ADVERTISEMENT

തന്റെ കാലിൽ വീണ സിനിയെ പിടിച്ചെഴുന്നേൽപ്പിച്ചശേഷം തരകൻ, കസേരയുടെ വശത്തു ബലമായി കൈഅമർത്തി എണീറ്റ് ഇരുവരെയും പുണർന്നു. അവരുടെ തോളിൽ പിടിച്ചു പതിയെ പിച്ച വെച്ചു നടക്കുന്നതുപോലെ തരകൻ അകത്തേക്കു പോയി. കണ്മുന്നിലെ കാഴ്ചയുടെ പൊരുളറിയാതെ സാംകുട്ടി അമ്പരന്നു നിന്നു. സാംകുട്ടി പുറത്തേക്കു നോക്കി, സിഗരറ്റു പിടിവിട്ടു കാലിൽ വീണതറിയാതെ നാടക ക്ലൈമാക്സ് കാണുന്നതുപോലെ അന്തംവിട്ടു നോക്കി നിൽക്കുന്ന തുമ്പിയും സംഘത്തിനെയും സാംകുട്ടി കണ്ടു. നെ​ഞ്ചിൽ കൈവച്ചു, ഒരു ദീർഘനിശ്വാസം വിട്ടശേഷം സാംകുട്ടി അകത്തേക്കു നടന്നു. വാതിലിൽ അടഞ്ഞപ്പോൾ പുറത്തുനിന്ന ഗുണ്ടാ സംഘങ്ങൾ പരസ്പരം നോക്കി.

 

********     ********     *******     *******.

 

തേക്കുതടിയിൽ തീര്‍ത്ത, ക‌ടഞ്ഞ കാലുകളുള്ള ടേബിളിന്റെ ഒരറ്റത്തിട്ട കസേരയിലിരുന്നു സണ്ണി മുന്നിലിരുന്ന കുഴിയൻ പി‍ഞ്ഞാണത്തിലെ ‘പിടി’ ചിക്കന്‍ കറിയുടെ ഗ്രേവി കൊ‌ണ്ടു മൂടിയശേഷം വലിയ സ്പൂണ്‍ കൊണ്ടു കോരി ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. സിനി അതിനടുത്തിട്ട ദിവാൻകോട്ടിലിരുന്നു കൈയ്യിലുള്ള ചെറിയ ഡയറിയിലെ നമ്പരുകൾ നോക്കി ആരെയെക്കെയോ വിളിച്ചു കൊണ്ടിരുന്നു. സണ്ണിയുടെ മുന്നിൽ നേരേ എതിർവശത്ത് റം നിറച്ച വലിയൊരു ഗ്ളാസുമായി തരകൻ വീൽചെയറിൽ ഇരുപ്പുണ്ടായിരുന്നു. 

 

തരകനവിടെ ഇരിക്കുന്നുണ്ടെന്നുതന്നെ ശ്രദ്ധിക്കാത്ത മട്ടിൽ, പരമാവധി പാത്രത്തില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു സണ്ണി കഴിച്ചു കൊണ്ടിരുന്നു. തന്നെ സകൂതം നോക്കുന്ന തരകനുമായി നോട്ടം ഇടയേണ്ടി വന്നാൽ അവൻ ഒരു വളിച്ച ചിരി ചിരിച്ചു നോട്ടം മാറ്റി.‌

 

സാജൻ.. ങേ സണ്ണി ഞെട്ടി. അവന് ‌‌ഭക്ഷണം വിക്കി. അതല്യോ മോന്റെ അനിയന്റെ പേര് അവനെവിടാന്നു വിവരം വല്ലോം കിട്ടിയാരുന്നോ... ഗ്ലാസ് കൈയ്യിലിട്ട് ഉരുട്ടി തരകൻ ചോദിച്ചു. അവൻ സിനിയെ നോക്കി, അവളുടെ കണ്ണുകൾ രൂക്ഷമായി. 

 

ഏയ് ഇല്ല മുതലാളി. ആ അവൻ കുറേ കറങ്ങി മടുക്കുമ്പോ ഇങ്ങുവരും. ഇല്ലേൽ നമുക്ക് മനോരമേൽ ഒരു പരസ്യം കൊടുക്കാം. മകനേ തിരിച്ചുവരൂന്ന് പറഞ്ഞ്.

 

പിന്നെ ഒരു കാര്യം ഇവിടുത്തെ ആളാവുമ്പോൾ പൂർണ്ണമായും ഇവിടുത്തെ ആളാവണം. ഇനി മുതലാളീന്നു വിളിക്കണ്ട. ഡാഡിന്നോ അപ്പച്ചാന്നോ വിളിച്ചോ... നിങ്ങടെ ചാച്ചൻ എന്റെ ഒരു കൈക്കാരനാരുന്നു. എന്റെ വളർച്ചേൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആ വഴിയല്ലേൽ നീയും ഇന്ന് ഇവിടെ എന്റെ അടുക്കല്‍ വന്നു.

