ADVERTISEMENT

അധ്യായം 10: ദുസ്വപ്നം

ഇരുട്ടില്‍ ശാന്തയുടെ കണ്ണുകള്‍ രത്‌നം പോലെ തിളങ്ങി. അവള്‍ ശൂന്യതയിലേക്ക് നോക്കി മിഴിച്ചിരുന്നു. പിന്നെ എല്ലാ നിയന്ത്രണവും വിട്ട് ചാടിയെണീറ്റ് ഉറക്കെ അലറിക്കരഞ്ഞു. കണ്ണില്‍ കണ്ടതൊക്കെ തച്ചുടച്ചു. ചിതറിയ മുടി കൂടുതല്‍ അഴിഞ്ഞു ചിതറി. മുറിവാതില്‍ പുറത്തു നിന്ന് ബന്ധിച്ചിരുന്നു.

മുറിക്കുളളില്‍ അഹിതമായൊന്നും സംഭവിക്കാതെ നോക്കാന്‍ പരിചാരികയെ ഏല്‍പ്പിച്ചിരുന്നു. ശാന്തയ്ക്ക് എത്ര ശ്രമിച്ചിട്ടും അത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. പിന്നിട്ട സുദിനത്തില്‍ തന്റെ കരവലയത്തില്‍ അമര്‍ന്നു കിടന്ന് സ്‌നേഹനിശ്വാസങ്ങള്‍ കൊണ്ട് പൊളളിച്ച മുത്തു കഥാവശേഷനായിരിക്കുന്നു പോലും. വനത്തില്‍ നായാട്ടിന് പോയപ്പോള്‍ പുലി പിടികൂടുകയായിരുന്നു പോലും. പലതായി ചിതറിയ ശരീരഭാഗങ്ങള്‍ പൊതിഞ്ഞുകെട്ടി എത്തിച്ചു തരികയായിരുന്നു ഒപ്പമുളള ഭടന്‍മാര്‍. എന്താണ് സംഭവിച്ചത്, എങ്ങനെയാണ് ഒന്നും അറിഞ്ഞൂടാ.

ഒന്നുമാത്രം അറിയാം. ഇനി ഈ ജീവിതത്തില്‍ മുത്തു ഇല്ല.

വര്‍ഷിണിയും ലോമപാദനും ആവുന്നത്ര ശ്രമിച്ചിട്ടും ജലപാനം കഴിച്ചിട്ടില്ല ശാന്ത. മുത്തു ഇല്ലാതായിട്ട് ഇന്ന് ഒരു വാരം പിന്നിട്ടിരിക്കുന്നു. അവള്‍ ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് അലറിക്കരയും. വീണ്ടും ഉറങ്ങാതെ ഇരുട്ടിലേക്ക് നോക്കി കണ്ണും തുറന്നിരിക്കും. മനസിന്റെ സമനില തെറ്റുന്നതു പോലെ തോന്നി പലപ്പോഴും.

എന്തെല്ലാം പ്രതീക്ഷകളായിരുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. അംഗദേശത്ത് മഴ പെയ്യിക്കാന്‍ പോയതാണ്. എല്ലാവരും സംശയിച്ച വൈശാലിയുടെ ജീവന്‍ പോലും ഈ നിമിഷം വരെ സുരക്ഷിതം. കൗശികയിലേക്ക് പോയവര്‍ക്ക് ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല. പാവം മുത്തു മാത്രം..

വെളുപ്പാന്‍ കാലത്ത് എപ്പോഴോ ശാന്ത ഒന്ന് മയങ്ങി. ശയ്യാതലത്തിലെ കിടക്കയില്‍ നിന്ന് ലോമപാദന്‍ എണീറ്റ് പുറത്തേക്ക് പോകുന്നത് വര്‍ഷിണി കണ്ടു. ജനാലയിലൂടെ കൊട്ടാരമുറ്റത്ത് ഒരു രഥം വന്നു നില്‍ക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. വിദേശയാത്രകള്‍ കഴിഞ്ഞ് പറഞ്ഞ സമയത്ത് തന്നെ തിരിച്ചെത്തിയിരിക്കുന്നു മന്ത്രിമുഖ്യനും സേനാനായകനും.

രഹസ്യമുറിയില്‍ പരസ്പരാഭിമുഖം ഇരിക്കുമ്പോള്‍ രാജാവ് ചോദിച്ചു.

