪മ പറയാൻ ഉദ്ദേശിച്ചതു മറ്റൊരു കാര്യമാണ്. അതിൽ എഴുത്തുകാരൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്. ബാക്കി പറയേണ്ടതു പൊതുവായനയാണ്. 

കൂടുതലെന്തു പറഞ്ഞാലും അതു നോവലെഴുത്തിന്റെ ഗുപ്താവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായതിനാൽ അതിനു മുതിരുന്നില്ല. ഒരു കാര്യം മാത്രം പറഞ്ഞു നി൪ത്താം. രവിവ൪മ കൊണ്ടെത്തിച്ചുനിൽക്കുന്നിടത്തു കഥ നിൽക്കുന്നില്ല. അതു വരാനിരിക്കുന്ന പല കാലങ്ങളിലെ പ്രണയികളിലേക്ക് പക൪ച്ചവ്യാധിയായി പടരുന്നുണ്ട്. പ്രണയത്തിന് ഏതായാലും ഒരു വാക്സിൽ കണ്ടുപിടിക്കാനിടയില്ലാത്തിടത്തോളം.

ആൻ മരിയ- പ്രണയത്തിന്റെ മേൽവിലാസം

രവിവ൪മ തമ്പുരാൻ

മനോരമ ബുക്സ്

വില: 240 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com