നിന്റെ അമ്മയ്ക്കും മോൾക്കും കഴിയാനുള്ള വക ഞാൻ എത്തിച്ചോളാം. ആ പെണ്ണിന്റെ പേരെന്താ..

സോഫി... ആ സോഫിയുടെ കല്യാണോം നടത്താം... പക്ഷേ ഇനി സണ്ണി താന്നിക്കലേതല്ല. കാഞ്ഞിരത്തുങ്കലേതാ. സാംകുട്ടി തോട്ടത്തിലെയും ഷാപ്പിലെയും ഹോട്ടലിലെയും കാര്യങ്ങളൊക്കെ പറഞ്ഞുതരും, ഏതാന്നു വച്ചാ മുഴുവൻ കാര്യങ്ങളും ഏറ്റെടുത്തു കൈകാര്യം ചെയ്യണം. കേട്ടല്ലോ..

 

 

അവൻ തലയാട്ടി. സിനിമോളേ വിളിച്ചു കഴിഞ്ഞോ.. അവൾ ഫോൺ താഴെ വച്ചെണീറ്റു. അയാളുടെ വീൽചെയർ തള്ളി പുറത്തേക്കു കൊണ്ടു പോയി... സണ്ണി കുഴഞ്ഞുകിടക്കുന്ന പിടിയിലേക്കും കറിയിലേക്കും നോക്കി അവനു കഴിക്കാനുള്ള മൂഡ് നഷ്‌ടപ്പെട്ടിരുന്നു. അവൻ കൈകഴുകി എണീറ്റു പുറത്തേക്കു പോയി. അവൻ മുറിയിലേക്കു കയറിചെന്നു വാതിലിന്റെ ബോൾട്ടിട്ടു. ജനൽ അടഞ്ഞിട്ടുണ്ടോയെന്ന് നോക്കി.. 

 

അതേ എന്താ മോൾടേം തന്തപടിടേം ഭാവം. ഞാൻ എന്താ ചന്തേന്നുവാങ്ങിയ ഉരുവോ. അവിടെ നടക്കരുത്, ഇവിടെ നോക്കരുത്. കുറേകാശുണ്ടെന്നു കരുതി എന്തും ആകാമെന്നോ?‌ അവൾ തുണി മടക്കി വയ്ക്കുന്നതിനിടെ പിന്നിലേക്കു നോക്കി ചിരിച്ചു. ആകാം. എന്തും ആകാം.. കാശുകൊണ്ടു മനസ്സുവരെ വിലയ്ക്കു വാങ്ങാം, നിങ്ങടെ ചേട്ടൻ എനിക്കു മനസ്സിലാക്കി തന്നത് അതാ. പിന്നെ നീ ഇവിടെ ചുമ്മാ ചീപ്പ് ഷോ കാണിക്കല്ലേ. 

 

നിനക്കുള്ള കാശ് ഞാന്‍ തരുന്നുണ്ട്. എനിക്കൊരു ലക്ഷ്യമുണ്ട്. അതു സാധിക്കുന്നവരെ ഇവിടെ നിന്നേ പറ്റൂ. എനിക്കു മരിക്കാന്‍ ഭയമില്ല കൊല്ലാനും. കൊളാറ്ററൽ ഡാമേജ് എന്നു കേട്ടിട്ടുണ്ടോ?, സിംഹാസനങ്ങൾ കടപുഴകുമ്പോ ചില പുൽക്കൊടികളും ചതയും. പുൽക്കൊടിയായി ചതഞ്ഞരഞ്ഞു കിടക്കേണ്ടെങ്കിൽ തൽക്കാലം നിന്റെ തൊട്ടാൽ പൊടിയുന്ന ആത്മാഭിമാനം ദേ ഈ പെട്ടിയിൽ വച്ചു പൂട്ട്.  അവൾ വാതിൽ തുറന്നു പുറത്തേക്കു പോയി.

 