'എങ്ങനെയുണ്ടായിരുന്നു ഹിമവല്‍ യാത്രകള്‍?'

'നന്നായിരുന്നു. വല്ലാത്ത മഞ്ഞും തണുപ്പും'

'സ്ഥലങ്ങളൊക്കെ കണ്ടില്ലേ?'

'എല്ലാം കണ്ടു. ഏല്‍പ്പിച്ച ദൗത്യങ്ങളെല്ലാം ഭംഗിയായി തീര്‍ത്തു'

'കൗശികയില്‍ നിന്നും സൂതന്‍മാര്‍ ശവം കൊണ്ടു വന്നിരുന്നു. ശവം എന്ന് പറയാനാവില്ല. ചിതറിയ കുറെ എല്ലുകളും മാംസബാക്കിയും'

മന്ത്രി ചിരിച്ചു.

'എങ്ങനെ സാധിച്ചു? കൂടെയുളളവര്‍ക്ക് പോലും സംശയം തോന്നാത്ത വിധം'

സേനാനായകന്‍ ചിരിച്ചു.

'പുറത്തു നിന്നുളള മല്ലന്‍മാര്‍ക്കായിരുന്നു ചുമതല. കാട്ടിലെ ഒളിത്താവളത്തില്‍ മറഞ്ഞിരുന്നു. മുത്തു നായാട്ടിന് വന്ന തക്കം നോക്കി തീര്‍ത്തു. ശവം പുലിമടയിലേക്കിട്ടു കൊടുത്തു. നിര്‍ദ്ദിഷ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ അന്വേഷിച്ചു പോയ സൂതരാണ് ആദ്യം കണ്ടത്. അതിന് മുന്‍പേ മല്ലന്‍മാര്‍ പലായനം ചെയ്തിരുന്നു. ആര് കണ്ടാലും ആര് കേട്ടാലും പുലിയുടെ സംഹാരതാണ്ഡവം .അതിനപ്പുറം ഒന്നും സംശയിക്കില്ല. സംശയിച്ചാലും രാജകല്‍പ്പനയെ ചോദ്യം ചെയ്യാന്‍ ആര്‍ക്ക് എന്ത് അവകാശം'.

ഇക്കുറി ചിരിച്ചത് ലോമപാദനാണ്.

'അതല്ല പ്രശ്‌നം. ശാന്തയുടെ മനസില്‍ എന്റെ ചിത്രത്തിന് കോട്ടമുണ്ടാവരുത്. എല്ലാം അവളുടെ നന്മയ്ക്ക് വേണ്ടിയാണ് ചെയ്തത്. സൂതന്റെ ഭാര്യയായി കഴിയേണ്ടവളാണോ എന്റെ മകള്‍. ദത്തുപുത്രിയെന്ന് പറഞ്ഞാലും അവളെനിക്ക് മകള്‍ തന്നെയാണ്.'

രാജാവിന്റെ ഉദ്ദേശശുദ്ധി മനസിലാക്കി എന്ന മട്ടില്‍ അവര്‍ തലയാട്ടി.

'പിന്നെ സ്ഥാനം മറക്കുന്ന എല്ലാ അഹങ്കാരികള്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ'.

മന്ത്രിയും സേനാനായകനും പരസ്പരം നോക്കി. രാജാവിന്റെ വാക്കുകള്‍ ദ്വിമുഖങ്ങളാണ്. ധിക്കരിച്ചാല്‍ നാളെ നിങ്ങള്‍ക്കും ഇത് തന്നെ സ്ഥിതി എന്ന സൂചന.

അതിനും വിധേയത്വത്തോടെ തലയാട്ടി രാജാവിനെ വണങ്ങി അവര്‍ മുറിയൊഴിഞ്ഞു.

രാജാവ് ഒരു ഭാരം ഒഴിഞ്ഞ ലാഘവത്വത്തോടെ മന്ദഹസിച്ചു. പിന്നെ വരാന്തയുടെ എതിര്‍ഭാഗത്തു കൂടി നടന്ന് കിടപ്പറയിലേക്ക് മടങ്ങി.

വര്‍ഷിണി കുഞ്ഞിന് മുല കൊടുക്കുന്നതിന്റെ നിര്‍വൃതിയിലായിരുന്നു. മാതൃത്വം പുഷ്പിച്ചതിന്റെ ലഹരി അവളെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല.