നദിയിലേക്കു ചായ്ച്ചു കെട്ടിയ പുര. അവൻ പുഴയിലേക്കു കെട്ടിയിറക്കിയ സ്റ്റെപ്പുകളിറങ്ങി അരയ്ക്കൊപ്പം വെള്ളത്തിൽ നിന്നു. അവൻ അവിടെനിന്നു അക്കരെ നോക്കി. ശോശാമ്മയോ സോഫിയോ അതുവഴി പോയിരുന്നെങ്കിലെന്നവന്‍ കൊതിച്ചു. പുകയറ പിടിച്ച ഇളംതിണ്ണയിൽ മഴയിൽ അമ്മയുടെ മടിയിൽ ചൂടുപിടിച്ചുള്ള ആ കി‌ടപ്പ്. അവനു കണ്ണീർ നിയന്ത്രിക്കാനായില്ല. അവന്‍ വെള്ളത്തിലേക്കു മുങ്ങി വാവിട്ടുകരഞ്ഞു. ശ്വാസം മുട്ടി നെഞ്ചുവേദനിച്ചു തുടങ്ങിയപ്പോൾ അവൻ കരയിലേക്കു കയറി . ഉടുത്തിരുന്ന മുണ്ടു ഊരിപിഴിഞ്ഞു തലതുവർത്തി, ഷർട്ടു പിഴിഞ്ഞു തോളിലിട്ടു അവൻ നടന്നു. മുറിയിൽ കയറിയപ്പോൾ സിനി അവിടെ ഉണ്ടായിരുന്നില്ല. ഒരു മുണ്ടും ഷർട്ടും അവിടെ ബെഡിൽ എടുത്തു വച്ചിരുന്നു. അവൻ അമ്പരന്നു അതെടുത്തു നോക്കി. വസ്ത്രം മാറിയശേഷം അവൻ പുറത്തേക്കു നടന്നു.

 

*******    ******    *******

 

ചേട്ടാ ഒരു കിലോ അരി, കാക്കിലോ ഉളളി, ഒരു കൂട് ഉപ്പ്, കാക്കിലോ വെളിച്ചെണ്ണ... സോഫി സഞ്ചിക്കുള്ളിൽ കൈയ്യിട്ടു പഴ്സ് എടുത്തു. പൈസ കൊടുത്തശേഷം ബാക്കി വാങ്ങി. സഞ്ചിയും തൂക്കി അവൾ വേഗം നടന്നു. അകലെ നിന്നും ഒരു വെള്ള കാർ റോഡിലൂടെ വരുന്നു. അവൾ ഒന്നു നോക്കിയശേഷം തല താഴ്ത്തി റോഡരികിലേക്കു പാവാട ഒതുക്കിപ്പിടിച്ചു നടന്നു. പെട്ടെന്നവൾ ഞെട്ടി തലയുയർത്തി. ചേ..ട്ടാ..യി.!..അവൾ അടുത്തുവരുന്ന ആ കാറിനുള്ളിലേക്ക് ആകാംക്ഷയോടെ നോക്കി.

 

സണ്ണി അവളെ അതിനും മുൻപ് കണ്ടിരുന്നു, അവന്‍ സിനിയോടു നിർത്താനാവശ്യപ്പെട്ടു. അവൾ ബ്രേക്കിൽ കാലമർത്തുന്നതിനു പകരം, ആക്സിലറേറ്റർ പരമാവധി കൊടുത്തു ഇരപ്പിച്ചു വിട്ടു. അവന്റെ മുഖം നേരേചൊവ്വേ കാണാനാവുന്നതിനു മുൻപ് പാവാടയിൽ ചെളിക്കുത്തുകൾ വീഴിച്ച് ആ വാഹനം റോഡിലൂടെ പാഞ്ഞുപോയി. സോഫ് തരിച്ചു നിന്നശേഷം വീട്ടിലേക്കു നടന്നു, അവൾ അടുക്കളയിൽചെന്നു പാതകത്തിലേക്കു സഞ്ചിവച്ചശേഷം തിരിഞ്ഞു നിന്നു.

അവളുടെ മുഖത്തെ ഭാവംകണ്ട് ശോശാമ്മ അമ്പരന്നു നോക്കി. എന്നാടി. കൊച്ചേ.. എടി എന്നാന്ന്.. അവൾ പൊട്ടിക്കരഞ്ഞശേഷം അമ്മയെ കെട്ടിപ്പിടച്ചു.. എന്തിനെന്നറിയില്ലെങ്കിലും ശോശാമ്മയും കരഞ്ഞു. സിനി വാഹനം കമ്പനിയുടെ പ്രത്യേക പാർക്കിങിലിട്ടശേഷം വിരലിൽ താക്കോൽ ഞാത്തിയിട്ടു കറക്കി ഇറങ്ങി, അവൻ സീറ്റിൽ ചലനശേഷി നഷ്ടപ്പെട്ടവനെപ്പോലെ ഇരിക്കുകയായിരുന്നു. അവൾ അവന്റെ ഡോറിന്റെ വശത്തെത്തി കൊട്ടിയശേഷം വരാൻ ആംഗ്യം കാണിച്ചശേഷം മുന്നോട്ടു നടന്നു. അവൻ അനങ്ങിയില്ല. അവള്‍ അൽപ്പം ദൂരം മുന്നോട്ടു പോയശേഷം തിരികെ വന്നു. അവന്റെ വശത്തെ ഡോർ വലിച്ചു തുറന്നു. അടുത്ത നിമിഷം ....

 

തുടരും...

 

English Summary: Kanal, e-novel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com