ലോമപാദന്‍ സംതൃപ്തിയോടെ മുലക്കണ്ണുകള്‍ നുണയുന്ന പുത്രനെ നോക്കി. കുഞ്ഞിച്ചുണ്ടുകള്‍ കൊതിയോടെ പാല്‍ കുടിക്കുകയാണ്.

ഇവന്‍-ഈ ചതുരംഗന്‍ എന്റെ പ്രതീക്ഷയാണ്.

നാളെ ശാന്ത മംഗല്യവതിയായി കൊട്ടാരം വിട്ട് പോകും. പിന്നെ അംഗദേശത്തിന്റെ അധിനായകനായി തന്റെ സിംഹാസനത്തില്‍ ഉപവിഷ്ഠനാവേണ്ടത് ഇവനാണ്. ഈ ചതുരംഗന്‍..

'പലപ്പോഴും ചോദിക്കണമെന്ന് വിചാരിച്ചു. പലരും എന്നോട് ചോദിക്കുന്നു. എന്തൊരു പേരാണിത്. വിചിത്രമായ ഒരു പേര്. ചതുരംഗന്‍'

വര്‍ഷിണിയില്‍ ഉദ്വേഗം വളര്‍ന്നു. ലോമപാദന്‍ ചിരിച്ചു.

'ഞാന്‍ ചതുരംഗം കളിച്ചുകൊണ്ടിരുന്ന സമയത്താണ് കുഞ്ഞ് ജനിച്ച വിവരം അറിയുന്നത്. വയറ്റാട്ടി കുറിച്ച ജനനസമയം നോക്കിയപ്പോള്‍ പലകയില്‍ കരുക്കള്‍ നിരത്തിയ അതേസമയം. പെട്ടെന്ന് ഒരു നിമിത്തം പോലെ മനസില്‍ തോന്നി. ഇവന്‍ ചതുരംഗക്കളി പോലെ കരുക്കള്‍ നീക്കാന്‍ കഴിവുളളവന്‍. ബുദ്ധിമാന്‍. അങ്ങനെയാവട്ടെ എന്ന് കരുതിയിട്ട പേരാണ്.'

വര്‍ഷിണി വിയോജിച്ചു.

'മുന്‍പൊരിക്കല്‍ അങ്ങ് മറ്റ് ചില കാരണങ്ങളാണ് പറഞ്ഞത്.'

ഒരു കളളം കണ്ടുപിടിക്കപ്പെട്ടതു പോലെ ജാള്യതയോടെ ലോമപാദന്‍ പറഞ്ഞു.

'സത്യം പറഞ്ഞാല്‍ നീയെന്നെ കളിയാക്കുമെന്ന് കരുതി. പിന്നെ സത്യങ്ങള്‍ പറയാന്‍ സമയമുണ്ടല്ലോ? '

അതിന് മറുപടി പോലെ വാതില്‍പ്പടിയില്‍ നിന്ന് ഒരു ശബ്ദം കേട്ടു.

'എങ്കില്‍ മുത്തുവിന്റെ മരണം എങ്ങനെയായിരുന്നു എന്ന സത്യവും ഒന്ന് പറഞ്ഞൂടേ?'

ശാന്തയാണ്.

അവള്‍ ഒരു കുറ്റവാളിയെ പോലെ തന്നെ ചൂഴ്ന്ന് നോക്കുന്നത് കണ്ട് ലോമപാദന്റെ ശിരസ് താണു.

'മോളെന്തൊക്കെയാണ് ഈ പറയുന്നത്?'

'കൊട്ടാരമുറ്റത്തും പരിചാരകര്‍ക്കിടയിലും ചില അടക്കം പറച്ചിലുകള്‍. മകളുടെ മാനം രക്ഷിക്കാന്‍ രാജവംശത്തിന്റെ അന്തസ് കാക്കാന്‍ രാജാവ് തന്നെ ആസൂത്രണം ചെയ്തതാണത്രെ ഈ അറുംകൊല.'

'അവനെ പുലി പിടിച്ചതിന് ഞാനെന്ത് പിഴച്ചു? അല്ലെങ്കിലും സൂതനെ നിഗ്രഹിച്ചിട്ട് എനിക്കെന്ത് നേട്ടം?'

'മകളുടെ കാമുകനായി മുത്തുവിനെ ഉള്‍ക്കൊളളാന്‍ കഴിയുമായിരുന്നോ അച്ഛന്?

'നീ എന്തൊക്കെയാണ് ശാന്തേ ഈ പറയുന്നത്?'

'അന്ന് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അച്ഛന്‍ കയ്യോടെ തളളിക്കളഞ്ഞത് ഓര്‍മ്മയുണ്ടോ?'

'ഉണ്ട്. ഏതോ ഒരാളെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞു. ആരെ എന്ന് ഞാന്‍ ചോദിച്ചില്ല. നീ പറഞ്ഞതുമില്ല.'

'സമ്മതിച്ചു. പക്ഷെ ഒരു മഹാരാജാവിന് മകളുടെ കാമുകനെ കണ്ടെത്താന്‍ വേറെയും വഴികളുണ്ടെന്ന് മനസിലായി.'

'നീയെന്തൊക്കെയാണ് ഈ പറയുന്നത്. എനിക്ക് ഒന്നും അറിയില്ല.'

'അസംബന്ധം.. ശുദ്ധഅസംബന്ധം..ഞാന്‍ പറഞ്ഞത് കളളമെങ്കില്‍ അച്ഛന്‍ ഈ കുഞ്ഞിന്റെ തലയില്‍ കൈവച്ച് സത്യം ചെയ്യൂ. മുത്തുവിന്റെ മരണം സ്വാഭാവികമായിരുന്നെന്ന്..'

ലോമപാദന്‍ നടുങ്ങുന്നത് ശാന്തയ്‌ക്കൊപ്പം വര്‍ഷിണിയും കണ്ടു.

'നിനക്ക് എന്നെ അത്രയ്ക്ക് വിശ്വാസമില്ലല്ലോ? ശരി. ഞാന്‍ എന്റെ ശിരസില്‍ തൊട്ട് സത്യം ചെയ്യാം. എന്തിന് വെറുതെ ഈ കൈക്കുഞ്ഞിനെ കരുവാക്കുന്നു?'

'തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഭയക്കുന്നതെന്തിന്? സത്യം ചെയ്യണം അച്ഛാ..'

അയാള്‍ മറുപടി പറയാതെ അവളെ രൂക്ഷമായി നോക്കി.

'നീ മഹാരാജാവിനെ ചോദ്യം ചെയ്യുകയാണോ?'

ശാന്തയുടെ സ്വരം ചിലമ്പി. 'ദത്തുപുത്രിയായി വലിഞ്ഞുകയറി വന്നവള്‍ക്ക് ചോദ്യം ചെയ്യാന്‍ എന്ത് അവകാശം അല്ലേ? വേണ്ട. എനിക്കൊന്നും കേള്‍ക്കണ്ട. അറിയുകയും വേണ്ട. ഞാനും പോകുകയാണ്. എന്റെ മുത്തുവിന്റെ അടുത്തേക്ക്.' അവള്‍ ഒരു ചുഴലിക്കാറ്റ് പോലെ വൃത്തത്തില്‍ വീശിയടിച്ച് പുറത്തേക്ക് ഇറങ്ങിയോടി.

ലോമപാദന്‍ തളര്‍ന്ന മട്ടില്‍ ഭാര്യയെ ഒന്ന് നോക്കി. തീക്ഷ്ണമായിരുന്നു വര്‍ഷിണിയുടെ കണ്ണുകള്‍.

അതില്‍ നിന്നും അഗ്നിസ്ഫുലിംഗങ്ങള്‍ പറന്നു.

'സത്യമാണോ...അവള്‍  പറയുന്നത് സത്യമാണോ?'

അവരുടെ ശബ്ദം ചിതറി.

'നമ്മുടെ മകളുടെ മാനം കാക്കണ്ടേ? അംഗദേശത്തിന്റെ മാനം കാക്കണ്ടേ?'

'ജീവനെടുത്താണോ മാനം കാക്കുക?'

'രാജനിയമത്തില്‍ അതിനും അവകാശമുണ്ട്.'

വര്‍ഷിണി അതുവരെ അറിയാത്ത ഒരാളെ എന്ന പോലെ ലോമപാദനെ നോക്കി. പുറത്ത് തീക്ഷ്ണമായ കാറ്റ് വിശീയടിച്ചു. കാറ്റില്‍ മുറിയുടെ ജനാലകള്‍ ശബ്ദഘോഷത്തോടെ വന്നടിച്ചു. ദിഗന്തങ്ങള്‍ പൊട്ടുന്ന ശബ്ദം കേട്ട് കുഞ്ഞ് ചതുരംഗന്‍ ഞെട്ടി വിറച്ചു. വര്‍ഷിണി അവനെ നെഞ്ചോട് ചേര്‍ത്ത് തലോടി.

'ഒന്നൂല്ല ഉണ്ണീ...ഒന്നൂല്ല.'

വീണ്ടും മുഖമുയര്‍ത്തുമ്പോള്‍ വര്‍ഷിണിയെ നേരിടാനാവാതെ ലോമപാദന്‍ നോട്ടം പുറത്തേക്ക് തിരിച്ചു.

പുറത്ത് കാറ്റ് സംഹാരതാണ്ഡവമാടുകയായിരുന്നു. ശാന്ത കാറ്റിനേക്കാള്‍ വേഗത്തില്‍ മുറിക്കുളളില്‍ കടന്ന് വാതില്‍ അകത്തു നിന്നും ബന്ധിച്ചു. തോഴി പുറത്തായിരുന്നത് അവളില്‍ ആവേശം വളര്‍ത്തി. തടയാനാരുമില്ല. എതിര്‍ക്കാനും ആരുമില്ല. ആര്‍ക്കും വേണ്ടാത്ത ജന്മം.

എല്ലാ ഇഷ്ടങ്ങളും നിരാകരിക്കപ്പെട്ട ജന്മം. എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി ജീവിക്കണം. എല്ലാം അവസാനിക്കുകയാണ്. എല്ലാം അവസാനിപ്പിക്കുകയാണ്. വിട. എല്ലാറ്റിനും വിട.

മച്ചിലെ കൊളുത്തില്‍ തുണികൊണ്ട് കുരുക്കിട്ട് കഴുത്ത് അതിലേക്ക് തിരുകിയത് ഓര്‍മ്മയുണ്ട്. ജീവനും മരണത്തിനുമിടയില്‍ ശ്വാസം മുട്ടി പിടയുകയായിരുന്നു ശാന്ത. നിമിഷങ്ങള്‍ മാത്രം.. ശാന്ത വായുവില്‍ തൂങ്ങി നില്‍ക്കുന്ന ജീവസറ്റ രൂപം മാത്രമായി.

മോളേ... എന്ന് ഒരു അലര്‍ച്ചയോടെ ലോമപാദന്‍ കിടക്കയില്‍ നിന്നും ചാടിയെണീറ്റു. ശബ്ദം കേട്ട് സഹശയനത്തിലായിരുന്ന വര്‍ഷിണിയും ഉണര്‍ന്നു. കുഞ്ഞ് ഒന്നും അറിയാതെ തൊട്ടിലില്‍ ശാന്തമായുറങ്ങി.

'എന്താ..എന്ത് പറ്റി?'

ആശങ്കയോടെ വര്‍ഷിണി ചോദിച്ചു.

'ഒന്നൂല്ല... ഒന്നൂല്ല..' ലോമപാദന്‍ ഒരു തസ്‌കരനെ പോലെ മുഖം മറച്ചു. പിന്നെ പതുക്കെ എണീറ്റ് പുറത്തേക്ക് നടന്നു. ഇപ്പോള്‍ കാറ്റിന്റെ താണ്ഡവമില്ല. ശാന്തയുടെ വിലാപമില്ല. എന്നിട്ടും വിശ്വാസം വരാതെ അയാള്‍ അവള്‍ ഉറങ്ങുന്ന മുറിയുടെ അരികിലെത്തി.

അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയാണ്. ജനാലയുടെ പാതി തുറന്ന പാളിയിലുടെ അകത്തേക്ക് നോക്കി. കിടക്കയില്‍ പിഞ്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ശാന്തമായുറങ്ങുകയാണ് ശാന്ത. നിലത്ത് വിരിച്ചിട്ട കമ്പളത്തില്‍ കൂട്ട് കിടക്കുന്ന പരിചാരിക.

ലോമപാദന്‍ നെഞ്ചില്‍ കൈവച്ചു. പിന്നെ ആശ്വാസത്തോടെ നിശ്വസിച്ചു. എങ്ങുനിന്നോ ഒഴുകി വന്ന ഇളം കാറ്റ് തഴുകിതലോടി കടന്നു പോയി. അയാള്‍ വരാന്തയിലുടെ നടന്നു വന്ന് പുറത്തേക്ക് നോക്കി. പ്രകൃതി നിശ്ചലമായിരുന്നു. രാത്രി സുഖദവും..

(തുടരും)

Content Summary: Santha, Episode 10, Malayalam E Novel Written by Sajil Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com